കവിത സത്യാന്വേഷണ പരീക്ഷണം അക്കിത്തം / എന്‍.പി. വിജയകൃഷ്ണന്‍

ഒരു കാലത്ത് ധാരാളമായി എഴുതിയിരുന്ന അങ്ങ് ഇപ്പോള്‍ എഴുതാറേയില്ല. കവിത എഴുതാതിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്?
ഇമേജറികള്‍ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. മനസ്സിനെ കേന്ദ്രീകരിക്കാനുള്ള പ്രയാസവുമുണ്ട്. എന്‍േറതായ ഒരു എഴുത്തുരീതിയുണ്ട്. കൈയക്ഷരം ആ മട്ടില്‍ വഴങ്ങണം. അപ്പോഴേ തൃപ്തിയാകൂ. അതായത്, കൈയെഴുത്തിന് ഒരു സൗന്ദര്യരൂപം കൊടുക്കാറുണ്ട്. അതും ഇപ്പോള്‍ സാധിക്കുന്നില്ല. ചില മംഗളശ്ലോകങ്ങളൊക്കെ എഴുതും. അതൊന്നും സാരമില്ല. രണ്ട് കൊല്ലം മുമ്പ് യേശുദാസിനെകുറിച്ച് ഒരു കവിത എഴുതുകയുണ്ടായി.
ശ്ലോകരചനയിലായിരുന്നുവല്ലോ തുടക്കം?
ഉപനയനത്തിനു ഒരു മാസം മുമ്പാണ്
അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും
എന്ന് അമ്പലച്ചുവരില്‍ കരിക്കട്ടകൊണ്ട് എഴുതിയത്. പില്‍ക്കാലത്ത് ഡിഫന്‍സ് സെക്രട്ടറിയായി വിരമിച്ച കെ.പി.എ. മേനോനും അടുത്തുള്ള ശേഖരവാരിയരും ഈ കവിത എഴുതുമ്പോള്‍ ഒപ്പമുണ്ടായിരുന്നു. ACHYUTHAN UNNI എന്ന് കവിതക്ക് താഴെ ഇംഗ്ലീഷില്‍ പേരെഴുതിവെച്ചതും ഓര്‍മയുണ്ട്. ഇതു ശ്ലോകമായിപ്പോയല്ലോ എന്ന് കെ.പി.എ. മേനോന്‍ പറഞ്ഞതും ഓര്‍മവരുന്നു. ഈയിടെ ഡോ. എസ്.കെ. വസന്തന്‍ ഒരു ശ്ലോകം കണ്ടെത്തി അയച്ചുതന്നു. ഞാന്‍ ഒമ്പതാം വയസ്സില്‍ എഴുതിയതാണ്. 1936 മകരം ലക്കം രാജര്‍ഷി മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് ആ ശ്ലോകം. കുടമാളൂര്‍ കെ.കെ. ഗോപാലപിള്ളയായിരുന്നു പത്രാധിപര്‍. അന്ന് രാജര്‍ഷി മാസികയില്‍ മംഗളപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക പതിവായിരുന്നു.
മാസികയുടെ പത്രാധിപര്‍ എന്റെ മുത്തപ്ഫന്റെ മകനായിരുന്നു. ഇരുപതുപേരുടെ മംഗളശ്ലോകങ്ങള്‍ ഒരുമിച്ച് പ്രസിദ്ധപ്പെടുത്തിയ കൂട്ടത്തില്‍ എന്‍േറതും വന്നു. മാസികയെക്കുറിച്ച് ഒരു ശ്ലോകം എഴുതാന്‍ പത്രാധിപര്‍ ആവശ്യപ്പെട്ടു.
''പീലിക്കെട്ടു ശിരസ്സിലും മരതക-
പ്പൊട്ടാലലാടത്തിലും
പ്രേമപ്പാലധരത്തിലും കനകഹാ-
രം മഞ്ജുകണ്ഠത്തിലും
ശ്രീവത്സം തിരുമാറിലും മൃദുലമ-
ഞ്ഞപ്പട്ടരക്കെട്ടിലും
ചേലില്‍ ചാര്‍ത്തിയബാലകന്‍
ശുഭമണച്ചീടട്ടെ 'രാജര്‍ഷി'യില്‍.''
ഇതാണ് ആ ശ്ലോകം. രാജര്‍ഷിയില്‍ 'ടാഗോര്‍' എന്ന കവിതയും എഴുതുകയുണ്ടായി.
അമ്പലങ്ങളിലീവണ്ണം എന്ന് തുടങ്ങുന്ന, ഒന്നാമതായി എഴുതിയ കവിതയില്‍ത്തന്നെ ഒരു പ്രതിഷേധമില്ലേ? അക്കിത്തത്തിന്‍േറത് പ്രതിഷേധത്തിന്റെ കവിതകൂടിയാണെന്ന വായനയും വന്നിട്ടുണ്ട്. നിഷേധത്തെയും പ്രതിഷേധത്തെയും എങ്ങനെ കാണുന്നു?
വാല്മീകിരാമായണം തുടങ്ങുന്നതുതന്നെ പ്രതിഷേധമായിട്ടല്ലേ? 'മാനിഷാദ'. പ്രതിഷേധവും നിഷേധവും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ശരിയല്ല എന്ന് പറയലാണ് നിഷേധം. ഇല്ലാതാക്കാനുള്ള യുദ്ധമാണ് പ്രതിഷേധം.
'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' എഴുതുമ്പോള്‍ പ്രവചനസ്വരം പോലെ തോന്നിയിരുന്നുവോ?
മനസ്സില്‍നിന്ന് കവിത വരുമ്പോള്‍ അങ്ങനെ ഒന്നും ഇല്ല. എഴുതിയത് ഇടശ്ശേരി വാങ്ങിവെച്ചു. ഞാനത് പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവുമായി. എഴുതിയ ആള്‍ക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല; ഒന്നാന്തരം കവിതയാണ്. നശിക്കാന്‍ പാടില്ലാത്തതാണ്. ഇത് മടക്കിത്തരില്ല എന്ന് അല്‍പം ക്രൂരമായിതന്നെ അദ്ദേഹം പറയുകയുണ്ടായി. മറ്റൊരാള്‍ കാണില്ല എന്ന വിശ്വാസത്തിലാണ് എഴുതിത്തുടങ്ങിയത്. ഇടശ്ശേരിയെ കാണിച്ചാലെന്താ എന്ന തോന്നല്‍കൊണ്ട് മാത്രമാണ് അത് പ്രസിദ്ധീകരിച്ചുവന്നത്. എഴുതുമ്പോള്‍ കവിതക്ക് എന്ത് സംഭവിക്കും എന്നതിനെകുറിച്ചൊന്നും നിശ്ചയമില്ലായിരുന്നു.
മറ്റൊന്നിന്റെ പകര്‍പ്പാകരുത് തന്റെ കവിത എന്ന് ശഠിച്ച ഇടശ്ശേരിയുടെ കാവ്യബോധം തന്നെയല്ലേ അക്കിത്തത്തിന്‍േറതും?
സത്യസന്ധതയാണ് കവിതയില്‍ പ്രധാനം. ഏറ്റവും നല്ല മനുഷ്യനാവാനുള്ള ശ്രമമാണ് വേണ്ടത്. കവിക്ക് ഒരു സന്ന്യാസമനോഭാവം വേണം. ഒരുതരത്തില്‍ സത്യാന്വേഷണ പരീക്ഷണംതന്നെ.
മലയാളത്തിലെ നല്ല കവിതകളിലൊക്കെ ഇതുണ്ട്. സത്യം എന്നത് ഈശ്വരനാണ്. ഈശ്വരന്‍ എന്നാല്‍ ആനന്ദമാണ്. ആനന്ദം എന്നാല്‍ അവനവനെ മറക്കലാണ്. അഹങ്കാരം ഇല്ലാതാവലാണ്. 'ഞാന്‍' എന്ന ബോധമാണ് വിഷമം ഉണ്ടാക്കുന്നത്. ലോകത്തിന്റ മുഴുവന്‍ പ്രശ്‌നമാണത്. ഞാന്‍ എന്നത് പോയിക്കിട്ടിയാല്‍ വിഷമമില്ല. അതിനെ തല്ലിക്കെടുത്താനുള്ള പ്രേരണകൂടിയാണ് കവിത.
പുതിയ കവിതകളെ എങ്ങനെ വായിക്കുന്നു? വിലയിരുത്തുന്നു?
ഒന്നും വായിച്ചാല്‍ മനസ്സിലാവാറില്ല. കവിത എഴുതാന്‍ വയ്യാത്ത പലരും കവികളാവാന്‍ തീരുമാനിച്ചിറങ്ങിയപോലെ. ഇതിന് പിന്നില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും പങ്കുണ്ട്. പണ്ട് പത്താംക്ലാസ് മുതല്‍ രാജരാജവര്‍മയുടെ പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നു. പുനര്‍നവത്വം വരുന്നുണ്ട് ഇവിടെ. രാജരാജവര്‍മയും കുട്ടികൃഷ്ണമാരാരുമൊക്കെ നിസ്വാര്‍ഥ മനോഭാവത്തോടെ ഭാഷയെ റീകണ്‍സ്ട്രക്റ്റ് ചെയ്തു. പണ്ടൊക്കെ ഭാഷാപഠനത്തില്‍ രാജരാജവര്‍മയുടെയും മാരാരുടെയും ലേഖനങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. എം.പി. പോള്‍ പാശ്ചാത്യമൂല്യങ്ങള്‍ നമ്മുടെ ഭാഷയോട് കൂട്ടിച്ചേര്‍ക്കേണ്ടത് എങ്ങനെ എന്ന് ചിന്തിച്ചു. എം.പി. പോളിന്റെ, സി.ജെ. തോമസിന്റെ, എം.പി. ശങ്കുണ്ണിനായരുടെ, എന്‍.വി. കൃഷ്ണവാരിയരുടെ ഒക്കെ ലേഖനങ്ങള്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. ഇന്ന് എം.എന്‍. കാരശ്ശേരിയുടെ ലേഖനങ്ങള്‍ മാരാര്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാകുന്നുണ്ട്. കാരശ്ശേരി, പന്മനരാമചന്ദ്രന്‍ നായര്‍, വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ എന്നിവരെയൊക്കെ ഉള്‍പ്പെടുത്തി പുതിയ പാഠ്യപദ്ധതി ഉണ്ടാക്കണം. മലയാളം ക്ലാസുകളില്‍ വൃത്താലങ്കാര പഠനം നിര്‍ബന്ധമാക്കണം. മനസ്സിനെ രൂപഭേദപ്പെടുത്തലാണ് വൃത്തപഠനംകൊണ്ട് ലക്ഷ്യംവെക്കുന്നത്. മനസ്സിന് താളബോധം ഉണ്ടാക്കലും അവിടെ നടക്കുന്നു. വളയമില്ലാതെ ചാടാന്‍ പഠിക്കണം. അത്യാധുനികമായി എഴുതുന്നവരില്‍ ഏറ്റവും നല്ല കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. അതിനുശേഷം ആരെയും പറയാന്‍ കഴിയുന്നില്ല. എസ്. രമേശന്‍നായരും എന്‍.കെ. ദേശവും നന്നായി എഴുതാന്‍ കഴിവുള്ളവരാണ്.
മലയാളം ഒന്നാം ഭാഷയാക്കിയാല്‍ മലയാള കവിതാ പഠനം സജീവമാകുമോ?
കവിതാപഠനം നിര്‍ബന്ധമാക്കണം. കവിതകള്‍ മനഃപാഠമാക്കാനുള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടാവണം. ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ഭാഗങ്ങളൊക്കെ നിര്‍ബന്ധമായും പഠിപ്പിക്കണം. സംസ്‌കൃതം മനസ്സിലാക്കാന്‍ എളുപ്പമാര്‍ഗംകൂടിയാണത്.
വൃത്തപഠനം ഒരുതരത്തിലുള്ള സാധകമാണ്. മാനസികമായ ഡ്രില്ലിങ് എന്ന് പറയാം. പക്ഷേ, പുതിയ കവികള്‍ വൃത്തം നിഷേധിക്കുന്നു. കവിത എഴുതാന്‍ വയ്യാത്തവര്‍ കണ്ടുപിടിച്ച ഒഴികഴിവുകൂടിയായി ഇപ്പോഴത്തെ കവിത മാറുന്നതായി തോന്നുന്നു. ആര്‍ക്കും ശ്രമിക്കാന്‍ വയ്യ. കവിയാവുകയും വേണം. ഇതാണ് അവസ്ഥ.
ആത്മകഥ എഴുതാന്‍ വിമുഖനാവുന്നത് എന്തുകൊണ്ടാണ്?
വ്യക്തിപരമായി ആളുകളെപ്പറ്റി പറയേണ്ടിവരും. നല്ലതല്ലാത്ത കാര്യങ്ങള്‍ പറയേണ്ടിവരും. അതൊന്നും നന്നല്ല. ആ നിലക്ക് ആത്മകഥ എഴുതാന്‍ താല്‍പര്യമില്ല.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം