വലതുകാല്‍ വച്ച് അസ്ന വൈദ്യപഠനത്തിലേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേരാന്‍ വലതു കാല്‍ പതുക്കെ എടുത്തു വച്ച് അസ്ന കടന്നു വരും. 12 വര്‍ഷം മുന്‍പ് രാഷ്ട്രീയ സംഘര്‍ഷത്തിനിടെയുണ്ടായ ബോംബേറില്‍ ഗുരുതരമായി പരുക്കേറ്റു വലതുകാല്‍ നഷ്ടപ്പെട്ട ചെറുവാഞ്ചേരിയിലെ അസ്നയാണ് വൈദ്യശാസ്ത്രത്തിനു മുന്നില്‍ വിദ്യാര്‍ഥിയായി എത്തുന്നത്. വികലാംഗ ക്വോട്ടയില്‍ പതിനെട്ടാം റാങ്കായ അസ്നയ്ക്ക് കഴിഞ്ഞ മുപ്പതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് അലോട്മെന്റ് ആയത്. ഫിസിക്കല്‍ ഫി റ്റ്നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇനി കുടുംബസമേതം കോഴിക്കോട്ടേക്ക്.

2000 സെപ്റ്റംബര്‍ 27ന് വീടിന്റെ ഇറയത്തു നില്‍ക്കുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്നയുടെ കാല്‍പാദം അറ്റുപോയിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. അമ്മ ശാന്തയ്ക്കും അനിയന്‍ ആനന്ദിനും അന്ന് സാരമായി പരുക്കേറ്റിരുന്നു. അസ്നയെ തലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തോളം ചികിത്സിക്കേണ്ടി വന്നു. വലതുകാല്‍ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റി. അന്ന് ഒന്നാം ക്ളാസില്‍ പഠിക്കുകയായിരുന്ന അസ്ന പിന്നീടു കൃത്രിമക്കാല്‍ വച്ചാണ് നടന്നത്. എസ്എസ്എല്‍സിക്കും പ്ളസ്ടുവിനും മികച്ച വിജയം നേടി. പ്ളസ്ടുവിന് 86% മാര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം തൃശൂരില്‍ എന്‍ട്രന്‍സ് പരിശീലനം. വികലാംഗ ക്വോട്ടയിലാണ് അസ്നയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത്.

പഞ്ചായത്ത്
തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ബോംബേറ് ഏറെ വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡിസിസിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കി. നാട്ടുകാര്‍ 15 ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കുകയും ചെയ്തു. അസ്നയുടെ പഠനത്തിന് ഈ തുകയില്‍ നിന്നാണ് ചെലവിട്ടതെന്ന് അച്ഛന്‍ കെ. നാണു പറഞ്ഞു. പഠിച്ച സ്കൂളുകള്‍, അധ്യാപകര്‍, ബന്ധുക്കള്‍, നാട്ടുകാര്‍.. ഒരുനാടിന്റെ പിന്തുണയും പ്രാര്‍ഥനയും അസ്നയ്ക്കൊപ്പമുണ്ടായിരുന്നു.

എല്ലാം എന്നും മനസ്സില്‍ ഉരുവിടുന്ന അസ്നയുടെ പ്രതികരണവും പ്രതിജ്ഞയും ഇത്രമാത്രം  പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അവര്‍ക്കു വേണ്ടി തിരിച്ചെന്തെങ്കിലും ചെയ്യണം. ജീവനും ജീവിതവും തിരിച്ചു നല്‍കിയ വൈദ്യശാസ്ത്രത്തിനു മുന്നിലേക്ക് അസ്ന വീണ്ടുമെത്തുമ്പോള്‍ തെളിയുന്നത് മാനവികതയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഉറച്ച കാല്‍പ്പാടുകള്‍.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം