ദയാലിന്റെ നിര്‍വചനങ്ങള്‍

  • "ശ്രീകോവിലി"നു ചുറ്റുമുള്ള തണുപ്പിന്റെ സൗമ്യതയില്‍ പ്രകൃതിയുടെ തലോടല്‍. കെ വി ദയാല്‍ കുശലംപറയുന്നത് ഈ മരങ്ങളും വനതുല്യമായ പുരയിടത്തില്‍ വസിക്കുന്ന ചെറുജീവികളും കേള്‍ക്കുന്നുണ്ട്. തന്റെ വീടായ "ശ്രീകോവിലി" ലിരുന്നാല്‍ കാറ്റിലാടുന്ന ഈറയില്‍നിന്ന് കോലക്കുഴല്‍ വിളി കേള്‍ക്കാം, പുതിയകാലത്തിനും ശ്രുതിചേര്‍ത്ത കുയില്‍നാദവും. ദയാല്‍ ഓര്‍ത്തെടുക്കുകയാണ് പ്രകൃതിയുടെ മടിത്തട്ടിലേക്ക് പിച്ചവച്ചത്, പ്രകൃതിസ്നേഹം വാക്കുകള്‍കൊണ്ടല്ല പ്രവൃത്തികൊണ്ടാണ് കാണിക്കേണ്ടതെന്ന കരളുറപ്പോടെ ഒരു വനംതന്നെ സ്വന്തമായുണ്ടാക്കിയത്...

    പാരമ്പര്യമായി കൈയിലെത്തിയ കയര്‍ ബിസിനസും കൊമേഴ്സില്‍ നേടിയ ബിരുദാനന്തര ബിരുദവുമായി വ്യവസായവഴിയിലേക്ക് എണ്‍പതുകളില്‍ തിരിഞ്ഞ കെ വി ദയാല്‍ എന്ന ചെറുപ്പക്കാരന്‍ പ്രകൃതിയുടെ വഴിയേ തിരിഞ്ഞത് തികച്ചും യാദൃച്ഛികം. 1985ല്‍ അഞ്ചിലും ആറിലും പഠിച്ചിരുന്ന മക്കള്‍ക്ക് കാസര്‍കോട്ട് നടന്ന പ്രകൃതി പഠനക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്നപ്പോള്‍ ദൂരക്കൂടുതല്‍ നിമിത്തം പുത്രവാത്സല്യമുള്ള പിതാവ് കുട്ടികളെ അനുഗമിച്ചു. എന്നാല്‍, അത് തന്റെ ജീവിതത്തിലും ഒരു വഴിത്തിരിവാകുമെന്ന് ദയാല്‍ ചിന്തിച്ചതേയില്ല. പയ്യന്നൂര്‍ കോളേജിലെ പ്രൊഫസറായിരുന്ന ജോസിജോയ്സ് നയിച്ച പ്രകൃതിപഠനക്യാമ്പില്‍ മക്കളേക്കാളേറെ പഠിച്ചത് അച്ഛന്‍. പ്രൊഫസര്‍ ജോണിന്റെ മാസികയായ സൂചിമുഖിയുടെ സ്ഥിരം വരിക്കാരനായി.

    പ്രകൃതിയെക്കുറിച്ചും കൃഷിയെക്കുറിച്ചും ആനുകാലികങ്ങളിലും പത്രങ്ങളിലും വന്ന ലേഖനങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു. അതിനിടെ പരിസരവേദി ബുള്ളറ്റിനെപ്പറ്റി കേട്ടറിഞ്ഞു. അന്ന് രണ്ടു രൂപ സ്റ്റാമ്പൊട്ടിച്ച് ഒരു കാര്‍ഡെഴുതി അയച്ച് ബുള്ളറ്റിന്‍ വരുത്തി. മസനോവുഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആ പുസ്തകവും വരുത്തി വായിച്ചു.

    വായനയുടെ വലുപ്പത്തില്‍ തന്റെ വീക്ഷണവും മാറി. വീടിനടുത്തുള്ള വേമ്പനാട് കായലിന്റെ ദുരവസ്ഥ വേദനയായി. കക്കത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്ന കായലിന്റെ മലിനീകരണം ജീവജാലങ്ങളെ ശ്വാസംമുട്ടിക്കുകയായിരുന്നു. ആ വേദന ഒരു പഠനത്തിലേക്ക് വഴിമാറി. 1985ല്‍ ഒരു നേച്ചര്‍ക്ലബ്ബ് സംഘടിപ്പിച്ചു. മുഹമ്മയെന്ന കൊച്ചുഗ്രാമത്തില്‍ നാല്‍പ്പത്തഞ്ചോളം കുട്ടികള്‍ പങ്കെടുത്ത ആ ക്യാമ്പ് വിജയകരമായിരുന്നു. അന്ന് രൂപീകരിച്ച 22 അംഗ കൂട്ടായ്മ കായലിന്റെ ദുഃസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചു. കായലിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംവരാതെ കായല്‍സമ്പത്തിനെ ഉപയോഗപ്പെടുത്താന്‍ മത്സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ നേച്ചര്‍ ക്ലബ് മുന്‍കൈ എടുത്തു. ക്ലബ്ബിന്റെ ഭാഗമായതോടെയാണ് കാട്ടില്‍ പോയി പ്രകൃതിയെ അടുത്തറിഞ്ഞത്. ആ യാത്ര പ്രചോദനമായത് വീടിനു ചുറ്റുമുള്ള ഒരേക്കര്‍സ്ഥലത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ്. 21 വര്‍ഷത്തിനുശേഷം ദയാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ ചെറിയ വനത്തില്‍ ഇല്ലാത്ത മരമില്ല. മാത്രമല്ല, വെള്ളിമൂങ്ങയുള്‍പ്പെടെ പക്ഷിക്കൂട്ടം, കീരിയും പാമ്പും അണ്ണാനും ചെമ്പോത്തുമടക്കം സ്ഥിരവാസക്കാര്‍. അന്യംനിന്നുപോകാന്‍ സാധ്യതയുള്ളതടക്കമുള്ള പല ജീവികളും ദയാല്‍ വനത്തിലുണ്ടത്രേ.

    "ഒരേ ഭൂമി ഒരേ ജീവന്‍", ജൈവ കര്‍ഷക സമിതി എന്നീ പേരുകളില്‍ ദയാല്‍ രൂപം നല്‍കിയ സംഘടനകള്‍ക്ക് ഇന്ന് കേരളത്തിലുടനീളം വേരുകളുണ്ട്. നാടൊട്ടുക്ക് സഞ്ചരിച്ച് കൃഷിക്കാരുമായുള്ള കൊച്ചുവര്‍ത്തമാനങ്ങളില്‍നിന്ന് ദയാല്‍ ഒരു കാര്യം മനസ്സിലാക്കി. അവന്റെ പ്രശ്നങ്ങളില്‍ പ്രധാനം സമൂഹത്തിലെ അംഗീകാരമില്ലായ്മയാണ്. അതിനാല്‍ യുവതലമുറ കൃഷിയില്‍നിന്ന് മാറിസഞ്ചരിക്കുന്നു. അവന് എങ്ങനെ അംഗീകാരം നേടിക്കൊടുക്കാമെന്നായി ചിന്ത. മൂന്നു വര്‍ഷത്തോളം എടുത്തു കൃഷിക്കാരന്റെ മനസ്സ് പഠിക്കാന്‍. അതിന് ദയാല്‍ സൈക്കോളജിയും പഠിച്ചു. സെബാസ്റ്റ്യന്‍ എന്ന ബാങ്ക് ജീവനക്കാരന്‍ ഈ അനൗദ്യോഗിക പഠനത്തിന് വഴികാട്ടിയായി. മനസ്സിന് ഒരു നിര്‍വചനം സ്വയം ഉണ്ടാക്കി. കൃഷി ആദായകരമായാല്‍ മാത്രമല്ല ആനന്ദകരംകൂടി ആയാലേ ആളുകള്‍ വരൂ. സത്യം, ധര്‍മം, നീതി എന്നിവയില്‍ അധിഷ്ഠിതമായ കള്‍ച്ചറാണ് അഗ്രികള്‍ച്ചര്‍ എന്നാണ് ദയാലിന്റെ നിര്‍വചനം. ഏതിനും ദയാലിന്റെ നിഘണ്ടുവില്‍ നിര്‍വചനം ഉണ്ടായി. ജീവനെ ആധാരമാക്കിയുള്ള കൃഷിയാണ് ദയാലിന്റെ ജൈവകൃഷി. കളയെ നശിപ്പിക്കലല്ല, നിയന്ത്രിക്കലാണ് വേണ്ടത്. ഒന്നും കത്തിക്കരുത്, എല്ലാം ചീഞ്ഞ് വളമാകണം. മണ്ണിന്റെ പിഎച്ച് മൂല്യം ഓരോ കര്‍ഷകനും അറിയണം, അങ്ങനെ ചില വരികള്‍ കര്‍ഷകരുടെ ദിനചര്യയില്‍ ദയാല്‍ എഴുതിച്ചേര്‍ത്തു. ഇന്ന് ഈ കൂട്ടായ്മയില്‍ കേരളത്തിലുടനീളം രണ്ടായിരത്തോളം കര്‍ഷകരുണ്ട്.

    കര്‍ഷകര്‍ക്ക് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി 2009 മുതല്‍ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ നല്‍കുന്ന പാരിതോഷികം 10,000 രൂപയായി നിശ്ചയിച്ചപ്പോള്‍ സംസ്ഥാനതലത്തിലേത് 50,000 രൂപയാക്കി. ഓരോ ജില്ലയില്‍നിന്നും മണ്ണിനെ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്ന ആര്‍ക്ക് വേണമെങ്കിലും അവാര്‍ഡിന് അപേക്ഷിക്കാം. ഇനി അപേക്ഷകര്‍ ഇല്ലെങ്കില്‍ സമിതിയിലെ ആര്‍ക്ക് വേണമെങ്കിലും ഒരു കര്‍ഷകന്റെ പേര് നിര്‍ദേശിക്കാം. സമിതിയിലെ വിദഗ്ധ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തും. അതിന് ശേഷമായിരിക്കും അവാര്‍ഡ് പ്രഖ്യാപനം.
    അടുത്ത പടിയായി മഹാത്മാഗാന്ധി സര്‍വകലാശാലയുമായി ചേര്‍ന്ന് ജൈവകൃഷിയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. അതിന്റെ ആദ്യബാച്ച് പുറത്തിറങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ദയാല്‍. വിദ്യാഭ്യാസയോഗ്യതയോ പ്രായമോ മാനദണ്ഡമാക്കാത്ത കോഴ്സില്‍ കൃഷിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗമാകാം.

    ഇപ്പോള്‍ കൃഷിയെ നിര്‍വചിച്ചതുപോലെ ആരോഗ്യത്തിന് നിര്‍വചനം കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ഈ മനുഷ്യസ്നേഹി. പ്രകൃതി സ്നേഹത്തിന്റെ ഭാഗമായി നടത്തിയ നിരവധി യാത്രകളില്‍ ദയാലിനെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കേട്ടറിഞ്ഞ ധാരാളം പേര്‍ മുഹമ്മയിലെത്താറുണ്ട്. മണ്ണിനെയും പ്രകൃതിയെയും മനുഷ്യനെയും അടുത്തറിയാന്‍ ശ്രമിച്ചതോടെ പൂര്‍ണ സസ്യഭുക്കായ ദയാല്‍ ചായപോലെയുള്ള പാനീയങ്ങളെയും സ്വന്തം ജീവിതത്തില്‍നിന്ന് അകറ്റി.
    താന്‍ ജനിച്ചുവീണ ഗ്രാമവഴികളില്‍ മുന്നോട്ടുള്ള ഓരോ കാല്‍പ്പാടും അടയാളപ്പെടുത്തി ഗൃഹാതുരത്വത്തോടെ പ്രകൃതിയുടെ താളം ശ്രവിച്ച് മുന്നേറുകയാണ് ഈ പ്രകൃതി സ്നേഹി.

    ആര്‍ ഹേമലത- 


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം