രാഷ്ട്രീയം ഉറങ്ങാത്ത വീട്

കാഴ്ചക്കാര്‍ക്കു ക്ളിഫ് ഹൌസ് വെറുമൊരു മന്ത്രിമന്ദിരം. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ക്ക് അതൊരു കെട്ടിടത്തിലുമപ്പുറം മറ്റു ചിലതുകൂടിയാണ്.

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും പല നേതാക്കളുടെയും ഉയര്‍ച്ചതാഴ്ചകളും നിര്‍ണയിക്കപ്പെട്ടത് ഇവിടെവച്ചാണ്. ഇഎംഎസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ മുഖ്യമന്ത്രിമാരെന്ന നിലയില്‍ താമസിച്ച ഈ മന്ദിരത്തിനു നാക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വള്ളിപുള്ളിവിസര്‍ഗം വിടാതെ പറയാന്‍ കഴിയുമായിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ താമസകാലത്താണ് ക്ളിഫ് ഹൌസിനു 'രാഷ്ട്രീയബാധ" കൂടുതല്‍ ഉണ്ടാവാറുള്ളത്. അവരില്‍ത്തന്നെ കെ. കരുണാകരന്റെ കാലത്താണ് ക്ളിഫ് ഹൌസ് പ്രതാപത്തിന്റെ അത്യുച്ചകോടിയില്‍ എത്തിയത്.

ഭരണത്തിന്റെ കേന്ദ്രസ്ഥാനംതന്നെ അക്കാലത്തു ക്ളിഫ് ഹൌസ് ആയിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ആശ്രിതര്‍, ആരാധകര്‍, ഗ്രൂപ്പ് യോഗങ്ങള്‍, തന്ത്രങ്ങള്‍ മെനയല്‍ എല്ലാംകൂടി അക്കാലങ്ങളില്‍ ക്ളിഫ് ഹൌസ് സദാ സജീവം.
കരുണാകരന്‍ 1995ല്‍ മുഖ്യമന്ത്രിപദം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ ക്ളിഫ് ഹൌസിന് ഉറക്കമില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അക്കാലത്തു വാര്‍ത്ത ചോര്‍ത്താനായി ക്ളിഫ് ഹൌസിനു പുറത്തു ചുറ്റിക്കറങ്ങിയിരുന്ന പത്രക്കാര്‍ക്കും അന്ന് ഉറക്കമില്ലാത്ത രാവുകളായിരുന്നു. അടുക്കള ക്യാബിനറ്റുകള്‍ക്കും വാര്‍ റൂം തന്ത്രങ്ങള്‍ക്കുംശേഷം കരുണാകരന്‍ ക്ളിഫ് ഹൌസില്‍നിന്നിറങ്ങി സെക്രട്ടേറിയറ്റ് വഴി പുത്തരിക്കണ്ടം മൈതാനത്ത് എത്തിയാണു രാജി പ്രഖ്യാപിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ആദ്യമന്ത്രിസഭയില്‍ ധനമന്ത്രിയായ വക്കം പുരുഷോത്തമന്റെ ആസ്ഥാനം ക്ളിഫ് ഹൌസ് ആയിരുന്നു. യുഡിഎഫ് യോഗങ്ങള്‍ അന്നു പതിവായി നടന്നിരുന്നത് അവിടെയാണ്. ഐസ് ക്രീം കേസ് കത്തിജ്വലിച്ചു നില്‍ക്കുന്ന കാലത്തു യുഡിഎഫ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരും വക്കവും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമുണ്ടായതും അവിടെത്തന്നെ.

ഏറ്റവുമൊടുവില്‍ സോളാര്‍ കേസും പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധവും വന്നപ്പോഴും സര്‍ക്കാരിന്റെ ആയുധപ്പുര ക്ളിഫ് ഹൌസ് ആയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷിനേതാക്കളും തമ്മില്‍ അവിടെ നടന്ന ചര്‍ച്ചകളിലാണ് ഉപരോധം ഭേദിച്ച ബ്രഹ്മാസ്ത്രം രൂപംകൊണ്ടത്.

ഇടതു മുഖ്യമന്ത്രിമാര്‍ രാഷ്ട്രീയത്തെ കാര്യമായി ക്ളിഫ് ഹൌസ് വളപ്പില്‍ കയറ്റിയിട്ടില്ല. എന്നാല്‍, ക്ളിഫ് ഹൌസിലെ നീന്തല്‍ക്കുളത്തെ ഇ. കെ. നായനാര്‍ വാര്‍ത്തയാക്കി മാറ്റി. കെ. കരുണാകരന്റെ കാലത്തു നിര്‍മിച്ച കുളത്തില്‍ തന്റെ പട്ടി ടോമിയെ കുളിപ്പിക്കും എന്നായിരുന്നു നായനാര്‍ തട്ടിവിട്ടത്. വെറുതേ തട്ടിവിടുക മാത്രമല്ല, മുഖ്യമന്ത്രിയായി ആദ്യം ക്ളിഫ് ഹൌസില്‍ ചെന്നപ്പോള്‍ ടോമിയെ നീന്തല്‍ക്കുളം കാണിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. പട്ടിയെ അതില്‍ കുളിപ്പിച്ചോ എന്നു മാത്രം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

ക്ളിഫ് ഹൌസില്‍ താമസിച്ച മുഖ്യമന്ത്രിമാരുടെ ഭാര്യമാരില്‍ പലരും അവിടെ പയറും പാവലും വെണ്ടയും നട്ടുവളര്‍ത്തിയിരുന്നു. അതില്‍ പലതും വളര്‍ന്നു പടര്‍ന്നു കായ്ച്ചു. ചിലതെല്ലാം വാടിപ്പോയി. എന്നാല്‍, ക്ളിഫ് ഹൌസിലെ താമസക്കാരുടെ രാഷ്ട്രീയ ഭാവിക്ക് ഒരു വാട്ടവും ഒരിക്കലും സംഭവിച്ചിട്ടില്ല.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം