രൂപ വീണ്ടും ഉറക്കം കെടുത്തുന്നു

എല്ലാ ശ്രമങ്ങളും തകര്‍ത്ത് ഡോളറിന് 60 എന്ന ലക്ഷ്മണരേഖ കടന്ന രൂപ കേന്ദ്രബാങ്കിന്‍െറയും ധനമന്ത്രാലയത്തിന്‍െറയും ഉറക്കം വീണ്ടും കെടുത്തുന്നു. ഇക്കുറി അക്ഷരാര്‍ഥത്തില്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) ഗവര്‍ണറുടെയും ധനമന്ത്രിയുടെയും ഉറക്കം നഷ്ടപ്പെടുകതന്നെ ചെയ്തു.
പണവിപണിയില്‍ വന്‍തോതില്‍ ഡോളറുകള്‍ വിറ്റിട്ടും രൂപ പിന്നെയും മൂക്കുകുത്തിയതോടെ ജൂലൈ 15ന് അര്‍ധരാത്രി പൊടുന്നനെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു ധനമന്ത്രി പി. ചിദംബരത്തെ തേടിയത്തെി. പിന്നെ രാത്രിക്ക് രാത്രി രൂപയെ രക്ഷിക്കാനുള്ള തീരുമാനങ്ങളാണ് പുറത്തുവന്നത്.
വിദേശ നാണയ അവധി വിപണിയില്‍ നിക്ഷേപകര്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നതും രൂപ വില്‍ക്കുന്നതും തടയാന്‍ പണലഭ്യത ഗണ്യമായി കുറക്കുന്നതിനുള്ള നടപടികളായിരുന്നു ഇതില്‍ പ്രധാനം. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പെട്ടെന്നുള്ള ആവശ്യത്തിന് വായ്പയെടുക്കുന്നതിനുള്ള സംവിധാനത്തില്‍ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) നിന്നുള്ള വായ്പാലഭ്യത ഒരു ലക്ഷം കോടി രൂപയില്‍നിന്ന് 75,000 കോടി രൂപയായി കുറച്ചു. ഇതിന്‍െറ പലിശനിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 10.25 ശതമാനമായി കുറക്കുകയും ചെയ്തു. അവധി വിപണിയില്‍ ഡോളര്‍ മുന്‍കൂര്‍ വാങ്ങി രൂപ വില്‍ക്കുന്നതിന് കുറഞ്ഞ ചെലവില്‍ പണം യഥേഷ്ടം ലഭിക്കുന്നില്ളെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.
കൂടാതെ, അടിയന്തരമായി കടപ്പത്ര വില്‍പന വഴി വിപണിയില്‍നിന്ന് 12,000 കോടി രൂപ സമാഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ വിദേശനാണയം കൂടുതലായി എത്താന്‍ 14ഓളം മേഖലകളില്‍ വിദേശനിക്ഷേപം ഉദാരമാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
സ്വന്തം കറന്‍സി സമ്മര്‍ദം നേരിടുമ്പോള്‍ സാധാരണ കേന്ദ്രബാങ്കുകള്‍ ചെയ്യുന്ന പാഠപുസ്തക നടപടികള്‍ തന്നെയാണ് റിസര്‍വ് ബാങ്കും പിന്തുടര്‍ന്നത്. പക്ഷേ, ഈ ശാസ്ത്രം ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപയെ രക്ഷിക്കണമെന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപ പിടിച്ചുനിന്നെങ്കിലും ഇത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകുന്നില്ളെങ്കില്‍ വൈകാതെ രൂപ വീണ്ടും അഗാധ ഗര്‍ത്തങ്ങളിലേക്ക് പതിക്കും. എന്നുമാത്രമല്ല, റിസര്‍വ് ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ മുരടിപ്പിക്കുകയും അത് രൂപയെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യും.
ഇന്ത്യയെപ്പോലെ ഇറക്കുമതിയും വിദേശ വ്യാപാര കമ്മിയും കൂടുതലുള്ള ഒരു രാജ്യം ഉദാര സാമ്പത്തികനയം പിന്തുടരുന്നതിന്‍െറയും കറന്‍സിയില്‍ സ്വതന്ത്ര വിനിമയം അനുവദിക്കുന്നതിന്‍െറയും അപകടം വര്‍ഷങ്ങള്‍ക്ക് മുമ്പേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്വതന്ത്ര വ്യാപാരം അടിക്കടി ഉയര്‍ത്തിയ വിദേശ വ്യാപാര കമ്മി പരിഹരിച്ചിരുന്നത് ഓഹരിവിപണി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉദാരനിക്ഷേപ നയങ്ങള്‍ പിന്തുടര്‍ന്നാണ്. നിക്ഷേപ സാധ്യതയുള്ള വിപണികള്‍ തേടി ഒഴുകുന്ന ഇത്തരം നിക്ഷേപങ്ങളുടെ അപകടവും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മറ്റെവിടെയെങ്കിലും മികച്ച നിക്ഷേപസാധ്യത തെളിയുന്നതോടെ അങ്ങോട്ട് ഒഴുക്കുന്നതാണ് ഇത്തരം നിക്ഷേപങ്ങള്‍. ആ ദുരന്തമാണ് ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ യാഥാര്‍ഥ്യമാകുന്നതും.
2012-13ല്‍ 8900 കോടി ഡോളറാണ് ഓഹരി വിപണികളിലും കടപ്പത്രങ്ങളിലും ലഭിച്ച നിക്ഷേപം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള സാമ്പത്തിക വളര്‍ച്ച പ്രകടമാകുമെന്ന പ്രതീക്ഷമൂലമാണ് ഇത്തരം നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകിയത്. എന്നാല്‍, അമേരിക്കയിലെ സാമ്പത്തികമാന്ദ്യം നീങ്ങിത്തുടങ്ങുകയാണെന്നും ഡോളര്‍ ശക്തിപ്പെടുകയാണെന്നുമുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങിയതോടെ നിക്ഷേപങ്ങള്‍ ഡോളറിലേക്ക് നീങ്ങി. ഇതിന്‍െറ ഭാഗമായി ഇന്ത്യയിലെ ഓഹരിവിപണികളില്‍നിന്നും സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നും നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടു. ഡോളര്‍ ശക്തിപ്പെട്ടതിനു ചുവടുപിടിച്ച് മറ്റെല്ലാ കറന്‍സികളേക്കാളും കൂടുതല്‍ രൂപ തകരാന്‍ ഇടയാക്കിയത് ഈ പിന്‍വലിക്കലുകളാണ്.
റിസര്‍വ് ബാങ്കിന്‍െറ കഴിഞ്ഞദിവസത്തെ നടപടികളോടെ പണലഭ്യത കുറയാനും, പലിശനിരക്കുകള്‍ ഉയരാനുമുള്ള സാധ്യതയാണ് ശക്തമായത്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ തിരിച്ചടിയാവും. ഫലത്തില്‍ വിദേശ സ്ഥാപനങ്ങളുടെ ആശങ്ക ഉയരുകയും കൂടുതല്‍ നിക്ഷേപങ്ങള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യും.
എന്നാല്‍, നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്താനാണ് ഇന്ത്യയിലെ ആസൂത്രണ വിദഗ്ധര്‍ മറ്റൊരു ഒറ്റമൂലി കൂടി പ്രയോഗിച്ചത്. ഇന്‍ഷുറന്‍സ്, ചില്ലറ വ്യാപാരം, എണ്ണ-പ്രകൃതിവാതകം തുടങ്ങി നിരവധി മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. പക്ഷേ, ഈ പരിധി ഉയര്‍ത്തല്‍ പൊടുന്നനെ ഇന്ത്യയിലേക്ക് ഒരു വിദേശനിക്ഷേപ പ്രവാഹം സൃഷ്ടിക്കില്ല.
വിദേശ നിക്ഷേപ പരിധികള്‍ ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്ത പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ 500 കോടി ഡോളറിന്‍െറ പദ്ധതിയില്‍നിന്ന് കൊറിയന്‍ കമ്പനിയായ പോസ്കോ പിന്മാറിയ വാര്‍ത്ത. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യക്ക് ഏറെ പരിമിതികള്‍ ഉണ്ടെന്നതിന്‍െറ വ്യക്തമായ തെളിവാണിത്. കൂടാതെ കഴിഞ്ഞദിവസം ഉദാരമാക്കിയ പല മേഖലകളിലെ വിദേശനിക്ഷേപങ്ങള്‍ക്കും പാര്‍ലമെന്‍റിന്‍െറ അനുമതിയും വേണം. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള ബില്ലുകള്‍ പാസാക്കിയെടുക്കുക പ്രയാസമാണ്. ചുരുക്കത്തില്‍ രൂപ നേരിടുന്ന പ്രതിസന്ധിക്ക് കുറുക്കുവഴികളിലൂടെ പരിഹാരം ബുദ്ധിമുട്ടാണെന്ന് വ്യക്തം.
വിദേശ വ്യാപാരകമ്മി കുറക്കുകയെന്നതാണ് രൂപ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ ഏക പരിഹാരം. കയറ്റുമതി ഉയര്‍ത്തുകയും ഇറക്കുമതി ചുരുക്കുകയും വേണം. ഇതിന് ചില കഠിന നടപടികള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. ഇത്തരം നടപടികളൊന്നും സ്വീകരിക്കാതെ തൊലിപ്പുറത്തു നടത്തുന്ന ചികിത്സക്ക് ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല.

പി.സി സെബാസ്റ്റ്യന്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം