യൗവനം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു ഗ്രേസി / ഡോ. എന്‍. രേണുക

എഴുത്തിനെക്കുറിച്ചുള്ള സങ്കല്‍പം രൂപപ്പെട്ട വഴികളെക്കുറിച്ച് പറഞ്ഞുതുടങ്ങാം:
ഞാന്‍ ആദ്യമായി വായിക്കുന്ന കഥ പാഠപുസ്തകത്തിലെ 'കുട നന്നാക്കാനുണ്ടോ?' ആണ്. അപ്പോഴാണ് കഥകളോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. അതുപോലത്തെ കഥകള്‍ എനിക്കും എഴുതാന്‍ കഴിഞ്ഞെങ്കിലെന്ന് ഒരാഗ്രഹം. വളരെ യാഥാസ്ഥിതികമായ ക്രിസ്ത്യന്‍ കുടുംബമായിരുന്നതുകൊണ്ട് വായനക്കൊന്നും ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അക്ഷരങ്ങളുടെ വില അവര്‍ക്കറിയുമായിരുന്നില്ല. കഷ്ടിച്ച് പത്രമൊക്കെ വരുത്തിക്കും. പത്രത്തിലൊക്കെ വെറും വാര്‍ത്തകളല്ലാതെ വേറെന്തു വായിക്കാനാണ്? ഒരാഴ്ചപ്പതിപ്പോ ഒരു പുസ്തകമോ ഒന്നും ഞങ്ങളുടെ വീട്ടില്‍ കണ്ടിട്ടില്ല. വായനയെ സംബന്ധിച്ചും അക്ഷരസംസ്‌കാരത്തെ സംബന്ധിച്ചും വളരെ പരിതാപകരമായ ഒരവസ്ഥയില്‍നിന്നാണ് എന്റെ വരവ്. അതുകൊണ്ട്, എഴുത്തിനെക്കുറിച്ച് വലിയ സങ്കല്‍പങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. പിന്നെ കാലം അത്ര പണ്ടല്ലേ. പെണ്‍കുട്ടി എന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല എന്റെ പ്രകൃതം. ശരിക്കുപറഞ്ഞാല്‍ ഒരു തെറിച്ച പെണ്ണായിരുന്നു ഞാന്‍. മരം കയറുക, കുളത്തില്‍ ചാടുക, വള്ളം തുഴയുക, പന്ത് കളിക്കുക, ചൂണ്ടയിടുക എന്നിങ്ങനെ എന്റെ കമ്പങ്ങളൊക്കെ വ്യത്യസ്തമായിരുന്നു. നാട്ടിന്‍പുറത്തിന്റെ തനിമയും വേറിട്ട ഒരു കരുത്തും ഉള്ളിലുണ്ടായിരുന്നതുകൊണ്ടൊക്കെയാകാം വളരെ ബോള്‍ഡ് ആയി എഴുതാന്‍ സാധിച്ചത്. എന്റെ കഥകളില്‍ നഗരത്തെക്കാള്‍ കൂടുതല്‍ നാട്ടിന്‍പുറമാണ് ഉള്ളത്.'ഒറോതയും പ്രേതങ്ങളും' എന്ന കഥയിലെ ഒറോത നാട്ടിന്‍പുറത്തുള്ള ഒരു കഥാപാത്രമാണ്. ഞങ്ങളുടെ വീട്ടില്‍ പണിക്ക് നിന്നിരുന്ന ഒരു സ്ത്രീയാണ് അവര്‍. യഥാര്‍ഥത്തില്‍ ഉള്ള ഒരു കഥാപാത്രത്തില്‍നിന്ന് ഡെവലപ് ചെയ്‌തെടുത്ത കഥയാണത്. വളരെ വ്യത്യസ്ത സ്വഭാവമുള്ളവരുണ്ടാകും. ഭയം, അടക്കം, ഒതുക്കം അങ്ങനെ ഒരു പാറ്റേണിലുള്ള ആളുകള്‍. അതിനിടയില്‍ ഒറോതയെപ്പോലെയും ചിലരുണ്ടാകും. അങ്ങനെയുള്ള ഒരാളായിരുന്നു ഞാനും.
 പക്ഷേ, നഗര ഭാവനകളുള്ള കഥകളും എഴുതിയിട്ടുണ്ട്. അരക്ഷിതത്വം അനുഭവിക്കുന്ന പെണ്‍മനസ്സിനെ ഭ്രമാത്മകമായി അവതരിപ്പിക്കുന്ന 'നായയുണ്ട് സൂക്ഷിക്കുക' എന്ന കഥതന്നെ.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിനു എതിര്‍വശം കാണുന്ന വീടാണ് ആ കഥയിലുള്ളത്. എനിക്ക് ഒരുപാട് ആകാംക്ഷ തോന്നിയിട്ടുള്ള വീടാണത്. നിഗൂഢതകളുള്ള വീട്. അതിനെ ചുറ്റിപ്പറ്റിയുള്ള എന്റെ ആകാംക്ഷ എത്തിച്ചേര്‍ന്നത് ആ കഥയിലാണ്.
 കലാലയ ജീവിതം എങ്ങനെയാണ് എഴുത്തിനെ സ്വാധീനിക്കുന്നത്? ജീവിതത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്ന മനോഭാവമായി പ്രണയം വികസിക്കുന്നത് ഇവിടം മുതല്‍ക്കാണോ?
എഴുത്തിനെ ഗൗരവമായി ഞാന്‍ കാണാന്‍ തുടങ്ങിയത് മഹാരാജാസ് കോളജില്‍ എത്തിയതുമുതലാണ്. അവിടത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മഹാരാജാസില്‍ വന്നപ്പോള്‍ അവിടത്തെ അധ്യാപകര്‍, ലൈബ്രറി, അന്തരീക്ഷം ഇതൊക്കെ ഒരുപാടു സ്വാധീനിച്ചു. കടമ്മനിട്ടയൊക്കെ വന്ന് കവിത ചൊല്ലും. പിന്നീട് ചര്‍ച്ചകള്‍... അങ്ങനെ വേറിട്ട ഒരു ലോകം. പഠിക്കാന്‍വരുന്ന കുട്ടികളുടെ സ്‌റ്റൈലിലും വ്യത്യസ്തതയുണ്ടായിരുന്നു. ജീവിതത്തെ വളരെ വ്യത്യസ്തമായി സമീപിക്കുന്ന കുട്ടികള്‍. പഠിക്കാനുള്ളവര്‍ക്ക് പഠിക്കാനും ഉഴപ്പാനുള്ളവര്‍ക്ക് ഉഴപ്പാനുമുള്ള സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു. ഞാന്‍ മൂവാറ്റുപുഴ നിര്‍മല കോളജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിലും പഠിച്ചിട്ടുണ്ട്. നൊള്‍സ്റ്റാള്‍ജിക്ക് ഫീലിങ്ങോടുകൂടി ഞാന്‍ ആലോചിക്കാനുള്ളത് മഹാരാജാസിനെ മാത്രമാണ്. പക്ഷേ, പ്രകൃതിഭംഗി കൂടുതലുണ്ടായിരുന്നത് കുന്നിന്റെ മുകളിലുള്ള നിര്‍മല കോളജിനായിരുന്നു. അന്ന് അച്ഛന്മാരാണ് പ്രിന്‍സിപ്പലായി വരുന്നത്. അതിന്‍േറതായ സ്ട്രിക്റ്റ്‌നസ് ഉണ്ടായിരുന്നു. ആണ്‍- പെണ്‍ സൗഹൃദങ്ങള്‍ ഒരു തരത്തിലും അനുവദിക്കപ്പെട്ടിരുന്നില്ല. വരാന്തയില്‍ ഒരു മറയിട്ടിട്ടുണ്ടാകും. ചില വിരുതന്മാര്‍ ആ മറ തുളക്കും. അങ്ങനെ ആണുങ്ങളും പെണ്ണുങ്ങളും സ്വകാര്യമായി നോക്കും. മൊട്ടത്തലയുള്ള ഒരച്ഛന്‍ അന്നുണ്ടായിരുന്നു. എവിടെയെങ്കിലും ആണും പെണ്ണും തമ്മില്‍ സംസാരിക്കുന്നുണ്ടോ എന്നറിയാന്‍ അച്ഛന്‍ വരാന്ത മുഴുവന്‍ പാഞ്ഞുനടക്കും. എനിക്ക് ആണ്‍കുട്ടികളെന്നുപറഞ്ഞാല്‍ ഭയങ്കര കൗതുകമായിരുന്നു. കാണാനും മിണ്ടാനുമുള്ള തീവ്രമായ ആഗ്രഹം. മഹാരാജാസില്‍ നമുക്ക് എങ്ങനെയും നടക്കാം. നിര്‍മല കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ ആരുംതന്നെ ക്ലാസ് കട്ട്‌ചെയ്ത് സിനിമക്ക് പോയിട്ടുണ്ടാവില്ല. ഒരാള്‍ക്കും അതിനുള്ള ധൈര്യമുണ്ടാവില്ല. പക്ഷേ, ഞാന്‍ പോകുമായിരുന്നു. മൂവാറ്റുപുഴയില്‍ കോളജിനടുത്തുള്ള ലത തിയറ്ററില്‍ മാറ്റ്‌നി കാണുവാന്‍ ആരും കൂട്ടില്ലാതെ ഒറ്റക്ക് പോകുമായിരുന്നു. സ്വാതന്ത്ര്യം ഞാന്‍ ആഘോഷിക്കുകയായിരുന്നു. അക്കാലത്താണ് മലയാറ്റൂരിന്റെ 'യക്ഷി' വായിക്കുന്നത്. അതിലെ വിജയലക്ഷ്മിയെപ്പോലെ ഏതെങ്കിലും ഒരധ്യാപകനെ പ്രണയിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. ഈ സംഗതി എന്താണെന്ന് ആഗ്രഹിച്ച ഒരു കാലം. വീട്ടില്‍ മറ്റു പുസ്തകങ്ങളൊന്നും വായിക്കാന്‍ സമ്മതിക്കില്ല. അക്കാലത്ത് എന്റെ കസിന്‍സ് പലരും നഴ്‌സിങ് പഠിച്ച് അമേരിക്കയിലൊക്കെ ജോലിചെയ്തിരുന്നു. അതുപോലെ ഭയങ്കര ശമ്പളം വാങ്ങിക്കുന്ന നഴ്‌സായിത്തീരണം ഞാനും എന്നൊക്കെ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. ക്ലാസില്‍ ഫിസിക്‌സും കെമിസ്ട്രിയുമൊക്കെ പഠിപ്പിക്കുമ്പോള്‍ ആരും കാണാതെ പിന്‍ ബെഞ്ചിലിരുന്ന് ഞാന്‍ നോവലുകള്‍ വായിച്ചുതീര്‍ത്തു. പരീക്ഷക്ക് നിസ്സാര മാര്‍ക്കാണ് കിട്ടിയത്. പ്രീഡിഗ്രിക്ക് തോറ്റു. അങ്ങനെയാണ് മൂവാറ്റുപുഴയില്‍ത്തന്നെയുള്ള ട്യൂട്ടോറിയല്‍ കോളജില്‍ എത്തുന്നത്. അവിടെ മറ്റൊരന്തരീക്ഷമായിരുന്നു. അവിടെവെച്ചാണ് ബോംബെയില്‍ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തതിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു മാഷെ പരിചയപ്പെടുന്നത്. കെമിസ്ട്രിയാണ് മാഷ് പഠിപ്പിച്ചിരുന്നത്. കോസ്‌മോപൊളിറ്റന്‍ കള്‍ചറില്‍നിന്ന് വന്നതുകൊണ്ടാകാം അങ്ങോര്‍ എല്ലാവരുമായും നന്നായി മിങ്കിള്‍ ചെയ്തു. ക്ലാസില്‍ കുറെ സുന്ദരിമാരുണ്ടായിരുന്നു. മാഷിന് അവരോടൊക്കെ ഏറെ ഇഷ്ടമായിരുന്നു. അവരെപ്പോലെ സുന്ദരിയാവാത്തതില്‍ ഞാനൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ആദ്യമൊന്നും മാഷ് എന്നെ ശ്രദ്ധിച്ചിരുന്നതേയില്ല. പക്ഷേ, എനിക്ക് തീവ്രമായ ആരാധനയായിരുന്നു. സാഹചര്യവശാല്‍ ഞങ്ങള്‍ പ്രണയത്തിലായി. ആ പ്രണയത്തിന് അനാവശ്യമായ ഒരു ഗൗരവം കൈവന്നു. ഞങ്ങള്‍ ഒരിക്കല്‍ എറണാകുളത്തുപോയി. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. 'ഉപഭോഗം' എന്ന കഥ ആ പശ്ചാത്തലത്തിലെഴുതിയതാണ്. യാഥാസ്ഥിതികമായ അന്തരീക്ഷത്തെക്കുറിച്ചല്ലാതെ ഞങ്ങളെക്കുറിച്ചൊന്നും അയാള്‍ പറഞ്ഞില്ല. ഒന്നും പറയാതെ കാടിലും പടര്‍പ്പിലും തല്ലുന്നത് കണ്ടപ്പോള്‍ത്തന്നെ എനിക്ക് മനസ്സിലായി, അങ്ങോര്‍ എന്നെ കല്യാണം കഴിക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന്. ഓരോന്ന് വായിച്ചു വായിച്ച്, പ്രണയിച്ചാല്‍ കല്യാണം കഴിക്കണമെന്ന സങ്കല്‍പമാണ് അന്നൊക്കെ എന്നിലുണ്ടായിരുന്നത്. അങ്ങോര്‍ എന്നെയൊന്ന് തൊടുകപോലുമുണ്ടായില്ല. പതിനേഴിന്റെ അറിവില്ലായ്മയില്‍ നമ്മളത് മോഹിക്കുമെങ്കിലും. സൗഹൃദത്തിനുമപ്പുറം ഒരു വികാരം. അത്രയേ അങ്ങോര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍, എനിക്ക് ആദ്യമായി പ്രണയിക്കുന്ന കൊച്ചുപെണ്ണിന്റെ എല്ലാ വികാരതീവ്രതകളുമുണ്ടായിരുന്നു. ഞാനെത്ര മുന്നോട്ടുപോയിട്ടും കാര്യമില്ല എന്നു മനസ്സിലായി. ആ പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് ഭയങ്കര ഷോക്കായിരുന്നു. ഞാന്‍ മുടി മുറിച്ചും നിറം മങ്ങിയ സാരിയുടുത്തും ഒരു വിധവയെപ്പോലെയാണ് അക്കാലത്ത് നടന്നിരുന്നത്. ഒരു പ്രണയത്തകര്‍ച്ചയുടെ എല്ലാ വിഷമതകളും എന്നെ വേട്ടയാടിയിരുന്നു. പ്രണയികളുടെ സങ്കടങ്ങള്‍ എനിക്ക് നല്ലവണ്ണം മനസ്സിലാകുമല്ലോ. അതുകൊണ്ട് ഒരുപാട് പ്രണയികള്‍ക്ക് ഞാന്‍ ഹംസമായിട്ടുണ്ട്. ഒരു ഈഴവ പയ്യന്‍ നമ്പൂതിരി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവര്‍ക്ക് ഒരിക്കലും നേര്‍ക്കുനേരെനിന്ന് സംസാരിക്കാനുള്ള ധൈര്യമില്ല. അയാള്‍ പറയുന്നത് മുഴുവന്‍ കേട്ട് പെണ്‍കുട്ടിയോട് പറയുന്നത് ഞാനാണ്. ഇപ്പോള്‍ ഒരു പ്രണയത്തെച്ചൊല്ലി ജീവിതം ത്യജിക്കാന്‍ ആരെങ്കിലും തയാറാവുമോ? ആലുവ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പരിസരത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഭ്രാന്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ കുഞ്ഞിനെ ഒക്കത്തുവെച്ച് മറ്റൊന്നിനെ കൈയില്‍ തൂക്കിപ്പിടിച്ച് ഉറക്കെയുറക്കെ അവര്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അവര്‍ ആരാണെന്ന് ഞാന്‍ അന്വേഷിച്ചു. ബി.എഡ് കഴിഞ്ഞ സ്ത്രീയാണത്. പ്രണയത്തകര്‍ച്ചകൊണ്ട് മനോനില തെറ്റിപ്പോയി. ഇന്ന് പ്രണയികള്‍ കുറെക്കൂടി പ്രാക്ടിക്കല്‍ ആണ്. അന്ന് പ്രണയത്തിന്റെ സംസ്‌കാരം വ്യത്യസ്തമായിരുന്നു. പ്രണയത്തിനുവേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്യുന്ന കാലം.
 എല്ലാ പ്രണയങ്ങളും ത്യാഗങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ?
ഒരു പ്രണയവും നമ്മുടെ ഉള്ളില്‍നിന്ന് പോകുന്നില്ല. അവയോരോന്നും ഹൃദയത്തിന്റെ ഓരോ അറകളില്‍ ഇരിക്കുന്നുണ്ടാകും. പ്രണയം എന്ന് പൊതുവേ പറയാമെങ്കിലും ഓരോരുത്തരോടും തോന്നുന്ന വികാരത്തിന് വ്യത്യസ്തതകളുണ്ട്. ബോംബെ മാഷിനോട് തോന്നിയ പ്രണയമായിരുന്നില്ല ഒരു ചിത്രകാരനോട് തോന്നിയ പ്രണയം. ശശിയോടുള്ളത് പ്രണയമേ ആയിരുന്നില്ല. നല്ല ഒരു സൗഹൃദമായിരുന്നു. പക്ഷേ, ശശിക്കെന്നോട് ഭയങ്കര പ്രണയമായിരുന്നു. ആ പ്രണയത്തെയാണ് ഞാന്‍ പ്രണയിച്ചത്. തീക്ഷ്ണവും നിഷ്‌കളങ്കവുമായ പ്രണയം എനിക്കിഷ്ടമാണ്. പക്ഷേ, എനിക്ക് പ്രണയിക്കാന്‍ വയ്യ. പ്രധാന തടസ്സം രൂപമാണ്. എന്റെ സങ്കല്‍പത്തിലെ പുരുഷന്‍ ഇങ്ങനെയൊന്നുമല്ല. പ്രണയിച്ചു പ്രണയിച്ച് തളര്‍ന്നപ്പോള്‍ എനിക്കുതോന്നി വിവാഹജീവിതത്തിന് പ്രണയത്തെക്കാള്‍ നല്ലത് സൗഹൃദമായിരിക്കുമെന്ന്. മഹാരാജാസ് കോളജ് പ്രണയികളുടെ ലോകമായിരുന്നു. ഒരു പ്രണയഭാവംകൂടി ഈ കാമ്പസിനുണ്ട്.
പ്രണയങ്ങള്‍ പലതും അവസാനിച്ചുപോയെങ്കിലും അതിന്റെ ഓര്‍മകള്‍, വേദനകള്‍ ഇതൊക്കെ കാലത്തിലൂടെ തുടരുകയായിരുന്നു. കുറച്ചുനാളുകള്‍ക്ക്മുമ്പ് ഒരുപാട് അന്വേഷിച്ച് ബോംബെ മാഷ്‌ടെ ഫോണ്‍നമ്പര്‍ കണ്ടുപിടിച്ചു. ഞാന്‍ മാഷെ വിളിച്ചു. ഞാന്‍ ഗ്രേസിയാണെന്ന് പറഞ്ഞപ്പോള്‍ മാഷ്‌ക്ക് എന്നെ മനസ്സിലായതേയില്ല. ഈ മനുഷ്യന്റെ ഓര്‍മകളാണോ ഇത്രയും കാലം ഞാന്‍ കൂടെ കൊണ്ടുനടന്നതെന്ന് ഞാന്‍ എന്നോടുതന്നെ സഹതപിച്ചു. പണ്ട് എന്നെ കെമിസ്ട്രി പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയെന്തൊക്കെയോ ഞാന്‍ പറഞ്ഞു. ഞാന്‍ സ്‌നേഹിച്ചിരുന്നുവെന്ന് പറയാന്‍ എനിക്ക് മടിയായി. ഒടുവില്‍ മാഷ് എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ ആത്മകഥ എഴുതിയിട്ടുണ്ടെന്നും അതില്‍ ഈ കഥകളൊക്കെയുണ്ടെന്നും  അയച്ചുതരാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞു. ''പുസ്തകമയച്ചോളൂ. പക്ഷേ, ഞാന്‍ പുസ്തകമൊന്നും വായിക്കാറില്ല. മലയാളം തീരെയില്ല. ആകെ വായിക്കുന്നത് ഇംഗ്ലീഷ് പേപ്പറാണ്'' എന്നൊക്കെയായിരുന്നു മറുപടി. ആ നിമിഷത്തില്‍ എന്റെയുള്ളില്‍ ഒരു വലിയ സ്‌ഫോടനം നടന്നു. എനിക്ക് മലയാളം പ്രാണനെപ്പോലെയാണ്. മലയാളം വായിക്കാത്ത, അതുവഴി കിട്ടുന്ന അനുഭൂതികളൊന്നും അറിയാന്‍ കഴിയാത്ത ഒരാളെ എന്നെപ്പോലെ ഒരാള്‍ എങ്ങനെ സ്‌നേഹിച്ചുവെന്ന് ഞാനദ്ഭുതപ്പെട്ടു. കോലഞ്ചേരി കോളജിലെ മൂന്നുകൊല്ലം എന്റെ ജീവിതം എത്ര നിറംകെട്ടതായിരുന്നെന്ന് ഞാനപ്പോള്‍ ഓര്‍ത്തു. പ്രണയത്തകര്‍ച്ചയില്‍ നൊന്തുനൊന്ത് കഴിഞ്ഞുകൂടിയ ആ കാലം. അതെല്ലാം ഈ മനുഷ്യനെച്ചൊല്ലിയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ കരയണോ ചിരിക്കണോ എന്നായി എന്റെ ശങ്ക. ഞാന്‍ പുസ്തകം അയച്ചില്ല. ആ രൂപവും ഓര്‍മകളും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പൊടുന്നനെ മാഞ്ഞുപോയി. പ്രണയത്തിന്റെ തരിപോലും ശേഷിക്കാതെ ഒലിച്ചുപോയി.
അധ്യാപികയായപ്പോള്‍ പ്രണയത്തോടുള്ള സമീപനം എങ്ങനെയായിരുന്നു?
കോളജില്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ അവിടെയുമിവിടെയുമെല്ലാംനിന്ന് വര്‍ത്തമാനം പറയുന്നത് വിലക്കുന്ന അധ്യാപകരുണ്ടായിരുന്നു. പ്രണയിച്ച് കല്യാണം കഴിഞ്ഞ അധ്യാപികമാര്‍പോലും കുട്ടികളോട് വളരെ സ്ട്രിക്ട് ആയിരുന്നു. അവരെ പ്രണയത്തിന്റെ പേരില്‍ ശാസിക്കുമായിരുന്നു.  ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ക്ലാസില്‍ കവിത പഠിപ്പിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് ഒരിക്കലെങ്കിലും പ്രണയിക്കണം. ആ പ്രണയം എവിടെയെങ്കിലും എത്തിച്ചേരണമെന്ന് നിങ്ങളോട് പറയില്ല. പക്ഷേ, പ്രണയം എന്ന വികാരം എന്താണെന്നറിഞ്ഞിരിക്കണം. അപ്പോള്‍ പലരും പറയും ''ഗ്രേസിക്ക് അങ്ങനെയൊക്കെ പറയാം. ആരാന്റെ അമ്മക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല രസമായിരിക്കുമെന്ന്.'' അങ്ങനെയല്ല. ഞാനെന്റെ മകളോടും പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ മനുഷ്യത്വത്തിന് പൂര്‍ണത കിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യന്റെ നൈസര്‍ഗികമായ ചോദനകളെ കടിഞ്ഞാണിട്ട് വിലക്കുന്നതില്‍ കാര്യമില്ല. പക്ഷേ, ചില പ്രണയങ്ങളൊന്നും എനിക്ക് ഉള്‍ക്കൊള്ളാനും കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ക്ക് കുട്ടികളോട് മക്കളോടെന്നപോലെ വാത്സല്യമാണ് വേണ്ടത്. വിവാഹേതര പ്രണയത്തെ ഞാന്‍ കുറ്റപ്പെടുത്താറേയില്ല. അതിനെക്കുറിച്ച് എനിക്ക് മറ്റൊരു കാഴ്ചപ്പാടാണുള്ളത്. വിവാഹം വിരസമാകുമ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചേക്കാം. എനിക്കത് മനസ്സിലാകും. 'പടിയിറങ്ങിപ്പോയ പാര്‍വതി' ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ്. വിവാഹേതര ബന്ധങ്ങള്‍ മിക്കവാറും താല്‍ക്കാലികമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. ഏറക്കുറെ സ്വാഭാവികവുമാണ്.
ഗ്രേസി എന്ന കഥാകാരി പലപ്പോഴും മാധവിക്കുട്ടിയെ ഓര്‍മിപ്പിക്കുന്നുവെന്ന് പറയാറുണ്ട്?
കോലഞ്ചേരി കോളജില്‍ ബിനോയ് ചാത്തുരുത്തി എന്ന ഒരു മാഷ് ഉണ്ടായിരുന്നു. സാഹിത്യത്തോട് തീവ്രമായ അഭിനിവേശമുള്ള ഒരാള്‍. എനിക്ക് ദിശാബോധം ഉണ്ടാക്കിത്തന്നത് ആ മാഷാണ്. ഒരിക്കല്‍ ഞാനൊരു കഥയെഴുതി മാഷെ കാണിച്ചു. മാധവിക്കുട്ടിയുടെ കഥയുമായി നല്ല സാമ്യമുണ്ടെന്ന് മാഷ് പറഞ്ഞു. മാധവിക്കുട്ടിയെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ഒന്നും വായിച്ചിട്ടില്ല. മാധവിക്കുട്ടിയെക്കുറിച്ച് ഒരു അവേര്‍ഷന്‍ ഉള്ളതുകൊണ്ടാണോ എന്തോ നിര്‍മല കോളജിന്റെ ലൈബ്രറിയിലൊന്നും അവരുടെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നില്ല. മാധവിക്കുട്ടിയെ വായിക്കാതെ എങ്ങനെയാണ് എഴുത്തുകാരിയാവുന്നതെന്ന് മാഷ് ചോദിച്ചു. ചില പുസ്തകങ്ങള്‍ മാഷ്തന്നെ തന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടെത്തിയപോലെ. കണ്ണാടിയില്‍ നോക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. നമ്മുടെ ഉള്ളിലെ നിഗൂഢമായ ചില മാനസികാവസ്ഥകളൊക്കെ കഥയില്‍ വിരിഞ്ഞുവിരിഞ്ഞ് വരുന്നതു കണ്ടപ്പോള്‍ വല്ലാത്ത അതിശയവും ആരാധനയുമായി. പക്ഷേ, എഴുത്തുകാരെ ദൂരെനിന്ന് കാണുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട്. മാധവിക്കുട്ടിയോടുള്ള ആരാധനക്ക് പിന്നീട് മങ്ങലേറ്റു. മനുഷ്യനില്‍ ഒരുപാട് വൈരുധ്യങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ, ഒരു ദിവസം ഒരു കാര്യത്തെക്കുറിച്ച് അനുകൂലമായി പറയുക. അടുത്തദിവസം അതേകാര്യം നേരെ തിരിച്ച് പറയുക. അതൊന്നും എനിക്ക് സ്വീകാര്യമായി തോന്നുന്നില്ല. ആദ്യം ഞാനെഴുതിയ കഥക്ക് മാധവിക്കുട്ടിയുടെ കഥയോട് സാമ്യമുണ്ടെന്ന് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് കുറച്ച് സ്വതന്ത്രമായും ബോള്‍ഡായും ചിന്തിക്കുന്ന സ്ത്രീകള്‍ക്ക് പൊതുവായി ചില സമാനതകളുണ്ടെന്നാണ്.
 മാധവിക്കുട്ടിയാണ് എഴുത്തുകാരികള്‍ക്ക് ധൈര്യംപകര്‍ന്നതെന്ന അഭിപ്രായത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
എന്റെ കാഴ്ചയില്‍ മാധവിക്കുട്ടിയെക്കാള്‍ ധൈര്യം ഉണ്ടായിരുന്നത് ലളിതാംബിക അന്തര്‍ജനത്തിനാണ്. അന്നത്തെ കാലഘട്ടത്തില്‍ മറക്കുടക്കുള്ളില്‍നിന്ന് പുറത്തുകടന്ന് സര്‍ഗാത്മകതയില്‍ ഏര്‍പ്പെടാന്‍ എത്ര ധൈര്യം വേണം! സത്യത്തില്‍ അവര്‍ ഒരുപാട് സംഘര്‍ഷങ്ങള്‍, സങ്കടങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. മോഹനന്‍ സര്‍ (എന്‍. മോഹനന്‍) ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ''എനിക്കൊന്നു വയസ്സായെങ്കില്‍ മതിയായിരുന്നു''വെന്ന് അമ്മ പലപ്പോഴും സങ്കടപ്പെട്ടിരുന്നുവെന്ന്. സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്നതുകൊണ്ട് അപഖ്യാതി കേള്‍ക്കേണ്ടിവന്നു. നരച്ചു വയസ്സായാല്‍ അതൊരു വയസ്സിയല്ലേ എന്ന് പറഞ്ഞ് ആളുകള്‍ ഒഴിവാക്കും.  മാധവിക്കുട്ടി ജീവിതത്തില്‍ ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സ്ത്രീയാണ്. ദേവകളുടെ കാര്യത്തില്‍ മനുഷ്യര്‍ ഇടപെടാത്തതുപോലെ ഭര്‍ത്താവും മക്കളും ഒരു ദേവസ്ത്രീയെപ്പോലെയാണ് അവരെ കണ്ടിരുന്നതെന്ന് അടുത്തറിയുന്നൊരാള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'മായ്ക്കുന്നതിങ്ങനെ' എന്ന കഥയില്‍ മാധവിക്കുട്ടി ഒരു കഥാപാത്രമാണ്. പേര് പറഞ്ഞിട്ടില്ല എന്നുമാത്രം. പെണ്‍കുട്ടികള്‍ ഇല്ല എന്നത് വലിയ സ്വാതന്ത്ര്യമാണ്. ആണ്‍കുട്ടികള്‍ മാത്രമുള്ള അമ്മമാര്‍ അനുഭവിക്കുന്ന വലിയ സ്വാതന്ത്ര്യം മാധവിക്കുട്ടിക്കുണ്ടായിരുന്നു. പിന്നെ, കേരളീയ സമൂഹത്തില്‍നിന്നകന്ന് കഴിയാനുള്ള അവസരവും ലഭിച്ചു. ഇന്റര്‍നാഷനല്‍ ഫിഗറാവാന്‍ മാധവിക്കുട്ടിക്ക് സാധിച്ചത് അതുകൊണ്ടൊക്കെത്തന്നെയാണ്.
 ഫെമിനിസം കേരളത്തിലെ സ്ത്രീകളില്‍ പ്രവര്‍ത്തിക്കുന്നതും ഇതുപോലെത്തന്നെയല്ലേ?
എത്രതന്നെ പറഞ്ഞാലും ഫെമിനിസം കേരളത്തിലെ സ്ത്രീകളെ കാര്യമായി ബാധിച്ചിട്ടില്ല. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ പറയുന്നത് ഫെമിനിസമൊന്നുമല്ല മിക്‌സിയും വാഷിങ്‌മെഷീനും ഡിഷ്‌വാഷറുമൊക്കെയാണ് അവരെ രക്ഷിച്ചതെന്നാണ്. ഭാരപ്പെട്ട ജോലിയല്ലെങ്കിലും ഒരുപാട് സമയം ചെലവഴിക്കേണ്ട ഒരിടമാണ് അടുക്കള. ആശയങ്ങളല്ല യന്ത്രങ്ങളാണ് തങ്ങളെ സ്വതന്ത്രരാക്കിയതെന്ന് പറയുമ്പോള്‍ അതില്‍ ആലോചിക്കേണ്ടതായി പലതുമുണ്ട്. വിദേശത്തുനിന്ന് വന്ന ഈ പ്രത്യയശാസ്ത്രം നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. നമ്മുടെ സംസ്‌കാരവും പരിതോവസ്ഥകളും അനുസരിച്ച് പടര്‍ന്നുപന്തലിക്കാന്‍ പറ്റിയ ഒന്നല്ല അത്. എന്റെ ചില കഥകളിലൊക്കെ ഫെമിനിസത്തിന്റെ അംശങ്ങള്‍ കാണാനാകും. അതൊക്കെ എന്റെ ജീവിതാനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ്. പ്രത്യയശാസ്ത്ര സംബന്ധിയായി ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ പണ്ടേതന്നെ സ്വാതന്ത്ര്യം ഇച്ഛിക്കുന്ന സ്ത്രീയാണ്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് കലഹിച്ചാണ് ഞാന്‍ വളര്‍ന്നത്. ഫെമിനിസം പറയുന്ന കൂട്ടര്‍തന്നെ അവരുടെ യഥാര്‍ഥ ജീവിതത്തില്‍ ഇതൊന്നുമായിരിക്കില്ല പ്രാവര്‍ത്തികമാക്കുന്നത്. തീവ്രമായ ഫെമിനിസം പറയുന്നവര്‍പോലും വീട്ടില്‍ ചെന്നാല്‍ സാധാരണ സ്ത്രീകളെപ്പോലെതന്നെയാണ് ജീവിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ വ്യത്യസ്തമായി ജീവിക്കുന്നുണ്ടാവാം; അത്രതന്നെ.
കുടുംബമാണ് സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ട്, അത്തരം വ്യവസ്ഥകള്‍ തകരണം എന്ന ആശയത്തോട് എങ്ങനെ പ്രതികരിക്കണം?
ഒരുകാര്യം തകര്‍ക്കണമെന്ന് പറയുമ്പോള്‍ പകരംവെക്കാന്‍ മറ്റൊരുകാര്യം കണ്ടുപിടിക്കണ്ടേ? കുടുംബത്തിനുപകരംവെക്കാന്‍ ഒന്നുമില്ല. കുടുംബഘടനയെ നിഷേധിക്കല്‍, ലൈംഗിക സ്വാതന്ത്ര്യം ഇതൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. അതിന്റെ പ്രായോഗികതയെക്കുറിച്ച് എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്. വിദേശങ്ങളിലൊക്കെ സ്ത്രീ പൊതുസ്വത്താകുന്ന കമ്യൂണുകളുണ്ടായിരുന്നു. ഒരു സ്ത്രീ ഒരു പുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ആ സ്ത്രീക്കുതന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാകും. അതിലും കുട്ടിയുണ്ടാകും. ആര് ആരുടെയൊക്കെ കുട്ടികളാണെന്ന് അറിയാത്ത സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ തമ്മിലും ബന്ധമുണ്ടാകാം. അങ്ങനെ വരുമ്പോള്‍ മൃഗങ്ങളും മനുഷ്യരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? മനുഷ്യനും അതുപോലെയാകുക എന്നുവെച്ചാല്‍ ഇത്രയുംകാലംകൊണ്ട് നമ്മള്‍ ആര്‍ജിച്ച സംസ്‌കാരത്തിനൊന്നും ഒരര്‍ഥവുമില്ല എന്നു വരില്ലേ?  ഇത്തരം ആശയങ്ങളൊന്നും സാധ്യമായ കാര്യങ്ങളല്ല. ഈ പറച്ചിലിലൊക്കെ ഒരുതരം കാപട്യം ഉണ്ട്. ഒരു മീറ്റിങ്ങില്‍ പങ്കെടുത്തപ്പോള്‍ ഒരു ഫെമിനിസ്റ്റ് സംസാരിക്കുന്നത് കുറെനേരം ചെവികൂര്‍പ്പിച്ചിരുന്നിട്ടും ഒരക്ഷരം മനസ്സിലായില്ല. അവര്‍ പറയുന്നത് അവര്‍ക്കുതന്നെ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല. ഹൃദയത്തെയൊന്നും സ്‌പര്‍ശിക്കാതെയുള്ള ഇത്തരം സംഭാഷണങ്ങള്‍ ഭയങ്കര ജാടയാണ്. സത്യം എന്നു പറയുന്നത് വളരെ ലളിതമാണ്. അത് നേരിട്ട് ഹൃദയത്തില്‍ സ്‌പര്‍ശിക്കും. മീറ്റിങ് കഴിഞ്ഞ് സൗഹൃദ സംഭാഷണത്തിനിടയില്‍ ഇത്രയും ഭീകരമായി പ്രസംഗിച്ച ആ ഫെമിനിസ്റ്റ് പറയുന്നത്, എനിക്ക് കോള്‍ഡാണ്. വൈകുന്നേരം സ്‌നേഹസമ്പന്നനായ ഭര്‍ത്താവ് വിക്‌സിട്ട് ആവി കൊള്ളിക്കും. എന്റെ ഭര്‍ത്താവ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ സാധാരണ പെണ്ണുങ്ങള്‍ പറയുന്നതുപോലെത്തന്നെ ഈ തീവ്രവാദിയായ ഫെമിനിസ്റ്റും പറയുന്നതുകേട്ട് ഞാന്‍ അതിശയിച്ചുപോയി. കുടുംബം തകര്‍ക്കണം. കുടുംബമാണ് സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ നശിപ്പിക്കുന്നത് എന്നുപറയുന്നവര്‍തന്നെ വീട്ടില്‍ ചെന്നാല്‍ ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, അവരുടെ ലോകം ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ആ ലോകത്തെയൊന്നും അവര്‍ ഉപേക്ഷിക്കില്ല. എന്നിട്ട്, മറ്റുള്ളവരോട് ഉപേക്ഷിക്കാന്‍ പറയുന്നതിനോട് എനിക്ക് എതിര്‍പ്പാണ്. നമ്മള്‍ ഒരാളോട് എന്തെങ്കിലും ചെയ്യാന്‍ ഉപദേശിക്കണമെങ്കില്‍ അതുചെയ്യാന്‍ നമുക്ക് പ്രാപ്തിയുണ്ടാകണം. അതിനു പറ്റാത്തവര്‍ ഒരുതരം ആശയസമരങ്ങളും നടത്തരുതെന്നാണ് എന്റെ പോളിസി. ഒരുമാതിരിപ്പെട്ട ചര്‍ച്ചകളിലൊന്നും എന്നെ കാണാത്തത് അതുകൊണ്ടാണ്. ഹിപ്പോക്രസി എനിക്ക് തീരെ സഹിക്കാനാവില്ല.
സ്ത്രീയുടെ സര്‍ഗാത്മകതയെ കുടുംബം എങ്ങനെ ബാധിക്കും?
സ്ത്രീയുടെ സര്‍ഗാത്മകതയില്‍ കുടുംബത്തിന്റെ കെട്ടുപാടുകള്‍ ഉണ്ട്. വിദേശത്തുള്ളപോലെ ഈടുള്ള കൃതികള്‍ ഇവിടെ ഉണ്ടാകുന്നില്ല എന്നുപറയാറുണ്ട്. അതിന് കൃത്യമായ കാരണങ്ങളുണ്ട്. വിദേശികള്‍ക്ക് കുടുംബജീവിതത്തിന് വലിയ പ്രാധാന്യമില്ല. അവര്‍ അവരുടെ തട്ടകം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അതില്‍ fully devoted ആണ്. വേറെ ബാധ്യതകളില്ല. ഇവിടെ അങ്ങനെയല്ല. സ്ത്രീകളുടെ കാര്യമാകട്ടെ തീര്‍ത്തും പരുങ്ങലിലാണ്. പ്രാരബ്ധങ്ങളുടെ നടുക്കാണ് സ്ത്രീകള്‍ ജീവിക്കുന്നത്. ഇന്ത്യന്‍ അമ്മമാരുടെ മാത്രം അവസ്ഥയാണിത്. അങ്ങനെ നോക്കുമ്പോള്‍ സാറാ ടീച്ചര്‍ വലിയ ഒരതിശയമാണ്. ഇതിനെല്ലാം ഇടയിലും എന്തെല്ലാം ചെയ്യുന്നു, എഴുതുന്നു! എനിക്ക് തോന്നുന്നത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമില്ല എന്നാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമില്ല. ഭാഗികമായ ഉത്തരങ്ങള്‍ കിട്ടിയേക്കാം. ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരാകുന്നുവെന്നത് ഒരു കാര്യമാണ്. അത്രയേയുള്ളൂ. എന്റെ 'കല്ലു' എന്ന കഥതന്നെ ഉദാഹരണം. പുരുഷന്മാര്‍ക്ക് സമീപിക്കാനാകാത്തവിധം ഭയങ്കരിയായിട്ടാണ് കല്ലുവിനെ പുറംലോകം നോക്കിക്കാണുന്നത്. പക്ഷേ, അവളുടെ ഉള്ളു നോക്കിയേ. പുരുഷനോടൊത്ത് ജീവിക്കണമെന്നും കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുമൊക്കെ തീക്ഷ്ണമായി അവള്‍ അഭിലഷിക്കുന്നുണ്ട്. തീവ്രമായി ഫെമിനിസം പറയുന്നവരുടെ മുന്നില്‍വെക്കാനുള്ള ഒരു കഥ ഇതാണ്. പുരുഷന്മാരില്ലാതെ ജീവിക്കാമെന്നൊരു ചങ്കൂറ്റമൊക്കെ ഒരു കാലത്തു തോന്നിയേക്കും. കുറച്ചുകഴിയുമ്പോള്‍ നമ്മള്‍ സങ്കടപ്പെടും. തീവ്രമായ ഫെമിനിസത്തോട് എനിക്ക് ഒരു യോജിപ്പുമില്ല.
എന്തിന്റെയും എക്‌സ്ട്രീം ലെവലിലേക്ക് പോവുക. അതുതന്നെയല്ലേ പല സംസ്‌കാര വിമര്‍ശങ്ങളിലും നിരൂപണങ്ങളിലുമൊക്കെ കാണുന്നത്?
എന്‍.എസ്. മാധവന്‍ 'ഹിഗ്വിറ്റ'യില്‍ ജബ്ബാര്‍ എന്ന കഥാപാത്രത്തെ ആവിഷ്‌കരിച്ചതിനെ ജാതീയമായി നേരിടുന്ന നിരൂപണങ്ങള്‍ അതുപോലെയാണ്. ഇത്രയൊക്കെ വായനയുടെയും എഴുത്തിന്റെയും സംസ്‌കാരമുള്ളവര്‍പോലും അങ്ങനെയാണ് ചിന്തിക്കുന്നത്. 'പെരുമഴക്കാലം' എന്ന സിനിമയെക്കുറിച്ചും അത്തരം കമന്റുകള്‍ വന്നിട്ടുണ്ട്. ഭയങ്കരമായി ഫീല്‍ ചെയ്ത ഒരു കാര്യമായിരുന്നു അത്. 'മലയാള'ത്തില്‍ ഞാനതിനെകുറിച്ച് എഴുതിയിരുന്നു. ഈയിടെ ഭാഷാപോഷിണിയിലും സിനിമയിലെ പെണ്‍കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശകലനം. ഒരു പാഴ്‌വേലയാണത്. സിനിമയിലെ കഥവെച്ചുകൊണ്ട് പ്രത്യയശാസ്ത്രപരമായി അതിനെ വിശകലനം ചെയ്യുന്നതില്‍ ഒരു കഴമ്പുമില്ല. സിനിമ എന്നുപറയുന്നത് ഒരു വ്യവസായമാണ്. അതില്‍ കുറച്ചു കലയുണ്ടെന്നത് സത്യമാണ്. അതിനെക്കാളുപരി കോടികളുടെ ബിസിനസ്സാണത്. മനുഷ്യരെ അതിലേക്ക് അങ്ങനെ വലിച്ചടുപ്പിക്കാം. മുടക്കിയ കാശും ലാഭവും എങ്ങനെയുണ്ടാക്കാം എന്നുമാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. 'പെരുമഴക്കാല'ത്തെകുറിച്ച് ഒരു നിരൂപകന്‍ എഴുതിയത്, ഒരു മുസ്‌ലിം പെണ്‍കുട്ടി പട്ടത്തി പെണ്‍കുട്ടിയുടെ കാല്‍ക്കല്‍വീഴുന്നത് ബി.ജെ.പി ലൈന്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നാണ്. ഈ കഥ നേരെതിരിച്ചു സങ്കല്‍പിച്ചു നോക്കൂ. വിധവയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പുനര്‍വിവാഹം ഒരു തടസ്സമേയല്ല. അത് പുതുമയുള്ള ഒരു വിഷയവുമല്ല. അവരുടെ മതത്തിന്റെ സംസ്‌കാരം അതാണ്.
തമിഴ്ബ്രാഹ്മണ സമുദായത്തില്‍ കാറ്റും വെളിച്ചവും കയറാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്ന വിധവയുടെ സ്ഥിതി അതല്ല. അവള്‍ വിധവയാണെന്ന് സമൂഹം അവളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എത്ര കൊഴുത്ത തലമുടിയും മുറിച്ചുമാറ്റും. വെള്ളയുടുപ്പിക്കും. രതിവികാരങ്ങള്‍ ഉണരാത്ത  ഭക്ഷണം കൊടുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കും. അങ്ങനെയുള്ള സമുദായത്തിലെ കഥാപാത്രത്തെ അത്തരത്തില്‍ ആവിഷ്‌കരിച്ചാലേ നമുക്ക് ഫീല്‍ ചെയ്യുകയുള്ളൂ. നമ്മളതിന്റെ ഭീകരത ആലോചിക്കും. അതിനെചൊല്ലിയുള്ള നമ്മുടെ വ്യഥ ഉണരണമെങ്കില്‍, തീവ്രമാകണമെങ്കില്‍ അങ്ങനെയൊരു കഥാപാത്രംതന്നെ വേണം. ഹൃദയത്തെ മഥിക്കുന്നിടത്തേ സിനിമ വിജയിക്കൂ. സിനിമ കച്ചവടമാണ്. അതുപോലെതന്നെ 'രാജമാണിക്യം' കണ്ട് മാര്‍ജിനലൈസ് ചെയ്ത ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നൊക്കെ പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്! പഴയകാല സിനിമകളില്‍ അച്ചടിഭാഷയിലാണ് സംസാരിച്ചിരുന്നത്. കുറെ കഴിഞ്ഞപ്പോള്‍ വള്ളുവനാടന്‍ ഭാഷ വന്നു. കുറെനാള്‍ അതുകേട്ടു. പിന്നെ, അതും മടുത്തുതുടങ്ങി. അപ്പോള്‍ ഒരു ചെയ്ഞ്ച്. 'രാജമാണിക്യം' ഭാഷയും അതുപോലെയാണ്. എന്തര് കൗതുകം! അല്ലാതെ സിനിമക്കാര്‍ മാര്‍ജിനലൈസ് ചെയ്ത ഭാഷയെ പൊക്കിയെടുത്ത് വലിയ ഭാഷാ സേവനം ചെയ്യുന്നു എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ശുദ്ധ മണ്ടത്തമാണ്. എന്തിനാണ് ഇതുപോലെ യാഥാര്‍ഥ്യബോധമില്ലാത്ത നിരൂപണങ്ങള്‍ എഴുതുന്നത്?
സ്വന്തം കഥകളെകുറിച്ചു വരുന്ന പഠനങ്ങളോടുള്ള മനോഭാവമെന്താണ്?
ഒരുപാട് സ്യൂഡോ ഇന്റലക്ച്വല്‍സ് ഉള്ള സമൂഹമാണ് നമ്മുടേത്. കഥകളെകുറിച്ചു വരുന്ന ചില പഠനങ്ങളൊക്കെ എന്നെ ഭയങ്കരമായി നിരാശപ്പെടുത്താറുണ്ട്. അതിനെക്കാളും കഥകളെ ഉള്‍ക്കൊള്ളുന്ന വായനക്കാരുണ്ട്. പണ്ട് വായനക്കാര്‍ കത്തുകളൊക്കെ എഴുതിയിരുന്നകാലത്ത് ഞാനത് മനസ്സിലാക്കിയിട്ടുണ്ട്. ധാരാളം കത്തുകള്‍ വായനക്കാര്‍ എഴുതാറുണ്ടായിരുന്നു. ഞാനൊരിക്കല്‍ മുന്നൂറു പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങിവെച്ചു. എല്ലാത്തിനും മറുപടി എഴുതാന്‍. ഇപ്പോള്‍ പിറന്ന പിഞ്ചുകുഞ്ഞുങ്ങളടെ ഒരു നൈര്‍മല്യമുണ്ട് പോസ്റ്റ്കാര്‍ഡിലെഴുതുന്ന കത്തുകള്‍ക്ക്. ചില നിരൂപകര്‍ കഥയെ കണ്ടെത്തുന്നതിനെക്കാള്‍ ഭംഗിയായി വായനക്കാര്‍ കണ്ടെത്തും. ഓണപ്പതിപ്പുകളിലൊക്കെ നിറയെ കഥയുണ്ടായിരുന്ന കാലത്ത് എന്റെ 'തിരുമുറിവ്' എന്ന കഥ വന്നു. അപ്പോള്‍ ഒരു നിരൂപകന്‍ അതിനെ വിലയിരുത്തിയത് ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല. കഥാപാത്രം തെറ്റ് ചെയ്യുമ്പോഴാണ് മുറിവ് തുറന്ന് ചോരയും ചലവും വരുന്നത്. മനഃസാക്ഷിയുടെ പ്രതീകമാണ് ആ മുറിവ്. അങ്ങനെയാണ് 'തിരുമുറിവു'ണ്ടാകുന്നത്. അത് വായനക്കാര്‍ കൃത്യമായി കണ്ടെത്തി. അല്ലെങ്കിലും അക്കാദമിക ഭാഷയിലെഴുതുന്ന ഈ നിരൂപണങ്ങള്‍ എനിക്ക് ഒട്ടും പറ്റാറില്ല. നിരൂപകര്‍ മാത്രമല്ല ചില മലയാളം അധ്യാപകര്‍ കഥ വായിക്കുന്ന രീതിയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്്. സുഭാഷ് ചന്ദ്രന്റെ 'ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ' എന്ന കഥ വായിച്ച് ഒരു അധ്യാപകന്‍ എന്നോട് നേരിട്ടുപറഞ്ഞതാണ് തന്റെ അപഥസഞ്ചാരം ഭര്‍ത്താവറിയാതിരിക്കാന്‍ ആ അമ്മ മകനെ വിഷം കൊടുത്തു കൊന്നതാണ്. ആ വിഷത്തിന്റെ പേരുപോലും ആ കഥയിലുണ്ടെന്ന്. ആ കഥ ഞാന്‍ ഏഴുവട്ടം വായിച്ചുനോക്കി. എനിക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാനൊരുപാട് തര്‍ക്കിച്ചു. പക്ഷേ, അയാള്‍ അമ്പരപ്പിക്കുന്ന നിശ്ശബ്ദതയില്‍ മുഴുകിയതേയുള്ളൂ. മലയാളം അധ്യാപകരെ അടച്ചാക്ഷേപിക്കുകയല്ല. എന്നാലും ഭാഷയെ സ്‌നേഹിക്കാത്തവര്‍ ഭാഷ പഠിക്കാന്‍  പോകരുത്. ഒരു വിഷയവും കിട്ടാതെവരുമ്പോള്‍ മലയാളം എടുത്ത് പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. വയറ്റുപിഴപ്പിന് ഒരു ജോലി എന്ന ധാരണയോടെ വരുന്ന അധ്യാപകരുടെ കുഴപ്പംകൊണ്ടാണ് കുട്ടികള്‍ക്കും ഭാഷയോട് സ്‌നേഹമില്ലാതാകുന്നത്. അങ്ങനെയുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് സാഹിത്യമൊന്നും ആസ്വദിക്കാന്‍ പറ്റില്ല. ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്നവരെക്കാള്‍ വായനാശീലം ഭാഷാധ്യാപകര്‍ക്ക് വേണം. ഒരു കവിത പഠിപ്പിച്ച് നേരെ അര്‍ഥം പറയുകയല്ലല്ലോ അവര്‍ ചെയ്യേണ്ടത്. ഏതൊക്കെയോ ലോകങ്ങളിലൂടെ കുട്ടികളെ നയിക്കേണ്ടവരാണ് അധ്യാപകര്‍. വായനാശീലം ഇല്ലാത്തത് ഭയങ്കര പ്രശ്‌നമാണ്.
വായനാശീലം എഴുത്തിനും അനിവാര്യമല്ലേ?
തീര്‍ച്ചയായും. എല്ലാവരും പറയും നന്നായി വായിക്കുന്നവര്‍ക്ക് ഭംഗിയുള്ള ഒരു ശൈലി ഉണ്ടാവുമെന്ന്. ഭൂരിപക്ഷം എഴുത്തുകാര്‍ നന്നായി വായിക്കുന്നവരുമാണ്. എന്നിട്ടും ചിലരുടെ ശൈലി കൂടുതല്‍ ആകര്‍ഷകമാകുന്നതെന്തുകൊണ്ട്? മാധവിക്കുട്ടിയുടെ ഭാഷാപ്രയോഗങ്ങള്‍ തന്നെയെടുക്കാം. വിദ്യാഭ്യാസം വളരെ കുറവാണ്. എന്നിട്ടും എത്ര സഹജമായും ലളിതമായും ഹൃദയസ്‌പര്‍ശിയായുമാണ് അവര്‍ എഴുതുന്നത്. ഭംഗിയുള്ള ഭാഷാശൈലി ഒരു സിദ്ധിവിശേഷമാണെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വായിക്കാനുള്ള സമയം വളരെ കുറവാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികളും മറ്റ് പ്രാരബ്ധങ്ങളുമൊക്കെയുണ്ടാവുമ്പോള്‍. ഞാനൊക്കെ കോളജ് ലൈബ്രറിയിലിരുന്നാണ് അത്തരം സാഹചര്യങ്ങളെ മറികടന്നത്.
കഥ, നോവലെറ്റ്, ഓര്‍മക്കുറിപ്പുകള്‍ എല്ലാം എഴുതി. നോവല്‍ എഴുതാത്തത് എന്തുകൊണ്ടാണ്?
എഴുതണമെന്ന് വലിയ മോഹമുണ്ട്. കഥക്ക് അതിന്റെ തച്ചുശാസ്ത്രമുണ്ട്. കുറുകിക്കുറുകി വരുന്ന ഘടനയാണത്. നോവലാകട്ടെ വികസിച്ചുവരുന്നതും. വളരെ കുറുക്കി എഴുതുന്നവര്‍ക്ക് നോവല്‍ എഴുതാന്‍ പറ്റുമോയെന്ന് സംശയമാണ്. സത്യത്തില്‍ ഞാന്‍ 'പനിക്കണ്ണ്' എഴുതിയത് നോവലിന്റെ തുടക്കമായിട്ടാണ്. പിന്നെ, ജീവിതപ്രാരബ്ധങ്ങള്‍ക്കിടയില്‍ അതിന് തുടര്‍ച്ചയുണ്ടായില്ല. അന്നൊക്കെ ചിലപ്പോള്‍ എഴുതാന്‍ പറ്റുമായിരുന്നു. പലരും പറഞ്ഞു 'ഒറോതയും പ്രേതങ്ങളും' എന്ന കഥയിലെ അന്തരീക്ഷംപോലെ നാട്ടിന്‍പുറത്തിന്റെ കാന്‍വാസില്‍ നോവല്‍ എഴുതണമെന്ന്. ഞാന്‍ കുറുകിക്കുറുകി എഴുതുന്ന ഒരാളായതിനാല്‍ നോവലിന്റെ ശൈലി ഉണ്ടായിവരുമെന്ന് തോന്നുന്നില്ല. പറ്റില്ലെങ്കിലും നമുക്ക് മോഹിക്കാമല്ലോ അല്ലേ?
ജീവിതത്തോട് കടുത്ത ആസക്തിയും അതേസമയംതന്നെ വിരക്തിയും പുലര്‍ത്തുന്ന ധാരാളം കഥകളുണ്ട്. ഇങ്ങനെ വിരുദ്ധമനോഭാവമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിന്റെ പ്രേരണ എന്താണ്?
ഒരാളുടെ ഉള്ളില്‍ത്തന്നെ അനേകം ആളുകളുണ്ട്. ഒരിക്കലും ബോധപൂര്‍വം നടത്തുന്ന ഒരു കാര്യമല്ല അത്. ഒരു കാര്യം പറഞ്ഞ് കുറച്ചുകഴിഞ്ഞ് നമുക്ക് തോന്നും. അയ്യോ നമ്മളെന്താ അങ്ങനെ പറഞ്ഞത്, അങ്ങനെയായിരുന്നോ പറയേണ്ടിയിരുന്നത്. നമ്മള്‍ നമ്മളെത്തന്നെ വിശകലനം ചെയ്തുനോക്കുമ്പോള്‍ മനസ്സിലാകും നമ്മുടെയുള്ളില്‍തന്നെ ഒരുപാട് ആളുകള്‍ ഉണ്ടെന്ന്. അതുകൊണ്ടാണ് അങ്ങനെ വരുന്നത്. അത് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ വൈരുധ്യം വരുന്നതില്‍ അതിശയം ഉണ്ടാകേണ്ട കാര്യമില്ല. പ്രകടമായി എന്റെ കഥയില്‍ ഫെമിനിസ്റ്റ് വ്യൂ ഉള്ളത് ഗൗളികളെക്കുറിച്ചെഴുതിയ കഥയിലാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ഓപറേഷന്‍ കഴിഞ്ഞ് കിടക്കുമ്പോഴാണ് ആ കഥ എനിക്ക് തോന്നുന്നത്. രോഗിയായ എന്നെ ആളുകള്‍ കാണാന്‍ വരുന്നതേ എനിക്കിഷ്ടമല്ലായിരുന്നു. എനിക്ക് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് ആരോഗ്യമുള്ള ശരീരമുള്ളവരോടാണ്. അവരുടെ ആരോഗ്യമുള്ള ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് എന്റെ മുന്നില്‍ നില്‍ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റുകയില്ല. ഹോസ്‌പിറ്റലില്‍ ഇങ്ങനെയും ചില ഗൗളികളുണ്ട്. ചിലപ്പോള്‍ എന്റെ വിഭ്രാന്തിയായിരിക്കാം. എനിക്കറിയില്ല. എന്റെ വീട്ടിലെ ഗൗളികള്‍ക്കും പ്രത്യേകതകളുണ്ട്. എന്തുപറഞ്ഞാലും അതിനുള്ളില്‍ അവര്‍ ഇടപെടും. ഗൗളികളെ ഭാര്യയും ഭര്‍ത്താവുമായി സങ്കല്‍പിച്ചെഴുതിയ കഥയാണ് 'ഗൗളിജന്മം'. രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ രണ്ട് ഗൗളികളിലൂടെ സ്വാഭാവികമായി വന്ന കഥ. പിന്നീട് നല്ല ഒന്നാന്തരം ഫെമിനിസ്റ്റ് വ്യൂ ഉള്ള കഥയായി അത് മാറിയതുകണ്ട് ഞാന്‍ തന്നെയും ഒന്നമ്പരന്നിട്ടുണ്ട്.
യൗവനനഷ്ടത്തെകുറിച്ചുള്ള വിഭ്രാന്തികള്‍ സൂക്ഷിക്കുന്ന ധാരാളം സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. 'കണ്ണാടിയില്‍ കാണാത്തത്' എന്ന കഥതന്നെ അതിന് മികച്ച ഉദാഹരണമാണ്?
യൗവനം എന്നെ തീവ്രമായി മോഹിപ്പിക്കുന്ന ഒന്നാണ്. സുഭാഷ് ചന്ദ്രനൊക്കെ പറയാറുണ്ട് മരണത്തെ ഭയമാണെന്ന്. കലാകാരന്മാര്‍ക്ക് മരണഭയം കൂടുതലായിരിക്കുമത്രെ. അങ്ങനെയെങ്കില്‍ ഞാനൊരു കലാകാരിയേ അല്ല എന്നുവേണം പറയാന്‍. എനിക്ക് മരണഭയമില്ല. പക്ഷേ, വാര്‍ധക്യത്തെ എനിക്ക് ഭയമാണ്. നീലഞരമ്പുകളുള്ള സുതാര്യമായ തൊലി എന്നെ വല്ലാതെ മോഹിപ്പിക്കും. ട്രെയിനിലൊക്കെ കയറുമ്പോള്‍ മിനുസമുള്ള തൊലിയുള്ളവരെ ഞാന്‍ കൊതിയോടെ നോക്കിയിരിക്കും. യൗവനം എന്നെ എപ്പോഴും ഭ്രമിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗഭാഗ്യം യൗവനത്തില്‍ ജീവിക്കുക എന്നതാണെന്ന് എനിക്ക് തോന്നുന്നു. യൗവനത്തോട് എത്ര ഭ്രമം ഉണ്ടായാലും ആരെങ്കിലും എന്റെ വാര്‍ധക്യമെടുത്ത് യൗവനം പകരം തരാമെന്നുപറഞ്ഞാല്‍ എനിക്ക് വേണ്ട എന്ന് ഞാന്‍ പറയും കേട്ടോ.
എഴുത്തും ആക്ടിവിസവും പൊരുത്തപ്പെട്ടുപോകുന്ന കാര്യങ്ങളാണോ?
ആക്ടിവിസം എല്ലാവര്‍ക്കും പറ്റിയതല്ല. എനിക്കെന്തായാലും പറ്റില്ലെന്ന് ഉറപ്പുണ്ട്. എനിക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്ന് കുറെനേരം നില്‍ക്കുമ്പോള്‍ അസ്വസ്ഥതയനുഭവപ്പെടും. അങ്ങനെയുള്ള തോന്നലുള്ളവര്‍ക്ക് ആക്ടിവിസം പറ്റില്ല. പക്ഷേ, സാറ ടീച്ചറുടെ കഥകള്‍ക്കൊക്കെ ഇത്രയും ശക്തിവന്നത് ടീച്ചര്‍ ഒരു ആക്ടിവിസ്റ്റായതില്‍ പിന്നെയാണ്. ലോകത്തിന്റെ ഗതി പിന്തുടരുമ്പോള്‍ തോന്നുന്ന അമര്‍ഷം എഴുത്തില്‍ പ്രതിഫലിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. എങ്കിലും സൂക്ഷ്മമായ ഒരു രാഷ്ട്രീയം എന്റെ കഥയിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നിനോടും എതിര്‍പ്പുകളില്ലാതെ സമരസപ്പെടുക എന്നത് എഴുത്തുകാരുടെ രീതിയല്ല.
ഗ്രേസിയുടെ കഥകള്‍ ശരീരത്തിന് പ്രാധാന്യം കൊടുക്കുന്നവയാണെന്ന് അംഗീകാരമായും കുറ്റപ്പെടുത്തലുകളായും പറഞ്ഞുകേട്ടിട്ടുണ്ട്. ശരീരത്തെകുറിച്ചുള്ള സങ്കല്‍പമെന്താണ്?
എന്റെ കഥയില്‍ ശരീരത്തിനാണ് പ്രാധാന്യം എന്നൊരാരോപണമുണ്ട്. അതത്ര മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ആത്മാഭിമാനവും അത്രതന്നെ പ്രധാനപ്പെട്ടതാണ്്. യഥാര്‍ഥത്തില്‍ പെണ്‍മാസികകള്‍ക്കൊക്കെ സ്ത്രീകളുടെ അഭിമാനത്തെ ഉജ്ജ്വലിപ്പിച്ചുകൊണ്ടുവരാന്‍ പറ്റേണ്ടതാണ്. പക്ഷേ, ഇതിലെല്ലാം സൗന്ദര്യം എങ്ങനെ പരിരക്ഷിക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. സ്ത്രീയും പുരുഷനും ജോലിചെയ്യാതെ കുടുബ ബജറ്റ് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധ്യമല്ലാത്ത ഒരു കാലമാണിത്. ഈ തിരക്കിനിടയില്‍ ഇവര്‍ക്കൊക്കെ എവിടെനിന്നാണ് സൗന്ദര്യപരിരക്ഷണത്തിനുള്ള സമയം കിട്ടുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇങ്ങനെ അന്തഃസാരശൂന്യരായ മനുഷ്യരായി പെണ്ണുങ്ങളെ കാണേണ്ടതുണ്ടോ? ഇതൊക്കെ വായിച്ച് പെണ്ണുങ്ങളൊക്കെ ഭക്ഷണം കുറച്ച് മുരിങ്ങക്കോലുപോലെയായികൊണ്ടിരിക്കുന്ന ഒരു രീതിയും കണ്ടുവരുന്നുണ്ട്. മുരിങ്ങക്കോലുപോലെയിരിക്കുന്ന പെണ്ണുങ്ങളെ എനിക്ക് തീരെ ഇഷ്ടമല്ല. പെണ്‍ശരീരത്തിന്റെ സൗന്ദര്യം അതിന്റെ ഉയര്‍ച്ചതാഴ്ചകളിലാണ്. അതുകൊണ്ടാണ് പെണ്ണുടലിനോടുള്ള എന്റെ കൗതുകം ഒടുങ്ങാത്തത്. പെണ്ണുടലിനെ അപേക്ഷിച്ച് ആണുടലിന് ആകര്‍ഷണം കുറവാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം