എന്‍െറ പുഴ



ഏത്രനാളായി ഒരു പുസ്തകം വായിച്ച് കരഞ്ഞിട്ട് എന്ന് പറഞ്ഞാല്‍ വിചാരിക്കും ആളുകള്‍ വായിക്കുന്നതും സിനിമ കാണുന്നതുമെല്ലാം കണ്ണീരിന് വേണ്ടിയാണെന്ന്. അങ്ങിനെയല്ല, വായനയുടെ അനുഭവത്തെ ആത്മാവില്‍ അറിയാന്‍ കഴിഞ്ഞു. അത്രതന്നെ.

ഒരു വാരികയില്‍ വായിച്ച പുസ്തക റിവ്യൂവില്‍ നിന്നാണ് ‘യതീമിന്‍െറ നാരാങ്ങാമിഠായി’യെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ തന്നെ ആ പുസ്തകം സ്വന്തമാക്കാന്‍ വലിയ മോഹം തോന്നിയത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ആ പുസ്തകത്തില്‍ എട്ട് അധ്യായങ്ങളിലും മുഖ്യപരാമര്‍ശം ‘എന്‍െറ’കൂടി പുഴയായ ഇരുവഴിഞ്ഞിയായിരുന്നു. പ്രവാസം എന്ന വലിയ വാക്ക്കൊണ്ടൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ളെങ്കിലും ഏറെക്കാലമായി അന്യദേശങ്ങളില്‍ രാപാര്‍ക്കുന്നതിനാല്‍ ‘എന്‍െറ പുഴ’ എനിക്ക് നഷ്ടമായി തുടങ്ങിയിട്ടുണ്ട്. പുഴയെ കുറിച്ച് വിശേഷിച്ച് ഇരുവഴിഞ്ഞിയെ കുറിച്ച് ‘ഞങ്ങള്‍’പുഴയോരവാസികള്‍ക്ക് എപ്പോഴും ഒരുപാട് പറയാനുണ്ടാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളും കാര്യങ്ങളും. അപ്പോപിന്നെ അങ്ങിനെ ഒരു പുഴയെ കുറിച്ചുള്ള അക്ഷരങ്ങള്‍ തേടിപുറപ്പെടുന്നതില്‍ അത്ഭുതമില്ലല്ളോ.




കണ്ണീരിനെകുറിച്ച് പറയുമ്പോള്‍  ഞങ്ങള്‍ക്കത് പുഴയെകുറിച്ചുള്ളത് കൂടിയാണ്. മറ്റ് പല പുഴകളിലും എന്നപോലെ ഞങ്ങളുടെ ഇരുവഴിഞ്ഞിലും എത്രയോ ജീവനുകള്‍ കരിയില കണക്കെ നഷ്ടത്തിന്‍െറ കഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. എന്നാലും ആ ആഴങ്ങളെ ഏറെ പ്രണയിക്കാനും എന്‍െറ പുഴ എന്നെ മോഹിപ്പിച്ച് കൊണ്ടിരിക്കുന്നു. പുഴയോര്‍മകള്‍ വികാരഭരിതമായി പോകുമ്പോഴാണ്  പി.ടി മുഹമ്മദ് സാദിഖ് എന്ന പത്രപ്രവര്‍ത്തകന്‍െറ ‘യതീമിന്‍െറ നാരങ്ങാമിഠായി’ എന്ന പുസ്തകത്തിലേക്ക് മുങ്ങാംകുഴിയിട്ടത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ പത്ത് കുറിപ്പുകളില്‍ എട്ടിലും എന്‍െറ പുഴയുണ്ട്. പുഴയെ കുറിച്ച് വായിക്കാന്‍ വാങ്ങിയ പുസ്തകത്തിന്‍െറ അതേ പേരിലുള്ളൊരു കുറിപ്പിലാണ് വായന തുടങ്ങിയത്. ഇവിടെയാണ് വരികള്‍ക്കിടയില്‍ വര്‍ഷകാലത്തെ പുഴപോലെയോ വേനലിലെ പുഴപോലെയോ എന്ന് ഉപമിക്കാവുന്ന വിധത്തില്‍ കണ്ണുകള്‍ നിറഞ്ഞത്. വര്‍ഷകാലത്തും അങ്ങിനെയാണ്. മറ്റെല്ലാ പുഴകളുമെന്നപോലെ എന്‍െറ ഇരുവഴിഞ്ഞിയും കലങ്ങി മറഞ്ഞ് കൂലംകുത്തി ഒഴുകും. ആ ഒഴുക്കിനൊരു ഭംഗിയുണ്ട്. രൗദ്രത, വന്യത എന്നൊക്കെ പറഞ്ഞ് ശീലമായ വായനാനുഭവമല്ല എന്‍െറ ഇരുവഴിഞ്ഞി തരുന്നത്. അനുഭവം നല്‍കിയ പരുക്കന്‍ സൗന്ദര്യത്തോടെയുള്ള ഒരു പെണ്ണിന്‍െറ, ആരെയും ഗൗനിക്കാതെയുള്ള കുലീനമായൊരു നടത്തമാണത്. 

പത്ത് വര്‍ഷക്കാലം പ്രവാസ ജീവിത നിയിച്ച സമയത്ത് എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിന്‍െറ ഇതിവൃത്തം. വെറുമൊരു പ്രവാസി കുറിപ്പുകളല്ല ഈ പുസ്തകം. അവതാരികയില്‍ ബാബുഭരദ്വാജ് പറയുമ്പോലെ പ്രവാസത്തിന്‍െറ രാഷ്ട്രീയമാണതില്‍ പങ്കുവെക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് മരുഭൂമിയുടെ ഉഷ്ണവാതങ്ങളിലേക്ക് അലച്ചാര്‍ത്തുയരുന്ന ഒരു വിലാപമാണിതെന്ന് അദ്ദേഹം പറയുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ചുഴികളും മലരികളും ഒഴുക്കും കിതപ്പും കുളിരുകളുമുണ്ട് ഇതിലെ മിക്ക കുറിപ്പുകളിലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനെഴുതിയ പ്രവാസകഥകളില്‍ നിന്ന് ഏറെ തീവ്രമാണ് ഇതിലെ പ്രവാസകാല കഥകള്‍. പ്രവാസം പഴയതിനേക്കാള്‍ തീക്ഷണമായതുകൊണ്ടോ മരുഭൂമിയുടെ താപമാനം പഴയതിുനക്കാള്‍ കൂടിയതുകൊണ്ടോ പ്രവാസ ജീവിതത്തിലെ ദുരന്താനുഭവങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതുകൊണ്ടോ ആയിരിക്കില്ല ഈ അനുഭവങ്ങളൊക്കെ ഇത്രയേറെ തീവ്രവും തീക്ഷണവുമാകുന്നത്. എഴുത്തുകാരുടെ നിലപാടുകളില്‍ വന്ന കാര്‍ക്കശ്യവും വായനക്കാരുടെ കാഴ്ചപാടുകളിലുണ്ടായ സൗമനസ്യവും ഒരു പ്രധാന കാരണമായിരിണം. അവതാരികക്കാരന്‍െറ ഈ വാക്കുകള്‍ സൂചിപ്പിക്കുമ്പോലെതന്നെ വായനയുടെ പുതിയ പ്രവാസ ജീവിതമാണ് ഈ ‘കുഞ്ഞുനാരങ്ങാമിഠായി’ ഒളിപ്പിച്ച് വെക്കുന്ന രുചി. അതില്‍ നേരിയ പുളിപ്പും മധുരവും ചേര്‍ന്ന വിയര്‍പിന്‍െറ ലവണരുചിയുണ്ട്.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച കുറിപ്പുകളാണ് പുസ്തക രൂപത്തില്‍ യത്തീമിന്‍െറ നാരങ്ങമിഠായിയായി കയ്യിലെതത്തിയത്. ആദ്യമൊരു മിഠായിയുടെ രുചിപോലെ പതിയെ ചില രസനേന്ദ്രിയങ്ങളിലേക്ക് അലിഞ്ഞ് കയറിയ ആ മധുരം പതിയെ കണ്ണീരിന്‍െറ പഞ്ചാര മധുരമാകുകയായിരുന്നു. ഗ്രന്ധകാരന്‍െറ വെല്ല്യായിച്ചിയെ കുറിച്ച് പറഞ്ഞപ്പോഴാണ് ആ ‘ലഡു’പൊട്ടിയത്. ബാപ്പയുടെ ബാപ്പയാണ് വെല്ല്യായിച്ചി. ബാപ്പമാരെ വായിച്ചി എന്ന് വളിക്കുന്നവരാണ് വെല്ല്യായിച്ചി എന്ന് വിളിച്ചിരുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനും ഞങ്ങളുടെ മുക്കത്തിനും ഇടയിലുള്ള കൂളിമാടിനടുത്ത ഗ്രാമമാണ് ഗ്രന്ഥകാരന്‍െറ മുന്നൂര്. ഞങ്ങളൊക്കെ ഏറെക്കുറേ സമാന സാംസ്കാരിക ചുറ്റുപാടില്‍ വളര്‍ന്നവരായതിനാല്‍ ഭാഷയിലെ ആ നാട്ടുവഴക്കങ്ങളും പ്രയോഗങ്ങളും അനുഭവിക്കാന്‍ എളുപ്പമാണ്. ഇരുവഴിഞ്ഞിപ്പുഴയെ ഞങ്ങള്‍ ഒരുപോലെ ഉള്‍ക്കൊള്ളുന്നത് പോലെ തന്നെ. എന്‍െറ ബാപ്പയുടെ ബാപ്പയെ ‘വെല്ല്യാപ്പ’ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ കൂട്ടുകാരില്‍ ചിലര്‍ ഗ്രന്ഥകാരന്‍െറ ശൈലിയില്‍ വെല്ല്യായിച്ചി എന്നും വിളിച്ചിരുന്നു. ആ വെല്ല്യായിച്ചിയും കുട്ടിയായിരുന്ന ഗ്രന്ധകാരനും തമ്മിലുണ്ടായിരുന്ന ആത്മബന്ധം പങ്കുവെക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഓരോ അക്ഷരത്തിലും കണ്ണ് നനയിക്കുന്ന കണ്ണീര്‍ഗ്രന്ധികള്‍ കൊരുത്തു കിടക്കുന്നത് അറിഞ്ഞത്. പുസ്തകത്തിലെ മുഴുവന്‍ വരികള്‍ ഉദ്ധരിച്ച് അലോസരപ്പെടുത്തുന്നതിനേക്കാള്‍ ഉചിതം നാമത് അനുഭവിച്ച് അറിയുന്നതാണ് എന്ന ഉത്തമ ബോധ്യമുണ്ട്.

ബാപ്പയും ഉമ്മയും ജീവിച്ചിരിക്കുമ്പോഴും ദാരിദ്ര്യത്തിന്‍െറ ചുഴികളില്‍പെട്ട് പഠനം യതീഖാനയിലേക്ക് (അനാഥമന്ദിരം) മാറ്റപ്പെട്ടവനാണ് ഗ്രന്ധകാരന്‍. ഏന്തോ കാരണത്താല്‍ താനൊരു അനാഥനായി തീരുന്നതിനെ കുറിച്ചുള്ള ഉള്ള്കായുന്ന പുഴവെള്ളം അവന്‍െറ കണ്ണിലും കൂലംകുത്തി ഒഴുകുന്നുണ്ട്, പലപ്പോഴും.
ഒരു മധ്യവേനലവധിക്ക് ഏറെ പ്രതീക്ഷയോടെ തന്‍െറ വീട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണ് ആ ബാലന്‍. വീട്ടിലത്തെിയാല്‍ കളിക്കൂട്ടുകാരോടൊപ്പം പുഴയില്‍ കളിച്ച് കുളിക്കാം എന്നത് മാത്രമല്ല അവന്‍െറ ‘വ്യാമോഹം’. എല്ലായ്പോഴുമെന്ന പോലെ വെല്ല്യായിച്ച് കരുതിവെച്ച നാരങ്ങാമിഠായിലാണ്. ഒപ്പം താനേറെ സ്നേഹിക്കുന്ന വെല്ല്യായിച്ചിയെ കാണുകയും ചെയ്യാം.
‘‘വെല്ല്യായിച്ചിയുടെ അടുത്തത്തൊനുള്ള ധിറുതി ആയിരുന്നു. ഓല മേഞ്ഞ കൊച്ചുപുരയുടെ സമൃദ്ധിയിലും ആഘോഷങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന സ്നേഹമായിരുന്നു വെല്ല്യായിച്ചി..... ഇടവപ്പാതി തിമര്‍ത്തു പെയ്യുന്ന ഒരു ജൂണ്‍ മാസ പുലര്‍കാലത്ത് ശുഷ്കിച്ച ആ വിരലുകളില്‍ തൂങ്ങിയാണ് ഞാനാദ്യമായി സ്കൂളിലേക്ക് പോയത്’’ ആ ഓര്‍മകള്‍ അങ്ങിനെ കുത്തിയൊലിച്ച് നിന്നത് സ്വന്തം ഓലപ്പുരയുടെ മുറ്റത്താണ്. യതീഖാനയില്‍ നിന്ന് വീടത്തൊന്‍ കയറിയ ബസിന് വേഗത പോരെന്നും കോഴിക്കോട് നിന്ന് വീണ്ടും മറ്റൊരു ബസ് കയറണമെന്നതും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
‘‘കിടപ്പിലായ വെല്ല്യായിച്ചിയുടെ തലയണക്കരികില്‍ കടലാസ് പൊതിയില്‍ സൂക്ഷിച്ച നാരങ്ങാമിഠായി ഉണ്ടാകും. ഓണപ്പൂട്ടിനും ക്രിസ്മസ്പൂട്ടിനും ചെന്നപ്പോള്‍ വെല്ല്യായിച്ചി സ്നേഹത്തോടെ എടുത്തുതന്ന നാരങ്ങാ മിഠായിയുടെ മധുരം നാവില്‍ തുളുമ്പി’’ കളിക്കൂട്ടുകാരന്‍െറ സൈക്കിള്‍ ഇടിച്ചാണ് വെല്ല്യായിച്ചി കിടപ്പിലായത്. ഗ്രന്ധകാരന്‍ അവന്‍െറ തല കല്ളെറിഞ്ഞ് പൊട്ടിച്ചിട്ടുമുണ്ട്. ‘‘വീട്ടിലത്തെുമ്പോള്‍ എല്ലാവരുമുണ്ട്. അമ്മായിമാരും കുട്ടികളുമൊക്കെ വിരുന്ന് വന്നിട്ടുണ്ട്. എന്‍െറ കണ്ണില്‍ ആരും പെടുന്നുണ്ടായിരുന്നില്ല. ഞാന്‍ കുണ്ടനിടവഴി കയറി തറവാട്ടില്‍, വെല്ല്യായിച്ചിയുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഉമ്മ കൊണ്ടുവന്ന ചായകുടിക്കാന്‍ നില്‍ക്കാതെ ഞാന്‍ പുറപ്പെട്ടു. നടക്കാന്‍ കഴിയുമായിരുന്നെങ്കില്‍ വെല്ല്യായിച്ചിയും ഇവിടെ വന്ന് എന്നെ കാത്ത് നില്‍ക്കുന്നുണ്ടാകുമായിരുന്നു.
പിന്നില്‍ നിന്ന് ചെറ്യമ്മായിയാണ് വിളിച്ച് ചോദിച്ചത്. ‘യ്യി എങ്ങട്ടാ’

വെല്ല്യായിച്ചിന്‍െറ അടുത്ത്, വെല്ല്യായിച്ചി നാരങ്ങാമിഠായിയും വെച്ച് ന്നെ കാത്ത് നിക്ക്ണുണ്ടാകും’
അപ്പോള്‍ ആദ്യം നിലവിളിച്ചത് ആരാണ്? വെല്ല്യമ്മായിയോ ചെറ്യമ്മായിയോ? തിരിഞ്ഞ് നോക്കുമ്പോള്‍ രണ്ട്പേരും പൊട്ടിക്കരയുകയായിരുന്നു. രണ്ട് പേരും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.
‘വെല്ല്യായിച്ചീനെ കാണാന്‍ അങ്ങട്ട് പോണ്ട-’ പൊട്ടിക്കരച്ചിലിനിടെ രണ്ട്പേരുടെയും ശബ്ദം വല്ലാതെ ചിലമ്പിച്ച് പോയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ബാപ്പയുടെയും എളാപ്പയുടെയും കണ്ണുകള്‍ ചുവന്ന് തുടുത്ത് നില്‍ക്കുന്നു.
എല്ലാവരെയും വിട്ട് വെല്ല്യായിച്ചി പോകുമ്പോള്‍ എന്തേ എന്നെ അറിയിക്കാതിരുന്നത് എന്ന് ഞാന്‍ ആരോടും ചോദിച്ചില്ല. ഞാന്‍ അനാഥനാണല്ളോ. യതീഖാനയിലെ കുട്ടി’’
ഇത്രയും വായിച്ചപ്പോഴാണ് കരളില്‍ കണ്ണീര്‍മഴ പെയ്തത്. ഈ കുറിപ്പ് എഴുതാനായി വീണ്ടും വായിച്ചപ്പോഴും കണ്ണുകള്‍ നിറഞ്ഞു. അപ്പോഴാണ് ഒരുകാര്യം മനസിലായത്. ലോകം ഇങ്ങിനെയൊക്കെ മാറിയിട്ടും ആസുരഭാവങ്ങള്‍ കൈകൊണ്ടിട്ടും ഹൃദയത്തില്‍ എവിടെയോ ഒക്കെ അല്‍പം പച്ചപ്പും നന്മയും ബാക്കി നില്‍ക്കുന്നുണ്ടെന്ന്. ഇത്തരം അനുഭവം പലര്‍ക്കും കാണുമായിരിക്കും. പക്ഷെ ഇരുവഴിഞ്ഞിയുടെ തലോടലേറ്റ് വളര്‍ന്നതിനാലാണോ എന്നറിയില്ല ഗ്രന്ധകാരന്‍െറ നാരങ്ങാമിഠായിയുടെ ഓര്‍മ എന്നിലും അനല്‍പമായ രുചിക്കൂട്ടുണ്ടാക്കി.  ഈ കുറിപ്പിലെ പല വരികളും എന്‍െറ ജീവിതത്തില്‍ നിന്ന് ഗ്രന്ഥകാരന്‍ കട്ടെഴുതിയതാണെന്ന് തോന്നി. കൗമാരക്കുറുമ്പുകള്‍ക്ക് ബാപ്പ അടിക്കാനുപയോഗിച്ചിരുന്ന ‘പാണല്‍’കൊമ്പുകളും സ്കൂളില്‍ പോകാതെ പുഴവക്കില്‍ കളിച്ച് നടന്നത് ആദ്യം മറച്ച് വെക്കുകയും പിന്നെ മാങ്ങ കിട്ടാത്തപ്പോള്‍ ഉമ്മയോട് പറയുന്ന കളിക്കൂട്ടുകാരിയുമെല്ലാം എന്‍െറ ഓര്‍മകുറിപ്പുകളില്‍ നിന്നുതന്നെയാണെന്ന തോന്നല്‍.

ലേഖകനെയും ഗ്രന്ഥകാരനെയും ഐക്യപ്പെടുത്തിയ പുഴയെ കുറിച്ച് പറഞ്ഞ് തുടങ്ങിയ കുറിപ്പില്‍ പക്ഷെ ‘ആത്മാവിലൊരുപുഴ’ ഒഴുകുന്നതിനെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ലല്ളോ. സഞ്ചാരസാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാടിന്‍െറ ‘നാടന്‍ പ്രേമം’ നോവലില്‍ എന്‍െറ പുഴയുണ്ട്. അതല്ലാതെ നിരവധി സിനിമകളിലും എന്‍െറ ഇരുവഴിഞ്ഞിയുണ്ട്. കൂടാതെ ഞങ്ങള്‍ പുഴയോരവാസികള്‍ക്കിടയിലെ ചില സാഹിത്യകാരന്‍മാരും സിനിമാക്കാരുമടങ്ങുന്നവര്‍ പലപ്പോഴായി അവരവരുടെ പുഴയെ കുറിച്ച് പലതും എഴുതി. ഈ ലേഖകന്‍ എഴുത്തിന്‍െറ ഒരു മാസ്മരികത അനുഭവിച്ച് തുടങ്ങിയ കാലം മുതല്‍ കൊണ്ടുനടക്കുന്ന ഒരു മോഹമാണ് എന്‍െറ പുഴയെ കുറിച്ച് എഴുതണമെന്ന്. ഇതുവരെ ഒരു എഴുത്തുകാരനാവാതിരിക്കുകയും ദിവസവും ആയിരകണക്കിന് അക്ഷരങ്ങളെ ചിന്തയില്‍ നിന്നും പെറ്റിടുകയും ചെയ്തിട്ടും അവളിന്നും എന്‍െറ ഭാഷയോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
എന്‍െറ പുഴയെ കുറിച്ച് ഒരു കാര്യം പറയാതെവയ്യ. കുട്ടിക്കാലത്ത് സ്കൂള്‍ ഒഴിവുകളില്‍ പുഴയില്‍ നീന്തിക്കളിച്ചിരുന്ന കാലത്ത് കാര്യമായും കേട്ടിരുന്ന ഒരു കഥയാണത്. ഏല്ലാ വേനലിലും അന്യദേശക്കാരായ മൂന്നുപേരെ എന്‍െറ ഇരുവഴിഞ്ഞി സ്വയംവരം നടത്തും. അവര്‍ തൊഴിലുകള്‍ക്കായി വന്നവരോ ബന്ധുഗൃഹങ്ങളില്‍ വന്നവരോ അങ്ങിനെ ആരെങ്കിലുമൊക്കെ ആവും. ആണുകുട്ടികളും പണ്‍കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇതില്‍പെടും. സാധാരണ മഴക്കാലത്ത് പുഴ നിറഞ്ഞ് കവിഞ്ഞ് നില്‍ക്കുമ്പോഴായിരിക്കില്ല ഇതില്‍ മിക്കതും സംഭവിച്ചത്. വര്‍ഷകാലത്തിന്‍െറ പിന്‍മാറ്റത്തോടെ വെള്ളപ്പാണ്ട് പിടിച്ച മുഖംപോലെ അങ്ങിങ്ങായി മാടുകള്‍ (കര) കണ്ട് തുടങ്ങുമ്പോഴായിരിക്കും മിക്ക അപകടങ്ങളും നടക്കുക. ഇതിനെ കുറിച്ച് വല്ലതും എഴുതണമെന്ന മോഹം ഉള്ളിലിരിക്കുമ്പോഴും പുഴയെ അതിന്‍െറ എല്ലാ വിശുദ്ധിയോടുംകൂടി സ്നേഹിച്ചു. ഇപ്പോഴും സ്നേഹിക്കുന്നു, ‘ഒരു പുഴയും കടലും ഒഴുകാത്ത ആഴങ്ങളില്‍ ആ പ്രണയം ഒഴുകി കൊണ്ടിരിക്കുന്നു’

ജലമരണങ്ങളും പുഴക്കടവിലെ പ്രണയങ്ങളും കുളിസീന്‍ കാണലും തുടങ്ങി തൊണ്ണൂറുകളില്‍ പുഴവാസികള്‍ മണത്ത പുഴമണം മുഴവനും ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്, പുഴ ഒഴുകുമ്പേലെ നൈര്‍മല്യത്തോടെ. തൊണ്ണൂറുകളിലെ പുഴക്കടവുകള്‍ ഒരിക്കലും മണല്‍ക്കടവുകളായിരുന്നില്ല. വള്ളങ്ങളിലും ചാക്കുകളിലുമായി എന്‍െറ പുഴമാടുകള്‍ ആരും കട്ടെടുത്ത് തുടങ്ങിയിരുന്നില്ല.  ഇന്നെന്‍െറ പുഴക്കരകള്‍ക്ക് കറുത്ത ചെളിയുടെ നാറ്റമാണ്. കാത്തിരുന്നും കാറ്റടിച്ചും കാലത്തെ താലോലിച്ച എന്‍െറ മണപ്പുറങ്ങള്‍ ഏതോ കെട്ടിടങ്ങളുടെ ചുമരുകള്‍ക്കിടയില്‍ വിതുമ്പുന്നു. പുഴയുടെ മൗനം പോലെ. മണല്‍ മാഫിയകള്‍ നമ്മെ തന്നെ കട്ട് മുടിക്കുന്നതിന്‍െറ ഒരു ഓര്‍മയും ഗ്രന്ഥകാരനില്ലായിരുന്നു. അദ്ദേഹമപ്പോള്‍ മണല്‍കാട്ടില്‍ ആര്‍ക്കും വേണ്ടാത്ത മണല്‍കുന്നുകളില്‍ ചുട്ടുപൊള്ളുന്ന കാറ്റിനെ കാത്തിരിക്കുകയായിരിക്കും.  

എന്‍െറ പുഴയെ കുറിച്ചുള്ള ‘ആത്മാവിലൊരുപുഴ’ എന്ന അധ്യായത്തിന് പക്ഷെ കണ്ണുകളില്‍ കാര്യമായ പുഴക്ഷോഭമൊന്നും ഉണ്ടാക്കനായില്ല. ആ പുഴയോര്‍മകള്‍ക്ക് അത്രയൊന്നും ആഴത്തില്‍ അക്ഷര ഒഴുക്ക് നടത്താന്‍ കഴിഞ്ഞില്ല. അനുഭവക്കുറവും ഓര്‍മക്കുറവും ആയിരിക്കില്ല അതിനുകാരണം. എന്‍െറ ഇരുവഴിഞ്ഞിയുടെ വികാരം വെറും മനുഷ്യര്‍ക്ക് മനസിലാവാത്താവാം. അവളുടെ ചൂടും ചൂരും നെടുവീര്‍പ്പും ശീല്‍ക്കാരവുമെല്ലാം കരുതിവെച്ച് അവള്‍ കാത്തിരിക്കുന്ന മുന്ന് പേരുണ്ട്. വര്‍ഷം തോറും ഇരുവഴിഞ്ഞി തന്‍െറ വിരുന്നുകാരെ കണ്ടത്തെുകയും സല്‍ക്കരിക്കുകയും ഒരുമിച്ച് അന്തിയുറങ്ങുകയും ചെയ്യുന്നുണ്ട്. ആ വിരുന്നുകാരുടെ ഭാഷയും അക്ഷരവും അവള്‍ ആദ്യമേ കരയിലേക്ക് എറിഞ്ഞ് കളയുന്നതിനാല്‍ ഇരുവഴിഞ്ഞിയുടെ അഥിതികളായ ആര്‍ക്കും തന്‍െറ പുഴയനുഭവങ്ങളെ വരികളില്‍ കൊരുത്തിടാനും കഴിയില്ല. അതുതന്നെ എന്നെ വീണ്ടും യതീമിന്‍െറ നാരങ്ങാമിഠായിയിലെ പുഴയുടെ ആത്മാവിലേക്ക് മുങ്ങാങ്കുഴിയിടാന്‍ പ്രേിരിപ്പിക്കുന്നതും.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം