എന്റെയും പ്രഭയുടെയും ആദ്യ കുട്ടി- അനീഷ് നായര്‍

സുജാതയെന്നു കേള്‍ക്കുമ്പോള്‍ ഏറ്റവും അവിശ്വസനീയമായതൊന്ന് മാര്‍ച്ച് 31നു  സംഭവിച്ചു.  സുജാതയ്ക്ക് 50 വയസ്സ്. ആ വിശേഷം കേട്ട് യേശുദാസ് പറഞ്ഞു. 'വിശ്വസിക്കാനേ കഴിയുന്നില്ല. മനസ്സില്‍ ഇന്നും ആ ബേബി സുജാതയാണ്. എന്റെയും പ്രഭയുടെയും ആദ്യ കുട്ടിയാണവള്‍. ഈ പറഞ്ഞതിനൊരു സാക്ഷ്യം സുജാത നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.  ഗാനഗന്ധര്‍വനൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലായി  രണ്ടായിരത്തി മൂന്നൂറോളം വേദികളില്‍ പാടിയ ബേബി സുജാതയ്ക്ക് എട്ടാം വയസില്‍ തന്നോടൊപ്പമുള്ള ആദ്യ ഗാനമേള കഴിഞ്ഞ് യേശുദാസ് മനസു തുളുമ്പി എഴുതിക്കൊടുത്തൊരു  കുറിപ്പ്. അതിലെ വരികള്‍ ഇങ്ങനെ.

'നീയെന്റെ പൊന്നുമോളായിരുന്നെങ്കില്‍
എന്നും പാടി നിര്‍വൃതിയടഞ്ഞേനെ...

യേശുദാസ് മാത്രമല്ല, ആ ബേബിക്ക് 50 വയസ്സായെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവരില്‍ ബേബി സുജാതയെ 12ാം വയസില്‍ പിന്നണി ഗായികയാക്കിയ ഒഎന്‍വിയും എം.കെ.അര്‍ജുനനുമുണ്ട്. 1975ല്‍ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗാവ് എന്ന ചിത്രത്തിലെ 'കണ്ണെഴുതി പൊട്ടുതൊട്ട് കണ്ണാന്തളി പൂവുപോലെ എന്ന ഗാനം പാടി സിനിമാ ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഗായിക അന്ന് ആ വരികള്‍ പോലെ തന്നെയായിരുന്നെന്ന് ഒഎന്‍വി ഓര്‍ത്തെടുക്കുന്നു. അര നൂറ്റാണ്ടിന്റെ ജീവിത വഴിയില്‍ 39 വര്‍ഷവും പിന്നണിഗായികയെന്ന് അവകാശപ്പെടാവുന്ന മറ്റൊരു ഗായിക മലയാളത്തിലുണ്ടോ എന്നു സംശയം.
സുജാത സംസാരിക്കുന്നു.

സുജാതയ്ക്ക് 50 വയസ്സായെന്നു  വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കാണു പ്രയാസം?            
അതൊരു സത്യമല്ലേ? 27 വയസുള്ള മകളുടെ അമ്മ. പിന്നെ മനസ്സുകൊണ്ട് ഒരു യുവത്വം കാത്തുസൂക്ഷിക്കാനാവുന്നത് ഞാന്‍ ഇടപെടുന്നവരില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന ഊര്‍ജം കൊണ്ടാവും. ഒരര്‍ഥത്തില്‍ മകള്‍ ശ്വേതയ്ക്കൊപ്പമാണു ഞാന്‍ വളര്‍ന്നതെന്നു പറയാം. അവളുടെ കോളജിലൊക്കെ പോയും അവളുടെ കുസൃതികള്‍ക്കൊപ്പം കൂടിയുമെല്ലാമുള്ളൊരു വളര്‍ച്ച. വലിയ പെര്‍ഫെക്ഷനിസ്റ്റ് ആണ് ഞാന്‍. അതിന്റേതായൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആ ഒരു രീതിയില്‍ നിന്നും എന്നെ ടെന്‍ഷന്‍ ഫ്രീയാക്കി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ച രണ്ടുപേര്‍ അടുത്ത സുഹൃത്തായ ഗായകന്‍ ശ്രീനിവാസും സംഗീത സംവിധായകന്‍ വിദ്യാസാഗറുമാണ്.

കൊച്ചിയിലെ കലാഭവനാണ് എന്റെ ആദ്യ അരങ്ങ്. അവിടെ ആബേലച്ചനു കീഴില്‍ ബാലഗാനമേള സംഘത്തില്‍ അംഗമായിരുന്നു. അവിടെ ഉണ്ടായിരുന്ന ഗിത്താറിസ്റ്റ് എമില്‍ ഐസക്ക് ചേട്ടനും സഹോദരന്‍ റെക്സ് ചേട്ടനുമാണ് ഏറെ പിന്തുണ തന്നത്. ദാസേട്ടനൊപ്പം ഗാനമേളയില്‍ പാടിത്തുടങ്ങിയ ശേഷം എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്റെ ഒരു ലളിതഗാനമാണ് ആദ്യമായി റിക്കോര്‍ഡ് ചെയ്യുന്നത്. ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും... എന്ന ഗാനം ആകാശവാണി എറണാകുളം ഫൈന്‍ആര്‍ട്സ് ഹാളില്‍ നടത്തിയ സംഗീത പരിപാടിയില്‍ പാടിയത്  റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ സിനിമയിലേക്ക് അര്‍ജുനന്‍മാഷിന്റെ വിളിയുമെത്തി. ടൂറിസ്റ്റ് ബംഗാവ് എന്ന സിനിമയില്‍ ജയഭാരതിക്കു വേണ്ടിയാണ് 12 വയസ്സുള്ള ഞാന്‍ പാടേണ്ടത്. പലരും അക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ മാഷ് ഉറച്ചുനിന്നു. എ.ആര്‍.റഹ്മാന്റെ പിതാവ് ആര്‍.കെ.ശേഖര്‍ സാറാണ് അന്ന് മാഷിന്റെ അസിസ്റ്റന്റ്. പാട്ടൊക്കെ നേരത്തേ പഠിപ്പിച്ചു. ഭരണി സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിങ്. അടുത്ത ഗാനവും വൈകാതെ കിട്ടി, അതും ദാസേട്ടനൊപ്പം. 'കാമം ക്രോധം മോഹം എന്ന സിനിമയില്‍ ശ്യാം സാറിന്റെ സംഗീതത്തില്‍ 'സ്വപ്നം കാണും പെണ്ണേ എന്ന പാട്ട്. ദാസേട്ടനൊപ്പം ഒരു കൊച്ചുകുട്ടി പാടുന്നതില്‍ പലരും സംശയം പ്രകടിപ്പിച്ചത്രേ. ദാസേട്ടനാണ് എനിക്കു വേണ്ടി ഉറപ്പുകൊടുത്തത്. അന്ന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യുമ്പോള്‍ അതുവഴി പോയ കന്നട താരം രാജ് കുമാര്‍ പെണ്‍കുട്ടിയുടെ സ്വരം കേട്ട് കണ്ണാടിക്കൂട്ടിലേക്കു നോക്കിയെങ്കിലും ദാസേട്ടനൊപ്പം നിന്ന് പാടിയിരുന്ന ഇത്തിരിപ്പോന്ന എന്നെ പുറത്തു കാണാനാവുമായിരുന്നില്ല. അദ്ദേഹം കൌതുകത്തോടെ നോക്കുന്നതുകണ്ട് ദാസേട്ടന്‍ എന്നെ എടുത്തുയര്‍ത്തി കാണിച്ചുകൊടുത്തത് ഇപ്പോഴും ഓര്‍മയുണ്ട്. പിന്നീട് ഇളയരാജയോട് എനിക്കു വേണ്ടി ശുപാര്‍ശ ചെയ്തതും ദാസേട്ടനാണ്.

എങ്ങനെയാണ് യേശുദാസിന്റെ ഗാനമേള സംഘത്തിലെത്തുന്നത്?            
ഗുരുവായൂരില്‍ അച്ഛന്റെ കസിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ദാസേട്ടനെ ആദ്യമായി കാണുന്നത്. എനിക്ക് എട്ടു വയസ്സാണ്. അവിടെ ഗാനമേളയ്ക്കു പാടാന്‍ വന്ന ദാസേട്ടനോട് അങ്കിളാണ് എന്റെ കാര്യം പറഞ്ഞത്. പാടാന്‍ അവസരം തന്നു. രണ്ടു കയ്യും പിടിച്ച് പൊക്കിയെടുത്താണ് ദാസേട്ടന്‍ സ്റ്റേജിലേക്കുകയറ്റിയത്. പുഷ്പഗന്ധി..സ്വപ്ന ഗന്ധി എന്ന ഗാനമാണ് അന്ന് പാടിയതെന്നാണ് ഓര്‍മ. മൂന്നുമാസത്തിനു ശേഷം അപ്രതീക്ഷിതമായി വീണ്ടും ദാസേട്ടന്റെ വിളിയെത്തി; ഗാനമേളയില്‍ പാടാന്‍. അങ്ങനെ ഫോര്‍ട്ട്കൊച്ചിയില്‍ ഒരു ട്രേഡ് യൂണിയന്‍ സമ്മേളനത്തിലാണ് ദാസേട്ടനൊപ്പം ഗാനമേള പാട്ടുകാരിയായി അരങ്ങേറ്റം കുറിക്കുന്നത്. രണ്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് അച്ഛന്റെയും ഗുരുവിന്റെയും സ്ഥാനത്ത് ദാസേട്ടനാണ്. ദാസേട്ടന് അന്നു കുട്ടികളായിട്ടില്ല. എന്നെ ഒരു മകളെപ്പോലെയാണു കൊണ്ടുനടന്നത്. ഡോ.മോഹനുമായുള്ള വിവാഹാലോചന കൊണ്ടുവന്നതും ദാസേട്ടനും ചെമ്പൈ സ്വാമിയും ചേര്‍ന്നാണ്.

1981ല്‍ ആയിരുന്നു വിവാഹം. ഒരു യാഥാസ്ഥിതിക കുടുംബമാണന്റേത്. പാട്ടൊക്കെ ഉപേക്ഷിച്ച മട്ടായിരുന്നു. ആരും വിളിച്ചുമില്ല. പിന്നീട് എന്റെ മടങ്ങിവരവില്‍ ഏറ്റവും വലിയ പ്രചോദനമായത് സംവിധായകന്‍ പ്രിയദര്‍ശനമാണ്. ചിത്രത്തിലെ 'ദൂരെക്കിഴക്കുദിക്കും.. എന്ന പാട്ടാണു മടങ്ങിവരവില്‍ ബ്രേക്കായത്. പക്ഷേ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഹിറ്റുകള്‍ തുടര്‍ച്ചയായി തന്നത് വിദ്യാസാഗറാണ്. അഴകിയ രാവണനിലെ 'പ്രണയമണി തൂവല്‍ പൊഴിയും.. എന്ന ഗാനം എനിക്ക് പുതിയൊരു സംഗീത ജീവിതം തന്നു. ആ പാട്ടിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. എ.ആര്‍.റഹ്മാന്റെ റോജയിലെ പുതുവെള്ളൈ മഴൈ.. എന്ന ഗാനം ദക്ഷിണേന്ത്യയിലാകെ പുതിയൊരു ഓപ്പണിങ്ങായി. റഹ്മാന്റെ ഏറ്റവും അധികം ഗാനങ്ങള്‍ പാടിയ ഗായിക ഞാനാണത്രേ; 61 പാട്ടുകള്‍. പിന്നീട് ഏറെ നല്ല ഗാനങ്ങള്‍ തന്നത് എം.ജയചന്ദ്രനാണ്.  കടുത്ത സംഗീതഭ്രമമുള്ള  മോഹനേട്ടന്റെ പിന്തുണയും മടങ്ങിവരവിനു പിന്നിലുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടേയും സംഗീത കുടുംബമാണ്. ഗായകരായ ജി.വേണുഗോപാലും രാധികാ തിലകും എന്റെ കസിന്‍സാണ്.

ചിത്രയും സുജാതയും... ഒരു മല്‍സരമുണ്ടോ?            
ചെറുപ്പത്തില്‍ ആകാശവാണിയില്‍ ?വച്ച് എം.ജി.രാധാകൃഷ്ണന്‍ ചേട്ടനാണ് ചിത്ര പാടുന്നത് ആദ്യമായി കേള്‍പ്പിച്ചു തന്നത്. ഇന്നത്തെ പോലെ തന്നെ പെര്‍ഫെക്ട്. അന്ന് ദാസേട്ടനൊപ്പം പാടുന്നതിനാല്‍ എന്നെ എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ കൊച്ചിയില്‍ ഒരു പരിപാടിയില്‍ എനിക്ക് സുഖമില്ലാതായപ്പോള്‍ പകരം പാടാന്‍ വന്നത് ചിത്രയാണ്. അന്ന് സ്റ്റേജിനു മുന്നില്‍ കാഴ്ചക്കാരിയായി ഇരുന്നിരുന്ന എന്നെ കണ്ട് പാടാന്‍ പേടിയായെന്നൊക്കെ ചിത്ര പറഞ്ഞിട്ടുണ്ട്. ഞാന്‍ സിനിമയില്‍ പാടി ഏറെക്കഴിഞ്ഞാണ് ചിത്ര പാടുന്നത്. പക്ഷേ വിവാഹത്തെ തുടര്‍ന്നുള്ള ഇടവേള കഴിഞ്ഞ് വീണ്ടും ഞാന്‍ ഫീല്‍ഡിലെത്തുമ്പോള്‍ ചിത്ര വലിയ ഗായികയായി നിറഞ്ഞു നില്‍ക്കുകയാണ്. അവിടെ മല്‍സരത്തിന്റെ ആവശ്യം വരുന്നില്ല. എന്നും പരസ്പരം വിളിച്ച് സംസാരിക്കുന്നതരം സൌഹൃദമല്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ വലിയ മാനസികപ്പൊരുത്തം രൂപപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ സങ്കടങ്ങള്‍ അടക്കം പങ്കുവച്ചിട്ടുണ്ട്. ചിത്രയുടെ ആരാധികയാണ് ഞാന്‍. ആ ബഹുമാനം ചിത്ര തിരിച്ചും തരുന്നുണ്ട്.

പാട്ടുകാരി എന്ന നിലയിലുള്ള കരുത്തും ദൌര്‍ബല്യവും?          
മെലഡിയാണ് പാടാനിഷ്ടം. പ്രത്യേകിച്ചും പ്രണയ ഗാനങ്ങള്‍. സെമി ക്ളാസിക്കല്‍ പാട്ടൊക്കെ പാടാന്‍ ബുദ്ധിമുട്ടാണ്. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. പക്ഷേ അതു പാടിയാല്‍ എന്റെ സ്വരത്തിന്റെ ടോണ്‍ തന്നെ മാറിപ്പോകും. അതുകൊണ്ടു തന്നെ കര്‍ണാടക സംഗീതത്തില്‍ കൂടുതല്‍ പഠനവും പരിശീലനവും മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു.

ആരോടും വിരോധം വച്ചുപുലര്‍ത്തുന്ന ആളല്ല ഞാന്‍.  എന്നാല്‍ ഒന്നു രണ്ടുപേര്‍ മാത്രം എന്തുകൊണ്ടോ എന്നോട് വലിയ ദേഷ്യത്തോടും വിരോധത്തോടും പെരുമാറുന്നു. ആദ്യമൊക്കെ വലിയ വിഷമമായിരുന്നെങ്കിലും ഇപ്പോള്‍ ഞാനത് മറക്കാന്‍ ശ്രമിക്കുകയാണ്.

പുതിയ തലമുറയില്‍ മികച്ച പാട്ടുകാര്‍ ഏറെയുണ്ട്. പല ശൈലിയില്‍ പാടാന്‍ കഴിവുള്ളവര്‍. മകളെന്നതിലുപരി ഗായിക എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ശ്വേതയും മികവുള്ള പാട്ടുകാരിയാണ്. കഠിനാധ്വാനമുണ്ട്. എന്റെ ശബ്ദവും ശൈലിയുമല്ല അവള്‍ക്ക്. പുതുമയൊക്കെ പരീക്ഷിക്കാന്‍ താല്‍പര്യമുണ്ട്. ക്ളാസിക്കലും വഴങ്ങും. യമുന വെറുതേ.., ഏതോ ജനുവരിയില്‍..., നിശാസുരഭി.. ഹിന്ദിയില്‍ പാടിയ യോഹീരേ.. എന്നിവയാണ് അവള്‍ പാടിയ എന്റെ ഇഷ്ടഗാനങ്ങള്‍.
പി.സുശീലയാണ് എന്റെ ഇഷ്ടഗായിക. അതു കഴിഞ്ഞാല്‍ ജാനകി, ലതാ മങ്കേഷ്ക്കര്‍, ആശാ ഭോസ്ലേ. ആശാജിയുടെ ആലാപനം ഞാന്‍ ചെറിയ രീതിയില്‍ അനുകരിക്കുന്നുണ്ട്. പക്ഷേ ബുദ്ധിപരമായതിനാല്‍ ആരും തിരിച്ചറിയുന്നില്ലെന്നു മാത്രം.

ഹനുമാനാണ് ഇഷ്ട ദൈവം. എന്റെ ബാഗില്‍ എപ്പോഴും ഹനുമാന്‍ അടക്കമുള്ള ദൈവങ്ങളുടേയും അമ്മ, അച്ഛന്‍, ദാസേട്ടന്‍ എന്നിവരുടെയും ഫോട്ടോ ഉണ്ട്. സ്റ്റുഡിയോയില്‍ പാടുമ്പോള്‍ രണ്ടുവശത്തും രണ്ട് കസേരകള്‍ പിടിച്ചിട്ട് നടുക്കു നിന്നാണു പാടുന്നത്. ഈ പടങ്ങളില്‍ വണങ്ങിയാണു പാടാന്‍ തുടങ്ങുക. പാടിത്തുടങ്ങിയാല്‍ ഒരുവശത്തെ കസേരയിലേക്ക് ഒരു കാല്‍ ഉയര്‍ത്തിവച്ചു പാടുന്നതും അറിയാതെ വന്നുപോയൊരു ശീലമാണ്.

സ്വന്തം ഗാനങ്ങളില്‍ സുജാതയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവ          
. പ്രണയമണി തൂവല്‍..
. വരമഞ്ഞള്‍ ആടിയ...
. എത്രയോ ജന്‍മമായ്...
. മറന്നിട്ടുമെന്തിനോ...
. സ്വയംവര ചന്ദ്രികേ...
. രാക്കിളി തന്‍...
. ബാസൂരി...
. മൌനത്തിന്‍ ഇടനാഴിയില്‍..
. നേട്ര് ഇല്ലാത മാട്രം എന്നത്...
. ആത്തങ്കര മനമേ...
. കാട്രിന്‍ മൊഴി...
. ഏതോ ഒരു പാട്ടിന്‍...
. ചെപ്പവേ ചിരുഗാലി...(തെലുങ്ക്)
. ചെപ്പനാ പ്രേമ...(തെലുങ്ക്)
. ഇഷ്ക് ബിനാ...(ഹിന്ദി)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം