തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാകുമ്പോള്‍

അരനൂറ്റാണ്ടുകാലത്തെ സമരങ്ങള്‍ക്കും രക്തപങ്കിലമായ പ്രക്ഷോഭങ്ങള്‍ക്കും ശേഷം തെലങ്കാനക്ക് സംസ്ഥാനപദവി കൈവരുകയാണ്. ആന്ധ്രപ്രദേശിന്‍െറ 23 ജില്ലകളില്‍നിന്ന് പത്തെണ്ണം ഉള്‍പ്പെടുത്തി 29ാം സംസ്ഥാനമായി ഈ മേഖലയെ മാറ്റാന്‍ ചൊവ്വാഴ്ച യു.പി.എ-കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട തീരുമാനം ചരിത്രത്തിന്‍െറ ഒരു തിരുത്താണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് വിശാല ആന്ധ്രപ്രദേശ് നിലവില്‍ വന്നത് തെലങ്കാന മേഖലയിലെ ജനങ്ങളുടെ വികാരം പൂര്‍ണമായും അവഗണിച്ചായിരുന്നു. രണ്ടു നൂറ്റാണ്ടുകാലം നിസാം ഭരണത്തിലായിരുന്ന ഒരു പ്രദേശത്തിന്‍െറ സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ അന്തര്‍ധാരകളെ ഗൗരവമായെടുക്കാതെ, തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന ആശയത്തെ ഒരു വിഭാഗം പൊലിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍െറ മനസ്സില്‍ ക്ഷണികമായ രാഷ്ട്രീയ നേട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. നെഹ്റു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഫസല്‍ അലി കമീഷന്‍െറയും കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട ജെ.വി.പി കമ്മിറ്റിയുടെയും ശിപാര്‍ശകളെ അവഗണിച്ചാണ് തെലങ്കാനയെയും അതുവരെ മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന രായലസീമ, തീരദേശ ആന്ധ്ര എന്നീ മേഖലകളെയും സംയോജിപ്പിച്ച് ഇന്നത്തെ ആന്ധ്രപ്രദേശിന് രൂപം കൊടുക്കുന്നത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ളവര്‍ ഭയപ്പെട്ടതുപോലെ, ഒരിക്കലും തെലങ്കാനക്ക് മറ്റു പ്രദേശങ്ങളുമായുള്ള ഉദ്ഗ്രഥനം സാധ്യമായില്ളെന്നു മാത്രമല്ല, ചൂഷണത്തിന്‍െറയും വാഗ്ദാനലംഘനത്തിന്‍െറയും അവഗണനയുടെയും കയ്പേറിയ അനുഭവങ്ങള്‍ അസംതൃപ്തിയുടെ പ്രതിഷേധജ്വാല ഉയര്‍ത്താന്‍ വഴിവെക്കുകയും ചെയ്തു. അറുപതുകളുടെ അന്ത്യത്തില്‍ കൊടുമ്പിരിക്കൊണ്ട തെലങ്കാന പ്രക്ഷോഭം നിരവധി ജീവനുകള്‍ ബലികൊടുക്കുന്നതുവരെ എത്തിയതോടെയാണ് കേന്ദ്രഭരണകൂടംപോലും പിഴവു മനസ്സിലാക്കുന്നത്. ഇതുവരെ വിഷയം ഉമിത്തീയായി പുകയുകയായിരുന്നു. തൊണ്ണൂറുകളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ തെലങ്കാനക്ക് സംസ്ഥാന പദവി എന്ന വാഗ്ദാനം പൊടിതട്ടിയെടുത്തത് ചില രാഷ്ട്രീയ പരീക്ഷണത്തിന്‍െറ ഭാഗമായാണെങ്കിലും വിഷയം വീണ്ടും സജീവമാക്കാനാണ് അത് സഹായിച്ചത്. തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ മേഖലയില്‍ കോണ്‍ഗ്രസിന്‍െറ അവസ്ഥ പരിതാപകരമായതാണ് ഈ വിഷയത്തില്‍ മൂര്‍ത്തമായ ചില തീരുമാനങ്ങള്‍ക്ക് സമയമായെന്ന് 2004ല്‍ യു.പി.എ ഗവണ്‍മെന്‍റിനെ വിലയിരുത്താന്‍ നിര്‍ബന്ധിതരാക്കിയത്. ആന്ധ്രയില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പും പാര്‍ട്ടിയുടെ ശക്തിക്ഷയവും ഈ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം.
പുതിയൊരു സംസ്ഥാനത്തിന്‍െറ പിറവി പൂര്‍ത്തിയാക്കുന്നതിന് ഭരണഘടനാപരമായ കുറെ കടമ്പകള്‍ മറികടക്കാനുണ്ട് എന്നതിനാല്‍ തെലങ്കാനയെ സംബന്ധിച്ചിടത്തോളം വരുംദിനങ്ങള്‍ നിര്‍ണായകമാണ്. ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ അംഗീകാരം ലഭിക്കുന്നതിന് ബി.ജെ.പി പിന്തുണ നല്‍കുമോ എന്ന് കണ്ടറിയണം. കോണ്‍ഗ്രസിന്‍െറ ഇപ്പോഴത്തെ നീക്കം പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് വ്യക്തമായിരിക്കെ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളാല്‍ കഴിയുന്ന തടസ്സവാദങ്ങള്‍ ഉന്നയിച്ചേക്കാം. എല്ലാറ്റിനുമുപരി, അവശിഷ്ട ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍െറ നടപടിക്കെതിരെ ശക്തമായ വികാരം അലയടിക്കുന്നത് പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പിക്കാന്‍ സാധ്യതയുണ്ട്. വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ അലയടിക്കുന്നത്. ബന്ദാഹ്വാനവും വന്നുകഴിഞ്ഞു. ടി.ആര്‍.എസുമായി കൈകോര്‍ത്താല്‍ തെലങ്കാനയിലെ 17 സീറ്റും പിടിച്ചെടുക്കാമെന്ന കോണ്‍ഗ്രസിന്‍െറ കണക്കുകൂട്ടലിന് ചിലപ്പോള്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വന്നേക്കാം. ഗൂര്‍ഖാലാന്‍ഡ്, ബോഡോലാന്‍ഡ് സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളി കൂടുതല്‍ ശക്തമായി വരുംദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്രയില്‍ വിദര്‍ഭ സംസ്ഥാനത്തിനു വേണ്ടിയും മധ്യപ്രദേശിലെയും യു.പിയിലെയും ഏതാനും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള ബുന്ദേല്‍ഖണ്ഡിനും വേണ്ടിയും ഇതിനകം ഉയര്‍ന്നുകഴിഞ്ഞ മുറവിളി വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാവും. എല്ലാറ്റിനുമുപരി, പുതിയ സംസ്ഥാനത്തിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും സീമാന്ധ്രക്ക് പത്തു വര്‍ഷത്തിനുള്ളിലെങ്കിലും പുതിയ ആസ്ഥാനം വികസിപ്പിക്കുന്നതിനും കേന്ദ്രം ഭീമമായ തുക നീക്കിവെക്കേണ്ടിവരും. ഹൈദരാബാദ് കേന്ദ്രഭരണ പ്രദേശമായി മാറ്റുന്നതോടെ, കേന്ദ്ര സര്‍ക്കാറിന് നഗരത്തിനുമേല്‍ കൂടുതല്‍ കടിഞ്ഞാന്‍ സാധ്യമായേക്കാം. എന്നാല്‍, വിഭജിക്കപ്പെട്ട ആന്ധ്രയുടെ സാമ്പത്തിക അസ്തിവാരത്തിന് ഊനംതട്ടാതെ നോക്കാന്‍ കഴിയുമെന്ന് ആര്‍ക്കും ഉറപ്പുതരാനാവില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം എല്ലാ മേഖലകളിലും വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ദാരിദ്ര്യം ദേശീയ ശരാശരിയുടെ പകുതിയായി (9.2 ശതമാനം) കുറക്കാന്‍ സാധിച്ചിരുന്നു. അടിസ്ഥാന വികസനം, വിവരസാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യമേഖല എന്നിവയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. വെള്ളംകൊണ്ടും ജൈവ-ധാതുസമ്പത്തുകൊണ്ടും ധന്യമായ തെലങ്കാന വേര്‍പിരിഞ്ഞുപോകുന്നതോടെ ആന്ധ്രയുടെ വികസനം നിലവിലെ ഗതിവേഗത്തില്‍ തുടരുമെന്ന് കരുതാന്‍ നിവൃത്തിയില്ല. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ പുതിയ സംസ്ഥാനം അപൂര്‍വമായ ചില വെല്ലുവിളികള്‍ നേരിടാനുള്ള സാധ്യത പലരും എടുത്തുകാട്ടുന്നുണ്ട്. വിഭജിക്കപ്പെട്ട സുരക്ഷാസേനക്ക് കൂടുതല്‍ ശക്തിയാര്‍ജിച്ചേക്കാവുന്ന നക്സല്‍ ഭീഷണി ഫലപ്രദമായി നേരിടാന്‍ കഴിയുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.
സ്വാതന്ത്ര്യലബ്ധി തൊട്ട് ഇന്നേവരെയുള്ള തെലങ്കാനയുടെ ചരിത്രവും യു.പി.എ സര്‍ക്കാറിന്‍െറ പുതിയ ചുവടുവെപ്പും രാഷ്ട്രീയ-ഭരണനേതൃത്വത്തെ കൂലങ്കശമായ ചില പരിചിന്തനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി, ഒരു മേഖലയുടെ സാംസ്കാരികവും പരമ്പരാഗതവുമായ മൂല്യങ്ങളെ തൃണവദ്ഗണിച്ച് രാഷ്ട്രീയ സമേകതക്ക് ശ്രമിക്കുന്നത് പാഴ്വേലയാണെന്ന യാഥാര്‍ഥ്യമാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. സന്തുലനമായ വികസനവും നീതിപൂര്‍വകമായ വിഭവ വിതരണവും പരാജയപ്പെടുന്നിടത്ത് ഭാഷക്കോ ഭ്രാന്തമായ ദേശീയബോധത്തിനോ ജനരോഷത്തെ തടുത്തുനിര്‍ത്താനാവില്ളെന്നാണ് തെലങ്കാനയിലെ ജനം നമ്മെ പഠിപ്പിക്കുന്നത്. ക്ഷണികമായ രാഷ്ട്രീയലാഭം മുന്നില്‍ക്കണ്ട് നടത്തുന്ന ഏത് നീക്കവും ഭാവിയില്‍ ബൂമറാങ്ങായി ഭവിക്കുമെന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിലാക്കട്ടെ.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം