വീണ്ടുമൊരു സംസ്ഥാന പുനസ്സംഘടന അചിന്ത്യമോ?

കഥയിലെ പണ്ടോറയുടെ പെട്ടിതുറന്ന അനുഭവമാണ് തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് യു.പി.എക്കും കോണ്‍ഗ്രസും പച്ചക്കൊടി കാട്ടിയതോടെ ഉണ്ടായിരിക്കുന്നത്. ഒരുവശത്ത് സീമാന്ധ്ര മേഖലയാകെ തെലങ്കാന പിറവിക്കെതിരായ പ്രതിഷേധാഗ്നിയില്‍ കത്തിയെരിയുമ്പോള്‍ മറുഭാഗത്ത് പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളി പല ഭാഗത്തുനിന്നും ഉച്ചത്തില്‍ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, അസമില്‍ കര്‍ബി ആങ്ലോങ്, ബോഡോലാന്‍ഡ്, പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്‍ഡ്, യു.പി നാല് സംസ്ഥാനങ്ങളായി വിഭജിച്ചുകൊണ്ടുള്ള ഫോര്‍മുല തുടങ്ങി കോഴിക്കോട് ആസ്ഥാനമാക്കി കേരളത്തിലെ വടക്കന്‍ ജില്ലകള്‍ ഉള്‍പ്പെട്ട മലബാര്‍ സംസ്ഥാനംവരെ പട്ടികയിലുണ്ട്. ഒടുവിലത്തേത് ഒറ്റപ്പെട്ട ശബ്ദമാണെന്നുപറഞ്ഞ് അവഗണിക്കാമെങ്കിലും മറ്റുള്ളവയുടെ സ്ഥിതി അതല്ല. വിദര്‍ഭ സംസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യവും പ്രക്ഷോഭവും തെലങ്കാനക്കുമുമ്പേ ആരംഭിച്ചതാണ്. അസമില്‍ കര്‍ബി ആങ്ലോങ് ജില്ല ആസ്ഥാനമാക്കിയുള്ള സംസ്ഥാനത്തിനായി പ്രക്ഷോഭം ശക്തിപ്പെട്ട് പരക്കെ അക്രമം നടമാടുന്നു; ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ചെയ്തു. അസമിന്‍െറ സ്ഥിരം തലവേദനയായ ബോഡോ കലാപകാരികള്‍ ഇത്തവണ ബോഡോലാന്‍ഡ് കിട്ടിയേ അടങ്ങൂ എന്ന് തീരുമാനിച്ച മട്ടാണ്. 2003ല്‍ എന്‍.ഡി.എ ഭരണകാലത്ത് രൂപവത്കൃതമായ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തങ്ങള്‍ക്ക് സ്റ്റേറ്റ് പദവിയാണിപ്പോള്‍ ആവശ്യപ്പെടുന്നത്. 12 കോടി ആളുകള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി നാലായി വിഭജിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ്, പശ്ചിപ്രദേശ് എന്നിങ്ങനെയാണ് പുതുതായി രൂപവത്കരിക്കേണ്ട സംസ്ഥാനങ്ങള്‍ക്ക് അവര്‍ പേരുനല്‍കിയിരിക്കുന്നത്. രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അജിത് സിങ് ഹരിതപ്രദേശ് വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നു. പതിറ്റാണ്ടുകള്‍ മുമ്പേ ആരംഭിച്ചതാണ് ഗൂര്‍ഖാലാന്‍ഡിനായുള്ള പ്രക്ഷോഭം. ഡാര്‍ജ്ലിങ് ആസ്ഥാനമാക്കി ഗൂര്‍ഖകള്‍ക്ക് പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്ന സുഭാഷ് ഘൈസിങ്ങിന്‍െറ അക്രമാസക്തമായ സമരം ഒടുവില്‍ ഒതുക്കിത്തീര്‍ത്തത് പ്രത്യേക ഹില്‍ കൗണ്‍സില്‍ രൂപവത്കരിച്ചുകൊണ്ടായിരുന്നു. മാറിയ സാഹചര്യത്തില്‍ ഗൂര്‍ഖകള്‍ വീണ്ടും പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുന്നു. ശനിയാഴ്ച മുതല്‍ 96 മണിക്കൂര്‍ നീളുന്ന ബന്ദാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.
120 കോടി ജനസംഖ്യയുള്ള ഇന്ത്യാ മഹാരാജ്യം ഒട്ടുവളരെ വംശീയ, സാംസ്കാരിക വിഭാഗങ്ങളുടെയും ഭാഷകളുടെയും ജാതികളുടെയും മതസമുദായങ്ങളുടെയും ഒരു ഫെഡറേഷനാണെന്ന യാഥാര്‍ഥ്യം അവഗണിച്ചിട്ട് കാര്യമില്ല. അതോടൊപ്പം സാമ്പത്തികമായും വികസനപരമായും ചില മേഖലകള്‍ താരതമ്യേന മുന്നാക്കമാണെങ്കില്‍ മറ്റു ചിലത് തീരെ അധ$സ്ഥിതവും അവികസിതവുമാണ്. സാംസ്കാരിക വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും യാഥാര്‍ഥ്യമായി അംഗീകരിച്ച് ഓരോന്നിന്‍െറയും സ്വത്വവും തനിമയും സംരക്ഷിക്കാനും ഒപ്പം വികസനത്തില്‍ സമതുലിതത്വം നിലനിര്‍ത്താനുമായി ഫെഡറലിസത്തിന്‍െറ അന്തസ്സത്ത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ആവശ്യമായേടത്തോളം സംസ്ഥാനങ്ങള്‍ അനുവദിക്കുന്നതാണ് നാനാത്വത്തില്‍ ഐക്യം പുലരാനും പ്രാദേശിക അസമത്വങ്ങളും അവഗണനയും അവസാനിപ്പിക്കാനുമുള്ള പ്രായോഗിക പ്രതിവിധി. 1956ല്‍ നിയുക്തമായ സംസ്ഥാന പുനസ്സംഘടനാ കമീഷന്‍െറ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്താദ്യമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിലവില്‍ വരുന്നത്. പല പ്രശ്നങ്ങള്‍ക്കും അത് പരിഹാരവുമായി. പക്ഷേ, കേവലം ഭാഷയല്ലല്ളോ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിന്‍െറ നിദാനമാവേണ്ടത്. നടേപറഞ്ഞ സാംസ്കാരികവും സാമ്പത്തികവും വികസനപരവുമായ മാനങ്ങള്‍ അതിനുണ്ട്. ഭാഷ മാത്രമാണെങ്കില്‍ ഹിന്ദി സംസാരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, യു.പി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് ഒരേയൊരു സ്റ്റേറ്റാവേണ്ടതായിരുന്നില്ളേ? ഹിന്ദി സംസ്ഥാനങ്ങളെതന്നെ വിഭജിച്ച് ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നിവ പിന്നീടുണ്ടായതോ? അപ്പോള്‍ പരിഗണിച്ചത് ഭാഷ അല്ല ജാതി, അധ$സ്ഥിതി, ഭരണസൗകര്യം പോലുള്ള കാര്യങ്ങളാണെങ്കില്‍ അതേ പരിഗണന മറ്റു സംസ്ഥാനാവശ്യങ്ങള്‍ക്കും ലഭിക്കേണ്ടതല്ളേ! ഇന്ത്യയുടെ നാലിലൊന്നു മാത്രം ജനസംഖ്യയുള്ള യു.എസ്.എക്ക് സ്വയംഭരണത്തോടുകൂടിയ 50 സ്റ്റേറ്റുകളാവാമെങ്കില്‍ 28 സംസ്ഥാനങ്ങള്‍ക്കപ്പുറം ഇന്ത്യക്ക് ചിന്തിക്കാനാവില്ളെന്ന ശാഠ്യത്തിന് ഒരു ന്യായീകരണവുമില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളെ അതേപടി അംഗീകരിക്കണമെന്നില്ല. ചില പ്രാദേശിക നേതാക്കളുടെ അധികാരമോഹവും ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ ചാലകശക്തിയാവാം. അതേസമയം, ഇനിയൊരു സംസ്ഥാന പുനസ്സംഘടനയെപ്പറ്റി ആലോചിക്കുന്നില്ല എന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന പുന$പരിശോധന അര്‍ഹിക്കുന്നതാണ്. 2014ലെ തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍ക്കണ്ട്, പതിറ്റാണ്ടുകളായി മരവിപ്പിച്ചുനിര്‍ത്തിയ തെലങ്കാന രൂപവത്കരണാവശ്യത്തെ കോണ്‍ഗ്രസ് പിന്തുണച്ചതാണ് ഇപ്പോള്‍ പൊട്ടിത്തെറികള്‍ക്കും കോലാഹലങ്ങള്‍ക്കും തിരികൊളുത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുതന്നെ ബി.ജെ.പിയടക്കമുള്ള കക്ഷികളും തരംപോലെ എരിതീയില്‍ എണ്ണയൊഴിക്കുമെന്ന് പ്രതീക്ഷിക്കണം. വന്‍ ജീവഹാനിക്കും അനേകം കോടികളുടെ സ്വത്തുനശീകരണത്തിനും മൊത്തം ജീവിതസ്തംഭനത്തിനുമാണ് അത് കളമൊരുക്കുക. ഈയാപത്തുകൂടി മുന്നില്‍ക്കണ്ട് രണ്ടാമതൊരു സംസ്ഥാന പുനസ്സംഘടന കമീഷനെ നിയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്‍െറ മുന്നിലെ രക്ഷാമാര്‍ഗം. ഫെഡറലിസത്തിന്‍െറ ശരിയായ ചൈതന്യം ഉള്‍ക്കൊണ്ട് സംസ്ഥാന രൂപവത്കരണത്തിന് പുതിയൊരു ഫോര്‍മുല രൂപപ്പെട്ടേ മതിയാവൂ.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം