ആഞ്ഞിലിയും ഗുല്‍മോഹറും കൂട്ടത്തോടെ മരിക്കുന്നു

മഴക്കാലമായിട്ടും ആഞ്ഞിലിയും ഗുല്‍മോഹറും വാകയും കരിഞ്ഞുണങ്ങുന്നു! കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്‌ ആഞ്ഞിലിയുടെ കൂട്ടമരണം വ്യാപകമായിരിക്കുന്നത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തതിന്റെ അടിസ്‌ഥാനത്തില്‍ കേരള വനഗവേഷണ കേന്ദ്രം അന്വേഷണം തുടങ്ങി. ഈ മട്ടിലായാല്‍ ക്രമേണ ആഞ്ഞിലി അപ്രത്യക്ഷമാകുമെന്നാണ്‌ ആശങ്ക. 

പാലക്കാട്‌ ആല്‍മരങ്ങള്‍ ഉണങ്ങി കടപുഴകുന്നതായി റിപ്പോര്‍ട്ടുണ്ട്‌. നാടന്‍ വാഴകള്‍, പപ്പായ, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയ്‌ക്കും നാശമുണ്ട്‌. നാടന്‍ മരങ്ങളില്‍ പലതും ഫംഗസിന്റെയും കീടങ്ങളുടെയും ആക്രമണത്തില്‍ നശിക്കുന്ന പ്രവണത അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്‌. ചെറുതും വലുതുമായ ആഞ്ഞിലികള്‍ കൂട്ടത്തോടെയാണ്‌ ഉണങ്ങുന്നത്‌. മാരകമായ ഗാനോഡര്‍മ എന്ന കുമിളാണു കാരണമെന്നാണു പ്രാഥമിക നിഗമനം. 

മഴ വെള്ളത്തിലൂടെയും വേരുകള്‍ വഴിയുമാണു രോഗം ഒരു മരത്തില്‍ നിന്നു മറ്റൊരു മരത്തിലേക്കു പടരുന്നത്‌. രോഗമുള്ള മരത്തിന്റെ വേര്‌ രോഗമില്ലാത്ത മരത്തിന്റെ വേരില്‍ മുട്ടിനിന്നാല്‍ പകരും. രോഗാണു കയറിപ്പറ്റി ഒന്നു മുതല്‍ മൂന്നു വര്‍ഷം കൊണ്ടേ മരം ഉണങ്ങി നിലം പൊത്തൂ. വീണു കഴിയുമ്പോഴേക്കും കുമിള്‍ മരക്കൂണായി മാറിയിരിക്കും. അക്കേഷ്യ, ചോല മരങ്ങള്‍ തുടങ്ങി തെങ്ങുകളെ വരെ ഗാനോഡര്‍മ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഇങ്ങനെ പോയാല്‍ വന്‍ ഹരിതദുരന്തമായിരിക്കും സംഭവിക്കുക. 

വനത്തില്‍ ഗാനോഡര്‍മ മൂലം വന്‍ തോതില്‍ മരം വീഴ്‌ചയുണ്ടെങ്കിലും കാടായതിനാല്‍ ശ്രദ്ധിക്കാറില്ല. രോഗം ബാധിച്ച മരത്തിനുചുറ്റും ഭൂമി കുഴിച്ച്‌ വേരുകള്‍ പടരാതെ നോക്കണമെന്നാണ്‌ വനഗവേഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കുന്നത്‌. രോഗം പടര്‍ന്നാല്‍ പിന്നെ ഒഴിവാക്കാന്‍ കഴിയില്ല. ഇവയെ നശിപ്പിക്കാന്‍ കഴിയുന്ന ജൈവ നിയന്ത്രണ രീതി ആവിഷ്‌കരിക്കാതെ മറ്റു വഴിയുമില്ല. 

മരങ്ങളെ കൊല്ലുമെങ്കിലും മനുഷ്യര്‍ക്ക്‌ മരുന്നുണ്ടാക്കാന്‍ ഗാനോഡര്‍മ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്‌. പപ്പായ ചെടികളെ ഉന്മൂലനാശം വരുത്തിക്കൊണ്ടിരുന്ന മെലേബഗ്‌ എന്ന പ്രാണികളെ നശിപ്പിക്കാന്‍ ശേഷിയുള്ള എതിര്‍ കീടങ്ങളെ (പാരസൈറ്റോയ്‌ഡ്‌) സൃഷ്‌ടിച്ചാണ്‌ പരിഹാരം കണ്ടത്‌. ഇലയുടെ അടിയില്‍ പറ്റിപ്പിടിച്ചിരുന്ന്‌ നീര്‌ ഊറ്റിക്കുടിക്കുന്ന വെളുത്ത പ്രാണികളാണ്‌ മെലേബഗ്‌. 

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം