കശ്മീരിന്റെ പദവിയില്‍ വെള്ളം ചേര്‍ക്കുന്നവര്‍

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ള്‍ 370 വീണ്ടും ചര്‍ച്ചയാകുന്നു. ബി.ജെ.പിയാണ് ഒരിക്കല്‍ക്കൂടി വിഷയം എടുത്തിട്ടിരിക്കുന്നത്. ഈ ആര്‍ട്ടിക്ള്‍ എടുത്തുമാറ്റണമെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടത്. ‘ഞങ്ങളുടെ മൃതദേഹങ്ങളുടെ മുകളില്‍ക്കൂടി’ എന്നാണ് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. ഒരുപക്ഷേ, ഇത് അമിത പ്രതികരണമായേക്കാം. എങ്കിലും, ആര്‍ട്ടിക്ള്‍ പവിത്രമാണെന്ന് അദ്ദേഹം പറയുന്നതില്‍ ന്യായമുണ്ട്.
കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്ന സമയത്ത് ശ്രീനഗറും ദല്‍ഹിയും തമ്മില്‍ നടന്ന നീണ്ട ചര്‍ച്ചകളുടെ ഫലമാണ് ഈ ആര്‍ട്ടിക്ള്‍. ബ്രിട്ടീഷുകാര്‍ 1947 ആഗസ്റ്റില്‍ ഇന്ത്യ വിട്ടപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരാനുള്ള സ്വാതന്ത്ര്യം നല്‍കി. ജമ്മു-കശ്മീര്‍ ഇന്ത്യയോടും പാകിസ്താനോടും അതിരു പങ്കിടുന്നതാണ്. സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. സംസ്ഥാനം ഭരിച്ചിരുന്നത് ഹിന്ദു രാജാവും. ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നും വിട്ടുനില്‍ക്കാനായിരുന്നു അദ്ദേഹത്തിന്‍െറ തീരുമാനം. എന്നാല്‍, ഭൂമിശാസ്ത്രപരമായി കശ്മീര്‍ കുരുക്കില്‍പെട്ട് കിടന്നതിനാല്‍ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനായില്ല. പാകിസ്താന്‍ അദ്ദേഹവുമായി ഒരു തല്‍സ്ഥിതി കരാര്‍ ഒപ്പിട്ടു. എന്നാല്‍, ഇന്ത്യ അതിനെതിരായിരുന്നു. ഇന്ത്യയോടു ചേരാന്‍ കശ്മീര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ഹരിസിങ്ങുമായി ഇന്ത്യ ചര്‍ച്ച നടത്തുകയായിരുന്നു എന്നതാണ് എതിര്‍പ്പിന് കാരണം.
വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നിവയൊഴികെ എല്ലാ വിഷയങ്ങളും സംസ്ഥാനത്തിന് വിട്ടുകൊടുക്കാന്‍ ഇന്ത്യ തയാറായിരുന്നു. ഈ വ്യവസ്ഥയിലാണ് ഹരിസിങ് സംയോജനക്കരാറില്‍ ഒപ്പിട്ടത്. ജനകീയ നേതാവ് ശൈഖ് അബ്ദുല്ല അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം ഈ കരാറിന് അംഗീകാരം നല്‍കി. മഹാരാജ ഹരിസിങ്ങിന്‍െറ കാലത്തും അദ്ദേഹം ഈ കരാറിനെ സ്വകാര്യമായി പിന്തുണച്ചിരുന്നു. അതേസമയം, ആര്‍ട്ടിക്ള്‍ 370 അക്ഷരാര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ശൈഖ് അബ്ദുല്ല ശഠിച്ചു.
ആര്‍ട്ടിക്ള്‍ 370 എടുത്തുമാറ്റണമെന്നോ പാര്‍ലമെന്‍റ്വഴി അതില്‍ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെടുന്നവര്‍ വലിയൊരു തെറ്റാണ് ചെയ്യുന്നത്. ചില വ്യവസ്ഥകളിന്മേല്‍ കശ്മീരാണ് ഇന്ത്യന്‍ യൂനിയനോട് ചേര്‍ന്നത്. ആ വ്യവസ്ഥകളില്‍ മാറ്റംവരുത്തണമെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അതിന് അനുമതി നല്‍കണം. കേന്ദ്രത്തിന് ഏകപക്ഷീയമായി ഇതില്‍ മാറ്റം വരുത്താനാകില്ല. അദ്വാനിയുടെ നിര്‍ദേശത്തോട് ഉമര്‍ അബ്ദുല്ലയുടെ രോഷത്തോടെയുള്ള പ്രതികരണം അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ മൂന്നു വിഷയങ്ങള്‍ക്കപ്പുറം പോകാന്‍ അനുവദിക്കാതിരുന്നതിന് അദ്ദേഹത്തിന്‍െറ മുത്തച്ഛന് കടുത്ത വിലയാണ് നല്‍കേണ്ടി വന്നത്. സംയോജന കരാറില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകരുതെന്ന് ന്യൂദല്‍ഹിയെ ഓര്‍മിപ്പിച്ചതിനു 12 വര്‍ഷം അദ്ദേഹത്തിന് തടവില്‍ കഴിയേണ്ടിവന്നു.
സത്യത്തില്‍, കശ്മീരിലെ (ജമ്മുവിലെയല്ല) മിക്കവരും സംയോജന കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് കാര്യങ്ങള്‍ ശാന്തമായാല്‍ എന്തു വേണമെന്ന് ജനങ്ങളോട് ചോദിക്കുമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉറപ്പുനല്‍കിയ കാര്യം പലരും ന്യൂദല്‍ഹിയെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, നെഹ്റുവിന്‍െറ വാക്ക് പാലിക്കാത്തതിന് ദല്‍ഹിയെ കുറ്റപ്പെടുത്തുന്നവര്‍ നെഹ്റുതന്നെ ആ വാഗ്ദാനം പിന്‍വലിച്ച കാര്യം മറന്നുപോകുന്നു.
കശ്മീര്‍ താഴ്വരയിലെ ഒറ്റപ്പെടലിനുനേരെ ഇന്ത്യക്ക് കണ്ണടക്കാനാവില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതോടെ ഈ ഒറ്റപ്പെടലിന് ആക്കംകൂടി. യുവാക്കള്‍ രോഷാകുലരാണ്. കശ്മീര്‍ പ്രശ്നം പരിഹാരമാകാതെ അവശേഷിക്കുന്നു. പരിഹാരത്തിന് ചില ഘട്ടങ്ങളില്‍ പാകിസ്താനെയും സഹകരിപ്പിക്കണം. കശ്മീര്‍ താഴ്വരയിലെ ജനങ്ങളുടെ ആഗ്രഹങ്ങളും പരിഗണിക്കപ്പെടണം. ആര്‍ട്ടിക്ള്‍ 370 എടുത്തുമാറ്റാനുള്ള സംസാരം സംസ്ഥാനത്തെ ഇന്ത്യ അനുകൂല ഘടകങ്ങളെ നിരാശപ്പെടുത്തുന്നതായിരിക്കും. എല്ലാ സമ്മര്‍ദങ്ങളെയും ശിക്ഷകളെയും അതിജീവിച്ചവരാണ് അവര്‍. പലര്‍ക്കും ജീവന്‍ ത്യജിക്കേണ്ടിവന്നു. അവരുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. എല്ലാറ്റിനും മേലെ സൈന്യത്തിന്‍െറ പങ്കാളിത്തം വരുന്നു. അവരാകട്ടെ ചില നേരങ്ങളില്‍ വേണ്ടത്ര ജാഗ്രത പാലിക്കാറില്ല. അവരാണ് അതിരുകള്‍ സംരക്ഷിക്കേണ്ടതും അപൂര്‍വാവസരങ്ങളില്‍ സംസ്ഥാന ഭരണകൂടത്തിന്‍െറ സഹായത്തിനെത്തേണ്ടതും. പക്ഷേ, അത് സംഭവിക്കുന്നില്ല. പൊലീസിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് സൈന്യം പിന്‍വാങ്ങണമെന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിപോലും ആവശ്യപ്പെട്ടു. അടുത്തിടെ സൈനികര്‍ രണ്ട് നാട്ടുകാരെ കൊലപ്പെടുത്തിയ സംഭവമാണ് ജനങ്ങളെയും ഉമര്‍ അബ്ദുല്ലയെയും പ്രകോപിതരാക്കിയത്. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായ സൈനികര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍, ഭീകരര്‍ എട്ട് സൈനികരെ കൊലപ്പെടുത്തിയതിന് സൈന്യം പ്രതികാരം ചെയ്യുകയായിരുന്നുവെന്ന സംശയമാണ് നിലനില്‍ക്കുന്നത്. സ്ഫോടനാത്മകമായ സാഹചര്യം ഒഴിവാക്കുന്നതിന് ജനങ്ങളും സൈന്യവും പരസ്പരം അകലം സൂക്ഷിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ ഭൂരിഭാഗത്തെയും തൃപ്തിപ്പെടുത്താനുള്ള ഒരു വഴി ആര്‍ട്ടിക്ള്‍ 370 നടപ്പാക്കുകയാണ്. ശൈഖ് അബ്ദുല്ലയുടെ അറസ്റ്റിനെത്തുടര്‍ന്ന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ന്യൂദല്‍ഹി ആലോചിക്കണം. കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ക്കുന്നതിനെ അദ്ദേഹം സംശയിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. ആര്‍ട്ടിക്ള്‍ 370ന്‍െറ അന്തസ്സത്തയായ വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നിവക്കപ്പുറത്തേക്ക് എടുക്കുന്ന നടപടികളെ മാത്രമാണ് അദ്ദേഹം ചോദ്യം ചെയ്തത്. പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുമായുള്ള ഒരു കരാറില്‍ മറ്റ് പലകാര്യങ്ങളും ശൈഖ് അബ്ദുല്ല അംഗീകരിച്ചിരുന്നു. ആ കരാറിനെ മറ്റൊരു തരത്തില്‍ നോക്കിക്കാണണം. നിയമപരമായോ മറ്റ് തരത്തിലോ ഉള്ള ചുവടുവെപ്പുകള്‍ അന്തിമമായ മാര്‍ഗങ്ങളല്ല. ജനങ്ങളുടെ വിശ്വാസം നേടാനാകണം. ഈ ദിശയില്‍ ന്യൂദല്‍ഹി ഒന്നും ചെയ്യുന്നില്ല.
ആര്‍ട്ടിക്ള്‍ 370 നീക്കണമെന്ന അദ്വാനിയുടെ നിര്‍ദേശം എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ്. അദ്ദേഹം ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചതുതന്നെ അമ്പരപ്പിക്കുന്നതാണ്. ആര്‍ട്ടിക്ള്‍ 370നെ തൊടില്ലെന്ന് സഖ്യകക്ഷികള്‍ക്ക് ഉറപ്പുനല്‍കിയ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറില്‍ ഉപപ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നാളെ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കില്‍ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് ഇതേ ഉറപ്പ് ആവര്‍ത്തിക്കേണ്ടി വരും. ആ നിലക്ക്, ബി.ജെ.പി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളൊന്നും അംഗീകരിക്കില്ലെന്ന് ഉറപ്പുള്ള വിഷയം അദ്ദേഹം ഇപ്പോള്‍ ഉന്നയിച്ചതെന്തിന്? ദേശീയ താല്‍പര്യത്തേക്കാള്‍ ഗാലറിയെ തൃപ്തിപ്പെടുത്തുന്നതാണോ പ്രധാനം? അദ്വാനി ഇത് നന്നായി അറിയേണ്ടയാളാണ്.

കുല്‍ദീപ് നയാര്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം