കാട്ടിലെ മക്കള്‍ക്കൊപ്പം ഈ അമ്മ- പ്രവീണ്‍ വി. ഹരന്‍
'തണ്ടും തടിയും ചൊണയുമൊത്ത തലേടുപ്പൊള്ള മക്കളിങ്ങനെ നെരന്നുനിക്കുമ്പൊ എന്ക്കെന്തിനാ വേറെ മക്കള്‍... കരുളായി തേക്കിന്‍ തോട്ടത്തില്‍ താന്‍ നട്ടുവളര്‍ത്തിയ തടിമാടന്‍മാര്‍ക്കിടയിലൂടെ വെള്ളേങ്ങാട്ട് ചിരുത പാഞ്ഞു; കൈകള്‍ ആകാശത്തേക്കെറിഞ്ഞ് ആവേശം നെഞ്ചേറ്റി, 80 വയസ്സിന്റെ ചെറുപ്പവുമായി. ഒാരോ തേക്കിന്‍ ചുവട്ടിലും ചെന്ന് മരവട്ടത്തില്‍ കൈകോര്‍ത്തും മുഖം അമര്‍ത്തി പയ്യാരം പറഞ്ഞും തേക്കു കൂറ്റന്‍മാരുടെ ആ അമ്മ സന്തോഷിക്കുകയായിരുന്നു. പിന്നെ, തേക്കിലകള്‍ക്കൊപ്പം പെയ്തിറങ്ങിയത് ഒാര്‍മകളും കഥക്കൂട്ടും.
പന്ത്രണ്ടാം വയസ്സില്‍, 1946ല്‍, തന്നെ കാടുകയറ്റിയതു ജീവിതദുരിതമെന്ന് ഈ അമ്മ. അച്ഛന്‍ വെള്ളേങ്ങാട്ട് അയ്യപ്പന്‍ കിടപ്പിലായപ്പോള്‍ കുടിയില്‍ കഷ്ടപ്പാടു തലപൊക്കി. ആ തുലാവര്‍ഷത്തിലാണു സഹോദരി മിന്നലേറ്റു മരിക്കുന്നതും. സഹോദരിയുടെ മരണാനന്തര ചടങ്ങിന്റെ കടം തീര്‍ക്കാനാണ് ആദ്യമായി കാടുകയറിയത്. അങ്ങനെ ആദ്യ തൈ നട്ടുതുടങ്ങിയ ചിരുത പിന്നീടു ജീവന്‍ നല്‍കി ഉയിര്‍പ്പിച്ചത് ഏറനാട്ടിലെ വിവിധ പ്ലാന്റേഷനുകളിലായി ലക്ഷക്കണക്കിനു തടിമികവൊത്ത തേക്കുകള്‍. ഗുണമേന്‍മയില്‍ നിലമ്പൂര്‍ തേക്കിനെ ലോകം വാഴ്ത്തുമ്പോഴും പ്ലാന്റേഷനുകളില്‍ തൊഴിലാളികള്‍ അനുഭവിച്ചിരുന്ന അടിമത്വവും ചിരുത ചൂണ്ടിക്കാട്ടുന്നു. മൂന്ന് അണ ആയിരുന്നു ആദ്യകൂലി. 70 ആയപ്പോള്‍ മൂന്നു രൂപ 14 പൈസ കൂലി കിട്ടിയെങ്കിലും ദാരിദ്യ്രത്തിനുമാത്രം കുറവില്ലായിരുന്നു. രാവിലെ ആറുമണിയോടെ കാട്ടില്‍ കയറിയാല്‍ തിരിച്ചിറങ്ങുന്നതു രാവേറെച്ചെന്ന്. ചിലപ്പോള്‍ കാടിനുള്ളിലെ പാറയിടുക്കുകളില്‍ താമസം. പനച്ചകം എന്ന ചെടിയുടെ ഇല വെട്ടി വെള്ളം കുടിക്കും. കാട്ടില്‍നിന്നുള്ള പഴങ്ങള്‍തന്നെ ഭക്ഷണം. കാടിനുള്ളിലെ സാഹസികതയിലെ ആനക്കലിയില്‍ ചിരുതയുടെ കണ്‍മുന്നില്‍ പൊലിഞ്ഞതു നാല് ഉറ്റസുഹൃത്തുക്കളുടെ ജീവനാണ്. അതില്‍, പറമ്പത്തി ഖദീജയെ ഒറ്റയാന്‍ കൊമ്പില്‍ കോര്‍ത്തത് ചിരുതയുടെ തൊട്ടടുത്തുനിന്ന്. കഷ്ടപ്പാടും ദുരിതങ്ങളും ഏറെയായിട്ടും കാടിറങ്ങാന്‍ തോന്നിയത് എഴുപതുകളുടെ അവസാനം മാത്രം. ജീവിതത്തില്‍ ഒരു കൂട്ട് വേണ്ടെന്നുവച്ചതും തൊഴിലിനോടുള്ള സ്നേഹംകൊണ്ടുതന്നെ.
ഇഎംഎസിന് മാലയിട്ട ചിരുത
'ശരിക്ക് നിക്ക് സഖാവേ, ഞാന്‍ നിങ്ങക്ക് ഈ മാലേട്ടെന്നു കരുതി ങ്ങളെന്റെ ഭര്‍ത്താവും ഞാന്‍ ങ്ങ്ടെ ഭാര്യേം ആകൂല്ലാന്ന്... എന്ന ചിരുതയുടെ പഞ്ച് കമന്റ് സാക്ഷാല്‍ ഇഎംഎസിനോടായിരുന്നു. കേരള സംസ്ഥാനത്തെ ആദ്യ മന്ത്രിസഭ നിലവില്‍വന്നശേഷം കരുളായിയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു സംഭവം. ഇഎംഎസിനെ മാലയിട്ടു സ്വീകരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് തല കുനിക്കാന്‍ ചെറിയൊരു മടി. തന്റെ വാക്ക് ഉച്ചത്തില്‍ കേട്ടതും അദ്ദേഹം ചിരിയോടെ മാല സ്വീകരിച്ചെന്ന് ചിരുതയോര്‍ക്കുന്നു.
നിലമ്പൂരും പരിസരത്തും പാര്‍ട്ടി യോഗങ്ങള്‍ നടത്തുമ്പോള്‍ വിപ്ലവഗാനങ്ങള്‍ പാടി ഏറെനാള്‍ സജീവമായി മുന്നണിയില്‍ ഉണ്ടായിരുന്നു ചിരുത. ഏറനാടന്‍ മേഖലയില്‍ കൂലിക്കുവേണ്ടി നടത്തിയ ഒന്നുചേര്‍ന്നുള്ള സമരങ്ങളെ മുന്നില്‍നിന്നു നയിച്ച ആദ്യ ദലിത് വനിതയും ചിരുതയാകും. 1959ല്‍ ഹസന്‍കുട്ടി എന്ന ഡിഎഫ്ഒയെ കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ തടഞ്ഞത് ചിരുതയുടെ നേതൃത്വത്തിലാണ്. അങ്ങനെ കൂലി വര്‍ധനയും ലഭിച്ചു.
ഭൂമിക്ക് കുടപിടിച്ച്...
വാര്‍ധക്യത്തിലെ ചെറുകുറുമ്പുകളുമായി ഇപ്പോള്‍ കരുളായിയിലെ സഹോദരന്റെ വീട്ടില്‍ കഴിയുമ്പോഴും തന്നെക്കാണാനെത്തുന്നവരോട് ഈ അമ്മയ്ക്കു പറയാനുള്ളത് കാട്ടിലെ ഒാര്‍മകളാണ്. സ്വന്തം മക്കളില്ലെങ്കിലും ഭൂമിക്കു കുടപിടിക്കുന്ന, താന്‍ നട്ട ആയിരക്കണക്കിനു വൃക്ഷങ്ങളെക്കുറിച്ചുള്ള അഭിമാനം മറയ്ക്കുന്നില്ല; അവരാണെന്റെ മക്കള്‍ എന്ന ആത്മഗതവും. ചെറിയ ചില പെന്‍ഷനുകളല്ലാതെ മറ്റാനുകൂല്യങ്ങള്‍ ഒന്നും ഇവര്‍ക്കില്ല. താനുള്‍പ്പെടെയുള്ളവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം ഇന്നുള്ളവര്‍ അനുഭവിക്കുന്നതില്‍ ഇവര്‍ക്ക് സന്തോഷം; എന്നാല്‍ അന്നനുഭവിച്ച കഷ്ടപ്പാടുകള്‍ ഇന്ന് അംഗീകരിക്കപ്പെടാതെ പോകുന്നതിന്റെ ചെറുപിണക്കവും തേക്കുകളുടെ ഈ പോറ്റമ്മയ്ക്കുണ്ട്.
പന്ത്രണ്ടാം വയസ്സില്‍, 1946ല്‍, തന്നെ കാടുകയറ്റിയതു ജീവിതദുരിതമെന്ന് ഈ അമ്മ. അച്ഛന്‍ വെള്ളേങ്ങാട്ട് അയ്യപ്പന്‍ കിടപ്പിലായപ്പോള്‍ കുടിയില്‍ കഷ്ടപ്പാടു തലപൊക്കി. ആ തുലാവര്‍ഷത്തിലാണു സഹോദരി മിന്നലേറ്റു മരിക്കുന്നതും. സഹോദരിയുടെ മരണാനന്തര ചടങ്ങിന്റെ കടം തീര്‍ക്കാനാണ് ആദ്യമായി കാടുകയറിയത്. അങ്ങനെ ആദ്യ തൈ നട്ടുതുടങ്ങിയ ചിരുത പിന്നീടു ജീവന്‍ നല്‍കി ഉയിര്‍പ്പിച്ചത് ഏറനാട്ടിലെ വിവിധ പ്ലാന്റേഷനുകളിലായി ലക്ഷക്കണക്കിനു തടിമികവൊത്ത തേക്കുകള്‍. ഗുണമേന്‍മയില്‍ നിലമ്പൂര്‍ തേക്കിനെ ലോകം വാഴ്ത്തുമ്പോഴും പ്ലാന്റേഷനുകളില്‍ തൊഴിലാളികള്‍ അനുഭവിച്ചിരുന്ന അടിമത്വവും ചിരുത ചൂണ്ടിക്കാട്ടുന്നു. മൂന്ന് അണ ആയിരുന്നു ആദ്യകൂലി. 70 ആയപ്പോള്‍ മൂന്നു രൂപ 14 പൈസ കൂലി കിട്ടിയെങ്കിലും ദാരിദ്യ്രത്തിനുമാത്രം കുറവില്ലായിരുന്നു. രാവിലെ ആറുമണിയോടെ കാട്ടില്‍ കയറിയാല്‍ തിരിച്ചിറങ്ങുന്നതു രാവേറെച്ചെന്ന്. ചിലപ്പോള്‍ കാടിനുള്ളിലെ പാറയിടുക്കുകളില്‍ താമസം. പനച്ചകം എന്ന ചെടിയുടെ ഇല വെട്ടി വെള്ളം കുടിക്കും. കാട്ടില്‍നിന്നുള്ള പഴങ്ങള്‍തന്നെ ഭക്ഷണം. കാടിനുള്ളിലെ സാഹസികതയിലെ ആനക്കലിയില്‍ ചിരുതയുടെ കണ്‍മുന്നില്‍ പൊലിഞ്ഞതു നാല് ഉറ്റസുഹൃത്തുക്കളുടെ ജീവനാണ്. അതില്‍, പറമ്പത്തി ഖദീജയെ ഒറ്റയാന്‍ കൊമ്പില്‍ കോര്‍ത്തത് ചിരുതയുടെ തൊട്ടടുത്തുനിന്ന്. കഷ്ടപ്പാടും ദുരിതങ്ങളും ഏറെയായിട്ടും കാടിറങ്ങാന്‍ തോന്നിയത് എഴുപതുകളുടെ അവസാനം മാത്രം. ജീവിതത്തില്‍ ഒരു കൂട്ട് വേണ്ടെന്നുവച്ചതും തൊഴിലിനോടുള്ള സ്നേഹംകൊണ്ടുതന്നെ.
ഇഎംഎസിന് മാലയിട്ട ചിരുത
'ശരിക്ക് നിക്ക് സഖാവേ, ഞാന്‍ നിങ്ങക്ക് ഈ മാലേട്ടെന്നു കരുതി ങ്ങളെന്റെ ഭര്‍ത്താവും ഞാന്‍ ങ്ങ്ടെ ഭാര്യേം ആകൂല്ലാന്ന്... എന്ന ചിരുതയുടെ പഞ്ച് കമന്റ് സാക്ഷാല്‍ ഇഎംഎസിനോടായിരുന്നു. കേരള സംസ്ഥാനത്തെ ആദ്യ മന്ത്രിസഭ നിലവില്‍വന്നശേഷം കരുളായിയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു സംഭവം. ഇഎംഎസിനെ മാലയിട്ടു സ്വീകരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് തല കുനിക്കാന്‍ ചെറിയൊരു മടി. തന്റെ വാക്ക് ഉച്ചത്തില്‍ കേട്ടതും അദ്ദേഹം ചിരിയോടെ മാല സ്വീകരിച്ചെന്ന് ചിരുതയോര്‍ക്കുന്നു.
നിലമ്പൂരും പരിസരത്തും പാര്‍ട്ടി യോഗങ്ങള്‍ നടത്തുമ്പോള്‍ വിപ്ലവഗാനങ്ങള്‍ പാടി ഏറെനാള്‍ സജീവമായി മുന്നണിയില്‍ ഉണ്ടായിരുന്നു ചിരുത. ഏറനാടന്‍ മേഖലയില്‍ കൂലിക്കുവേണ്ടി നടത്തിയ ഒന്നുചേര്‍ന്നുള്ള സമരങ്ങളെ മുന്നില്‍നിന്നു നയിച്ച ആദ്യ ദലിത് വനിതയും ചിരുതയാകും. 1959ല്‍ ഹസന്‍കുട്ടി എന്ന ഡിഎഫ്ഒയെ കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ തടഞ്ഞത് ചിരുതയുടെ നേതൃത്വത്തിലാണ്. അങ്ങനെ കൂലി വര്‍ധനയും ലഭിച്ചു.
ഭൂമിക്ക് കുടപിടിച്ച്...
വാര്‍ധക്യത്തിലെ ചെറുകുറുമ്പുകളുമായി ഇപ്പോള്‍ കരുളായിയിലെ സഹോദരന്റെ വീട്ടില്‍ കഴിയുമ്പോഴും തന്നെക്കാണാനെത്തുന്നവരോട് ഈ അമ്മയ്ക്കു പറയാനുള്ളത് കാട്ടിലെ ഒാര്‍മകളാണ്. സ്വന്തം മക്കളില്ലെങ്കിലും ഭൂമിക്കു കുടപിടിക്കുന്ന, താന്‍ നട്ട ആയിരക്കണക്കിനു വൃക്ഷങ്ങളെക്കുറിച്ചുള്ള അഭിമാനം മറയ്ക്കുന്നില്ല; അവരാണെന്റെ മക്കള്‍ എന്ന ആത്മഗതവും. ചെറിയ ചില പെന്‍ഷനുകളല്ലാതെ മറ്റാനുകൂല്യങ്ങള്‍ ഒന്നും ഇവര്‍ക്കില്ല. താനുള്‍പ്പെടെയുള്ളവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം ഇന്നുള്ളവര്‍ അനുഭവിക്കുന്നതില്‍ ഇവര്‍ക്ക് സന്തോഷം; എന്നാല്‍ അന്നനുഭവിച്ച കഷ്ടപ്പാടുകള്‍ ഇന്ന് അംഗീകരിക്കപ്പെടാതെ പോകുന്നതിന്റെ ചെറുപിണക്കവും തേക്കുകളുടെ ഈ പോറ്റമ്മയ്ക്കുണ്ട്.
Comments
Post a Comment