അമര്‍ത്യ സെന്‍ അഭിപ്രായ സ്വാതന്ത്ര്യം

നൂറ്റിരുപത്തൊന്ന് കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്‍െറ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലികാവകാശങ്ങളിലൊന്നാണ് അഭിപ്രായ സ്വാതന്ത്ര്യം. സ്വതന്ത്ര ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും അത്തരമൊരു അവകാശം തങ്ങള്‍ക്കുണ്ടെന്ന അറിവില്ല. അറിവുള്ളവരോ അതുപയോഗിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകളോര്‍ത്ത് മൗനികളായിരിക്കുന്നു. അങ്ങനെയൊരു അവകാശമുണ്ടെന്ന് ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അമര്‍ത്യ സെന്‍ ചെയ്തത്. സെന്‍ വെറുമൊരു പൗരനല്ല. നൊബേല്‍സമ്മാന ജേതാവാണ്. ഭാരതരത്ന എന്ന പരമോന്നത ബഹുമതി കിട്ടിയ വിശിഷ്ട വ്യക്തിയാണ്. ഏഷ്യന്‍ ഹീറോമാരിലൊരാളായി ടൈം മാഗസിന്‍ വാഴ്ത്തിയ പ്രതിഭ. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന 50 പേരില്‍ ഒരാളായി ന്യൂ സ്റ്റേറ്റ്സ്മാന്‍ തെരഞ്ഞെടുത്ത ബുദ്ധിജീവി. സര്‍വോപരി അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്ന ധിഷണാശാലി. അങ്ങനെയുള്ള ഒരാള്‍ പറയുമ്പോള്‍ വാക്കിന് ഊക്കും കനവും കൂടും. അതാണ് സംഭവിച്ചത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് സെന്‍ തുറന്നടിച്ചു. സാധാരണ ഇന്ത്യന്‍ മധ്യവര്‍ഗ ബുദ്ധിജീവികള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല. സാംസ്കാരിക സ്ഥാപനങ്ങളിലെ കസേരനഷ്ടം പേടിച്ച് ഇങ്ങനെയൊരു അവകാശം ഇല്ളെന്നു വിചാരിച്ച് തടിയന്‍ പുസ്തകത്തില്‍ മുഖംപൂഴ്ത്തിയിരിക്കുന്നതാണ് അവരുടെ പതിവ്. ആ പതിവു തെറ്റിച്ച അമര്‍ത്യ സെന്നിന് കൊടുക്കാം ഒരു ഭാരതരത്നം കൂടി.
ഒരു രാജ്യത്തെ ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ പ്രതിബിംബമാവണമെന്നാണ് വെപ്പ്. അതാണ് ജനാധിപത്യത്തിന്‍െറ അടിസ്ഥാന ആശയം. ഒരു രാജ്യത്തെ ഭരണകര്‍ത്താക്കളെ കാട്ടിത്തരൂ, അന്നാട്ടിലെ ജനതയെക്കുറിച്ച് ഞാന്‍ പറയാം എന്ന് പണ്ടൊരു രാഷ്ട്രമീമാംസകന്‍ പറഞ്ഞത് വെറുതെയല്ല. മോഡി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാവുന്നുവെന്നിരിക്കട്ടെ. മോഡിയെ നോക്കി ഇന്ത്യന്‍ ജനതയുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഒരുമ്പെട്ടാല്‍ എങ്ങനെയിരിക്കും? നരാധമന്മാരും വര്‍ഗീയഭ്രാന്തന്മാരും നിറഞ്ഞ ഒരു പ്രാകൃതരാജ്യമാണ് ഇന്ത്യ എന്ന് രാജ്യാന്തര സമൂഹം വിചാരിച്ചുപോവില്ളേ? അങ്ങനെയൊരു അപകടത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയായിരുന്നു അമര്‍ത്യ സെന്‍.
19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ഇംഗ്ളീഷ് ദാര്‍ശനികനുണ്ട്. പേര് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍. രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന് അടിത്തറ പാകിയവരില്‍ ഒരാള്‍. ബര്‍ട്രാന്‍ഡ് റസ്സലിന്‍െറ തലതൊട്ടപ്പന്‍, ഗോഡ്ഫാദര്‍. സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റുവര്‍ട്ട് മില്ലിനെപ്പോലെ അമര്‍ത്യ സെന്നിനും ധിഷണ വ്യാപരിക്കുന്ന മേഖലകള്‍ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവുംതന്നെ. മോഡി കുട്ടിച്ചോറാക്കാനിരിക്കുന്ന ജന്മനാടിനെക്കുറിച്ചോര്‍ത്തപ്പോള്‍ സെന്നിന് ആദ്യം ഓര്‍മവന്നത് സ്റ്റുവര്‍ട്ട് മില്ലിന്‍െറ പേരാണ്. ന്യൂനപക്ഷാവകാശങ്ങള്‍ യഥാര്‍ഥത്തില്‍ ഭൂരിപക്ഷത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് മില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ മില്ലിനെ ഉദ്ധരിച്ചുകൊണ്ട് മോഡിക്കിട്ട് ഒരു കൊട്ടു കൊടുത്തു. ഭൂരിപക്ഷ സമുദായത്തിലെ അംഗമെന്ന നിലയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയെന്നത് തന്‍െറ കര്‍ത്തവ്യമായിരുന്നുവെന്നാണ് സെന്നിന്‍െറ ന്യായീകരണം. സാമൂഹിക സ്വാതന്ത്ര്യവും ഭൂരിപക്ഷത്തിന്‍െറ സ്വേച്ഛാധിപത്യവും എന്ന വിഖ്യാതമായ രാഷ്ട്രീയ സിദ്ധാന്തം അവതരിപ്പിച്ചത് മില്‍ ആണ്. സ്വാതന്ത്ര്യവും ആധിപത്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചരിത്രത്തിലുടനീളം കാണാം. സാമൂഹിക സ്വാതന്ത്ര്യം എന്നാല്‍ രാഷ്ട്രീയ ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണെന്ന് മില്‍ നിര്‍വചിച്ചു. ഭൂരിപക്ഷത്തിന്‍െറ സ്വേച്ഛാധിപത്യം സാമൂഹിക സ്വാതന്ത്ര്യത്തെ എങ്ങനെ നിര്‍വീര്യമാക്കുന്നു എന്ന് മില്‍ വിശദീകരിക്കുന്നത് ഇവിടെയാണ്. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി സമൂഹത്തിന് ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയുടെ അധികാരം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ സാമൂഹിക സ്വാതന്ത്ര്യം സാധ്യമാവൂ എന്ന് മില്‍ പറഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുമ്പോള്‍ ന്യൂനപക്ഷത്തിന്‍െറ അവകാശങ്ങള്‍, അവരുടെ സാമൂഹിക സ്വാതന്ത്ര്യം എല്ലാം കവര്‍ന്നെടുക്കപ്പെടുമെന്ന ഭീതിയില്‍നിന്നാണ് സെന്‍ തന്‍െറ രാഷ്ട്രീയാഭിപ്രായം തുറന്നടിച്ചത്.
ഭൂരിപക്ഷത്തിന്‍െറ സ്വേച്ഛാധിപത്യം എന്ന സംജ്ഞ ആദ്യമായി അവതരിപ്പിച്ചത് ജോണ്‍ ആഡംസ് ആണ്, 1788ല്‍. മില്‍ തന്‍െറ രാഷ്ട്രീയസിദ്ധാന്തങ്ങളിലൂടെ അതിനെ വിപുലീകരിച്ചു. ജനാധിപത്യത്തില്‍ പടരുന്ന ഒരു പൈശാചികത ഭൂരിപക്ഷത്തിന്‍െറ സ്വേച്ഛാധിപത്യമാണ് എന്ന് ആ സിദ്ധാന്തങ്ങള്‍ വ്യക്തമാക്കി. അവിടെയാണ് നരേന്ദ്രമോഡിയുടെ പൈശാചികത ജനാധിപത്യത്തിലെ ഭൂരിപക്ഷാധിപത്യത്തിന്‍െറ മകുടോദാഹരണമായി മാറുന്നത്. അതിനെതിരെയാണ് സെന്‍ ശബ്ദിച്ചത്. അത് ഇന്ത്യയുടെ ശബ്ദമായിരുന്നു. പുറത്തേക്ക് ഉയര്‍ന്നുകേള്‍ക്കാതിരുന്ന ശബ്ദം.
വിവാദങ്ങളുയര്‍ന്നപ്പോഴും വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥൈര്യമുള്ള ശബ്ദമാണ് അത്. ‘ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ പൊതുവ്യവഹാരങ്ങളിലെ പല കാര്യങ്ങളിലും നാം അധികമൊന്നും ചെയ്യുന്നില്ല. പല കാര്യങ്ങളിലും ശരിയായ കാഴ്ചപ്പാടുകള്‍ നാം ഉയര്‍ത്തുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷസമുദായ അംഗമെന്ന നിലയില്‍, ന്യൂനപക്ഷത്തിന്‍െറ ആശങ്കകളെക്കുറിച്ച് സംസാരിക്കുക എന്നത് എന്‍െറ അവകാശം മാത്രമല്ല, കര്‍ത്തവ്യം കൂടിയാണ്. നരേന്ദ്രമോഡി ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്ത കാര്യങ്ങളെ വികസനത്തിന്‍െറ മോഡല്‍ ആയി ഉയര്‍ത്തിക്കാട്ടുന്നതിലുള്ള പ്രശ്നങ്ങള്‍ ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഗുജറാത്ത് മോഡല്‍ രാജ്യത്തിന് നല്ലതിനായിരിക്കില്ല. ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട് ആ പേടി’ -ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അമര്‍ത്യ സെന്‍ പറയുന്നു.
ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ അധ്യാപകനാണ് ഇപ്പോള്‍. ന്യൂനപക്ഷാവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കേണ്ടതിനെപ്പറ്റി അമേരിക്കയില്‍ സംവാദങ്ങള്‍ നടക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഞാന്‍ അവിടെ താമസിക്കുന്നത് ഒരു ന്യൂനപക്ഷത്തിന്‍െറ ഭാഗമായാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷാവകാശം പോലുള്ള പ്രശ്നങ്ങളില്‍ അവര്‍ എത്രത്തോളം ആശങ്കാകുലരാണ് എന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ ഇവിടെ ഭൂരിപക്ഷസമുദായാംഗമെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ സംബന്ധിച്ച ആശങ്കകള്‍ പുറത്തുകൊണ്ടുവരുക എന്ന കര്‍ത്തവ്യം എനിക്ക് നിര്‍വഹിക്കാനുണ്ട്. ഇത് ജനാധിപത്യത്തിന്‍െറ പ്രയോഗത്തില്‍ പരമപ്രധാനമായ ഒരു കാര്യമാണ്. സ്വാതന്ത്ര്യംപോലത്തെന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ന്യൂനപക്ഷാവകാശം. ആ സ്വാതന്ത്ര്യത്തിന് നിങ്ങള്‍ കൊടുക്കേണ്ട വില അനന്തമായ ജാഗ്രതയായിരിക്കും.’ ആ നിതാന്ത ജാഗ്രതക്കുവേണ്ടിയുള്ള ഓര്‍മപ്പെടുത്തലായിരുന്നു അമര്‍ത്യ സെന്നിന്‍െറ പ്രസ്താവന.
കൊടുത്ത ഭാരതരത്ന തിരിച്ചെടുക്കണമെന്ന് പറഞ്ഞ ചന്ദന്‍ മിത്രക്ക് ബോധോദയം വന്നപ്പോള്‍ സ്വയം തിരുത്തിയിട്ടുണ്ട്. അമര്‍ത്യ സെന്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് ഖേദപ്രകടനത്തിനിടയില്‍ മിത്ര പറഞ്ഞത്. രാഷ്ട്രീയം അറിയുന്നവര്‍ രാഷ്ട്രീയത്തിലിടപെട്ടാല്‍ വര്‍ഗീയ ചൂഷണം പോലുള്ള ജനാധിപത്യവിരുദ്ധ പരിപാടികള്‍ നടക്കില്ല എന്ന പേടിയില്‍നിന്നാണ് ആ അഭ്യര്‍ഥന. ന്യൂനപക്ഷാവകാശം പോയിട്ട് അഭിപ്രായ സ്വാതന്ത്ര്യം പോലും മാനിക്കാത്ത ജനാധിപത്യവിരുദ്ധതയാണ് ചന്ദന്‍ മിത്രയുടെയും ഉദ്ധവ് താക്കറേയുടെയും വാക്കുകളിലൂടെ മറനീക്കി പുറത്തുവന്നത്. അപ്പോള്‍ അമര്‍ത്യ സെന്നിന്‍െറ ആശങ്കകള്‍ അര്‍ഥവത്താണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം