ന്യൂനപക്ഷങ്ങള്‍ക്ക് ഗുണംചെയ്യുന്ന പാര്‍പ്പിട പദ്ധതിക്കും പാര
രാജ്യത്തെ ഗ്രാമീണ ദരിദ്രരുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കാനുദ്ദേശിച്ച് 1985 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇന്ദിര ആവാസ് യോജന (ഐ.എ.വൈ). രാജ്യത്തുടനീളം ഗ്രാമീണ ദരിദ്രര്‍ക്ക് സൗജന്യ നിരക്കില്‍ പതിനായിരക്കണക്കിന് വീടുകള്‍ ഈ പദ്ധതിക്കു കീഴില്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. ഈ പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടത്തെുമ്പോള്‍ 60 ശതമാനം പട്ടികജാതി/വര്‍ഗക്കാര്‍, 15 ശതമാനം ന്യൂനപക്ഷങ്ങള്‍, മൂന്ന് ശതമാനം വികലാംഗര്‍, ബാക്കി പൊതുവിഭാഗം എന്നിങ്ങനെയായിരുന്നു ഇതുവരെയും നിശ്ചയിച്ചുപോന്നിരുന്നത്. ഈ വര്‍ഷം മുതല്‍ ഈ സംവരണക്രമത്തില്‍ മാറ്റം വരുത്തി. 47 ശതമാനം വീതം ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും ബാക്കി ആറ് ശതമാനം പൊതുവിഭാഗത്തിനും നീക്കിവെച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് വിശദീകരിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, രാജ്യത്താകമാനം നടപ്പാക്കപ്പെടുന്ന ഈ പദ്ധതി ഈ ക്രമത്തില്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടിക്കത്തയച്ചിരിക്കുകയാണ്.
സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളുടെ പശ്ചാത്തലത്തിലാണ് ഐ.എ.വൈ പദ്ധതിയുടെ ഗുണഭോക്താക്കളെ പുനര്‍നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സ്ഥിതി ദലിതരെക്കാള്‍ പിന്നിലാണെന്നതാണ് സച്ചാര്‍ സമിതിയുടെ ആധികാരികമായ കണ്ടത്തെല്‍. ഈ കണ്ടത്തെലിനെ തുടര്‍ന്ന് നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ പ്രസ്തുത സമിതി കേന്ദ്ര സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, അവയില്‍ മഹാഭൂരിപക്ഷവും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് പോലുള്ള അപൂര്‍വം പദ്ധതികള്‍ മാത്രമാണ് ഭാഗികമായെങ്കിലും നടപ്പാക്കിത്തുടങ്ങിയത്. പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പങ്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഈയൊരു പശ്ചാത്തലമുണ്ട്. അപ്പോള്‍പോലും, ഈ സംവരണം മുസ്ലിംകള്‍ക്കു മാത്രമായുള്ളതാണ് എന്ന് വിചാരിക്കരുത്. ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ബുദ്ധ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് 47 ശതമാനം സംവരണം ചെയ്തിരിക്കുന്നത്.
രാജ്യത്തുടനീളം നടപ്പാക്കപ്പെടുന്ന ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ളെന്ന് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തെ രേഖാമൂലം അറിയിച്ച വിവരം മൂന്ന് ദിവസം മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തുകൊണ്ട് കേരളത്തില്‍ ഇത് നടപ്പാക്കാന്‍ കഴിയില്ല എന്നതിന്‍െറ കാരണമൊന്നും കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഈ കേന്ദ്ര നിര്‍ദേശം വന്നതു മുതല്‍ കേരളത്തിലെ സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനെതിരെ നിരന്തരമായ പ്രചാരണം സംഘടിപ്പിച്ചുവരുകയായിരുന്നു. ഈയാവശ്യാര്‍ഥം അവരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ പോയി കാണുകയും ചെയ്തിരുന്നു.
സംഘ്പരിവാര്‍ പ്രചാരണം മാത്രമല്ല, ഈ കേന്ദ്രാവിഷ്കൃത പദ്ധതി കേരളത്തില്‍ മരവിപ്പിക്കാനുള്ള കാരണം. ന്യൂനപക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പദ്ധതികളെയും സമ്മര്‍ദ രാഷ്ട്രീയതന്ത്രം ഉപയോഗിച്ച് ഇല്ലാതാക്കുന്ന പ്രവണത കേരളത്തില്‍ വ്യാപകമാണ്. ന്യൂനപക്ഷ പ്രദേശങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഏരിയ ഇന്‍റന്‍സിവ് പ്രോഗ്രാം (എ.ഐ.പി) പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന വിഷയത്തിലും ഇതേ സമ്മര്‍ദരാഷ്ട്രീയമാണ് സവര്‍ണ ജാതി സംഘടനകളും സംഘ്പരിവാറും ഒപ്പം ഇടതുപക്ഷ സംഘടനകളും പയറ്റിയത്. ഒടുവില്‍, ആ സ്കൂളുകളിലെ അധ്യാപകര്‍ ഇപ്പോഴും രണ്ടാംകിടക്കാരായി ജോലി ചെയ്തു പോരുന്നു.
മുസ്ലിം സമൂഹം അനര്‍ഹമായത് നേടിയെടുക്കുന്നുവെന്ന വ്യാജ പ്രചാരണം ശക്തമായി ഉയര്‍ത്തി, അവരുടെ ന്യായമായ അവകാശങ്ങളെപ്പോലും ഹനിക്കുന്ന നിലപാടാണ് ഈ ശക്തികള്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഭരണത്തില്‍ അമിത സ്വാധീനം ചെലുത്തുന്നുവെന്ന പ്രചാരണവും ഇതിന്‍െറ ഭാഗമായാണ് നടക്കുന്നത്. ഈ പ്രചാരണങ്ങളെ കണക്കുകളും യുക്തികളും സഹിതം നേരിടാനുള്ള ശേഷിയോ ധൈര്യമോ ലീഗിനില്ല താനും. എന്നല്ല, ഇത്തരം പ്രചാരണങ്ങളെ പേടിച്ച് ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍പോലും അവര്‍ അമാന്തം കാണിക്കുന്നു. കോട്ടമേതുമില്ലാതെ ഭരണത്തില്‍ തുടരേണ്ടത് അവരുടെ ആവശ്യമായിരിക്കാം. അതേസമയം, അവരുടെ ഭരണപങ്കാളിത്തത്തിന്‍െറ പേരില്‍ ന്യായമായ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന അവസ്ഥ ആര്‍ക്കും വന്നുചേര്‍ന്നുകൂടാ.
ഇന്ദിര ആവാസ് യോജനയുടെ ഭവനനിര്‍മാണ പദ്ധതി കേന്ദ്രം നിര്‍ദേശിച്ച രീതിയില്‍ കേരളത്തിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ന്യൂനപക്ഷങ്ങള്‍ക്ക് ഉപകാരം കിട്ടുന്ന കേന്ദ്ര പദ്ധതികളൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് അപകടകരമാണ്
Comments
Post a Comment