അര്‍ജുനനെ വീഴ്ത്തുന്ന ശകുനിമാര്‍

മുംബൈക്കാരന്‍ രവിശങ്കര്‍ ജയദ്രിത ശാസ്ത്രികള്‍ക്ക് കോഴിക്കോട് പൂതംപാറക്കാരന്‍ ടോം ജോസഫിനോളം  ഉയരമുണ്ട്. എന്നാല്‍, സ്ളോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ് സ്പിന്നും ‘ചപ്പാത്തി ഷോട്ടും’ കഴിഞ്ഞാല്‍ പിന്നെ ശാസ്ത്രികളുടെ മണ്ടയില്‍ ലോക കായിക രംഗത്തെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെന്ന് പകല്‍ പോലെ വ്യക്തമായി. അല്ലെങ്കില്‍ ഇത്തവണ ഗഗന്‍ജീത് ഭുല്ലാറിനും രൂപേഷ് ഷാക്കും ദര്‍മേന്ദ്ര ദയാലിനുമൊക്കെ കൊടുക്കാവുന്ന അര്‍ജുന അവാര്‍ഡ് ടോം ജോസഫിനു മാത്രം കൊടുക്കരുതെന്ന് പറയാന്‍ ബുദ്ധിയുള്ള ആര്‍ക്കെങ്കിലുമാവുമാ? എട്ടോ പത്തോ രാജ്യങ്ങള്‍ മാത്രം പകലന്തിയോളം തലങ്ങും വിലങ്ങും കളിക്കുന്ന ക്രിക്കറ്റ് (അന്ധരായ ക്രിക്കറ്റ് ആരാധകര്‍ ക്ഷമിക്കുക) എന്ന ഗെയിമിനെ പ്രതിധിനീകരിച്ച് സെലക്ഷന്‍ കമ്മിറ്റിയിലെത്തിയിട്ട്, ലോകം മുഴുവന്‍ നെഞ്ചിലേറ്റുന്ന വോളിബാളിന് അവാര്‍ഡ് കൊടുക്കരുതെന്ന് ശഠിക്കാന്‍ ശാസ്ത്രി കാട്ടിയ ഉളുപ്പില്ലായ്മ കെങ്കേമം. ക്രിക്കറ്റിന്‍െറ അതിപ്രസരത്താല്‍ ദേശീയ ഗെയിമായ ഹോക്കി ഊര്‍ധശ്വാസം വലിക്കുന്നതിനിടയിലും, ടോമിനെപ്പോലൊരു അതീവപ്രതിഭാശാലിക്ക് അര്‍ജുന നല്‍കരുതെന്ന ശാസ്ത്രികളുടെ വികല ചിന്തകള്‍ക്ക് മുന്‍ ഹോക്കി ക്യാപ്റ്റന്‍ സഫര്‍ ഇഖ്ബാല്‍ പിന്തുണ നല്‍കിയത് അതിലേറെ വിരോധാഭാസം. ടോമിനെ തെരഞ്ഞെടുത്ത ശേഷം സെലക്ഷന്‍ കമ്മിറ്റിയിലുള്ള ജിജി തോംസണിന്‍െറ അഭാവത്തില്‍ വെട്ടിമാറ്റിയതാണെന്ന വിവരവും പുറത്തുവന്നു. കളികളുടെ ലോകത്ത് എന്തു കളികളുമാവാമല്ലോ.
ഒരു കാര്യം ഉറപ്പാണ്. ഇപ്പറഞ്ഞ ശാസ്ത്രിയും ഇഖ്ബാലും ടോം ജോസഫ് എന്ന വോളി താരത്തിന്‍െറ കളി കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍, (വോളിബാള്‍ കളി എന്തെന്ന് അറിയില്ലെങ്കില്‍ പോലും) ഇടിമുഴക്കം കണക്കെ കോര്‍ട്ടില്‍ പതിക്കുന്ന ആ സ്മാഷുകളില്‍ അവരും ഭ്രമിച്ചു വശായേനേ. ആരെയും അമ്പരപ്പിക്കുന്ന ആ കൈക്കരുത്ത് കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യന്‍ വോളിയില്‍ തീര്‍ക്കുന്ന ആവേശം അളന്നറിയാന്‍ കഴിഞ്ഞ ഒമ്പതു വര്‍ഷവും അര്‍ജുന അവാര്‍ഡിനുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് കഴിഞ്ഞില്ലെങ്കില്‍ അതവരുടെ പ്രശ്നമാണ്. രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളില്‍നിന്ന് അര്‍ഹരെ മാറ്റിനിര്‍ത്തി അപമാനിക്കുന്ന, സ്വജന പക്ഷപാതിത്വത്തിന്‍െറ കൂത്തരങ്ങായ ഇന്ത്യന്‍ കായികമേഖലയുടെ തീരാശാപമാണത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉത്തരന്ത്യേന്‍ ലോബിക്കുള്ള സ്വാധീനം പോലൊന്ന് അര്‍ജുന അവാര്‍ഡ് നിര്‍ണയസമിതിയിലും പ്രകടമാകുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്.
**************
പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം കളത്തിലെ മികവിനു പുറമെ, മറ്റു ചില യോഗ്യതകള്‍ കൂടി വേണം അര്‍ജുന അവാര്‍ഡിന്. പരിഗണിക്കപ്പെടുന്ന താരം നേതൃഗുണവും സ്പോര്‍ട്സ്മാന്‍ഷിപ്പും അച്ചടക്കബോധവും ഉള്ളയാളായിരിക്കണം. ഇപ്പോള്‍ പരിഗണിച്ച  14 പേരെക്കാളും (വിരാട് കോഹ്ലിയുടെ ‘അച്ചടക്കം’ നമുക്കറിയാമല്ലോ) എന്തുകൊണ്ടും ഈ ഗുണങ്ങള്‍ ഒത്തിണങ്ങിയ താരം ടോം ആണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. കളിച്ചിരുന്ന കാലത്തെ ശാസ്ത്രികളുടെ അച്ചടക്കം നാട്ടില്‍ മുഴുവന്‍ പ്രസിദ്ധമാണല്ലോ. ഇത്ര നീണ്ട കരിയറിനിടയില്‍ സഹതാരങ്ങള്‍, പരിശീലകര്‍, ഒഫീഷ്യല്‍സ്, ആരാധകര്‍ തുടങ്ങി ഒരാള്‍ പോലും ടോമിനെതിരെ ഒരു വാക്കു പോലും ഉരിയാടിയിട്ടില്ല. ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ വോളിബാളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് ടോം. കേരളത്തിലടക്കം വോളിബാള്‍ കോര്‍ട്ടുകളില്‍ ഈ 33ാം വയസ്സിലും ടോം തന്നെയാണ് ക്രൗഡ് പുള്ളര്‍.
20ാം വയസ്സില്‍ കേരളത്തിനൊപ്പം ആദ്യ ദേശീയ കിരീട നേടിയ ടോം ഈ വര്‍ഷം ജയ്പൂരില്‍ കിരീടം നേടിയ കേരള ടീമിന്‍െറയും നട്ടെല്ലായിരുന്നു. യുവതാരങ്ങളുടെ ചോരത്തിളപ്പിനെ വെല്ലുന്ന കളിമിടുക്ക് ഇപ്പോഴും ഈ കോഴിക്കോട്ടുകാരന് കൈമുതലായുണ്ട്. ഒരേ മികവില്‍ ഒരുപാടുകാലം കളം വാഴുന്നതിന് സചിന്‍ ടെണ്ടുല്‍കറെ വാഴ്ത്തുന്ന നമ്മള്‍, തൊട്ടപ്പുറത്തുനിന്ന് ടോം മങ്ങാത്ത ഫോമില്‍ തകര്‍ത്തടിക്കുമ്പോള്‍ അതേക്കുറിച്ച് അതിശയപ്പെടുന്നില്ല. 2000ല്‍ ടോം നയിച്ച ഇന്ത്യന്‍ ടീം ദുബൈയില്‍ നടന്ന റാഷിദ് കപ്പ് ഇന്‍റര്‍നാഷനല്‍ ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്‍ പട്ടത്തിലേറിയിരുന്നു. ടോമായിരുന്നു ടൂര്‍ണമെന്‍റില്‍ മികച്ച അറ്റാക്കര്‍. നാലു തവണ ഏഷ്യന്‍ വോളി ചാമ്പ്യന്‍ഷിപ്പിലും രണ്ടു വട്ടം ഏഷ്യന്‍ ഗെയിംസിലുമടക്കം ഇന്ത്യക്കുവേണ്ടി ഒരുപാട് മത്സരത്തില്‍ കുപ്പായമിട്ടിട്ടുണ്ട്. രാജ്യത്തെ ഒരു കൂട്ടം മികച്ച താരങ്ങളില്‍ ആരുടെ ശിപാര്‍യുമില്ലാതെ മുന്‍നിരക്കാരനായി കടന്നുചെല്ലാന്‍ എല്ലാ യോഗ്യതയുമുള്ള ഈ മൃദുഭാഷി, ഗെയിമില്‍ ഇന്നുള്ളതില്‍ മികച്ച സ്ട്രൈക്കറായി തുടരുമ്പോഴും ചില ശകുനിമാരുടെ കള്ളച്ചൂതില്‍ അര്‍ജുനക്കു പുറത്തു തന്നെ നില്‍ക്കുന്നു. വോളിബാളില്‍ ടോമിന്‍െറ കഴിവുകള്‍ക്ക് കാതങ്ങള്‍ പിന്നില്‍ നില്‍ക്കുന്നവരെപ്പോലും പരിഗണിച്ചിട്ടും ഈ വില്ലാളി വീരനെ മാറ്റിനിര്‍ത്തുന്നത് എന്തുകൊണ്ടെന്നത് യഥാര്‍ഥത്തില്‍ അന്വേഷിക്കേണ്ടതു തന്നെയാണ്.
നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മള്‍ മലയാളികള്‍ ഈ അതുല്യ കളിക്കാരന് അര്‍ഹമായ അംഗീകാരം നഷ്ടമാകുമ്പോള്‍ അതിനെതിരെ ഒന്നു പ്രതിഷേധിക്കുകയെങ്കിലും ചെയ്യാതെ അനങ്ങാപ്പാറ നയമാണ് ഇക്കാലമത്രയും കൈക്കൊണ്ടത്. ഈ ഒമ്പതാം തവണയും ടോമിനെ വെട്ടിനിരത്തിയപ്പോള്‍ മാത്രമാണ് ആ മഹാനായ കളിക്കാരന്‍െറ വില നാമറിഞ്ഞത്. ഇപ്പോള്‍, ജനപ്രതിനിധികളടക്കം രംഗത്തുവന്നിരിക്കുന്നു. ഇതു വര്‍ഷങ്ങള്‍ക്കു മുമ്പേ വേണ്ടതായിരുന്നു. ജിമ്മി ജോര്‍ജിനുശേഷം മലയാളക്കര ലോക വോളിബാളിന് സംഭാവന ചെയ്ത ഈ ആറരയടിക്കാരന്‍െറ മികവിന്‍െറ ഉയരം നാട്ടിലുള്ള മുഴുവന്‍ വോളി പ്രേമികള്‍ക്കുമറിയാമെങ്കിലും അന്ധത ബാധിച്ച ശാസ്ത്രികളെപ്പോലെ ഇവിടത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതരുടെ കാഴ്ചവെട്ടത്ത് അത് ഉണ്ടായിരുന്നില്ലെന്നു വേണം പറയാന്‍. സംസ്ഥാനത്ത് കളി വേരോടെ പിഴുതെറിയപ്പെടുമ്പോഴും സുഷുപ്തിയിലാണ്ടിരിക്കുന്ന വോളിബാള്‍ അസോസിയേഷന് ടോമിന്‍െറ അര്‍ജുന അവാര്‍ഡിനെക്കുറിച്ച് ചിന്തിക്കാന്‍ നേരമെവിടെ? ഇന്ത്യക്കൊപ്പം കേരളത്തിനുവേണ്ടിയും വിഭിന്ന വേദികളില്‍ വീറോടെ പന്തടിച്ചു തിമിര്‍ക്കുന്ന ഈ അതികായന്‍ മലയാളത്തെ അത്രമേല്‍ സ്നേഹത്തോടെ മനസ്സിലേറ്റുന്ന താരമാണ്. ടോമിന്‍െറ പ്രതിഭയുടെ മാറ്ററിയാന്‍ നമുക്ക് ഉത്തരേന്ത്യന്‍ ലോബിയുടെ ഉപജാപങ്ങള്‍ തീര്‍ക്കുന്ന കള്ളച്ചൂതിന്‍െറ മാര്‍ക്കുവേണ്ട. എന്നാല്‍, രാജ്യം നല്‍കുന്ന ആദരവായതിനാലും കളിയിലെ അര്‍ജുനനാകാന്‍ എല്ലാ യോഗ്യതയുമുള്ളതിനാലും ആ അംഗീകാരം കേരളം എന്തു സമ്മര്‍ദം ചെലുത്തിയിട്ടാലും ടോമിന് നേടിക്കൊടുക്കുക തന്നെ വേണം. അതിനുവേണ്ടി ഇടതും വലതുമില്ലാതെ ഒരു മനസ്സോടെ പ്രതിഷേധക്കൊടുങ്കാറ്റുയരട്ടെ.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം