തൃണമൂലിന്‍െറ മുന്നേറ്റം ഒരു ചൂണ്ടുപലക

പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയ അതിഗംഭീര വിജയം ശ്രദ്ധേയമാവുന്നത് മൂന്നു കാരണങ്ങളാലാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായുള്ള ഈ ഇലക്ഷന്‍ വിജയം മമത ബാനര്‍ജിയുടെ ആത്മവിശ്വാസം ഗണ്യമായുയര്‍ത്തും എന്നതാണാദ്യത്തേത്. 42 ലോക്സഭാ സീറ്റില്‍ മുപ്പതും തങ്ങള്‍ പിടിച്ചെടുക്കുമെന്ന് അവരുടെ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടുകഴിഞ്ഞു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത ആഘാതത്തില്‍നിന്ന് ഒരളവോളവും മോചിതരാവാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ളെന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി, യു.പി.എയുടെ മുഖ്യഘടകമായ കോണ്‍ഗ്രസിന് സി.പി.എമ്മിന്‍െറ തകര്‍ച്ചയില്‍നിന്ന് മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബി.ജെ.പിക്കും പ്രസ്താവ്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. 17 ജില്ലാ പരിഷത്തുകളില്‍ 13ഉം അടിച്ചെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു മൂന്നെണ്ണത്തിലും മോശമായ പ്രദര്‍ശനമല്ല കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍, മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുര്‍ശിദാബാദില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളില്‍ 1,763 എണ്ണത്തിന്‍െറ ഭരണം തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഇടതുമുന്നണി 757ലും കോണ്‍ഗ്രസ് 246ലുമാണ് ഭൂരിപക്ഷം നേടിയിരിക്കുന്നത്. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ബങ്കൂറ, പുരുലിയ, പടിഞ്ഞാറന്‍ മിഡ്നാപൂര്‍ എന്നീ ജില്ലകളിലും ബഹുഭൂരിഭാഗം സീറ്റുകള്‍ മമതയുടെ പാര്‍ട്ടി നേടി. ഇടതുഭരണകാലത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഭൂമി പതിച്ചുകൊടുത്തതിന്‍െറ പേരില്‍ വന്‍ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവന്ന നന്ദിഗ്രാമില്‍ സ്വതന്ത്രരായി രംഗപ്രവേശം ചെയ്ത മുന്‍ തൃണമൂല്‍ അനുഭാവികളോട് പോരടിക്കേണ്ടിവന്നെങ്കിലും മമതയുടെ പാര്‍ട്ടിതന്നെ ഒന്നാമതത്തെി. ടാറ്റാ കാര്‍ കമ്പനിയെ കെട്ടുകെട്ടിച്ച സിംഗൂരില്‍ 16 ഗ്രാമപഞ്ചായത്തുകളില്‍ 12ഉം തൃണമൂല്‍ പിടിച്ചെടുത്തു. ഒന്നുമാത്രമാണ് ഇടതിനെ തുണച്ചത്. അവശേഷിച്ച മൂന്നെണ്ണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ചുവന്ന ജില്ലകളായ ബര്‍ദ്വാന്‍, ബീര്‍ഭൂം, ഹൗറ, നോര്‍ത് 24 പര്‍ഗാനാസ്, ഹുഗ്ളി എന്നിവയെല്ലാംതന്നെ മമതയുടെ കൂടെപ്പോയി. കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിരുന്ന ഉത്തര ബംഗാളിലെ അഞ്ച് ജില്ലകളിലും തൃണമൂല്‍ മേധാവിത്വം സ്ഥാപിച്ചു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന മൊത്തം 58,865 സീറ്റുകളില്‍ 6274 എണ്ണത്തില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും ടി.എം.സിക്കാര്‍ തന്നെ.
തന്നിഷ്ടക്കാരി എന്ന പേര്‍ വീണ മമത ബാനര്‍ജിയുടെ എടുത്തുചാട്ടത്തെയും ജനാധിപത്യപരമല്ലാത്ത സമീപനത്തെയുംകുറിച്ച് എന്തുപറഞ്ഞാലും അവരിപ്പോഴും ‘തൃണമൂല്‍’ തലത്തില്‍ ജനപ്രിയയായി തുടരുന്നു എന്നാണ് ഈ ഫലങ്ങള്‍ കാണിക്കുന്നത്. തീരെ അനാര്‍ഭാടമായ ജീവിതശൈലിയും സാധാരണ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുതകുന്ന അവരുടെ നടപടികളും ഇതര പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രകടമാവുന്ന ഭീമമായ അന്തരം കണക്കിലെടുക്കപ്പെടേണ്ടതുതന്നെയാണ്. ആഗസ്റ്റ് 21ന് കൊല്‍ക്കത്തയിലെ ഒരു റാലിയെ അഭിമുഖീകരിക്കെ തന്‍െറ വിജയം മാ, മട്ടി, മനുഷ് (അമ്മ, ഭൂമി, ജനങ്ങള്‍) എന്നീ മൂന്നെണ്ണത്തിനായി സമര്‍പ്പിക്കുമെന്ന് മമത പ്രഖ്യാപിച്ചതിനോട് ജനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്നുവേണം കരുതാന്‍. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ പഠിക്കേണ്ട പാഠങ്ങള്‍ മമത ബാനര്‍ജിയുടെ വന്‍ വിജയത്തിലുണ്ട്. മൂന്നര പതിറ്റാണ്ടുകാലം പശ്ചിമ ബംഗാള്‍ ഭരിക്കാന്‍ അസുലഭാവസരം ലഭിച്ചിട്ടും സി.പി.എമ്മിനും കൂട്ടാളികള്‍ക്കും അതിശക്തമായ ജനകീയാടിത്തറ നിര്‍മിച്ചെടുക്കാനല്ല, ഉള്ളതും തകര്‍ത്തെറിയാനാണ് അവസരമൊരുങ്ങിയത് എന്ന യാഥാര്‍ഥ്യം അവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ഈറ്റില്ലമായ ബംഗാളില്‍ മഹാരഥന്മാരായ നേതാക്കളാല്‍ നയിക്കപ്പെട്ടിട്ടും അധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും നിരാശരായി കളംമാറിച്ചവിട്ടേണ്ടി വന്നുവെങ്കില്‍ മമതയുടെ ‘ജനാധിപത്യവിരുദ്ധ ചെയ്തികളിലും മാവോയിസ്റ്റ് ബാന്ധവത്തിലും പ്രതികാര നടപടികളിലുമല്ല’ അവര്‍ കാരണമന്വേഷിച്ചുപോവേണ്ടത്. സ്വന്തത്തെ ബാധിച്ച ബൂര്‍ഷ്വാ ജീര്‍ണതകളും സുഖാലസ്യവും അധികാരപ്രമത്തതയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ശരിക്കും തളര്‍ത്തി എന്നല്ല, തകര്‍ക്കുകതന്നെ ചെയ്തു എന്ന തിക്തസത്യം അവര്‍ അംഗീകരിച്ചേ തീരൂ. കോണ്‍ഗ്രസാവട്ടെ ഒരു തിരിച്ചുവരവ് സ്വപ്നം കാണാന്‍പോലും കഴിയാത്തവിധം പ്രാന്തവത്കരിക്കപ്പെട്ടുകഴിഞ്ഞു. എന്നും എവിടെയും വര്‍ഗീയ രാഷ്ട്രീയം പയറ്റാന്‍ മാത്രം ശീലിച്ച ബി.ജെ.പിക്കും ബംഗാളില്‍ അദ്ഭുതങ്ങളൊന്നും കാഴ്ചവെക്കാനായിട്ടില്ല. അവിടെ സര്‍ക്കാറുകളില്‍ ന്യൂനപക്ഷ പ്രീണനം ആരോപിക്കാന്‍പോലും സാധിക്കാത്തവിധം ദൈന്യാവസ്ഥയിലാണ് 27 ശതമാനം വരുന്ന മുസ്ലിംകള്‍ എന്നതാവാം ഒരു കാരണം. മറ്റൊന്ന്, വര്‍ഗീയവാദികളില്‍ നല്ളൊരുപങ്ക് ഇടതുപാര്‍ട്ടികളിലേക്ക് ചേക്കേറിയതും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മുഖ്യ ദേശീയ കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക വിലപേശല്‍ ശക്തിയും കൈവരുമെന്ന സര്‍വേ ഫലങ്ങളെ ശരിവെക്കാന്‍ പ്രേരിപ്പിക്കുന്നതുകൂടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ വന്‍ കുതിപ്പ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം