പ്രിയപ്പെട്ട കണ്ണന്‍, പാല്‍ ചോക്ലേറ്റ്... എം എ അഭിലാഷ്

കണ്ണനെന്ന കുഞ്ഞ് അണ്ണാനെ ഒാമനിക്കുന്ന, പൂച്ചക്കുഞ്ഞിനെ തോളിലിട്ടുറക്കുന്ന, വെള്ള ചോക്ലേറ്റ് ധാരാളം കഴിക്കുന്ന, പേപ്പറില്‍ പെന്‍സില്‍ കൊണ്ട് പടം വരയ്ക്കുന്ന കുറുമ്പുകാരി ജാനകി... പാട്ടുകാരിയായേ എസ് ജാനകിയെ നമുക്ക് അറിയൂ. എന്നാല്‍ പാട്ടിനപ്പുറം കൊച്ചു കുട്ടിയുടെ ഇഷ്ടങ്ങളുള്ള ഒരു ജാനകിയുണ്ട്.
മഹാഗായികയുടെ അധികം ആരോടും പറയാത്ത ആ കുസൃതികള്‍  മനോരമഒാണ്‍ലൈന്‍ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു.

പാല്‍ ചോക്ലേറ്റ് ഏറെ ഇഷ്ടം    
അലര്‍ജിയും ആസ്തമയും ഹൃദ്രോഗവുമായ ഇസ്ക്കിമിയ, പ്രഷര്‍, ഷുഗര്‍....അങ്ങനെ ജാനകിയ്ക്കുള്ള അസുഖങ്ങളുടെ നിര പോകുന്നു. പോകുന്നിടത്തെല്ലാം കൈയ്യില്‍ കരുതുന്ന വെളുത്ത ബാഗുണ്ട്. അതില്‍ വിവിധ നിറത്തിലുള്ള മരുന്നു ഗുളികകളാണ്. ഭക്ഷണം വളരെ ലളിതം, കുറച്ച് തൈര്, വെള്ള ചോറ്, പച്ചമുളകോ അച്ചാറോ കൂടെയുണ്ടെങ്കില്‍ ജാനകിയമ്മയ്ക്കു അത് സദ്യയായി. മധുരം കഴിക്കാന്‍ പാടില്ലയെന്ന് അറിയാമെങ്കിലും ഇടയ്ക്ക് പാല്‍ ചോക്ലേറ്റ് അതും വെളുത്തത് ഏറെ ഇഷ്ടമാണ്. കൊച്ചു കൊച്ചു വസ്തുക്കള്‍...ജാനകിയമ്മയ്ക്കു വളരെ ഇഷ്ടമാണ്. പാത്രം, കപ്പ്, കുഞ്ഞു പേന, കൃഷ്ണന്റെ രൂപം, ചെറിയ സ്പൂണ്‍....

ലതയേയും റഫിയേയും ആരാധിച്ച്...    
ഏകലവ്യനെ പോലെയായിരുന്നു ജാനകിയുടെ സംഗീതാഭ്യാസം. കുഞ്ഞുനാളുകളില്‍ ലതാ മങ്കേഷ്കര്‍ പാടിയ ഹിന്ദി ഗാനങ്ങള്‍ മാത്രമായിരുന്നു ജാനകിയുടെ സംഗീതം. അതുകൊണ്ട് ലതയെ ജാനകിയ്ക്കു അളവറ്റ ബഹുമാനവും സ്നേഹവുമാണ്. കുഞ്ഞുനാളില്‍ ലതയെ നേരില്‍ കാണുവാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ലത പാടിയ ഗാനങ്ങളില്‍ ജാനകിയ്ക്കു ഏറെ പ്രിയം നാഗിന്‍ എന്ന ചിത്രത്തിലെ മേരേ ദില്‍ എ പുക്കാരേ ആജാ..., മധുമതിയിലെ ആജാരേ....പരിദേസി....മേത്തൊ....എന്നിവയാണ്. മൂടുകയോ എന്‍ വാഴ്വില്‍....കരള്‍ നീറുകയോ...) പാടികൊണ്ടായിരുന്നു ജാനകിയുടെ മലയാളത്തിലേയ്ക്കുള്ള വരവ്. ഭര്‍ത്താവ് രാമപ്രസാദ് മരിച്ചപ്പോള്‍ ഇഷ്ട ഗായിക ലതാ മങ്കേഷ്കര്‍ വിളിച്ച് ആശ്വസിപ്പിച്ചതും ജാനകിയുടെ കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഇഷ്ടമുള്ള ഗായകനേതെന്ന് ചോദിച്ചാല്‍ എസ്. ജാനകിയുടെ മറുപടിയിതാണ് സാക്ഷാല്‍ മുഹമ്മദ് റഫി. റഫി സാഹിബ് പാടിയ എത്രയോ ഗാനങ്ങള്‍ (ചാഹോം കാ മേ തുജേ...സാം...., ബഹാറോ ഫൂല്‍ ബര്‍സാവോ.....) ഇന്നും കാതുകളില്‍ നില്‍ക്കുന്നുവെന്ന് എസ്. ജാനകി. റഫി മരിച്ചപ്പോള്‍ വേദനയാല്‍ മൂന്ന് നാലു ദിവസം ആഹാരം പോലും കഴിക്കാനായില്ല. അപ്പോളാണ് അറിയുന്നത് റഫി സാഹിബിനെ അത്രയും ഇഷ്ടമായിരുന്നുവെന്ന്. ഗള്‍ഫ് നാടുകളിലും ലണ്ടനിലുമൊക്കെ പ്രോഗ്രാമുകള്‍ക്കായി പോകുമ്പോള്‍ റഫി പാടിയ ഗാനങ്ങള്‍ ജാനകി പാടാറുണ്ട്.

ഉള്ളില്‍ കൃഷ്ണനും ഷിര്‍ദി സായിബാബയും    
പാട്ട് പാടുന്നത് ഞാനല്ല, എന്നുള്ളിലിരുന്ന് ആരോ പാടുന്നു....എന്റെ സ്വരത്തിലാണെന്ന് മാത്രം. ഭഗവാന്‍ കൃഷ്ണന്‍ തന്നെ പാടുന്നുവെന്ന് എസ്. ജാനകി. കൃഷ്ണനാണു എസ്. ജാനകിയുടെ ഇഷ്ടദൈവം. പിന്നെ ഷിര്‍ദി സായി ബാബയും. സമയം കിട്ടുമ്പോള്‍ പൂനയിലെ ബാബ മന്ദിരം, സമയപുരം മാരി അമ്മന്‍ കോവില്‍, തിരുപതി, ഉഡുപ്പി ക്ഷേത്രം, ഗുരുവായൂര്‍....എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ജാനകിയമ്മയുടെ മുറിയില്‍ അവര്‍ തന്നെ വരച്ച കൃഷ്ണന്റെ വലിയൊരു പടമുണ്ട്. പിന്നെ ഇടയ്ക്കു ഷിര്‍ദിസായിബാബയുടെ ഭജനുകളില്‍ പങ്കെടുക്കും.

കണ്ണനെന്ന കുഞ്ഞ് അണ്ണാന്‍      
വീടിന്റെ മുകളിലത്തെ നിലയിലെ ജാനകിയുടെ മുറിയോടടുത്ത് ജനാലയുമായി ചേര്‍ന്നൊരു പൂമരച്ചില്ലയുണ്ട് (മല്ലിമരം). അതുവഴി ഇടയ്ക്കു ജാനകിയുടെ മുറിയില്‍ വkന്നു പോകുന്ന ഒരു കൂട്ടുകാരനുണ്ട്. കണ്ണനെന്ന് ഓമനപേരുള്ള കുഞ്ഞു അണ്ണാന്‍. അവനു ജാനകിയമ്മയുടെ മുറിയില്‍ സര്‍വ സ്വാതന്ത്യ്രമാണ്. വരുമ്പോഴൊക്കെ ബിസ്ക്കറ്റു കൊടുക്കും അവനെ ലാളിക്കും. പുരാണത്തില്‍ അവന്റെ പൂര്‍വികനെ തലോടിയനുഗ്രഹിച്ചത് ശ്രീരാമനെങ്കില്‍ ഇവനെ താലോലിക്കുന്നത് പാട്ടിന്റെ അമ്മ തന്നെ. കൂടാതെ വീട്ടിലൊരു നായുണ്ടായിരുന്നു. അവനും ജാനകിയെ വളരെ ഇഷ്ടമാണ്. ഇടയ്ക്കു വന്ന് മടിയിലിരിക്കും.

വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബുദ്ധിശാലിയായ ഒരു പൂച്ചയെ കാണുവാന്‍ എസ്. ജാനകി ഷാര്‍ജയില്‍ വന്നു. ഷര്‍ട്ടൊക്കെ ഇട്ട ഒരു പൂച്ച. അവനെ ജാനകിയമ്മ എടുത്തു കുറച്ച് നേരം കൊഞ്ചിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ജാനകി ഒരു താരാട്ട് പാടി. പാട്ട് കേട്ട്....അങ്ങനെ പൂച്ചയും ജാനകിയുടെ തോളില്‍ മയങ്ങിപ്പോയി.

സംഗീതസംവിധാനവും വരയും    
എസ്. ജാനകി ഒരു ഗായിക മാത്രമല്ല ഒരു നല്ല സംഗീതസംവിധായികയും ഗാനരചയിതാവും കൂടിയാണ്. മൌനം പോരാട്ടം എന്ന തമിഴ് ചിത്രത്തിന്റെ സംഗീതവും സ്വയം ചിട്ടപ്പെടുത്തി ആലപിച്ച മീരാഭജനുകള്‍, സ്വന്തമായി രചന നിര്‍വഹിച്ച നിരവധി പ്രണയഗാനങ്ങള്‍....ഹിന്ദി ഗാനങ്ങള്‍ എന്നിങ്ങനെ ജാനകിയമ്മയുടെതായുണ്ട്. വീണു കിട്ടുന്ന അപൂര്‍വ നിമിഷങ്ങളില്‍ പെന്‍സിലും പേപ്പറുമെടുത്ത് വരയ്ക്കും. ജാനകിയുടെയും ഭര്‍ത്താവ് രാമപ്രസാദിന്റെയും പടങ്ങള്‍ കൂടാതെ രാഗിണി, ശോഭന, തന്റെ ആരാധകര്‍, കൃഷ്ണന്‍....അങ്ങനെ മനസില്‍ മിന്നിതെളിയുന്ന രൂപങ്ങളെയും അവര്‍ കാന്‍വാസില്‍ പകര്‍ത്തുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം