രണ്ടായിരം പേനകളുടെ വീട്

മൈലാഞ്ചിയിട്ടു ചോപ്പിച്ച താടിയിലോടുന്ന മെലിഞ്ഞു നീണ്ട വിരലുകളില്‍ നോക്കി ചോദിച്ചു: ചിത്രം വരയ്ക്കാറുണ്ടോ? ഇല്ലെന്ന് എസ്.എ. പുതിയവളപ്പില്‍. പതിഞ്ഞ താളത്തിലുള്ള മധുരശബ്ദം പാട്ടുകാരന്റേതല്ലേ എന്ന ചോദ്യത്തിന്, അയ്യോ ഞാന്‍ പാട്ടുകാരനുമല്ല എന്നു മറുപടി. കൊച്ചുമക്കള്‍ ചുറ്റുമിരിക്കുമ്പോള്‍ 'ആയി... ഠായി മിഠായി" എന്ന മട്ടിലുള്ള കുഞ്ഞുണ്ണിക്കവിതകള്‍ പാടാറുണ്ട്, ചില നേരങ്ങളില്‍. അതിലപ്പുറം പാട്ടുകളില്ല. പ്രസംഗങ്ങളിലാണു കമ്പം. അതു കുട്ടിക്കാലം മുതലുള്ള ശീലമാണ്. തലശേരിയില്‍ എംഎസ്എഫിന്റെ പ്രസംഗ പരിശീലന ക്ളാസുകളും ഇഖ്വാനുല്‍ സാംസ്കാരിക സംഘത്തിന്റെ ക്ളാസുകളുമാണു പുതിയവളപ്പിലിനെ പ്രസംഗകനാക്കിയത്. ആ പ്രസംഗമാണു പിന്നീടു മുസ്ലിം ലീഗില്‍ മുഴങ്ങിക്കേട്ടത്; ഐഎന്‍എല്ലില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

. ഇഷ്ടപ്പെട്ട പ്രസംഗം?
അന്തരിച്ച ബിജെപി നേതാവ് കെ.ജി. മാരാരുടെ പ്രസംഗത്തോടു കടുത്ത ആരാധനയാണ്. ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസംഗമാണു പിന്നെ കൂടുതലിഷ്ടം.

. പേനകളുടെ പ്രിയങ്കരന്‍
രണ്ടായിരത്തോളം പേനകളുണ്ട് വീട്ടില്‍. കുട്ടിക്കാലം മുതലുള്ള ശീലമാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിദേശത്തുനിന്നു വരുമ്പോള്‍ പേനയാവും തരിക. 2012ല്‍ ഗള്‍ഫില്‍ പോയി മടങ്ങിയപ്പോള്‍ കൊണ്ടുവന്നത് അഞ്ചു കിലോ പേനയാണ്.

. ബാഡ്ജ് കളയാറില്ല
പരിപാടികള്‍ക്കു
പോകുമ്പോള്‍ ലഭിക്കുന്ന ബാഡ്ജുകളൊന്നും കളയില്ല. എല്ലാം സൂക്ഷിച്ചിട്ടുണ്ട്. ആയിരക്കണക്കിനു ബാഡ്ജുകള്‍ ഫയലുകളാക്കി ശേഖരിച്ചിരിക്കുന്നു.

. കത്തുകള്‍ക്കു കാവല്‍
കല്യാണക്കത്തുകള്‍ക്കു മീതെ വലുപ്പത്തില്‍ തീയതി എഴുതി അലമാരയ്ക്കു മീതെ അടുക്കിവയ്ക്കും. അതിലെ വിലാസങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം ഡയറിയില്‍ കുറിച്ചിടും. ഇങ്ങനെ എട്ടിലേറെ ഡയറികളിലായി നിറയെ വിലാസങ്ങള്‍. ഉപ്പയില്‍നിന്നു കിട്ടിയ ശീലമാണത്. ഉപ്പ എല്ലാവര്‍ക്കും ടെലിഗ്രാം അയയ്ക്കും. ഞാനിതല്‍പ്പം പരിഷ്കരിച്ചു. കിട്ടിയ കല്യാണക്കത്തുകള്‍ക്കെല്ലാം പ്രത്യേകം തയാറാക്കിയ മറുപടിക്കത്തയയ്ക്കും. 'സ്വപ്നങ്ങള്‍ക്കു വിട... കിനാവുകള്‍ തലോടിയ..." എന്നിങ്ങനെ തുടങ്ങുന്ന വാക്കുകള്‍ കോര്‍ത്തുവച്ച ആറുതരം കത്തുകള്‍ കയ്യിലുണ്ട്.

എസ്സെകളുടെ 'ആക്ക ഈ എസ്എ
ഇഷ്ടക്കേടുകള്‍ മുഖത്തുനോക്കി പറയുന്ന ശീലം പുതിയവളപ്പിലിനു കിട്ടിയത് ഉപ്പയില്‍നിന്നാണ്. പ്രതികരിച്ചാല്‍ അതെന്നും കടുപ്പത്തിലാവും. കാഴ്ചയില്‍ പക്ഷേ സാത്വികനാണ്. ദേഷ്യപ്പെടാറേയില്ല. ശത്രുക്കള്‍ തീരെയില്ല. ആളുകളെ സല്‍ക്കരിക്കുന്നതില്‍ പെരുത്തു സന്തോഷമാണ്. കൃത്യനിഷ്ഠയാണു ദൌര്‍ബല്യം. പ്രതികരണശേഷിയാണു കരുത്ത്. ദൈവഭയം ജീവിതത്തെ കൂടുതല്‍ നിഷ്ഠയുള്ളതാക്കുമെന്നു വിശ്വസിക്കുന്ന പുതിയവളപ്പിലിന്റെ ദിവസം തുടങ്ങുന്നതു പള്ളിയിലെ പ്രാര്‍ഥനയില്‍ നിന്നാണ്...

. ദിവസത്തിന്റെ തുടക്കം ?
പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കും. പള്ളിയില്‍ പോയി വന്നാല്‍ 6.45 വരെ ഖുര്‍ആന്‍ ഒാതും. അതു കഴിഞ്ഞാല്‍ റേഡിയോ വാര്‍ത്ത കേള്‍ക്കല്‍. ഒപ്പം വലിയൊരു ഗ്ലാസില്‍ പാലൊഴിച്ച ചായയും ബിസ്കറ്റും. നടപ്പാണു വ്യായാമം. തുടര്‍ന്നുള്ള പത്രവായന കഴിഞ്ഞേ നാസ്തയുള്ളൂ. ഇഡ്ഡലിയും ദോശയുമാണിഷ്ടം.

. ഭക്ഷണം
തലശേരിയില്‍ ഉണ്ടെങ്കില്‍ ഉമ്മയോടൊപ്പമാവും ഉച്ചയൂണ്‍. ഞാന്‍ ഊണു കഴിക്കും വരെ ഉമ്മ കാത്തിരിക്കും. പച്ചക്കറി വിഭവങ്ങളോടാണു താല്‍പ്പര്യം. രാത്രി ചപ്പാത്തിയോ പത്തിരിയോ. കിടക്കും മുന്‍പു നാലഞ്ചു ഗ്ലാസ് വെള്ളം.

. ഉപ്പ
മഞ്ചേരിയില്‍ അഹമ്മദ് ഗുരുക്കള്‍ മരിച്ചപ്പോള്‍ മല്‍സരിച്ചു മന്ത്രിയാവാന്‍ നേതൃത്വം പറഞ്ഞെങ്കിലും അതിനു നില്‍ക്കാതെ മുംബൈയിലേക്കു മുങ്ങിയ ആളാണ് ഉപ്പ സി.കെ.പി. ചെറിയ മമ്മുക്കേയി. ആറു മക്കളായിരുന്നു ഞങ്ങള്‍. മൂത്തതു ഞാന്‍. മൂന്നു പെണ്ണും മൂന്നാണും. ആണ്‍മക്കളെല്ലാം തലശേരിയില്‍ തന്നെ വീട്ടുപുയ്യാപ്ലമാരായി. പെണ്‍മക്കളെ മറ്റു കുടുംബങ്ങളിലേക്കു കെട്ടിച്ചു. റമസാന്‍ മാസത്തില്‍ 30 ദിവസവും നാല്‍പ്പതോളം പേരെ നോമ്പുതുറക്കാന്‍ വിളിക്കുമായിരുന്നു ഉപ്പ. തലശേരി കായ്യത്തു റോഡിലെ കേയീസ് ബംഗ്ലാവിലായിരുന്നു അന്ന്.

. ഉമ്മ
ഉമ്മാച്ചു ഹജ്ജുമ്മയ്ക്കു തീരെ സുഖമില്ല. രണ്ടര വര്‍ഷമായി കിടപ്പാണ്. നല്ല പാചകക്കാരിയായിരുന്നു. കേരള രാഷ്ട്രീയത്തിലെ മിക്കവരും വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഉമ്മയ്ക്കു ചില നിര്‍ബന്ധങ്ങളുണ്ട്. ആംബുലന്‍സില്‍ കയറ്റരുത്, നഴ്സിങ് ഹോമില്‍ കൊണ്ടുപോകരുത്, ഡോ. ശാന്തകുമാരിയും ഡോ. മുഹമ്മദ് അബ്ദുല്ലയും മാത്രമേ ചികില്‍സിക്കാവൂ തുടങ്ങിയവ.  ഫോട്ടോയെടുക്കാന്‍ ഉമ്മ സമ്മതിക്കില്ല. ഉമ്മയുടെ ഒരു ഫോട്ടോ പോലും ഇവിടില്ല. (തലശേരിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം കൊടുത്തതു പുതിയവളപ്പില്‍ കുടുംബത്തിലെ കയ്യുമ്മയാണ്. കുന്നത്തു മായന്റെ ഭാര്യ കയ്യുമ്മ. ഇവരുടെ മൂന്നു പെണ്‍മക്കളെയും തലശേരിയിലെ കോണ്‍വന്റ് സ്കൂളില്‍ ചേര്‍ത്തതോടെ സമുദായം ഇവരെ ബഹിഷ്കരിച്ചു. കാഫിര്‍ കുഞ്ഞുമായിന്‍ എന്നു സമുദായം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ തലശേരി ടെലിഫോണ്‍ എക്സ്ചേഞ്ച് നില്‍ക്കുന്നിടത്തായിരുന്നു പണ്ടു പുതിയവളപ്പില്‍ തറവാട്. കേയി തറവാട്ടിലെ ഖാന്‍ ബഹാദൂര്‍ സി.കെ. മമ്മദ് കേയിയുടെ കുടുംബമാണിത്.)

. എന്താണ് ഈ എസ്എ?
സെയ്തലവി പുതിയവളപ്പിലിനെ ചുരുക്കിയെഴുതിയതാണ്. മക്കളുടെ പേരിനൊപ്പം 'എസ്സെ" എന്നു ചേര്‍ത്തെഴുതി വ്യത്യസ്തമാക്കി. ഷുഹൈബ് എസ്സെ ( ജിദ്ദ), സുമയ്യ എസ്സെ ( ഷാര്‍ജ), ഷഹര്‍ബാന്‍ എസ്സെ ( ഹോങ്കോങ്), സല്‍മാനുല്‍ ഫാരിസി എസ്സെ ( ബ്രൈറ്റ് ഇംഗ്ലിഷ് സ്കൂള്‍, തലശേരി) എന്നിവര്‍ മക്കള്‍. ചാവക്കാട് മുതല്‍ പയ്യന്നൂര്‍ കവ്വായി വരെ ബന്ധുക്കളുണ്ട്. അവര്‍ക്കെല്ലാം ഞാന്‍ 'ആക്ക"യാണ്. അവിടങ്ങളിലൊക്കെ എന്തു പരിപാടികള്‍ക്കും 'ആക്ക" വേണം. അവര്‍ക്കെല്ലാം ഞാന്‍ ആക്കയാണെങ്കില്‍ ഭാര്യ ഷെരീഫയ്ക്കു ഞാന്‍ ഷിബൂന്റുപ്പയാണ്.

. രാത്രി കല്യാണം
പെങ്ങന്മാരാണു പെണ്ണുകണ്ടത്. രാത്രിയിലായിരുന്നു അന്നൊക്കെ കല്യാണച്ചടങ്ങ്. സയ്യിദ് മുത്തുക്കോയ തങ്ങളായിരുന്നു നിക്കാഹിനു കാര്‍മികന്‍. 1978 ഏപ്രില്‍ 30നു കല്യാണം ആര്‍ഭാടത്തോടെ നടന്നു. ദഫ്മുട്ടും കോല്‍ക്കളിയും മൈലാഞ്ചിയുമെല്ലാമായി ഗംഭീരമായ ആഘോഷം. അന്നൊക്കെ പുതിയാപ്ലയെ 40 ദിവസം സല്‍ക്കരിക്കും. ഒാരോ ദിവസവും പലഹാരങ്ങള്‍ മാറിവരും. ഇത്രമേല്‍ വ്യത്യസ്തമായ പലഹാരങ്ങളുണ്ടാക്കിയാവും തലശേരി പലഹാരങ്ങളുടെ നാടായത്.

. പഠനം
തലശേരി മാളിക വളപ്പില്‍ എല്‍പി സ്കൂളിലായിരുന്നു തുടക്കം. ഇന്ന് ആ സ്കൂളില്ല. ബ്രണ്ണന്‍ ഹൈസ്കൂളിലായി പിന്നീട്. തുടര്‍ന്നു കോഴിക്കോട് ഫാറൂഖ് കോളജില്‍. ഇക്കണോമിക്സില്‍ ബിരുദത്തോടെ പഠനം നിര്‍ത്തി.

. ഹോക്കി
ഫാറൂഖ് കോളജിലെത്തിയതോടെ സ്പോര്‍ട്സിലും അരക്കൈ നോക്കാനിറങ്ങി. ഹോക്കിയും ക്രിക്കറ്റും ബാസ്കറ്റ് ബോളും കളിച്ചു. ഡിഗ്രി അവസാന വര്‍ഷത്തില്‍ കോളജില്‍ ഹോക്കി ക്യാപ്റ്റനായിരുന്നു.

. ജോലി
പഠനം കഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞതോടെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സില്‍ ഡിപ്പോ മാനേജരായി ജോലി കിട്ടി. തലശേരി, വടകര, കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളിലായി 14 വര്‍ഷം ജോലിചെയ്തു. ഉപ്പയും ഭാര്യാപിതാവും 15 ദിവസത്തെ അകലത്തിലാണു മരിച്ചത്. അതോടെ ജോലി വിട്ടു. അങ്ങനെയാണു തലശേരിയില്‍ കംപ്യൂട്ടര്‍ സ്ഥാപനം തുടങ്ങിയത്. ( നല്ല കച്ചവടക്കാരനായിരുന്നു പുതിയവളപ്പിലിന്റെ ഉപ്പ. തലശേരിയിലെ രണ്ടു പ്രമുഖ തുണിക്കടകളില്‍ ഒന്ന് ഇദ്ദേഹത്തിന്റേതായിരുന്നു. കേയീസ് എംപോറിയം. മുംബൈയിലും ബിസിനസ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒാഫിസിരുന്ന സ്ഥലത്താണിപ്പോള്‍ പുതിയവളപ്പില്‍ കംപ്യൂട്ടര്‍ സെന്റര്‍ തുറന്നത്.).

. സൌഹൃദം
തലശേരിയിലെ മഷൂദും ഷംസു ബംഗളയുമാണ് സുഹൃത്തുക്കള്‍. പാര്‍ട്ടിയിലെ പ്രഫ. എ.പി. അബ്ദുല്‍ വഹാബും അഹമ്മദ് ദേവര്‍കോവിലും ആത്മമിത്രങ്ങളാണ്. മുസ്ലിം ലീഗില്‍ വി.കെ. അബ്ദുല്‍ഖാദര്‍ മൌലവിയുമായി നല്ല ബന്ധമുണ്ട്. കോടിയേരി നല്ല സുഹൃത്താണ്. പ്ലൈവുഡ് കമ്പനിയില്‍ ഒപ്പം ജോലിചെയ്തയാളാണു കോടിയേരിയുടെ ഭാര്യ വിനോദിനി. അങ്ങനെ അവരുടെ കുടുംബവുമായി നല്ല സൌഹൃദമുണ്ടായി.

. ആരോഗ്യം
പ്രമേഹമുണ്ട്. കാല്‍മുട്ടിനു വേദനയും. 2010 ഡിസംബര്‍ ആറിനു നടുറോഡില്‍ വീണതോടെയാണു കാല്‍മുട്ട് തകരാറായത്.

. വായന
പത്രങ്ങളും പുസ്തകങ്ങളും വായിക്കുമെങ്കിലും ഈയിടെയായി നര്‍മലേഖനങ്ങളോട് വലിയ ഇഷ്ടമാണ്. സ്വന്തമായി വലിയൊരു ലൈബ്രറിയുണ്ട്. ഉപ്പയുടെ കാലം മുതലുള്ളതാണ്.

. പേടി
ഇഴജന്തുക്കളെ പേടിയാണ്. വീട്ടിലെത്തിയാല്‍ ചുറ്റുപാടും നന്നായി പരിശോധിച്ച ശേഷമേ കിടക്കാറുള്ളൂ. എട്ടുകാലിയെ കണ്ടാല്‍ ഭയം ഇരട്ടിക്കും.

. വേഷം
ഷര്‍ട്ടും മുണ്ടുമാണ് ഇഷ്ടവേഷം. തലശേരി കായ്യത്തു റോഡിലെ കൃഷ്ണനാണു തയ്യല്‍ക്കാരന്‍. ഷര്‍ട്ടിന്റെ വലതുഭാഗത്തു താഴെയായി ഒരു പോക്കറ്റ് നിര്‍ബന്ധമാണ്.

മുടി കറുപ്പിക്കാറില്ല പുതിയവളപ്പില്‍. മുടി കറുപ്പിക്കല്‍ ഭൌതികമായും ആത്മീയമായും തെറ്റാണ്. താരനെ തോല്‍പ്പിക്കാന്‍ മൈലാഞ്ചിയിട്ടിരുന്നു. 2010ല്‍ ഹജ് കഴിഞ്ഞതോടെ താടി നീട്ടി. താടി നീട്ടുന്നത് പുണ്യമാണെന്നു വിശ്വസിക്കുന്നു ഇദ്ദേഹം. താടി വളര്‍ന്നതോടെ മൈലാഞ്ചി താടിയിലേക്കു താഴ്ന്നിറങ്ങി. മതത്തില്‍ ഒരു വിഭാഗത്തിന്റെ ആളല്ലെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ മടിക്കാത്ത പുതിയവളപ്പിലിനു ചിലരുടെ നീക്കങ്ങളില്‍ വിയോജിപ്പുമുണ്ട്. തുറന്നു പറഞ്ഞതിനു പലര്‍ക്കും എതിര്‍പ്പുണ്ട്. അജന്‍ഡകളില്ലാതെ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു കൊണ്ടാവാം എസ്.എ. പുതിയവളപ്പില്‍ തലശേരിയിലെ സൂര്യക്കുളത്ത് മൂന്നുസെന്റിലെ ചെറിയ വീടായ സല്‍മാന്‍ ഹൌസില്‍ ഒതുങ്ങിക്കഴിയുന്നത്.

. യാത്രകള്‍
വലിയ ഇഷ്ടമാണു യാത്രകള്‍. ട്രെയിന്‍ യാത്രകളോടാണു പ്രിയം. സ്വന്തമായി വാഹനമില്ല. ഇന്ത്യയില്‍ ഒട്ടുമിക്ക നഗരങ്ങളിലും പോയിട്ടുണ്ട്. സ്വന്തം കെട്ടിടങ്ങളും ബിസിനസും ഉണ്ടായിട്ടും നാളിതുവരെ പോകാന്‍ കഴിയാത്ത നഗരമാണു മുംബൈ.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം