കോണ്‍ഗ്രസ്-ലീഗ് അകല്‍ച്ചയുടെ ചരിത്രവും രസതന്ത്രവും

1956ലെ പൊതുതെരഞ്ഞെടുപ്പിന്‍െറ പാദപതനം കേട്ടുതുടങ്ങിയ കാലം. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ പിറന്നുവീണ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ എല്ലാ പാര്‍ട്ടികളും അസ്പൃശ്യരായി കണ്ട് മാറ്റിനിര്‍ത്തിയതിന്‍െറ അന്യഥാബോധം ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് അടക്കമുള്ളവരെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. മുസ്ലിംലീഗിന്‍െറ അന്നത്തെ ജനകീയാടിത്തറ ഇന്നത്തെക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു. മലബാര്‍ ഉള്‍പ്പെട്ട മദിരാശിയിലും ആന്ധ്രയിലും മുംബൈയിലും കാര്യക്ഷമമായ കമ്മിറ്റികളുണ്ടായിരുന്നു എന്നു മാത്രമല്ല; പാര്‍ട്ടിയുടെ കര്‍മപഥം സജീവവുമായിരുന്നു. എന്നിട്ടും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കോണ്‍ഗ്രസ് മുസ്ലിംലീഗിനെ നാലയലത്ത് അടുക്കാന്‍ അനുവദിച്ചില്ല. കടുത്ത കമ്യൂണിസ്റ്റ് വിരോധം കാരണം ബദല്‍ രാഷ്ട്രീയപോംവഴികളെക്കുറിച്ച് ചിന്തിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല.
1952ലെ തെരഞ്ഞെടുപ്പിലേതുപോലെ എല്ലാ പാര്‍ട്ടികളെയും ശത്രുപക്ഷത്തുനിര്‍ത്തി മുന്നോട്ടുപോവുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പ് ധാരണയിലത്തെുന്നതിന് അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജ് നാടാരെ കാണാന്‍ തീരുമാനിച്ചു. ലീഗ് നേതാക്കളായ എം.എസ്.എ. മജീദ്, കെ.ടി. ശരീഫ്, മുഹമ്മദ് റസാ ഖാന്‍ എന്നിവര്‍ കാമരാജുമായി നാലുമണിക്കൂര്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളുടെ ആവശ്യങ്ങളും അവകാശവാദങ്ങളും കേട്ടശേഷം കാമരാജ് ചില കാര്യങ്ങള്‍ ഉണര്‍ത്തി: ‘രാജ്യത്തെ മൊത്തം അവസ്ഥ കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു പാര്‍ട്ടിയുടെയും സഹായം ഇന്നാവശ്യമില്ല. 204 അംഗ സഭയില്‍ ചുരുങ്ങിയത് 150 തരപ്പെടുത്താന്‍ ഒരു പ്രയാസവുമില്ല. അതുകൊണ്ടുതന്നെ, ലീഗല്ല, ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ലീഗിന് മുസ്ലിംകളുടെ പിന്തുണയുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍, മദിരാശിയില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടിയാണത്. ഏതാനും അസംബ്ളി സീറ്റിലും മൂന്നോ നാലോ ലോക്സഭാ സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വേണമെങ്കില്‍ ലീഗിന് മത്സരിക്കാം. അതല്ലാതെ, കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് ലീഗ് സ്വപ്നം കണ്ടിട്ട് ഫലമില്ല. കാരണം, നെഹ്റു അടക്കമുള്ള ദേശീയ നേതാക്കളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ബന്ധം അചിന്തനീയമാണ്’. തന്‍െറ വിശദീകരണം കേട്ട് മ്ളാനവദനരായി മുറിയില്‍നിന്ന് പുറത്തേക്ക് കടന്ന ലീഗ് നേതാക്കളെ കൈകൊട്ടി തിരിച്ചുവിളിച്ച് കാമരാജ് സാന്ത്വനപ്പെടുത്തിയത് ഇങ്ങനെ: ‘കോണ്‍ഗ്രസ് ഇന്ന് ശക്തമായ ഒരു പാര്‍ട്ടിയാണ്. ആരുടേയും സഹായം ആവശ്യമില്ല. എന്നാല്‍, ഒരു കാലം വരുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി അന്ന് ക്ഷയിച്ചിട്ടുണ്ടാവാം. അത്തരമൊരു അവസ്ഥയില്‍ സഹായവും സഖ്യവും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളുടെ സമീപത്തേക്ക് വന്നേക്കാം. എന്നാല്‍ അന്ന്, കാലിനടിയിലെ മണ്ണ് കുത്തിയൊലിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയെ സഹായിച്ചിട്ട് ഫലമില്ളെന്ന് മനസ്സിലാക്കി ലീഗ് നേതൃത്വം കോണ്‍ഗ്രസിന്‍െറ അഭ്യര്‍ഥന നിര്‍ദയം തള്ളിക്കളഞ്ഞെന്നും വന്നേക്കാം’.
കാമരാജിന്‍െറ പ്രവചനം ഒരു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ പുലര്‍ന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് തമിഴ്നാട്ടില്‍ ഡി.എം.കെയുമായും കേരളത്തില്‍ സി.പി.എമ്മുമായും കൈകോര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും വലിയ തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടിവന്നു. മദിരാശി അസംബ്ളിയിലെ 233 അംഗ സഭയില്‍ ഡി.എം.കെക്ക് 138 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 49 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയുണ്ടായി. കാമരാജ് നാടാര്‍, സി. സുബ്രഹ്മണ്യം, വെങ്കട്ടരാമന്‍, ഒ.വി. അളകേശന്‍ തുടങ്ങിയ ഘടാഘടിയന്മാരായ നേതാക്കള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിലംപൊത്തി. കേരളത്തിലാവട്ടെ, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ ജനവിധി തേടിയ ലീഗ് മത്സരിച്ച 14ല്‍ പതിമൂന്നിടത്തും വിജയിച്ചു എന്നു മാത്രമല്ല, 133 അംഗ സഭയില്‍ കോണ്‍ഗ്രസിന്‍െറ അംഗബലം കേവലം ഒമ്പതില്‍ ചുരുട്ടിക്കെട്ടാനും സാധിച്ചു. ചരിത്രത്തിലാദ്യമായി മുസ്ലിംലീഗ് അധികാരസോപാനത്തിലേക്ക് അവരോധിക്കപ്പെട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയില്‍ സി.എച്ച്. മുഹമ്മദ് കോയയും അഹമ്മദ് കുരിക്കളും മന്ത്രിമാരായി. ചരിത്രത്തിന്‍െറ മധുരമായ പകരം വീട്ടലായിരുന്നു അത്. 1937ല്‍ യുനൈറ്റഡ് പ്രോവിന്‍സില്‍ (ഇന്നത്തെ യു.പി ഉള്‍ക്കൊള്ളുന്ന മേഖല) നെഹ്റുവിന്‍െറ കോണ്‍ഗ്രസ് സര്‍വേന്ത്യാ മുസ്ലിം ലീഗിന് നിഷേധിച്ചതാണ് സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മുസ്ലിംലീഗ് നേടിയെടുത്തിരിക്കുന്നത്. 1937ല്‍ നെഹ്റുവിന്‍െറ ഭാഗത്തുനിന്നുണ്ടായ രാഷ്ട്രീയാബദ്ധമാണ് രാജ്യത്തിന്‍െറ വിഭജനംപോലും അനിവാര്യമാക്കിയതെന്ന് ചരിത്രത്തിന്‍െറ കുഞ്ഞേടുകളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്. 
ലഖ്നോവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ മുസ്ലിംലീഗിന് കോണ്‍ഗ്രസില്‍നിന്ന് ഒട്ടേറെ കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് ഭരണത്തില്‍നിന്ന് കുതറിയോടി വീണ്ടും കോണ്‍ഗ്രസിന്‍െറ ചിറകിനടിയില്‍ തണല്‍ തേടാന്‍ ലീഗ് നേതൃത്വം കാണിച്ച ഒൗത്സുക്യത്തിന്‍െറ സന്തതിയാണ് ഇന്നത്തെ ഐക്യജനാധിപത്യമുന്നണി. ആ മുന്നണി സംവിധാനം നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും കോണ്‍ഗ്രസ്-ലീഗ് ബന്ധം എത്ര ദുര്‍ബലവും തൊലിപ്പുറത്തുള്ളതുമാണ് എന്നതിന്‍െറ സാക്ഷ്യങ്ങളാണ് ഇപ്പോഴുയരുന്ന അപശബ്ദങ്ങള്‍. രമേശ് ചെന്നിത്തലയുടെ സി.കെ.ജി അനുസ്മരണ പ്രഭാഷണത്തിലെ കുത്തും കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേടുകളെക്കുറിച്ചുള്ള ഇ.ടി. മുഹമ്മദ് ബഷീറിനെപ്പോലെയുള്ളവരുടെ രോദനങ്ങളുമെല്ലാം അനൈക്യത്തിന്‍െറയും പരസ്പരവിശ്വാസമില്ലായ്മയുടെയും ബഹിര്‍സ്ഫുരണങ്ങളാണെന്ന് ഏത് രാഷ്ട്രീയ വിദ്യാര്‍ഥിക്കും മനസ്സിലാക്കാവുന്നതാണ്. ജവഹര്‍ലാല്‍ നെഹ്റു തൊട്ട് സോണിയ ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ അന്തസ്സാര്‍ന്ന അസ്തിത്വത്തെ അംഗീകരിക്കാന്‍ സന്നദ്ധമായിട്ടില്ല എന്ന അനിഷേധ്യസത്യം വിസ്മരിച്ചതാണ് ലീഗ് നേതൃത്വത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തങ്ങളെ ഹൈകമാന്‍ഡ് ദല്‍ഹിക്ക് വിളിക്കുന്നില്ല എന്നൊക്കെ ദീനരോദനം കൊള്ളുന്നവര്‍ മനസ്സിലാക്കുന്നില്ല ലീഗിനെ ഇപ്പോഴും അങ്ങേയറ്റത്തെ അവജ്ഞയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നതെന്ന്. കോണ്‍ഗ്രസ് നേതൃത്വം വര്‍ഗീയമായാണ് ലീഗിനോട് പെരുമാറുന്നത് എന്നാരോപിക്കുന്നത് കടുംകൈയായി വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍, ലീഗിനെ ഒരിക്കലും മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളാന്‍ കേരളത്തിലെയോ കേന്ദ്രത്തിലെയോ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും സന്നദ്ധമായിട്ടില്ല എന്ന യാഥാര്‍ഥ്യത്തിന് രാജ്യത്തിന്‍െറ പൊതുവിചാരധാരയുമായി അഭേദ്യമായ ബന്ധമുണ്ട്. മത്സരിച്ച് ജയിക്കാന്‍ മുസ്ലിംകളുടെ വോട്ട് നേടുന്നതിനായുള്ള ഇടനിലക്കാര്‍ എന്നതിനപ്പുറം ജനാധിപത്യ പരീക്ഷണഭൂമികയിലെ പാര്‍ട്ണറായോ സഹകാരിയായോ കാണാന്‍ ഇന്നേവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ലീഗ് കരള്‍ പറിച്ചുകൊടുത്തപ്പോഴെല്ലാം ചെമ്പരിത്തിപ്പൂവ് എന്നു പറഞ്ഞ് വലിച്ചെറിഞ്ഞ പാരമ്പര്യമാണ് കോണ്‍ഗ്രസിന്‍േറത്.
1952ലെ പ്രഥമ തെരഞ്ഞെടുപ്പ് തൊട്ട് കോണ്‍ഗ്രസ് മുസ്ലിംലീഗ് മുഖാന്തരം ന്യൂനപക്ഷവോട്ട് സ്വരൂപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റുകാരുടെ ചുമലില്‍ കയറി 1967ല്‍ ലീഗ് അധികാരത്തില്‍ കയറുന്നതുവരെ അവരെ ഇലകൂട്ടി തൊടാന്‍പോലും കോണ്‍ഗ്രസ് തയാറായിരുന്നില്ല. മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന മലബാറിലെ മുസ്ലിം വോട്ട് കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിന് അന്നത്തെ സംസ്ഥാന നിയമമന്ത്രി കെ. മാധവമേനോന്‍ യശശ്ശരീരനായ എ.കെ. കാദര്‍കുട്ടി വഴി നടത്തിയ ശ്രമങ്ങളെക്കുറിച്ച് ചരിത്രത്തില്‍ കാണാം. മുസ്ലിം ലീഗിനെ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാവുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സഹായസഹകരണവും നല്‍കാമെന്ന മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്‍െറ വാഗ്ദാനം കേള്‍ക്കാന്‍പോലും കാമരാജ് നാടാര്‍ തയാറായിരുന്നില്ല. എന്തിന്, മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം പുറംലോകം അറിയുന്നതുപോലും അക്കാലത്ത് വലിയ അപരാധമായാണ് കണ്ടിരുന്നത്. രാഷ്ട്രീയമോഹങ്ങള്‍ കൈവെടിഞ്ഞ്, സാംസ്കാരിക സംഘടനയായി പ്രവര്‍ത്തിക്കാന്‍ ലീഗ് മുന്നോട്ടുവരികയാണ് വേണ്ടത് എന്നതായിരുന്നു അക്കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ സദുപദേശം. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അഞ്ചുകോടി മുസ്ലിംകളുടെ ഭാവി കോണ്‍ഗ്രസിന്‍െറ കൈയില്‍ ഭദ്രമാണെന്നും മാറിയ സാഹചര്യത്തില്‍ മുസ്ലിംലീഗിന് ഇവിടെ പ്രസക്തിയില്ല എന്നുമായിരുന്നു നെഹ്റു അടക്കമുള്ളമുള്ളവരുടെ പ്രഖ്യാപിത നിലപാട്. കേരള സന്ദര്‍ശനവേളയില്‍ ലീഗ് ചത്ത കുതിരയായാണെന്ന് നെഹ്റു അഭിപ്രായപ്പെട്ടത് വെറുതെയായിരുന്നില്ല. കോണ്‍ഗ്രസിലെ ‘ദേശീയ മുസ്ലിംകളെ’ ഉപയോഗിച്ചായിരുന്നു അന്നും ഇന്നും ലീഗ് വിരുദ്ധവികാരം ഉദ്ദീപിപ്പിച്ചുകൊണ്ടിരുന്നത്.
‘നിരീശ്വരവാദി’കളായ കമ്യൂണിസ്റ്റുകളുമായി ചങ്ങാത്തം കൂടുന്നതില്‍ കെ.എം. സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഇസ്മാഈല്‍ സാഹിബ് തുടങ്ങിയവര്‍ വെച്ചുപുലര്‍ത്തിയ എതിര്‍പ്പ് മറ്റൊരു രാഷ്ട്രീയലൈന്‍ സ്വീകരിക്കുന്നതില്‍നിന്ന് ലീഗിനു മുന്നില്‍ പ്രതിബന്ധം തീര്‍ത്തതാണ് പാര്‍ട്ടി രൂപവത്കൃതമായി രണ്ടു പതിറ്റാണ്ട് കേരളത്തിന്‍െറ രാഷ്ട്രീയ ഭൂമികയില്‍ അലഞ്ഞുതിരിയാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത്. അതേസമയം, കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കുന്നതിന് ഏതറ്റംവരെ പോകാനും ലീഗ് നേതൃത്വം എന്നും തയാറായിരുന്നു. പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കുന്നതിന് വിമോചനസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചതും ജയിലില്‍ പോയതും ആ വഴിക്കെങ്കിലും കോണ്‍ഗ്രസിന്‍െറ ഹൃദയത്തിലേക്ക് കയറിക്കൂടാന്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, 1960ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് പി.എസ്.പി കൂട്ടുകെട്ട് കമ്യൂണിസ്റ്റുകളുടെമേല്‍ വ്യക്തമായ മേധാവിത്തം സ്ഥാപിച്ചെങ്കിലും ലീഗിന് അധികാരപങ്കാളിത്തം തങ്ങള്‍ ഉറപ്പുനല്‍കിയിട്ടില്ല എന്ന് ഇലക്ഷനുശേഷം കോണ്‍ഗ്രസ് പ്രസ്താവനയിറക്കി. സ്വാതന്ത്ര്യപൂര്‍വ മുസ്ലിംലീഗില്‍നിന്ന് അന്തരമില്ലാത്തതാണ് ഇപ്പോഴും മുസ്ലിംലീഗിന്‍െറ മാനിഫെസ്റ്റോ എന്ന് സാക്ഷാല്‍ നെഹ്റു കണ്ടുപിടിച്ചു. എല്ലാറ്റിനുമൊടുവില്‍ സ്പീക്കര്‍ സ്ഥാനം നല്‍കി ലീഗിനെ മൂലക്കിരുത്താമെന്ന് കോണ്‍ഗ്രസില്‍ ധാരണയായി. കെ.എം. സീതി സാഹിബ് അങ്ങനെ സ്പീക്കറായി. എന്നാല്‍, 1961 ഫെബ്രുവരിയില്‍ മധ്യപ്രദേശിലെ ജബല്‍പൂരിലുണ്ടായ വര്‍ഗീയകലാപം കോണ്‍ഗ്രസിന്‍െറ ദുര്‍ഗാപൂര്‍ പ്രമേയത്തിലേക്ക് നയിച്ചു. വര്‍ഗീയ സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ല എന്നതാണ് പ്രമേയത്തിന്‍െറ ഉള്ളടക്കമെങ്കിലും ഉന്നം ലീഗായിരുന്നു. 1961 ഏപ്രില്‍ 17ന് സീതി സാഹിബിന്‍െറ വിയോഗം ആരായിരിക്കണം പുതിയ സ്പീക്കര്‍ എന്ന ചോദ്യം ഉയര്‍ത്തി. സ്വാഭാവികമായും മറ്റൊരു ലീഗ് നേതാവിന്‍േറതാണ് അവസരമെങ്കിലും കോണ്‍ഗ്രസ് കളംമാറ്റി ചവിട്ടാന്‍ തുടങ്ങി. നബീസത്ത് ബീവിയുടെയും ആയിഷാ ഭായിയുടേയുമൊക്കെ പേരുകള്‍ ഉയര്‍ന്നുകേട്ടു. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം നിലനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചക്കും ലീഗ് നേതൃത്വം തയാറാണ് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങള്‍. പാര്‍ട്ടിയുടെ അസ്തിത്വം തല്‍ക്കാലം പണയംവെച്ച് മുസ്ലിംലീഗിന്‍െറ തൊപ്പി ഊരിവെച്ച് സി.എച്ച്. മുഹമ്മദ്കോയ സ്പീക്കറായി. കമ്യൂണിസ്റ്റുകള്‍ക്കെതിരെ ഐക്യപ്പെടുന്നതിനുവേണ്ടിയാണ് താന്‍ ഈ അപമാനം സഹിക്കുന്നതെന്ന് സി.എച്ചിന് അണികളെ ആശ്വസിപ്പിക്കേണ്ടിവന്നു. അവിടംകൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല.
സി.കെ. ഗോവിന്ദന്‍ നായരുടെ ഊഴംവന്നപ്പോള്‍ (അതെ, ചെന്നിത്തല ഉദ്ധരിച്ച സി.കെ.ജി) ലീഗ് വിരോധം പരസ്യമായി കോണ്‍ഗ്രസ് അജണ്ടയില്‍ കയറിക്കൂടി. താന്‍ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ തുടരുന്ന കാലത്തോളം ലീഗുമായി ഒത്തുതീര്‍പ്പിന് നില്‍ക്കില്ല എന്ന് പാര്‍ട്ടി വേദികളില്‍ പ്രഖ്യാപിച്ചു നടന്നത് ദേശീയ മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നു. (പ്രഗല്ഭനായ ഒരു ദേശീയ മുസ്ലിമിനെ പരാജയപ്പെടുത്തിയാണ് സി.കെ.ജി കോണ്‍ഗ്രസ് അധ്യക്ഷപദവിയിലത്തെിയത് എന്നത് മറ്റൊരു ചരിത്രസത്യം) പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് സഞ്ജീവറെഡ്ഢിയാവട്ടെ, ഇനി ലീഗുമായി ഒരു തരത്തിലും ബന്ധമുണ്ടാകില്ളെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് സ്പീക്കര്‍ സ്ഥാനം വിട്ടൊഴിയാന്‍ സി.എച്ചിനെ നിര്‍ബന്ധിച്ചു. വിമോചനസമരകാലത്ത് കെട്ടിപ്പൊക്കിയ സഖ്യം അങ്ങനെ തകര്‍ന്നു. എന്നാല്‍, മലബാറില്‍ ലീഗ് അജയ്യശക്തിയാണെന്ന് ഉടന്‍ തെളിയിക്കാന്‍ അവസരമുണ്ടായി.1962ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍നിന്ന് ഇസ്മാഈല്‍ സാഹിബും കോഴിക്കോട്ടുനിന്ന് സി.എച്ച്. മുഹമ്മദ് കോയയും തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും സ്ഥാനാര്‍ഥികളെ തോല്‍പിച്ചായിരുന്നു. നെഹ്റുവിന്‍െറ വിയോഗവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പും കേരള കോണ്‍ഗ്രസിന്‍െറ പിറവിയുമെല്ലാം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ കാതലായ പരിവര്‍ത്തനത്തിലേക്ക് നയിച്ചിട്ടും മുസ്ലിംലീഗിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. അങ്ങനെയാണ് 1965ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി പരോക്ഷ സഖ്യമുണ്ടാക്കി മുസ്ലിംലീഗ് 11 അംഗങ്ങളെ വിജയിപ്പിച്ചെടുക്കുന്നത്.
രണ്ടാം ഇ.എം.എസ് സര്‍ക്കാറിലൂടെ മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരിറക്കി എന്ന് ബോധ്യപ്പെട്ട ചരിത്രസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാവുന്നതും ലീഗുമായുള്ള അധികാരപങ്കാളിത്തത്തിന് സമ്മതം മൂളുന്നതും.
25 ശതമാനം വരുന്ന മുസ്ലിംകളെ പ്രതിനിധാനം ചെയ്യുന്ന ഒരു കക്ഷിയോട് സ്ഥായിയായി ശത്രുത വെച്ചുപുലര്‍ത്തുന്നത് പാര്‍ട്ടിക്ക് അപരിമേയമായ നഷ്ടം വരുത്തിവെക്കുമെന്ന വിലയിരുത്തലിലാണ് ഇ.എം.എസ് മന്ത്രിസഭയെ വീഴ്ത്തുന്നതും ലീഗിനെ അടര്‍ത്തിയെടുക്കുന്നതും. കേരള രാഷ്ട്രീയത്തിന്‍െറ സഞ്ചാരഗതി തിരുത്തിക്കുറിച്ച ഐക്യജനാധിപത്യ മുന്നണി രൂപവത്കരണത്തില്‍ ഒരുപക്ഷേ കോണ്‍ഗ്രസിനെക്കാള്‍ സംഭാവനകളര്‍പ്പിച്ചത് ലീഗായിരിക്കാം. സി.പി.ഐ സാരഥി സി. അച്യുതമേനോനെ ദല്‍ഹിയില്‍നിന്ന് വിളിച്ചുവരുത്തി ഭരണനേതൃത്വം ഏല്‍പിക്കുന്നതിലും കോണ്‍ഗ്രസിന് അര്‍ഹമായ പദവികള്‍ വകവെച്ചുകൊടുക്കുന്നതിനും അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അന്ന് പ്രദര്‍ശിപ്പിച്ച ക്രാന്തദര്‍ശിത്വത്തിനും വിശാലമനസ്കതക്കും കോണ്‍ഗ്രസ് എന്നും ലീഗിനോട് കടപ്പെട്ടിരിക്കുന്നു.
ഒരുപക്ഷേ, കോണ്‍ഗ്രസ് നേതാക്കളില്‍ ലീഗിന്‍െറ ശക്തിയും പ്രസക്തിയും അംഗീകരിക്കുകയും അതിനനുസരിച്ച് മാന്യമായ സഹവര്‍ത്തിത്വം ഉറപ്പാക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ എത്തിയ ശേഷം കിട്ടാവുന്ന സന്ദര്‍ഭങ്ങളില്ളൊം ലീഗിന്‍െറമേല്‍ കുതിരകയറാന്‍ ശ്രമിക്കുന്ന മുരളീധരന്‍െറ പിതാവ് കെ. കരുണാകരനാണ്. കാമരാജ് പ്രവചിച്ച വിതാനത്തിലേക്ക് കോണ്‍ഗ്രസിന്‍െറ ശക്തി ക്ഷയിച്ചപ്പോള്‍ ഇന്ദിരഗാന്ധിയുടെ മനസ്സില്‍ ലീഗിന് ഒരു ‘സോഫ്റ്റ് കോര്‍ണര്‍’ ഉണ്ടായിരുന്നു. ഇബ്രാഹീം സുലൈമാന്‍ സേട്ടിനെപ്പോലുള്ള നേതാക്കളെ ന്യൂനപക്ഷ പ്രതിനിധിയായി കണ്ട് മുസ്ലിം പ്രശ്നങ്ങള്‍ വരുമ്പോള്‍ ചര്‍ച്ച നടത്താനും ആശ്വാസവാക്കുകള്‍ കൈമാറാനും ഇന്ദിര കാണിച്ച നയചാതുരി സുലൈമാന്‍ സേട്ടുതന്നെ സ്വകാര്യ സംഭാഷണത്തില്‍ അനുസ്മരിക്കാറുണ്ട്. അതേസമയം, ലീഗ് പ്രതിനിധികളായി പാര്‍ലമെന്‍റില്‍ എത്തുന്ന വിരലിലെണ്ണാവുന്ന നേതാക്കള്‍ സ്വീകരിക്കാറുള്ള ആര്‍ജവമുള്ള നിലപാടുകള്‍ കോണ്‍ഗ്രസിന് പലപ്പോഴും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവം എടുത്തുകളയാനുള്ള ഇന്ദിരയുടെ നീക്കത്തിലും ഇടക്കിടെ വര്‍ഗീയ കലാപങ്ങളില്‍ നിരപരാധികളായ മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിലും സമാനമായ വിഷയങ്ങളിലും സേട്ടടക്കമുള്ളവര്‍ സ്വീകരിക്കാറുള്ള പ്രതിരോധതന്ത്രങ്ങള്‍ സ്വന്തമായി കാഴ്ചപ്പാടും നയനിലപാടുകളുമുള്ള പാര്‍ട്ടി എന്ന ധാരണ മറ്റുള്ളവരില്‍ പരത്താന്‍ സഹായകമായിരുന്നു. പലപ്പോഴും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കാനും അവ ഇടയാക്കിയിട്ടുമുണ്ട്. എങ്കിലും കേരളത്തിലെ 20 ലോക്സഭാ സീറ്റില്‍ പകുതിയിലെങ്കിലും മുസ്ലിംവോട്ട് നിര്‍ണായകമാണ് എന്ന കണക്കുകൂട്ടലില്‍ ലീഗിനെ കൂടെ നിര്‍ത്തുന്നതിന്‍െറ ലാഭചേതക്കണക്ക് ഹൈകമാന്‍ഡിന് മന$പാഠമായിരുന്നു.
അടിയന്തരാവസ്ഥ തൊട്ട് ദേശീയ തലത്തില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസില്‍നിന്ന് അകലാന്‍ തുടങ്ങിയപ്പോഴും ലീഗ് നേതൃത്വത്തിന് മാറിച്ചിന്തിക്കേണ്ടിവന്നില്ല. മുസ്ലിംലീഗ് കേരളത്തില്‍ രണ്ടുതവണ പിളര്‍പ്പ് നേരിട്ടത് കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്‍െറ പേരിലായിരുന്നു. 1994ല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിച്ച് വേര്‍പെട്ടുപോകുന്നത് ബാബരി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച വര്‍ഗീയ പ്രീണനത്തിന്‍െറ പേരിലാണ്. സ്വന്തം ദേശീയ പ്രസിഡന്‍റിനെ കോണ്‍ഗ്രസിനുവേണ്ടി ബലികഴിച്ച ഏക പാര്‍ട്ടി മുസ്ലിംലീഗായിരിക്കും. സേട്ടിനെ പാര്‍ട്ടി അധ്യക്ഷ പദവിയില്‍നിന്ന് നിഷ്കാസനം ചെയ്യുന്നതിന് 1993ല്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ ലീഗ് കേരള നേതൃത്വം വിതരണം ചെയ്ത കുറ്റപത്രത്തില്‍ ഒന്നാമതായി എടുത്തുപറയുന്ന അപരാധം കോണ്‍ഗ്രസ് അധ്യക്ഷന്‍, പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് സേട്ട് രാജി ആവശ്യപ്പെട്ടു എന്നതാണ്. ബാബരി മസ്ജിദ് പ്രശ്നത്തില്‍ ദേശീയതലത്തില്‍ തന്നെ മുസ്ലിംകള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ ഒരു സമീപനം കൈക്കൊണ്ടതിന്‍െറ പേരില്‍ കേരളത്തില്‍പോലും പാര്‍ട്ടിയുടെ അടിത്തറയിളക്കുന്ന ഒട്ടനവധി സംഭവവികാസങ്ങള്‍ കെട്ടഴിഞ്ഞുവീണത് കോണ്‍ഗ്രസ് നേതൃത്വം കൃതഘ്നതയോടെയാണ് നോക്കിക്കണ്ടത്.
എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിംലീഗ് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ അമാന്തം കാട്ടുന്നു എന്ന ചോദ്യത്തിന് ഒരു രാഷ്ട്രീയ വിദ്യാര്‍ഥിയുടെ അന്വേഷണം കൊണ്ടത്തെിക്കുന്ന ഭദ്രമായ ചില നിഗമനങ്ങളുണ്ട്. ഒന്നാമതായി, മുസ്ലിംലീഗ് എന്ന പേരിലുള്ള ചരിത്രപരമായ ‘സ്റ്റിഗ്മ’ ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അജീര്‍ണം ഉണ്ടാക്കുന്നുണ്ട്.
കാമരാജ് ലീഗ് നേതാക്കളോട് ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ ലീഗ് സഹായത്തോടെ മലബാറില്‍ ഏതാനും സീറ്റുകള്‍ കിട്ടുമെന്ന് കരുതി 85 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തിന്‍െറ വോട്ട് നഷ്ടപ്പെടുത്താന്‍ തുനിയുന്നത് ബുദ്ധിപൂര്‍വകമാവില്ല എന്നതാണ് കോണ്‍ഗ്രസിന്‍െറ എക്കാലത്തെയും നിലപാട്. രണ്ടാമതായി, ഒരുവേള മദിരാശിയിലും മുംബൈയിലും ആന്ധ്രയിലും ബംഗാളിലുമൊക്കെ സാന്നിധ്യമുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് മലബാറിലെ നാല് ജില്ലകളില്‍ ശുഷ്കിച്ചുപോയിരിക്കുകയാണ്. ഖാഇദെ മില്ലത്തിന്‍െറ കര്‍മമണ്ഡലമായിരുന്ന തമിഴ്നാട്ടില്‍ അബ്ദുസ്സമദിന്‍െറയും അബ്ദുലത്തീഫിന്‍െറയും കാലശേഷം പാര്‍ട്ടി ചരമഗതി പ്രാപിച്ചത് പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം അറിഞ്ഞെന്ന് തോന്നുന്നില്ല.
മൂന്നാമതായി, അധികാരത്തിന്‍െറ രുചിയറിഞ്ഞ ലീഗ്നേതൃത്വം വലിയ രാഷ്ട്രീയ സാഹസങ്ങള്‍ക്കൊന്നും സമയം കളയാതെ കോണ്‍ഗ്രസിന്‍െറ വാലായി എന്നെന്നും നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്നായി അറിയാം.
മാത്രമല്ല കേന്ദ്രമന്ത്രിസഭയില്‍ ‘അര’ അംഗത്വമുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷനും ഐസ്ക്രീം കേസുകളില്‍നിന്ന് തല്‍ക്കാലം രക്ഷപ്പെട്ട പാര്‍ട്ടി നിയമസഭാ കക്ഷി നേതാവും പുനര്‍വിചിന്തനത്തിന്‍െറ ഏതു സാധ്യതയെയും അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുവിശ്വസിക്കുന്നു. വിധേയത്വത്തിന്‍െറ അമ്മിക്കടിയില്‍ കുടുങ്ങിയ ഇവരുടെ വാലുകള്‍ ആരു വിചാരിച്ചാലും ഇളക്കിയെടുക്കാന്‍ സാധിക്കില്ളെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അണികള്‍ പോലും നിസ്സഹായരാണ്.
അതേസമയം, പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷനോട് കോണ്‍ഗ്രസ് കാണിക്കുന്ന അവഗണനയും വിരട്ടല്‍ തന്ത്രവും പാര്‍ട്ടിയുടെ അഭിമാനത്തിന് ഏല്‍പിക്കുന്ന ക്ഷതങ്ങള്‍ ആത്മാഭിമാനമുള്ളവരുടെ അകം നോവിക്കുന്നുണ്ട്. നൈപുണിയും പ്രാവീണ്യവും തെളിയിച്ച ഇ. അഹമ്മദിന് കാബിനറ്റ് പദവി നല്‍കുന്നതിലും ലീഗ് സംസ്ഥാന നേതൃത്വവുമായി ഹൈകമാന്‍ഡ് ബന്ധപ്പെടുന്നതിലും പാരപണിയുന്നത് കേന്ദ്രത്തില്‍ മേധാശക്തിയുള്ള എ.കെ. ആന്‍റണിയെപ്പോലുള്ളവരാണെന്ന രഹസ്യം ലീഗ് സംസ്ഥാന നേതൃത്വത്തെ മാനസികമായി വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
എന്നിട്ടും വീണ്ടുവിചാരത്തിന് മുന്നോട്ടുവരാത്തത് അധികാരം എന്ന ചിന്ത മാത്രമാണെന്ന് പാര്‍ട്ടി അണികള്‍പോലും അടക്കംപറയുന്ന സ്ഥിതിവിശേഷം ഭാവിയിലെങ്കിലും ഒരു പൊട്ടിത്തെറിക്ക് വഴിവെച്ചുകൂടായ്കയില്ല. ഒരുവേള പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്തിയത് പോയകാലത്തെ നേതാക്കളുടെ ആര്‍ജവം തുടിക്കുന്ന പ്രസംഗങ്ങളും യശശ്ശരീരനായ റഹീം മേച്ചേരിയുടെ തൂലികയുമായിരുന്നു.
വിചാരപരവും വികാരപരവുമായ അഭ്യാസങ്ങള്‍ കെട്ടടങ്ങിയ ഒരു പാര്‍ട്ടി ഒടുവില്‍ മദിരാശിയുടെ വഴിയിലേക്കാണ് നീങ്ങുന്നതെന്ന് തിരിച്ചറിയാന്‍ ഒന്നുരണ്ട് തെരഞ്ഞെടുപ്പുകള്‍ കഴിയേണ്ടിവന്നേക്കാം.

കാസിം ഇരിക്കൂര്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം