കാലിക്കറ്റ് യൂനിവേഴ്സിറ്റി രാമായണം നിരോധിക്കുമോ?

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ളീഷ് പുസ്തകത്തില്‍ അല്‍ഖാഇദ തീവ്രവാദിയുടെ കവിത എന്ന് ആദ്യം ഒരു പത്രത്തില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കവിതാ വിവാദത്തിന്‍െറ തുടക്കം. ഇബ്രാഹീം സുലൈമാന്‍ അല്‍റുബായിശ് എന്ന മുന്‍ ഗ്വണ്ടാനമോ തടവുകാരന്‍െറ ‘ഓഡ് ടു ദ സീ’ എന്ന കവിതയാണ് ചാലക്കുടി പനമ്പള്ളി ഗവ. കോളജിലെ അധ്യാപകന്‍ സി.ആര്‍. മുരുകന്‍ ബാബു എഡിറ്റ് ചെയ്ത ‘കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന പുസ്തകത്തിലുള്ളത്. 2007ല്‍ പ്രസിദ്ധീകരിച്ച ‘പോയംസ് ഫ്രം ഗ്വണ്ടാനമോ’ എന്ന കവിതാസമാഹാരത്തില്‍നിന്നെടുത്തതാണ് ODE TO THE SEA എന്ന ഈ കവിത. O Sea, give me news of my loved ones (ഹാ, സമുദ്രമേ, എനിക്ക് തരൂ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍) എന്ന് തുടങ്ങുന്ന ശുദ്ധമായ കവിതയായതിനാലാണ് ഇബ്രാഹീം സുലൈമാന്‍ അല്‍റുബായിശിന്‍െറ കവിത തെരഞ്ഞെടുത്തതെന്ന് മുരുകന്‍ ബാബു വ്യക്തമാക്കിയിട്ടുമുണ്ട്. കവിത മുഴുവന്‍ അരിച്ചുപെറുക്കി വായിച്ചാലും തീവ്രവാദബന്ധം കാണാത്തതിനാലാകാം (പ്രിയപ്പെട്ട വി.സി, കവിത അങ്ങാടിമരുന്നോ പച്ചമരുന്നോ?) കവിയുടെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ ഡോ. എം.എം. ബഷീറിനെ വി.സി ചുമതലപ്പെടുത്തിയത്. മനോഹരമായ കവിതയാണെങ്കിലും കവിക്ക് അല്‍ഖാഇദ ബന്ധമുണ്ടെന്നും ഇല്ളെന്നും വിരുദ്ധ അഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതില്ളെന്നാണ് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട്. അതേതുടര്‍ന്ന് ലോകപ്രശസ്ത പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നെടുത്ത കവിതക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു, നമ്മുടെ സര്‍വകലാശാല.
ജയിലറയും പീഡനങ്ങളും കവികളെ നിശ്ശബ്ദമാക്കാന്‍ പര്യാപ്തമല്ളെന്ന് യൂനിവേഴ്സിറ്റി അധികാരത്തിന്‍െറ ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍ക്കൊക്കെ അറിയാം. കൊറിയയിലെ കിം ചിഹാ, തുര്‍ക്കിയിലെ നാസിം ഹിക്മത്, സിംഗപ്പൂരിലെ സാഹിരി, ഗ്രീസിലെ യാനിസ് റിറ്റ്സോസ്, പാകിസ്താനിലെ അഹ്മദ് ഫറാസ് തുടങ്ങി വലിയ കവികളത്രയും അധികാരത്തിന്‍െറ ബൂട്ടുകള്‍കൊണ്ട് കവിത ചവിട്ടിയരക്കാനാവില്ളെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ വലിയ കവികളാണ്. നക്സലൈറ്റുകളെ വേട്ടയാടി അഴികള്‍ക്കുള്ളിലാക്കിയപ്പോള്‍ കേരളത്തിലും ‘തടവറക്കവിതകള്‍’ ഉണ്ടായിട്ടുണ്ട്. അത്തരം കവിതകളെ കേരളം നെഞ്ചേറ്റിയിട്ടുമുണ്ട്. അമേരിക്ക ലോകത്തോട് തീവ്രവാദിയെന്നു പറഞ്ഞ് കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയില്‍ അടച്ചതുകൊണ്ടുമാത്രം ഒരാള്‍ തീവ്രവാദിയാകണമെന്നില്ല (ലോക പൊലീസ് പറയുമ്പോള്‍ തിരുവായ്ക്ക് എതിര്‍വായ് പറയരുത്).
പീഡിപ്പിക്കപ്പെടുന്ന ഒരു തടവുകാരന്‍െറ വേദനയും പ്രതിഷേധവും നിറഞ്ഞ കവിത കുട്ടികള്‍ക്ക് സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്‍െറയും വികാരം പകര്‍ന്നുനല്‍കുകയാണ് ചെയ്യുക എന്ന് സച്ചിദാനന്ദന്‍ ചൂണ്ടിക്കാണിച്ചതോര്‍ക്കുക. ഗ്വണ്ടാനമോ കവിതകള്‍ ഒരു തീവ്രവാദ സംഘടനയുടെയും രഹസ്യ പ്രസിദ്ധീകരണമല്ല എന്ന് പ്രശസ്ത എഴുത്തുകാരനായ ടി.ടി. ശ്രീകുമാര്‍ പറയുന്നു. ‘അത് പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ പ്രസിദ്ധമായ അയോവ സര്‍വകലാശാലയാണ്. അമേരിക്കയിലെ ഒരു പ്രഫസര്‍ എഡിറ്റ് ചെയ്ത് അവിടത്തെ മറ്റൊരു പ്രശസ്ത സര്‍വകലാശാല പ്രസിദ്ധീകരിച്ച് അവിടത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു പുസ്തകത്തിലെ കവിതയാണ് ഇവിടെ നിരോധിക്കണം എന്നു പറഞ്ഞ് ശബ്ദമുയര്‍ത്തുന്നത്.
അമേരിക്കയിലെ സര്‍വകലാശാലക്കില്ലാത്ത എന്തു ഭീതിയാണ് ഇവിടെ കവിത പഠിപ്പിക്കുന്നതില്‍ കോഴിക്കോട് സര്‍വകലാശാലക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. കവിത പിന്‍വലിക്കണമെന്ന തീരുമാനമാണ് സര്‍വകലാശാല പിന്‍വലിക്കേണ്ടത്. അതിനായി വേണം ജനാധിപത്യവാദികള്‍ ശബ്ദമുയര്‍ത്തേണ്ടത് എന്നാണ് എന്‍െറ അഭിപ്രായം’ (ടി.ടി. ശ്രീകുമാര്‍, ഇന്ത്യാ വിഷന്‍ വെബ്സൈറ്റില്‍). മുസോളിനിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്രാ പൗണ്ടിന്‍െറ രചനകള്‍ നമ്മുടെ കുട്ടികള്‍ പഠിക്കരുത് എന്ന് നമ്മുടെ സര്‍വകലാശാല ശഠിക്കുമോ? ഷെനെ എന്ന എഴുത്തുകാരന്‍െറ രചനകളെ നിങ്ങള്‍ ഏതു വിഭാഗത്തില്‍പെടുത്തും എന്ന് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒ.വി. വിജയന്‍ ഒരു ചെറുചിരിയോടെ ചോദിച്ചിട്ടുണ്ട് -ധര്‍മപുരാണം ഇറങ്ങിയ കാലത്ത്. എഴുത്തുകാരന്‍െറ ജീവിതപശ്ചാത്തലം നോക്കിയല്ല ലോകത്ത് സര്‍ഗാത്മക രചനകള്‍ വിലയിരുത്തപ്പെട്ടത്. സംഘ്പരിവാറുമായി ബന്ധമുള്ളതുകൊണ്ട് അക്കിത്തത്തിന്‍െറ കവിതകള്‍ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല (തീര്‍ച്ചയായും ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവിയാണ് അക്കിത്തം).
എഴുത്തുകാരന്‍െറ രചനകള്‍ നോക്കിയാല്‍ മതി, അവന് മൂലക്കുരുവുണ്ടോ എന്ന് നോക്കേണ്ട എന്ന് പണ്ടേ നമ്മുടെ ജോണ്‍ അബ്രഹാം പറഞ്ഞിട്ടുണ്ട്.
‘വാല്മീകി’ പിടിച്ചുപറിക്കാരനും കൊള്ളക്കാരനുമായിരുന്നു എന്നു പറഞ്ഞ് രാമായണം നിരോധിക്കണമെന്ന് തലക്ക് സ്ഥിരബുദ്ധിയുള്ള ആരെങ്കിലും പറയുമോ?
കവിത വന്ന വഴി അന്വേഷിക്കണമെന്നാണ് ബി.ജെ.പി ദേശീയ സെക്രട്ടറി പറയുന്നത്. കവിത താലിബാനില്‍ പരിശീലനം നേടിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. എന്താണ് തീവ്രവാദവും ഭീകരതയും എന്ന്, അറിയാത്തവര്‍ ചോദിച്ചുപോകുന്നുണ്ട്. ഇസ്രായേല്‍ ഗസ്സയില്‍ ആശുപത്രികള്‍ക്ക് ബോംബിടുന്നത്, സ്ത്രീകളെയും കുട്ടികളെയും ജീവനോടെ കത്തിക്കുന്നത് ഭീകരതയല്ല. നരേന്ദ്ര മോഡിയുടെ ആളുകള്‍ ഗര്‍ഭിണിയെ ശൂലംകൊണ്ട് കുത്തി ഭ്രൂണം പുറത്തെടുക്കുന്നത് ഭീകരതയല്ല. ഒഡിഷയില്‍ ക്രിസ്ത്യാനികളെ പച്ചക്ക് ചുട്ടുകൊല്ലുന്നതും ആളുകളെ പട്ടാപ്പകല്‍ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞ് വെടിവെച്ചുകൊല്ലുന്നതും ഭീകരതയല്ല.
ഇതാ, താടിയും തലപ്പാവുമിട്ടവന്‍െറ ഒരു കവിത കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നുഴഞ്ഞുകയറിയിരിക്കുന്നു.
സെക്കുലറിസ്റ്റുകള്‍ ജാഗ്രതൈ!

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

ചിദംബര സ്മരണ