കവിതയുടെ വേറിട്ട ശബ്ദം

അലങ്കാരങ്ങളുടെ ആഡംബരമില്ലാതെ പ്രശസ്തിയ്ക്കായുള്ള നെട്ടോട്ടമില്ലാതെ വാക്കുകളുടെ ശാന്തതകൊണ്ട് അക്ഷരങ്ങള്‍ക്ക് പ്രാണനേകിയ കവയിത്രി. രണ്ട് ദശാബ്ദങ്ങളായി മലയാളകവിതയില്‍ നിറഞ്ഞു നില്‍ക്കുന്ന വിജയലക്ഷ്മിക്കിന്ന് പിറന്നാള്‍ ദിനം.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ ഭാര്യ എന്നതിലപ്പുറം വിജയലക്ഷ്മി  അറിയപ്പെടുന്നത് ബാലാമണിയമ്മയ്ക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളത്തില്‍ കേട്ട വേറിട്ട ശബ്ദമായാണ്.

നിന്നെക്കുറിച്ചെഴുതാനോ? നിലാവിന്‍െറ
പൊന്‍മഷിവേണമെനിക്കീ പ്രപഞ്ചവും
മിന്നല്‍, ഇടിമുഴക്കങ്ങള്‍ മഴ വെയില്‍
നിന്നെക്കുറിച്ചെന്‍ വികാരമാണൊക്കെയും

സമര്‍പ്പണം എന്ന കവിതയിലെ വരികളാണിവ. വാക്കുകളിലെ ലാളിത്യം ആര്‍ദ്രത ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോഴും ഒരിയ്ക്കലും അയിത്തം കല്‍പിച്ചിട്ടില്ല കഥകള്‍ക്ക്. കഥയിലായാലും കവിതയിലായാലും വാക്കുകളുടെ ഒഴുക്ക് നമ്മെ അത്ഭുതപ്പെടുത്തും. കവിത മഴ പോലെ പെയ്തൊഴിയുന്നു. പ്രണയവും മാതൃത്വവും കവിതകളില്‍ വിഷയങ്ങളാവുന്നുണ്ടെങ്കിലും അതിലൊക്കെ അപ്പുറം ജീവിതത്തില്‍ സംഭവിക്കുന്ന ഗൌരവമേറിയ കാര്യങ്ങളും കവിതകളില്‍ നിറയുന്നു. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടതിലുള്ള ആശങ്ക, മാറാട് കലാപം, ഭരണ സിരാകേന്ദ്രങ്ങളില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ അങ്ങനെ സാധാരണ സ്ത്രീകള്‍ കൈവെയ്ക്കാന്‍ മടിക്കുന്ന വിഷയങ്ങളും കവിതകളാക്കി മാറ്റിയ പ്രതിഭ.

ചങ്ങമ്പുഴയുടെ ഹൃദയത്തോടും ഇടപ്പള്ളിയുടെ മനസ്സോടും താത്രിയുടെ വീറോടും കൂടി സാറാ ജോസഫിനെ കിനാവു കാണുന്നവളെങ്കിലും പച്ചപ്പുല്ലു തിന്നുകയും ചെന്നായ്ക്കു മുന്നില്‍ തലകുനിയ്ക്കുകയും ചെയ്യുന്ന മൃഗമാവാനാണ് തനിക്കിഷ്ടമെന്ന് സെല്‍ഫ് പോട്രെയ്റ്റില്‍ പറയുന്ന വിജയലക്ഷ്മി. അച്ഛനും ഭര്‍ത്താവിനും മകനും വേണ്ടി കവിതയെഴുതുന്ന കവയിത്രി

നിലമറിയാതെ നടക്കാന്‍ ഞാന്‍
അച്ഛനില്‍ നിന്ന് പഠിച്ചിരിക്കുന്നു

അച്ഛന് എന്ന കവിതയിലെ വരികള്‍. ജീവിത്തില്‍ ക്ഷമയുടെ അല്ലെങ്കില്‍ വിനയത്തിന്‍െറ പാഠങ്ങള്‍ പഠിപ്പിച്ച അച്ഛന്‍ എന്ന ഗുരുനാഥനുവേണ്ടിയുള്ള ഗുരുദക്ഷിണ  പോലെ ഒരു കവിത.  ഏതു കനത്ത മാരിക്കു മുന്നിലും കെട്ടുപോകാത്ത കാട്ടുതീയ്ക്കു സമമായ പ്രണയത്തിനു മുന്നില്‍ ആത്മാവൊരുക്കുവാനല്ല അവിടെ സാക്ഷിയും സാന്ത്വനവുമായി നില്‍ക്കാനാണാഗ്രഹം സുഹൃത്തും ഭര്‍ത്താവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേവാസുരം എന്ന കവിതയിലെ വരികളാണിവ. സ്നേഹവും പ്രണയവും എല്ലാം നിറഞ്ഞു തുളുമ്പുന്ന വരികള്‍.

കൂട്ടുകാരാ, ഞെരിയുന്ന
കൈവിരല്‍
കോര്‍ത്തു ഞാന്‍ നിന്‍െറ
നേരുകള്‍ കാക്കിലും
ഓര്‍ത്തു പെയ്തില്ലൊരിക്കലുമാക്കടം

മഴ എന്ന കവിതയിലെ വരികള്‍ നമ്മെ കൂട്ടിക്കൊണ്ടു പോവുക രാമായണത്തിലെ ദശരഥന്‍െറയും കൈകേകിയുടെയും സംഭാഷണത്തിലേക്കാണ്. അംഗീകാരങ്ങളേറെത്തേടിയെത്തിയിട്ടുണ്ട് വിജയലക്ഷ്മിയെ പക്ഷെ അതിന്‍െറ പകിട്ടിലൊന്നും കണ്ണു മഞ്ഞളിക്കാതെ സ്ത്രീ സ്വതന്ത്യ്രത്തിന്‍െറ പേരു പറഞ്ഞ് ഫെമിനിസ്റ്റാകാതെ ഒരു വീട്ടമ്മയുടെ കൈയ്യടക്കത്തോടെ സര്‍ഗ്ഗാത്മകത കൊണ്ട് കവിതയ്ക്കും കഥയ്ക്കും ജന്മം നല്‍കി. ഹൃദയ സ്പര്‍ശിയായ വരികള്‍ കൊണ്ട് മലയാള കവിതയ്ക്ക് ജീവന്‍ നല്‍കി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന ഭര്‍ത്താവിന്‍െറ സ്നേഹമയിയായ ഭാര്യയായി, അപ്പു എന്ന മകന് വാത്സല്യം പകരുന്ന അമ്മയായി. ഔദ്യോഗിക തിരക്കുകളുടെ ആലസ്യം മറന്ന് കവിതയുടെയും കഥയുടെയും ലോകത്തേക്ക് മടങ്ങുന്നു. ഒരു സാധാരണക്കാരിയായി ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് ജീവിതത്തിലെ ലാളിത്യം കൊണ്ടും തെളിയിച്ച് ഈ അന്‍പത്തിമൂന്നാം പിറന്നാളിലും കവിതയിലെ ചെറുപ്പം സൂക്ഷിക്കുന്ന കവയിത്രി.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ