ഒരു വഴി തരുമോ?

എത്രയും ബഹുമാനപ്പെട്ട ഭരണാധികാരികള്‍ അറിയാന്‍

ഇതു ഞങ്ങളുടെ അവസാനത്തെ വിലാപമാണ്. കരഞ്ഞും പറഞ്ഞും ഞങ്ങള്‍ക്കു മടുത്തിരിക്കുന്നു. ഇനി ഈ മണ്ണ് ഉപേക്ഷിച്ചുപോകുക മാത്രമേ ഞങ്ങള്‍ക്കു നിവൃത്തിയുള്ളൂ. ജനിച്ചുവളര്‍ന്ന മണ്ണിനെ ഇട്ടെറിഞ്ഞ് എങ്ങോട്ടെങ്കിലും പോകുക എന്നതു ഞങ്ങള്‍ക്കു സ്വന്തം ഹൃദയം പറിച്ചെറിയുന്നതിനു തുല്യമാണ്. അതുകൊണ്ടു മാത്രമാണ് ഈ സങ്കടഹര്‍ജി എഴുതുന്നത്.

ഞങ്ങള്‍ക്കു കൂട്ടുകാരെയോ വിദൂരസ്ഥലങ്ങളിലുള്ള ബന്ധുക്കളെയോ കോവൂര്‍ ഗ്രാമത്തിലേക്കു ക്ഷണിക്കാന്‍ മടിയാണ്. കാരണം, തിരിച്ചുപോകുന്നതിനു മുന്‍പ് അവര്‍ ഞങ്ങളെ ശപിക്കും. ഇവിടെ ആള്‍പ്പാര്‍പ്പുണ്ടോ? നിങ്ങള്‍ക്കു വോട്ടുണ്ടോ? എന്നൊക്കെയാണ് ഇവിടെ ആദ്യമായി കാലുകുത്തുന്ന ആരും ചോദിക്കുക. കാരണം, ഒരു ഗ്രാമത്തിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളൊന്നും ഇവിടെയില്ല. ഗതാഗതയോഗ്യമായ റോഡില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു സൌകര്യമില്ല.

ബസ് കാണണമെങ്കില്‍ ഒരു കിലോമീറ്റര്‍ നടക്കണം. അല്ലെങ്കില്‍ നാലഞ്ചു കിലോമീറ്റര്‍ ഏതെങ്കിലും വാഹനത്തില്‍ പോകണം. ഒാട്ടോയിലാണെങ്കില്‍ കുറഞ്ഞത് 50 രൂപ വേണം. ബസ് പിടിക്കാന്‍ ഇരിക്കൂര്‍  നായാട്ടുപാറ റോഡ് വരെ എത്തണം. ഇവിടെ നിന്ന് അവിടേക്ക് ഒരു റോഡുണ്ട്. അതിനെ ഞങ്ങള്‍ റോഡ് എന്നാണു വിളിക്കുന്നതെങ്കിലും മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടെ വരുന്നവര്‍ അങ്ങനെ വിളിക്കില്ല.

ആ റോഡിനു പത്തറുപതു വര്‍ഷം പഴക്കമുണ്ടെന്നു പഴമക്കാര്‍ പറയുന്നു. അതു ടാര്‍ ചെയ്തു കാണാന്‍ ഞങ്ങള്‍ ഒരുപാട്
ആഗ്രഹിച്ചിരുന്നു. ടാറിങ്ങിനു വേണ്ടി കുറച്ചുകാലം മുന്‍പു സോളിങ് നടത്തി. ഇപ്പോള്‍ ആ റോഡിലൂടെ മണ്ണുമാന്തി യന്ത്രം പോലും വരില്ല. ബസ് സ്റ്റോപ്പിലേക്കു നടന്നു തന്നെ പോകണം. അതിലൂടെ നടക്കാന്‍ പോലും ഞങ്ങള്‍ക്കു പേടിയാണ്.

ആ റോഡിനപ്പുറത്തുള്ള കോവൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂളിലാണു ഞങ്ങളുടെ കുട്ടികള്‍ പഠിക്കുന്നത്. അവര്‍ രാവിലെ ബാഗും ചോറ്റുപാത്രവും പുസ്തകക്കെട്ടും കുടയുമായി നടന്നുപോകുന്നതു കാണുമ്പോള്‍ ഞങ്ങള്‍ക്കു സങ്കടമുണ്ട്. റോഡിനു ചുറ്റും കാടാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കുന്നിറക്കമുള്ള സ്ഥലങ്ങളില്‍ കുട്ടികള്‍ വഴുതിവീണു പരുക്കുപറ്റുന്നതും പതിവുകാഴ്ച.

കൂലിപ്പണിക്കാരാണു നാട്ടുകാരിലേറെയും. ദിവസവും 50 രൂപ കൊടുത്ത് ഒാട്ടോപിടിച്ചു ചുറ്റിവളഞ്ഞു പോകാന്‍ എത്രപേര്‍ക്കു കഴിയും? കുറേ പേര്‍ ഇവിടം വിറ്റു സ്ഥലംമാറിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്തു കുറഞ്ഞ വിലയ്ക്കു സ്ഥലം വാങ്ങിക്കൂട്ടാന്‍ പുറത്തുനിന്നു ചിലര്‍ കാത്തുനില്‍ക്കുന്നതും കാണുന്നു. എല്ലാ തിരഞ്ഞെടുപ്പിലും നൂറുശതമാനത്തോളം പോളിങ് നടക്കാറുള്ള സ്ഥലമാണിത്. അതുകൊണ്ടാവും, ആര്‍ക്കും ഞങ്ങളെ പേടിയില്ല.  തുടക്കത്തില്‍ എഴുതിയതുപോലെ, ഇതു ഞങ്ങളുടെ അവസാനത്തെ വിലാപമാണ്. ഇത് ആരെങ്കിലും കേട്ടിരുന്നെങ്കില്‍ എന്നു മാത്രമാണു ഞങ്ങളുടെ പ്രാര്‍ഥന.
   
നിസ്സഹായരായ ഒരുകൂട്ടം ഗ്രാമീണര്‍,
കോവൂര്‍ ഗ്രാമം,
കൂടാളി പഞ്ചായത്ത്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം