മലയാളി മടങ്ങുന്നു; പ്രകൃതിയിലേക്കും മണ്ണിലേക്കും

കേരളത്തിലെ കാര്‍ഷികമേഖലയെ ശ്രദ്ധിക്കുന്ന ഏതൊരാളെയും അലട്ടുന്ന മൗലികമായ ചില പ്രശ്നങ്ങളുണ്ട്. ഒരുവശത്ത് രാസകൃഷി ഉണ്ടാക്കിയ കാര്‍ഷികവും ആരോഗ്യസംബന്ധിയുമായ ദുരന്തങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉള്‍പ്പെടെ. മറുവശത്ത് ജൈവകൃഷിയാണ് പരിഹാരം എന്ന് പറയുമ്പോഴും ഈ രംഗത്തെ ബാലാരിഷ്ടതകള്‍ ഇനിയും മാറാത്ത സ്ഥിതിക്ക് സമൂഹത്തിന്‍െറ മുഴുവന്‍ ഭക്ഷ്യസുരക്ഷയും കര്‍ഷകന്‍െറ ആദായവും എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യം. രാസകൃഷിതന്നെ കുറെക്കൂടി കൃത്യതയോടെ, രാസവളവും കീടനാശിനിയുമെല്ലാം മണ്ണിലും ജലത്തിലും കാര്‍ഷിക ഉല്‍പന്നത്തിലും അവസാദമായി അടിയാത്തവിധം, ശാസ്ത്രീയമായി ഹൈടെക് രീതിയില്‍ നടപ്പിലാക്കിക്കൊണ്ടും യന്ത്രവത്കരണം സ്വീകരിച്ചുകൊണ്ടും ഉല്‍പാദനം കൂട്ടുക എന്നതാണ് ഇന്ത്യന്‍ മുഖ്യധാരാ കാര്‍ഷികരംഗം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന വഴി. രാസവളത്തിന്‍െറയും കീടനാശിനിയുടെയും ഉപയോഗത്തിന്‍െറ കാര്യത്തില്‍ കൃത്യമായ നിഷ്കര്‍ഷകള്‍ മുന്നോട്ടുവെക്കുന്ന അന്താരാഷ്ട്ര മാനദണ്ഡമായ ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടിസസ് പിന്തുടര്‍ന്നാല്‍ പ്രകൃതിയിലും കാര്‍ഷിക ഉല്‍പന്നത്തിലും രാസവസ്തുക്കളുടെ സാന്നിധ്യം ഒരുപരിധിവരെ ഒഴിവാക്കാം എന്നതാണ് പ്രിസിഷന്‍ ഫാമിങ് എന്നൊക്കെ വിളിക്കുന്ന, ഈവിധത്തിലുള്ള ശാസ്ത്രീയ രാസകൃഷിയുടെ അടിത്തറ.
മറുവശത്ത്, ജൈവകൃഷിരംഗത്ത് രാസകൃഷിക്ക് തുല്യമായ ഉല്‍പാദനവും ആദായവും നേടാനുള്ള ശ്രമങ്ങളും നടക്കുന്നു. ജൈവകൃഷിമുന്നേറ്റങ്ങളുടെ അന്താരാഷ്ട്ര ഫെഡറേഷന്‍ 2009ല്‍ പുറത്തിറക്കിയ കണക്കുകളനുസരിച്ച് ലോകത്ത് 1.2 ദശലക്ഷം ജൈവകര്‍ഷകരും കാര്‍ഷിക ഉല്‍പാദകരുമുണ്ട്. 32.2 ദശലക്ഷം ഹെക്ടറാണ് ഭൂമിയില്‍ ജൈവകൃഷിയിടങ്ങളുടെ വ്യാപ്തി. ഇതിനുപുറമേ 0.4 ദശലക്ഷം ഹെക്ടറില്‍ ജൈവമത്സ്യക്കൃഷിയും നടക്കുന്നു. യൂറോപ്പിലാണ് ഏറ്റവുമധികം ജൈവകൃഷി നടക്കുന്നത്. എന്നാല്‍, ഏറ്റവുമധികം ജൈവകര്‍ഷകരുള്ളത് യുഗാണ്ടയിലും ഇന്ത്യയിലും ഇത്യോപ്യയിലുമാണ്.
ജൈവസര്‍ട്ടിഫിക്കേഷന്‍പോലുള്ള സംവിധാനങ്ങളിലൂടെയാണ് ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ, പ്രത്യേകിച്ചും കയറ്റുമതിവിഭവങ്ങളുടെ, ഗുണനിലവാരം അന്താരാഷ്ട്രതലത്തില്‍ ഉറപ്പാക്കുന്നത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും അംഗീകരിച്ച സര്‍ട്ടിഫിക്കേഷനുകളാണ് ഇവയില്‍ പ്രധാനം. ഇന്ത്യ ഈ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുടെ അംഗീകാരമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. 2002ല്‍ ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ഇന്‍ഡോസെര്‍ട്ട് കേരളം ആസ്ഥാനമാക്കി നിലവില്‍ വന്നു.  
1990കള്‍വരെ ഏഷ്യയില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ജൈവകൃഷി വളര്‍ന്നിരുന്നത്. ഔദ്യാഗികമായി ഇന്ത്യ ഈ രംഗത്തേക്ക് പ്രവേശിച്ചത്, 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവ ഉല്‍പാദനത്തിനുള്ള ദേശീയപരിപാടി പ്രഖ്യാപിച്ചതോടെയാണ്. നമ്മുടെ രാജ്യത്ത് ഏതാണ്ട് പത്തര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഇന്ന് ജൈവകൃഷി നടക്കുന്നുണ്ട്. ആകെ കൃഷിസ്ഥലത്തിന്‍െറ 0.6 ശതമാനമാണിത്. 1994ല്‍ ഗാന്ധിജിയുടെ സേവാഗ്രാമില്‍ ജൈവകര്‍ഷകരും സംഘടനകളും ചേര്‍ന്ന്, ഇന്ത്യയെ ജൈവകൃഷിയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജൈവകൃഷിപ്രസ്ഥാനം ഇന്ത്യയില്‍ പിറവിയെടുത്തത്.
ലോകഭക്ഷ്യകൃഷിസംഘടനയും ലോകാരോഗ്യസംഘടനയും ജൈവകൃഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്- കാര്‍ഷിക-ജൈവവൈവിധ്യവും ജൈവപരിക്രമണങ്ങളും മണ്ണിന്‍െറ ജൈവപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള പരിസ്ഥിതിവ്യൂഹങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന സമഗ്രമായ ഉല്‍പാദന-നിര്‍വഹണ സംവിധാനമാണ് ജൈവകൃഷി. കാര്‍ഷികവ്യവസ്ഥയുടെ നിശ്ചിത ധര്‍മങ്ങള്‍ നിര്‍വഹിക്കാനായി  സാധ്യമായ ഇടങ്ങളിലെല്ലാം രാസവസ്തുക്കള്‍ക്കുപകരം ജൈവികപദാര്‍ഥങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുക എന്നതും ഈ നിര്‍വചനത്തിന്‍െറ ഭാഗമാണ്.
ഫുക്കുവോക്കയുടെ ‘ഒറ്റവൈ ക്കോല്‍ വിപ്ളവം’, റേച്ചല്‍ കാഴ്സണിന്‍െറ ‘സൈലന്‍റ് സ്പ്രിങ്’, ആല്‍ബര്‍ട്ട് ഹൊവാര്‍ഡിന്‍െറ ‘ആന്‍ അഗ്രിക്കള്‍ച്ചറല്‍ ടെസ്റ്റമെന്‍റ്’, 1998ല്‍ മലയാളത്തില്‍ പുറത്തുവന്ന കെ.വി. ദയാലിന്‍െറ ‘ഉര്‍വരതയുടെ സംഗീതം’ തുടങ്ങിയ പുസ്തകങ്ങള്‍, ധബോള്‍ക്കറെയും നമ്മ ആള്‍വാരെയും നാരായണറെഡ്ഡിയെയും സുഭാഷ് പലേക്കറെയുംപോലുള്ള ഇന്ത്യന്‍ ജൈവകര്‍ഷകനേതാക്കള്‍, ഒപ്പം രാസകീടനാശിനി പ്രയോഗത്തിന്‍െറ അപകടങ്ങളുടെ ഇരകളായി മാറിയ കാസര്‍കോട്ടെയും മറ്റും ഒരുപിടി മനുഷ്യര്‍, കെ.വി. ദയാലിനെയും ശിവപ്രസാദ് മാഷിനെയുംപോലുള്ള, പ്രകൃതിയെ പഠിക്കുകയും സ്നേഹിക്കുകയും ചെയ്ത, ജൈവകൃഷി പ്രചരിപ്പിച്ച മലയാളികള്‍, ഇത്തരം പല ഘടകങ്ങള്‍ ചേര്‍ന്ന് കേരളത്തിലും ഒരു ജൈവകൃഷിമുന്നേറ്റത്തിന് പ്രേരണയായി.
2004ല്‍ വി. ബാലചന്ദ്രന്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ 151 ജൈവകര്‍ഷകരെയാണ് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം നടന്ന കേരള ജൈവകര്‍ഷകസമിതിയുടെ സമ്മേളനത്തില്‍ നാലു ദിവസവും പങ്കെടുത്തത് 250നും 300നും ഇടയില്‍ ജൈവകര്‍ഷകരാണ്.  ഈ നാലുദിവസക്കാലയളവില്‍ അയ്യായിരത്തോളം കര്‍ഷകര്‍ സമ്മേളനസ്ഥലത്ത് സന്ദര്‍ശകരായും എത്തി. ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കര്‍ഷകര്‍തന്നെയാണ് ജൈവകൃഷിപ്രസ്ഥാനം ആരംഭിച്ചതും അതിനെ വളര്‍ത്തിയതും. കേരള ശാസ്ത്ര- സാഹിത്യ പരിഷത്ത് കൊണ്ടുവന്ന പരിസ്ഥിതിബോധം അതിന് പശ്ചാത്തലമൊരുക്കിയിട്ടുണ്ടാകാം. പല പരിഷത്ത് പ്രവര്‍ത്തകരും പില്‍ക്കാലത്ത് ജൈവകര്‍ഷകര്‍കൂടിയായി മാറി. പരിഷത്തിന്‍െറ സമ്മേളനങ്ങളില്‍ ജൈവകൃഷി സംബന്ധിച്ച ക്ളാസുകള്‍ പതിവാണ്.
ജൈവകൃഷി ഒരു കൃഷിരീതി എന്നതിലുപരി ഒരു ജീവിതവീക്ഷണമാണ്. പ്രകൃതിയുടെ ഭാഗമാണ്  മനുഷ്യനും എന്ന ഉറച്ച ബോധ്യമാണ് അതിന്‍െറ അടിത്തറ. അമിതമായ ലാഭക്കൊതി, വിഷം കലര്‍ന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മടിക്കാത്ത സ്വാര്‍ഥത ഇതിനെല്ലാം എതിരാണത്. ഭൂമിയിലെ എല്ലാവര്‍ക്കും അന്നംനല്‍കാന്‍ വേണ്ട ഉല്‍പാദനം നടത്താന്‍ ജൈവകൃഷിക്ക് കെല്‍പ്പില്ല എന്ന് വാദിക്കുന്നവരോട് അമിതമായ ഉപഭോഗവും ആഹാരശീലങ്ങളിലെ അനാവശ്യമായ ആഡംബരവും ഭക്ഷണവിതരണത്തിലെ തുല്യതയില്ലായ്മയും പരിഹരിച്ചാല്‍ ഇന്നുല്‍പാദിപ്പിക്കുന്നതിന്‍െറ പകുതികൊണ്ട് ലോകത്തെ മുഴുവന്‍ ഊട്ടാം എന്ന മറുപടി, അത്തരത്തിലുള്ള ഒരു രാഷ്ട്രീയം അതിനുണ്ട്. പ്രകൃതിയിലെ ബാക്ടീരിയതൊട്ട് സമസ്ത ജീവജാലങ്ങളോടുമുള്ള കണ്ണിചേരലും അവയോരോന്നും നിലനില്‍പിനുവേണ്ടി പരസ്പരം ആശ്രയിക്കുന്നു എന്ന ബോധ്യവും അതിനുവേണം. ഒപ്പം, പ്രകൃതിയില്‍ മണ്ണും കാലാവസ്ഥയും സസ്യങ്ങളും എല്ലാം സൂക്ഷ്മതലങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണം. രാസകൃഷിക്കുമുമ്പ് ഇന്ത്യയിലെ കര്‍ഷകര്‍ അനുവര്‍ത്തിച്ചുപോന്ന കൃഷിചര്യകള്‍ക്കുപിന്നിലെ അനുഭവജ്ഞാനവും നാട്ടറിവുകളും ഒപ്പം ജൈവകൃഷിരംഗത്തുണ്ടാകുന്ന പുതിയ ഗവേഷണങ്ങളും മുന്നേറ്റങ്ങളും സാമാന്യമായി മനസ്സിലാക്കണം. ഉദാഹരണത്തിന്,  എന്താണ് പഞ്ചഗവ്യം, എന്താണ് ഹ്യൂമസ്, എന്താണ് കാര്‍ബണ്‍ സംസ്ഥാപനം എന്നിങ്ങനെ പഠിക്കാന്‍ ഒരുപാടുണ്ട്. വടക്കന്‍ കേരളത്തിലെ മുഴുവന്‍ ജൈവകര്‍ഷകരും ഇത്തരം അറിവുകള്‍ക്കായി ആശ്രയിച്ച ഒരാളായിരുന്നു ശിവപ്രസാദ് മാഷ്. അദ്ദേഹത്തിന്‍െറ ക്ളാസുകളോരോന്നും ജൈവകര്‍ഷകരുടെ ഒരു പുതിയ നിരയെ കേരളത്തിന് സംഭാവനചെയ്തു. അദ്ദേഹത്തിന്‍െറ അകാലത്തിലുണ്ടായ മരണം പങ്കുവെക്കപ്പെടാതെ ബാക്കിയായ ജൈവകൃഷിവിജ്ഞാനത്തിന്‍െറ നഷ്ടംകൂടിയായി കേരളത്തിന്.  
കെ.വി. ദയാല്‍ ആലപ്പുഴയില്‍ തന്‍െറ കൃഷിയിടത്തെ ജൈവകൃഷിയിലേക്ക് പരിവര്‍ത്തനം ചെയ്തതോടെ ജൈവകൃഷി പഠിക്കാനാഗ്രഹിക്കുന്നവരുടെ ഒരു തീര്‍ഥാടന കേന്ദ്രമായി അവിടം മാറി. കേരളത്തിലെ മറ്റെല്ലാ കര്‍ഷകരും സ്വന്തം കൃഷിയിടത്തില്‍ മാത്രം വേരിറക്കി പുറംലോകം കാണാതെ കഴിഞ്ഞപ്പോള്‍, ജൈവകൃഷി പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ആഗ്രഹിക്കുന്ന കര്‍ഷകര്‍ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്നു. പാലക്കാട്ടെ മോഹന്‍, തിരൂരിലെ വെട്ടത്തുള്ള മുഹമ്മദ് എന്നീ കൃഷിക്കാര്‍ തമിഴ്നാട്ടില്‍ പോയി സുന്ദരരാമസ്വാമി എന്ന തലമുതിര്‍ന്ന ജൈവകര്‍ഷകനില്‍നിന്ന് ജൈവവളക്കൂട്ടുകളുണ്ടാക്കാന്‍ പഠിച്ചു. ഫിഷ് അമിനോ ആസിഡ്, മോര് കടൈശല്‍, ആവൂട്ടം തുടങ്ങി പരമ്പരാഗതമായി ഇന്ത്യന്‍ കര്‍ഷകര്‍ ഉപയോഗിച്ചുപോന്നതും പില്‍ക്കാലത്ത് ഇന്ത്യന്‍ ജൈവ കര്‍ഷകര്‍ വികസിപ്പിച്ചതുമായ ജൈവവളക്കൂട്ടുകളും കീടനിയന്ത്രണ മാര്‍ഗങ്ങളും ഇവരിലൂടെ മറ്റു കര്‍ഷകരിലേക്കും പ്രചരിച്ചു. ഇന്ന് ജൈവകര്‍ഷകരുടെ സംസ്ഥാന തലത്തിലുള്ള സംഘടനയും പ്രാദേശിക കൂട്ടായ്മകളും ശക്തിപ്പെട്ടുവരുകയാണ്.
സൂക്ഷ്മജീവികളാണ്  വളത്തെക്കാളുപരി ഒരു ചെടിയുടെ വളര്‍ച്ചയെ സഹായിക്കുന്നത് എന്ന തിരിച്ചറിവാണ് ജൈവകൃഷിയുടെ പ്രധാനപ്പെട്ട ഒരു ഘടകം. കാരണം, ഏത് വളം നല്‍കിയാലും അതിനെ ചെടിക്ക് ആഗിരണം ചെയ്യാവുന്നവിധം മാറ്റിയെടുക്കുന്നത് സൂക്ഷ്മജീവികളാണ്. അവയുടെ പ്രവര്‍ത്തനം നടന്നില്ലെങ്കില്‍ വളം അതേപടി, ചെടി വലിച്ചെടുക്കാതെ മണ്ണില്‍ ശേഷിക്കും. ഇന്ത്യയിലെ ധനശേഷി കുറഞ്ഞ, ഭൂരിഭാഗം വരുന്ന ചെറുകിട കര്‍ഷകരോട് നിങ്ങള്‍ വളരെ അധികം പണം ചെലവിട്ട്, ആദായം നഷ്ടപ്പെടുത്തി ജൈവകൃഷി ചെയ്യൂ എന്ന് പറയുന്നതിലെ വൈരുധ്യത്തെ ഏറ്റവുമധികം മനസ്സിലാക്കി, അതിന് പരിഹാരമായി പുതിയൊരു ജൈവകൃഷി മാതൃക വികസിപ്പിച്ചു എന്നതാണ് സീറോ ബജറ്റ് ഫാമിങ്ങിന്‍െറ ഉപജ്ഞാതാവായ സുഭാഷ് പലേക്കറിന്‍െറ മഹത്ത്വം. വലിയ അളവില്‍ ജൈവവളങ്ങള്‍ വിലകൊടുത്ത് വാങ്ങി കൃഷിയിടത്തില്‍ പ്രയോഗിച്ച് നിങ്ങള്‍ നഷ്ടം വരുത്തിവെക്കാതിരിക്കൂ, ഇതൊന്നും ജൈവകൃഷിക്ക് ആവശ്യംപോലുമില്ല എന്നാണ് അദ്ദേഹം ഇന്ത്യന്‍ കര്‍ഷകരോട് പറഞ്ഞത്. പ്രത്യേകിച്ചും, ലോകത്തെമ്പാടുമെന്നപോലെ ഇന്ത്യയിലും കേരളത്തിലും ജൈവവള-കീടനാശിനി വ്യവസായം ഒരു പുതിയ തട്ടിപ്പായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പലേക്കര്‍ പറഞ്ഞത് വളരെ പ്രസക്തമായിരുന്നു.
ഉദാഹരണത്തിന്, സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് എന്ന, മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കാനും ചെടികളുടെ വളര്‍ച്ചകൂട്ടാനും കഴിവുള്ള ബാക്ടീരിയ 1980കള്‍തൊട്ട് ഒരു ജൈവവളര്‍ച്ചാസഹായിയായും രോഗനിയന്ത്രണകാരിയായും ഉപയോഗിച്ചുപോരുന്നുണ്ട്. ചോക്കപ്പൊടിയോ സമാനമായ പദാര്‍ഥങ്ങളോ മാധ്യമമാക്കി ലബോറട്ടറിയില്‍ ഈ ബാക്ടീരിയയെ കള്‍ച്ചര്‍ ചെയ്ത് പാക്കറ്റിലാക്കി കര്‍ഷകര്‍ക്ക് വില്‍ക്കുകയാണ് പതിവ്. എന്നാല്‍, ഇന്ന് കേരളത്തിലെ വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന സ്യൂഡോമോണാസില്‍ വലിയൊരു പങ്ക് വെറും ചോക്കപ്പൊടിയോ വേണ്ടത്ര ബാക്ടീരിയാ സാന്നിധ്യം ഇല്ലാത്ത ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നമോ ആണെന്നത് ഒരു പരസ്യമായ രഹസ്യമാണ്.
30 ഏക്കര്‍ ജൈവകൃഷി ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു നാടന്‍ പശുവിന്‍െറ ചാണകം മതി എന്ന് പലേക്കര്‍ പറയുന്നു. ഒരു കിലോ നൈട്രജന്‍ ചെടിക്ക് രാസവളമായി നല്‍കുന്നതിനുപകരം നിങ്ങള്‍ അത്രയും നൈട്രജന്‍ ലഭിക്കുന്നതിന്  ജൈവകൃഷിയില്‍ 50 കിലോ ചാണകം നല്‍കേണ്ടിവരുന്നു എന്ന് വാദിക്കുന്നവര്‍ക്ക് ഇതോടെ മറുപടിയായി (ഒരു കിലോ ചാണകത്തില്‍ ശരാശരി 20 ഗ്രാം നൈട്രജനാണുള്ളത്).
ഇവിടെ സമീപനംതന്നെ വേറെയാണ്. ചെടിക്കാവശ്യമായ നൈട്രജന്‍ മുഴുവന്‍ നിങ്ങളെന്തിന് പുറമെനിന്ന് നല്‍കണം. അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിലേക്ക്, ചെടിക്കാഗിരണം ചെയ്യാവുന്നവിധം ഫിക്സ്  ചെയ്യുന്ന ജോലി പ്രകൃതിതന്നെ, നൈട്രജന്‍ ഫിക്സിങ് ബാക്ടീരിയകളെ നേരത്തേ ഏല്‍പിച്ചതാണ്. അവരാ ജോലി ചെയ്യട്ടെ. നമ്മള്‍ ഈ ബാക്ടീരിയകള്‍ക്ക് വളരാനുള്ള സാഹചര്യം മാത്രം സൃഷ്ടിച്ചാല്‍ മതി എന്ന് പലേക്കര്‍ പറഞ്ഞു. അങ്ങനെവരുമ്പോള്‍ ചാണകം ഒരു വളമല്ലാതാവുന്നു. അത് സൂക്ഷ്മജീവികളുടെ ഒരു കള്‍ച്ചര്‍, അഥവാ വളര്‍ച്ചാമാധ്യമമാണ് എന്നുവരുന്നു. അപ്പോള്‍, ഒരേക്കറില്‍ ഒരു കിലോ എന്ന തോതില്‍ ചാണകം ചില ചില്ലറ മൂല്യവര്‍ധന നടത്തി പ്രയോഗിച്ചാല്‍ നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും മണ്ണില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ വളരുന്നു. ചെടിക്കുള്ള വളം അവ കണ്ടെത്തിക്കൊള്ളും.
ഒപ്പം മണ്ണിരകള്‍ വളരുന്നു. അവ കുഴിച്ചുചെന്ന് മണ്ണിന്‍െറ താഴത്തെ അടരുകളില്‍ മാത്രമുള്ള ചെടിക്കാവശ്യമുള്ള സൂക്ഷ്മ മൂലകങ്ങളെ ഉള്‍പ്പെടെ ആഹരിച്ച് വീണ്ടും മറ്റൊരു സുഷിരമുണ്ടാക്കി മണ്ണിന്‍െറ മുകള്‍ത്തട്ടിലേക്ക് വന്ന്, അവിടെ ഈ മൂലകങ്ങളുള്‍പ്പെടെ, വിസര്‍ജിക്കുന്നു. അങ്ങനെ മണ്ണിന്‍െറ മുകളിലെ അടരില്‍ മാത്രം പോഷണം തേടുന്ന ചെടികളുടെ ഫീഡര്‍ റൂട്ടുകള്‍, അഥവാ പോഷണ വേരുകള്‍ക്ക് ഈ മൂലകങ്ങള്‍ ലഭിക്കുന്നു. ഒപ്പം, മണ്ണിര നേരത്തേയുണ്ടാക്കിയ രണ്ടു സുഷിരങ്ങള്‍ മണ്ണിലെ വായുസഞ്ചാരം കൂട്ടുന്നു. മഴത്തുള്ളികളെ ഭൂഗര്‍ഭത്തിലേക്കിറങ്ങാന്‍ സഹായിച്ച് ജലം സംരക്ഷിക്കുന്നു. ചെടികളുടെ വേരുകള്‍ക്കിറങ്ങിപ്പോകാന്‍ പറ്റും വിധത്തില്‍ ഈ സുഷിരങ്ങള്‍ മണ്ണിനെ ഉലര്‍ന്നതാക്കുന്നു.
ഇനി, നാടന്‍പശുവിന്‍െറ ചാണകംതന്നെ വേണമെന്ന ശാഠ്യം എന്തിനാവാം? പലേക്കറിന് ഉത്തരമുണ്ട്. നാടന്‍ പശു എന്നാല്‍ ഇന്ത്യന്‍ ജനുസ്സ് പശുക്കള്‍. ബോസ് ഇന്‍റിക്കസ് എന്ന സ്പീഷീസ്. വിദേശ ജനുസ്സുകള്‍ ബോസ് ടോറസാണ്. ഇന്ത്യന്‍ പശുജനുസ്സുകളുടെ ചാണകത്തില്‍ സൂക്ഷ്മാണുക്കള്‍ വിദേശ ജനുസ്സുകളിലേതിനെക്കാള്‍ പലമടങ്ങ് കൂടുതലുണ്ടെന്ന് സുഭാഷ് പലേക്കര്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കും. കേരളത്തില്‍ പാലക്കാട്ടും ഇടുക്കിയിലും മറ്റ് പല ജില്ലകളിലും പലേക്കറിന്‍െറ സീറോ ബജറ്റ് ഫാമിങ് സ്വീകരിച്ച് വിജയിച്ച നിരവധി കര്‍ഷകരുണ്ട്. കൃഷിയിടത്തിലുണ്ടാവുന്ന പാഴ്വസ്തുക്കള്‍ പുന$ചംക്രമണം നടത്തി ചെലവ് കുറച്ച് ജൈവകൃഷി ചെയ്താലേ സുസ്ഥിരമായി കൃഷി നിലനിര്‍ത്താനാകൂ എന്ന് ഇന്ന് പൊതുവേ ജൈവകര്‍ഷകര്‍ മനസ്സിലാക്കിക്കഴിഞ്ഞു.
ഫുക്കുവോക്ക പറഞ്ഞ ഡു നത്തിങ് ഫാമിങ് അഥവാ പ്രകൃതി കൃഷി  പരീക്ഷിക്കുന്ന കൃഷിക്കാരിയാണ് തൃശൂരിലെ എലിസബത്ത് ടീച്ചര്‍. ഇഷ്ടികക്കളത്തിനായി മേല്‍മണ്ണ് പൂര്‍ണമായും എടുത്തുപോയ, ഒട്ടും വെള്ളമില്ലാത്ത ഒരു പറമ്പാണ് ടീച്ചര്‍ ഏതാനും വര്‍ഷം മുമ്പ് വാങ്ങിയത്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നു കണ്ട പൂവന്‍ വാഴകള്‍ വെച്ച് കൃഷി തുടങ്ങി. വാഴകളുടെ തണലില്‍ കുറെ കാട്ടുമരങ്ങളുടെ തൈകള്‍ നട്ടു. നനക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വാഴകള്‍ നല്‍കുന്ന തണലില്‍ അവ വളരുന്നെങ്കില്‍ വളരട്ടെ എന്ന് സമാശ്വസിച്ചു. ഇവയില്‍ കുറെ തൈകള്‍ വേനലിനെ അതിജീവിച്ചു. ക്രമേണ മരങ്ങളും വിളകളും വളര്‍ന്നു. കൃഷിയിടത്തിന്‍െറ ഉയര്‍ന്ന ഭാഗത്ത് കാട് വളര്‍ത്തി. ക്രമേണ കൃഷിയിടത്തില്‍ വെള്ളമുണ്ടായി. ഒരു കുളം കുഴിക്കാനായി. ഇന്ന് എല്ലാത്തരം  പച്ചക്കറികളും ഫലവൃക്ഷങ്ങളും ഒപ്പം കാട്ടുമരങ്ങളും ഇവിടെ വളരുന്നു. ഈ വൈവിധ്യമാര്‍ന്ന ഇലച്ചാര്‍ത്ത് പൊഴിഞ്ഞ് വളമാകുമ്പോള്‍, ടീച്ചറിന് ആവശ്യത്തിന് ഭക്ഷ്യവിഭവവും ഒപ്പം അല്‍പം ആദായവും ലഭിക്കുന്നു. ഈ ചെറിയ മാതൃക, ഏത് മരുഭൂമിയിലും പച്ചപ്പ് വീണ്ടെടുക്കാനുള്ള പ്രകൃതിയുടെ അസാമാന്യമായ കഴിവിന്‍െറ തെളിവാണ്.
ജൈവകൃഷിരംഗത്തും മറ്റേത് രംഗത്തുമെന്നപോലെ തര്‍ക്കങ്ങള്‍ക്ക് കുറവില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണോ അല്ലയോ എന്നതാണ്  അതിലൊന്ന്. നമ്മളുണ്ടാക്കുന്ന ഉല്‍പന്നം ജൈവമാണ് എന്ന് യൂറോപ്പിലോ അമേരിക്കയിലോ ഇരിക്കുന്ന സായിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ അധികാരബന്ധങ്ങളെയാണ്  സര്‍ട്ടിഫിക്കേഷനെ എതിര്‍ക്കുന്നവര്‍ ചോദ്യംചെയ്യുന്നത്. പകരം, നമ്മുടെ കര്‍ഷകരുടെ സത്യസന്ധതയിലും മികവിലും എന്തുകൊണ്ട് വിശ്വാസമര്‍പ്പിച്ചുകൂടാ എന്നാണ് ഇവരുടെ ചോദ്യം. ഇപ്പോള്‍ ഒരു കര്‍ഷകന് അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ വേണ്ടിവരുന്ന വലിയ ചെലവും ഈ ചോദ്യത്തെ പ്രസക്തമാക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലുള്ള നാഷനല്‍ സെന്‍റര്‍ ഫോര്‍ ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍  കര്‍ഷകരുടെ പങ്കാളിത്ത സര്‍ട്ടിഫിക്കേഷന്‍ എന്ന പുതിയൊരാശയം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. ഈ സ്ഥാപനം അതിന്‍െറ ഗവേഷണശാലയില്‍ നൈട്രജന്‍ ഫിക്സിങ് ബാക്ടീരിയക്കുപുറമെ, ഫോസ്ഫറസ് സോളുബിലൈസിങ് ബാക്ടീരിയ, പൊട്ടാഷ് മൊബിലൈസിങ് ബാക്ടീരിയ എന്നിവയെയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു എന്നവകാശപ്പെടുന്നുണ്ട്. എന്നാല്‍, ജനമധ്യത്തിലേക്കിറങ്ങിയുള്ള ഒരു പ്രവര്‍ത്തനം ഈ സ്ഥാപനം ഇനിയും കാഴ്ചവെക്കേണ്ടിയിരിക്കുന്നു.
ജൈവകൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പന്നത്തിന് 30 ശതമാനം അധികവില നല്‍കിപ്പോരുന്ന അന്താരാഷ്ട്ര വിപണിയിലെ പ്രീമിയം പ്രൈസ് എന്ന സംവിധാനം ന്യായമാണോ എല്ലയോ എന്ന കാര്യത്തിലും സംവാദങ്ങള്‍ നടക്കുന്നു. നല്ല ഭക്ഷണം നല്‍കുന്നതിന് അധികം വില കിട്ടണം എന്ന് പറയുന്നത് ന്യായമല്ല എന്ന് പ്രീമിയം പ്രൈസിനെ എതിര്‍ക്കുന്ന തമിഴ്നാട്ടിലെ അന്തോണിസ്വാമിയെപ്പോലുള്ള ജൈവകര്‍ഷകര്‍ കരുതുന്നു. എന്നാല്‍, ജൈവകൃഷിക്ക് ഇന്നത്തെ സാഹചര്യത്തില്‍ രാസകൃഷിയെക്കാള്‍ ചെലവ് കൂടുതലാണ് എന്നും അതിനാല്‍ പ്രീമിയം പ്രൈസ് വേണം എന്നും ഈ രംഗത്തെ പ്രായോഗികതാവാദികള്‍ പറയുന്നു.
കേരളത്തിലെ ജൈവകര്‍ഷകരില്‍ ഭൂരിഭാഗവും മറ്റു വരുമാനമാര്‍ഗങ്ങള്‍കൂടി ഉള്ളവരാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ജോലിക്കാരും ജോലിയില്‍നിന്ന് വിരമിച്ചവരും ഇവരില്‍ ഗണ്യമായ ഒരു വിഭാഗമാണ്. ജൈവകൃഷികൊണ്ട് ഒരു കൃഷിക്കാരന് ജീവിക്കാനുള്ള ആദായം സൃഷ്ടിക്കുന്ന വിധത്തില്‍ ഈ കാര്‍ഷികമേഖല കേരളത്തിലിനിയും വളര്‍ന്നിട്ടില്ല എന്ന് വ്യക്തം. ആദര്‍ശത്തിന്‍െറ പേരിലും സമൂഹത്തെ ബോധവത്കരിക്കാനും ഒപ്പം പുതിയൊരു ആരോഗ്യകരമായ കാര്‍ഷിക മാതൃക സൃഷ്ടിക്കുക എന്ന സാമൂഹികബോധത്താലും ഈ രംഗത്തിറങ്ങിയവരാണ് കേരളത്തില്‍ അധികം. എന്നാല്‍, ഇവരുല്‍പാദിപ്പിക്കുന്ന ജൈവ കാര്‍ഷിക ഉല്‍പന്നം ഇവര്‍ പരസ്പരവും സമൂഹവുമായും പങ്കുവെക്കുന്നു എന്നത് ഒരു പുതിയ പ്രചാരണ ഉപാധികൂടിയായി മാറുന്നുണ്ട്.
കല-സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങളും തമ്മില്‍ ഉണ്ടായിരുന്ന പാരസ്പര്യമാണ് മറ്റൊരു കൗതുകകരമായ വശം. കൃഷിയെന്നാല്‍ ഉല്‍പാദനമാണെന്നും അതൊരു സര്‍ഗപ്രക്രിയ ആണെന്നും അതിലെ ആനന്ദം മനുഷ്യന് ചില പുതിയ മൂല്യങ്ങള്‍ നല്‍കുന്നു എന്നും തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ക്ഷമ, സാവധാനം, പ്രകൃതിയുമായി ഇഴചേരുന്ന ആത്മീയത, സംഘബോധം എന്നിങ്ങനെ വലിയൊരു മൂല്യപരിസരമുണ്ട് കൃഷിയെന്ന പ്രത്യയശാസ്ത്രത്തിന്. പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയില്‍ ശ്രീജയുടെ നേതൃത്വത്തിലുള്ള സംഘം നാടകപ്രവര്‍ത്തനത്തിലും നെല്‍കൃഷിയിലും ഒരുപോലെ ഇടപെടുന്നു. പയ്യന്നൂരിനടുത്ത് വെള്ളൂരില്‍ നാടകവും പച്ചക്കറികൃഷിയും പ്രവര്‍ത്തനമണ്ഡലമായെടുത്ത സെന്‍ട്രല്‍ ആര്‍ട്സ് ക്ളബ് മറ്റൊരു ഉദാഹരണമാണ്.  
500 ജൈവകര്‍ഷകര്‍ അംഗങ്ങളായുള്ള ഇടുക്കിയിലെ ഹൈറേഞ്ച് ഓര്‍ഗാനിക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഭാരവാഹിയായ എന്‍.എം. കുര്യന് ഈ വിഷയത്തില്‍ പറയാനുള്ളത് ഇതാണ്:
കേരളത്തില്‍ ജൈവകൃഷി പിറകോട്ടല്ല എന്നുറപ്പാണ്. ഇടുക്കി ജില്ലയില്‍ പീരുമേട് ഡെവലപ്പ്മെന്‍റ് സൊസൈറ്റി എന്ന എന്‍.ജി.ഒ ആണ് ആദ്യമായി കര്‍ഷകരെ സംഘടിപ്പിച്ച് ജൈവകൃഷി ആരംഭിച്ചത്. പിന്നീട്, കാഡ്സ് എന്ന സന്നദ്ധ സംഘടന ആയിരത്തിയഞ്ഞൂറോളം കര്‍ഷകരെ ഉള്‍പ്പെടുത്തി ജൈവകൃഷി നടപ്പാക്കിയെങ്കിലും സംഘാടനത്തിലെ പ്രശ്നങ്ങള്‍മൂലം അതില്‍ കുറെപേര്‍ പിറകോട്ടുപോയി. അതിനുശേഷമാണ് ഞങ്ങളുടെ സംഘടനയായ ഹൈറേഞ്ച് ഓര്‍ഗാനിക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി നിലവില്‍ വന്നത്. ഞങ്ങള്‍ സുഗന്ധവിളകളും ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുമാണ് കൃഷിചെയ്യുന്നത്. സുഗന്ധവിളകള്‍ കയറ്റുമതിയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമായി വന്നു. സര്‍ട്ടിഫിക്കേഷന്‍െറ ചെലവ്, അതുപോലെ അതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷക്കാലമെടുക്കും എന്നതും കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണ്. സര്‍ട്ടിഫിക്കേഷന്‍ നേടിയാല്‍ത്തന്നെ അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് ഉല്‍പന്നം അയക്കാന്‍ കര്‍ഷകര്‍ക്ക് ഇന്നത്തെ നിലയില്‍ സാധിക്കാത്തതിനാല്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നു. ഉദാഹരണത്തിന് ഞങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഒരു കമ്പനിവഴിയാണ് കുരുമുളകും കൊക്കോയുമൊക്കെ കയറ്റുമതി ചെയ്യുന്നത്. അവര്‍ ഞങ്ങള്‍ക്ക് ജൈവ ഉല്‍പന്നത്തിന് നല്‍കേണ്ട 30 ശതമാനം അധികവിലയ്ക്കുപകരം കഷ്ടിച്ച് പത്തു ശതമാനംപോലും നല്‍കാറില്ല. കര്‍ഷകര്‍ക്ക് കൂട്ടായി നല്‍കുന്ന ഗ്രൂപ്പ് സര്‍ട്ടിഫിക്കേഷന്‍ എന്ന ആശയം വന്നുവെങ്കിലും കയറ്റുമതിവിപണിയില്‍ അത് അംഗീകരിക്കപ്പെടുകയില്ല. ആഭ്യന്തരവിപണിയില്‍ കര്‍ഷകരുടെതന്നെ പരസ്പരമുള്ള സര്‍ട്ടിഫിക്കേഷന്‍ മതി എന്നു പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കണമെങ്കില്‍ എല്ലാ കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ തൊട്ടുതൊട്ടായി കിടക്കുന്നവയായിരിക്കണം. പിന്നെ, ഏറ്റവും വലിയ പ്രശ്നം ജൈവപച്ചക്കറിക്കും മറ്റും ഇന്ന് സുസജ്ജമായ ഒരു വിപണിയില്ല എന്നതുതന്നെയാണ്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ, വിപണനസംവിധാനമില്ല. മാത്രമല്ല, നിശ്ചിത അളവ് ഉല്‍പന്നം തുടര്‍ച്ചയായി നല്‍കിക്കൊള്ളാം എന്നുറപ്പിക്കാന്‍ ജൈവകര്‍ഷകര്‍ക്ക് കഴിയുന്നുമില്ല.
ജൈവകൃഷിക്ക് ചെലവ് കൂടുതലാണ്, ഉല്‍പാദനം കുറവാണ് എന്ന വാദങ്ങള്‍ ശരിയല്ല. പുറത്തുനിന്ന് ജൈവവളങ്ങള്‍ വാങ്ങി ഉപയോഗിക്കുമ്പോഴാണ് ചെലവ് കൂടുന്നത്. സുഭാഷ് പലേക്കറെപ്പോലുള്ളവര്‍ ഇതിന്‍െറ ആവശ്യമില്ല എന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ജൈവകൃഷിയിലേക്ക് ചുവടുമാറുമ്പോള്‍ ആദ്യത്തെ മൂന്നു-നാലുവര്‍ഷക്കാലം ഉല്‍പാദനം കുറയും. ഈ കാലയളവില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള സംവിധാനമാണ് വേണ്ടത്. ഈ പരിവര്‍ത്തനകാലം കഴിഞ്ഞാല്‍ ക്രമേണ ഉല്‍പാദനം വര്‍ധിച്ച് മികച്ച നിലയിലേക്ക് വരും.
നമ്മുടെ സര്‍ക്കാര്‍ ഈ രംഗത്ത് നിഷ്ക്രിയമാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. കൃഷിവകുപ്പിന് ജൈവകൃഷിക്കായി ധാരാളം ഫണ്ടുണ്ട്. അത് ചെലവാക്കുന്നുമുണ്ട്. പക്ഷേ, യഥാര്‍ഥത്തില്‍ ജൈവകൃഷി നടക്കുന്നു എന്നുറപ്പാക്കാനുള്ള ജാഗ്രതയോ അതിനുള്ള സംവിധാനമോ അവര്‍ക്കില്ല. കാസര്‍കോട് ജില്ല സമ്പൂര്‍ണജൈവകൃഷിജില്ലയായി പ്രഖ്യാപിച്ചിട്ട് ഒന്നും നടക്കുന്നില്ല.  ദേശീയ ഹോര്‍ട്ടികള്‍ച്ചറല്‍മിഷനും ധാരാളം ഫണ്ടുണ്ട്. അവര്‍ക്കുകീഴില്‍ 300 ഹെക്ടറില്‍ കൃഷിചെയ്യാനുള്ള ഒരു പദ്ധതിക്ക് ഞങ്ങള്‍ക്ക് ഈ വര്‍ഷം അംഗീകാരം ലഭിക്കും. മൂന്നുവര്‍ഷമായി ഇതിന്‍െറ സര്‍ട്ടിഫിക്കേഷനുവേണ്ടി  ഞങ്ങള്‍ പരിശ്രമിക്കുകയായിരുന്നു. മാങ്കുളം പഞ്ചായത്തില്‍ കാഡ്സ് എന്ന എന്‍.ജി.ഒയും 500 ഹെക്ടര്‍ ജൈവകൃഷിയിറക്കാന്‍ സമാനമായ ഒരു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. അതുപോലെ പരമ്പരാഗതമായി ജൈവരീതിയില്‍ ഏലം കൃഷിചെയ്യുന്ന എടമലക്കുടി എന്ന ആദിവാസി കോളനിയുടെ കൃഷിയിടങ്ങളുടെ സര്‍ട്ടിഫിക്കേഷനുവേണ്ടി ഞങ്ങള്‍ നല്‍കിയ പദ്ധതി 2012ല്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് അംഗീകരിച്ച് ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. ഇത്തരമൊരു സര്‍ട്ടിഫിക്കേഷന്‍ നടപ്പായാല്‍ എടമലക്കുടിയിലെ ആദിവാസികള്‍ക്ക് ഉല്‍പന്നം കയറ്റുമതി ചെയ്ത് പ്രീമിയം പ്രൈസ് നേടാന്‍ അവസരമുണ്ടാകും. ഒപ്പം, അവര്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന ഗുണനിലവാരത്തെ ബാധിക്കുന്നവിധത്തിലുള്ള പരമ്പരാഗത ഏലം സംസ്കരണ രീതിക്കുപകരം ശാസ്ത്രീയ സംവിധാനം നടപ്പാക്കി ഉല്‍പന്നത്തിന്‍െറ ഗുണനിലവാരം കൂട്ടാം.  
ഇടുക്കിയിലെ തോട്ടംമേഖലയിലെ പ്രധാന പ്രശ്നം ഏകവിളത്തോട്ടങ്ങള്‍ എന്ന സങ്കല്‍പംതന്നെ ജൈവകൃഷിക്ക് നിരക്കുന്നതല്ല എന്നതാണ്. ജൈവവൈവിധ്യമാണ് ജൈവകൃഷിയുടെ അടിത്തറ. ഞങ്ങളെപ്പോലുള്ള ജൈവകര്‍ഷകര്‍ ഇപ്പോള്‍ കൃഷിയിടത്തിലെ ജൈവവൈവിധ്യംകൂട്ടാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഏലത്തോട്ടത്തില്‍ കുരുമുളകു കൂടി കൃഷി ചെയ്യാവുന്നതാണ്. ഏതായാലും കേരളത്തില്‍ ജൈവകൃഷി മുന്നേറുകതന്നെയാണ്.  ഇടുക്കിയില്‍ കട്ടപ്പനയിലും പരിസരത്തുമായി പലേക്കറിന്‍െറ കൃഷിരീതി പരീക്ഷിക്കുന്ന അഞ്ഞൂറോളം കൃഷിക്കാര്‍ ഇന്നുണ്ട്.   
സംസ്ഥാന ജൈവ കര്‍ഷകസമിതിയുടെ ഭാരവാഹിയായ എടപ്പാളിലെ ചന്ദ്രന്‍ മാഷ് പറയുന്നതിതാണ്:
വിളകളും വളര്‍ത്തുമൃഗങ്ങളും മാലിന്യപുന$ചംക്രമണവും എല്ലാം ചേര്‍ന്ന പുരയിടക്കൃഷി, നല്ല ഭക്ഷണം, ജീവനനുകൂലമായ ഒരു വ്യവസ്ഥ എന്നിവയിലൂന്നിയല്ലാതെ കൃഷിയെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നതിനാല്‍ത്തന്നെ ജൈവകൃഷിയല്ലാതെ മനുഷ്യന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റു വഴിയില്ല. മണ്ണിന്‍െറയും പ്രകൃതിയുടെയും ഇക്കോളജി അംഗീകരിക്കാത്ത കൃഷി പിന്നാക്കം പോകുമെന്ന് തീര്‍ച്ചയാണ്.  ജൈവകൃഷിയെ പിന്തുണക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്ന കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, കര്‍ഷകര്‍ സംഘം ചേര്‍ന്ന് ഈ പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുകതന്നെ ചെയ്യും.  സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം കുടുംബത്തിന്‍െറ ആരോഗ്യം സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നതിനാല്‍ സമൂഹവും കൂടെയുണ്ടാകും. സംഘടിതമായും ഒരേ രീതിയിലുമല്ല കര്‍ഷകര്‍ അവരുടെ ജൈവകൃഷി വിജ്ഞാനം വളര്‍ത്തുന്നത്. ഓരോരുത്തരുടെയും വ്യക്തിഗതമായ അന്വേഷണങ്ങളാണ്. പിന്നീടത് പങ്കുവെക്കപ്പെടുന്നു. എല്ലാ ഗ്രാമത്തിലും ഇന്ന് ജൈവകര്‍ഷകരുടെ സംഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശികള്‍ നടത്തുന്ന ജൈവസര്‍ട്ടിഫിക്കേഷന്‍ ശുദ്ധ അസംബന്ധമാണ് എന്നാണ് സമിതിയുടെ നിലപാട്. കാരണം, കര്‍ഷകന്‍െറ മനസ്സില്‍ പ്രകൃതിയുമായി ഉണ്ടാകുന്ന ആത്മബന്ധമാണ് ഉല്‍പന്നം ജൈവമാണെന്നതിന് ഏറ്റവും വലിയ ഉറപ്പ്. അല്ലാതെ ഞാന്‍ രാവിലെ പല്ല് തേച്ചുവോ എന്ന് ഉറപ്പാക്കാന്‍ മറ്റൊരാളെ ഏല്‍പിച്ചിട്ട് കാര്യമുണ്ടോ? ജൈവവളം എവിടെ കിട്ടുമെന്ന് ചോദിക്കുന്നവരോട് ഞങ്ങള്‍ പറയും, നിങ്ങളൊരു നാടന്‍ പശുക്കുട്ടിയെ വളര്‍ത്തൂ. വീട്ടിലുണ്ടാവുന്ന കഞ്ഞിയും കുറച്ച് പച്ചപ്പുല്ലും നല്‍കിയാല്‍ മതി. കിട്ടുന്ന ചാണകംകൊണ്ട് നന്നായി കൃഷി നടത്താം. അതാണ് സസ്റ്റെയ്നബ്ള്‍ അഗ്രിക്കള്‍ച്ചറിന്‍െറ അടിത്തറ. ഇപ്പോള്‍ത്തന്നെ നാം ജലക്ഷാമം നേരിടുന്നു. ഞാന്‍ ചെയ്തത്, തോട്ടത്തില്‍ നന്നായി പുതയിട്ടു. എന്നിട്ട് നനകള്‍ക്കിടയിലെ ഇടവേള കുറച്ചു. ഒപ്പം, വീട്ടാവശ്യത്തിനും വെള്ളത്തിന്‍െറ ഉപയോഗം കുറച്ചു. ഉപഭോഗം കുറക്കുക എന്നതും ജൈവകൃഷിയുടെ ആശയത്തിലുള്‍ക്കൊള്ളുന്നുണ്ട്.
മാമൂല്‍ പദ്ധതികളിലൂടെ ജൈവകൃഷിക്കെന്നപേരില്‍ വെറുതെ ചെലവാക്കുന്ന പണം, സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ ക്രിയാത്മകമായി മറ്റൊരു വിധത്തില്‍ ചെലവിടാം. രാസകൃഷിയില്‍നിന്ന്  ജൈവകൃഷിയിലേക്ക് ചുവടുമാറുന്ന കര്‍ഷകര്‍ക്ക് ഉല്‍പാദനം കുറയുന്ന ആദ്യത്തെ മൂന്നു വര്‍ഷക്കാലം വരുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ ഈ പണം വിനിയോഗിക്കുകയാണ് വേണ്ടത്. 

സാജ് കുര്യന്‍, ദീപ വി.എം

Comments

  1. കൃഷി ശാസ്ത്രം കണ്ടു പിടിച്ചു കഴിഞ്ഞ പലതും ജൈവ കൃഷി വക്താക്കൾ പ്രചരിപ്പിക്കുകയും പിന്നീട് ശാസ്ത്രത്തെ തള്ളി പറയുകയും ചെയ്യുന്നത് കണ്ടു വരുന്നു. പ്രകൃതി സൗഹൃദമായി കൃഷി ചെയ്യുന്നതിന് തന്നെയാണ് ശാസ്ത്രം പറയുന്നത്. കർഷകൻ ആണ് കീടനാശിനി അനാവശ്യം ആയി ഉപയോഗിക്കുന്നത്. അവർ തന്നെ ആണ് ജൈവ കൃഷി യും ചെയ്യുന്നത്. പഴി മാത്രം ശാസ്ത്രത്തിനു. ഇതു ശരിയോ

    ReplyDelete

Post a Comment

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം