കൈപ്പാട് നെല്‍കൃഷി മടങ്ങിവരുന്നു

അതിരാവിലെ കൈപ്പാട് അരിയുടെ പഴംകഞ്ഞി കുടിച്ച് ഉച്ച വരെ പാടത്ത് എല്ലു മുറിയെ പണിയെടുത്താലും തളരാത്ത പഴയ തലമുറയ്ക്ക് ഊര്‍ജം തന്ന കൈപ്പാട് നെല്‍കൃഷി വീണ്ടും സജീവമാകുന്നു.

കീടനാശിനികളും രാസവളങ്ങളും അമിതമായി പ്രയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വിളവുകള്‍ വിപണികള്‍ കീഴക്കുമ്പോള്‍ പ്രകൃതിദത്തമായി പൂര്‍ണമായും ജൈവരീതിയിലുള്ള കൈപ്പാട് കൃഷിക്ക് പ്രാധാന്യം കൂടുകയാണ്.

പുഴയോരത്തെ താഴ്ന്ന പ്രദേശത്തെ പാടത്താണ് ഒറ്റവിളകൃഷിയായ കൈപ്പാട് നെല്‍കൃഷി ചെയ്യുന്നത്. മേടമാസത്തിലാണ് കൈപ്പാട് നെല്‍കൃഷിയുടെ പ്രാരംഭ പണികള്‍ തുടങ്ങുക. രണ്ട് രീതിയിലാണ് കൈപ്പാട് നെല്‍കൃഷി നടത്തുന്നത്. ചതുപ്പുനിലമായ കൈപ്പാട് നിരനിരയായി കൊത്തിയെടുത്ത് ഉണക്കുകയാണ് കര്‍ഷകര്‍ ആദ്യം ചെയ്യുന്നത്. പുതുമഴ പെയ്താലുടന്‍ നെല്‍വിത്തുകള്‍ വിതറും. പിന്നീട് വളര്‍ന്നുവന്ന നെല്‍ച്ചെടികള്‍ പാടത്ത് പറിച്ചുനടും.

മറ്റൊരു കൃഷിരീതിയില്‍ കൈപ്പാടില്‍ നിരനിരയായി കുതിരുകള്‍(കൂനകള്‍) കൂട്ടിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. വിത്ത് മുളപ്പിച്ചതിനുശേഷം 25 ഗ്രാം വീതം ഓരോ കുതിരിലും വിതറും. ഒന്നരയാഴ്ച കഴിഞ്ഞ് പാടത്തേക്ക് കുതിരിലെ നെല്‍ച്ചെടികള്‍ കൊത്തി എറിയുകയാണ് ചെയ്യുന്നത്. നാലുമാസത്തോടെ വിളകൊയ്യാന്‍ പാകമാകും.

ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന കുതിര്‍, ഓര്‍ക്കായ്മ, ചൊവ്വേരിയന്‍, ഓര്‍ത്തിഡിയിന്‍, ഏഴോം ഒന്ന് തുടങ്ങിയ നെല്‍വിത്തുകളാണ് കൈപ്പാട്
നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. ജൈവ അവശിഷ്ടങ്ങള്‍ ഏറെയുള്ള കൈപ്പാടില്‍ രാസവളങ്ങള്‍ ചേര്‍ക്കേണ്ടിവരുന്നില്ല. ലവണാംശത്തില്‍ നിന്നും വളരുന്നതിനാല്‍ നെല്‍ച്ചെടികള്‍ക്ക് പ്രതിരോധശേഷി ഉള്ളതിനാല്‍ കീടനാശിനി പ്രയോഗവും ആവശ്യം വരുന്നില.്ല കൈപ്പാട് പാടത്ത് മറ്റ് കളകള്‍ വളരാത്തതിനാല്‍ വിത്ത് വിതറിയാല്‍ കൊയ്യാന്‍ മാത്രമേ കര്‍ഷകര്‍ക്ക് കൈപ്പാടത്തേക്ക് പോകേണ്ടതുള്ളൂ. അതിനാല്‍ കൈപ്പാട് നെല്‍കൃഷിക്ക് ചെലവുകള്‍ നന്നേ കുറവാണ്.

നെല്‍കൃഷിക്കുശേഷം പല കൈപ്പാടങ്ങളിലും മല്‍സ്യബന്ധനവും നടത്തും. വേലിയേറ്റസമയത്ത് പുഴയില്‍ നിന്നും കയറി വരുന്ന മല്‍സ്യങ്ങളും ചെമ്മീനും പ്രത്യേകം നിര്‍മിച്ച 'കണ്ടിയിലൂടെ കൈപ്പാട് നിലങ്ങളിലേക്ക് കയറ്റുകയാണ് ആദ്യം ചെയ്യുക. വേലിയിറക്കസമയത്തിനു മുന്‍പ് ഈ കണ്ടിയില്‍ വലിയ വലകള്‍ വച്ചാണ് മല്‍സ്യങ്ങളെ പിടികൂടുന്നത്. കൈപ്പാട് നിലങ്ങളില്‍ നിന്ന് ഒരു സീസണില്‍ ഒരു ഹെക്ടറില്‍ 625 കിലോഗ്രാമിലധികം മല്‍സ്യോല്‍പാദനം നടക്കുന്നതായി കര്‍ഷകര്‍ പറയുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം