കൈനോട്ടക്കാരന്‍, പിന്നെ പാട്ടുകാരന്‍

പോരാട്ടങ്ങള്‍ കണ്ടു വളര്‍ന്ന പി.രാമകൃഷ്ണന്‍ ഒരു പടയാളിയാണ്. പേടി തീരെയില്ല. വാശിയില്‍ ഒട്ടും പിന്നിലല്ല. പ്രായം ഇരുപതിലെത്തിയപ്പോള്‍ തലയില്‍ നര കയറിയെങ്കിലും ചായം തേച്ചു കറുപ്പിച്ചു ചെറുപ്പത്തെ കൂടെക്കൂട്ടി രാമകൃഷ്ണന്‍. അന്ന് ഒപ്പം നിന്ന ചെറുപ്പം പിന്നെ രാമകൃഷ്ണനെ വിട്ടുപോയതേയില്ല. അതേ വീര്യം. അതേ ധീരത.

' വീട്ടില്‍ ഞങ്ങള്‍ അഞ്ച് ആണ്‍മക്കള്‍ക്കും ചെറുപ്പത്തിലേ നര കയറിയിരുന്നു. 'ലോമ പുരട്ടി ഞങ്ങള്‍ അതിനെ മറികടന്നു. ( അഴീക്കോട് വന്‍കുളത്തുവയലിലാണ് ആര്‍.കെ.ഹൌസ് എന്ന തറവാട്. ഇന്ന് ആ പഴയ തറവാട് വീടില്ല. മൂത്ത ജ്യേഷ്ഠന്‍ പി.ഗോപാലന്റെ മക്കളാണിപ്പോള്‍ അവിടെ.)

പടയാളി    
അതാണെന്റെ പത്രം. 1973 ഒക്ടോബര്‍ രണ്ടിനായിരുന്നു ഉദ്ഘാടനം. പി.സി.ചാക്കോയും എ.സി.ജോസും മുഖ്യാതിഥികള്‍. ' സത്യം ധീരമായി, ഉറക്കെ, ഉറപ്പിച്ച് ആവര്‍ത്തിച്ചു പറയുക. അതാണു പടയാളി. ഈ വാചകം എല്ലാ  മുഖപ്രസംഗങ്ങള്‍ക്കും മീതെ പതിവായിരുന്നു.  എം.കെ.ശ്രീധരന്‍ എന്നയാള്‍ റജിസ്റ്റര്‍ ചെയ്ത പേരായിരുന്നു. പേരിനോടുള്ള ഇഷ്ടം കാരണം 'പടയാളി ചോദിച്ചു വാങ്ങി. പത്രം ഗംഭീരമായി വളര്‍ന്നു. പിന്നീടതു തളര്‍ന്നു.

തളര്‍ച്ച    
അച്ഛന്‍ തന്ന 21 സെന്റില്‍ പത്രത്തിനു പ്രസ് വാങ്ങാന്‍ 16 സെന്റ് സ്ഥലം വിറ്റു. സെന്റിനു 4000 രൂപയ്ക്കായിരുന്നു വില്‍പ്പന.  സായാഹ്ന പത്രത്തിനു വാര്‍ത്ത അറിയാന്‍ ടിവി വേണമായിരുന്നു.
ബാക്കി അഞ്ചു സെന്റ് അതിലേക്കായും വിറ്റു. ഇപ്പോള്‍ സ്ഥലവുമില്ല. പ്രസുമില്ല. താമസം മകന്‍ വാങ്ങിയ കണ്ണൂരിലെ ഫ്ലാറ്റിലാണ്.

(പി.രാമകൃഷ്ണന് 71 വയസ്സായി. രേവതിയാണു നക്ഷത്രം. 1942 ഒാഗസ്റ്റ് രണ്ടിനാണു ജനനം. വീട്ടില്‍ ഹരിജനങ്ങളെ താമസിപ്പിച്ചതിനു ജാതിയില്‍ നിന്നു പറുത്താക്കപ്പെട്ട ആര്‍. കുഞ്ഞിരാമന്‍ മാഷാണ് അച്ഛന്‍. ബോര്‍ഡ് സ്കൂള്‍ അധ്യാപികയായിരുന്ന പി.മാധവി അമ്മയും.)

കുഞ്ഞിരാമന്‍ മാഷിനും മാധവിയമ്മയ്ക്കും പാണ്ഡവരെ പോലെ അഞ്ചുമക്കളായിരുന്നു.മൂത്തത് പി.ഗോപാലന്‍( മുന്‍ എംഎല്‍എ ) , പിന്നെ ജനാര്‍ദനന്‍ ( പരിസ്ഥിതി പ്രവര്‍ത്തകനും സൂചിമുഖിയുടെ പത്രാധിപരും), ഗോവിന്ദന്‍ മാഷ്, പി.അച്യുതന്‍, പി. രാമകൃഷ്ണന്‍. ഏറ്റവും ഇളയതാണു രാമകൃഷ്ണന്‍. കുടുംബത്തിന്റെ കര്‍മവീര്യം ചോരാതെ നോക്കാന്‍ ശേഷക്കാരനായ രാമകൃഷ്ണനേ ഇന്നു ജീവിച്ചിരിപ്പുള്ളൂ.

. അച്ഛന്‍  
13 സ്കൂളുകള്‍ തുടങ്ങിയ ആളാണ് അച്ഛന്‍. അദ്ദേഹം തുടങ്ങിയ വളപട്ടണം വെസ്റ്റ് സ്കൂളാണ് ഇന്നത്തെ ആര്‍.കെ.യുപി സ്കൂള്‍. അച്ഛന്‍ തുടങ്ങിയ ആദി ദ്രാവിഡ സ്കൂളും മാപ്പിള സ്കൂളും ഗേള്‍സ് സ്കൂളുമെല്ലാം പിന്നീട് അതതു നാട്ടുകാര്‍ക്കു വിട്ടുകൊടുത്തു. ചിറക്കല്‍ തമ്പുരാനുമായി എന്നും കൊമ്പുകോര്‍ത്തത് ഉച്ചനീചത്വങ്ങള്‍ക്കെതിരെയായിരുന്നു.

അദ്ദേഹത്തെ കാണാന്‍ നെയ്യമൃത് കാണിക്ക അര്‍പ്പിക്കാന്‍ അച്ഛന്‍ തയാറായില്ല. ഹരിജനോദ്ധാരണം, അതായിരുന്നു അച്ഛന്റെ ലക്ഷ്യം. പഠിപ്പിക്കുന്നതില്‍ വിട്ടുവീഴ്ച കാട്ടിയതേയില്ല. ഞങ്ങള്‍ക്കെല്ലാം പേടിയായിരുന്നു. കുട്ടികളെയെല്ലാം ചിലപ്പോള്‍ അടിക്കും. അടി കൊണ്ടവര്‍ക്കെല്ലാം അച്ഛന്‍ പിന്നീട് കാപ്പിയും ബത്താസും ( ചക്കരക്കിഴങ്ങ് പുഴുങ്ങിയത്) വാങ്ങി നല്‍കും.

. അമ്മ  
നന്നായി പാടും അമ്മ. നല്ല തുന്നല്‍ക്കാരിയുമായിരുന്നു. സ്കൂളില്‍ നിന്നെത്തിയാല്‍ എന്നെ എടുത്തു കൊണ്ടാണു നടപ്പ്. ഏഴു വയസോളം അങ്ങനെ എടുത്തു. അമ്മിക്കല്ലില്‍ അരയ്ക്കും നേരം എന്നെ അമ്മ ചുമലില്‍ കിടത്തും. ആ താളത്തിലുള്ള ചലനത്തില്‍ ഞാനെത്രയോ തവണ അമ്മയുടെ ചുമലില്‍ ഉറങ്ങിപ്പോയിട്ടുണ്ട്.
ആഹാരം തരാന്‍ വൈകിയാല്‍ കിണറ്റില്‍ ചാടുമെന്നൊക്കെ ഭീഷണിപ്പെടുത്തി കുസൃതിയോടെ അമ്മയെ പേടിപ്പിക്കുമായിരുന്നു. പാവം അമ്മ. പെണ്‍മക്കളില്ലാത്തതിനാല്‍ മുറ്റമടിക്കാനും പാത്രം കഴുകാനും അടുക്കളപ്പണിയെടുക്കാനുമൊക്കെ അമ്മയെ ഞങ്ങള്‍ സഹായിക്കും. അങ്ങനെയാണു ഞാന്‍ നല്ലൊരു പാചകക്കാരനായത്.

. ഗോപാലേട്ടന്‍  
മൂത്ത ഏട്ടന്‍ ധീരനായ നേതാവായിരുന്നു. പണ്ട്, അധ്യാപകര്‍ സംഘടിപ്പിച്ച 'ശനിയന്‍ സഭയുടെ ( ശനിയാഴ്ചകളിലെ കൂട്ടായ്മ) നേതൃത്വത്തില്‍ മാനേജര്‍മാര്‍ക്കെതിരെ  ചെയ്ത സമരത്തിന്റെ  മുന്‍നിരയില്‍ ഏട്ടനെ കണ്ടപ്പോള്‍ സ്കൂള്‍ മാനേജരായ അച്ഛന്‍ വീട്ടില്‍ നിന്നു പുറത്താക്കി. അതോടെ മുംബൈക്ക് നാടുവിട്ട ഗോപാലേട്ടന്‍ അവിടെ മലയാളി യൂത്ത് കോണ്‍ഗ്രസ് ഉണ്ടാക്കി. അച്ഛനോടു കലഹിച്ചതിനാല്‍ ഏട്ടനെ നാട്ടുകാര്‍ പ്രഹ്ലാദന്‍ ഗോപാലന്‍ എന്നു വിളിച്ചു.

മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കോണ്‍ഗ്രസിന്റെ പോരാട്ട ഭൂമിയിലായിരുന്നു അദ്ദേഹം. 1960ല്‍ മാര്‍ക്സിസ്റ്റ് കോട്ടയായ മാടായിയില്‍ കെപിആര്‍ ഗോപാലനെ തോല്‍പ്പിച്ച് ഏട്ടന്‍ എംഎല്‍എ ആയി. 48ാം വയസില്‍ ( 1969ല്‍) മലപ്പുറത്തുണ്ടായ ഒരു കാറപകടത്തിലായിരുന്നു ഏട്ടന്റെ മരണം.

. കുടുംബവിശേഷം  
കോഴിക്കോട് ഒളവണ്ണക്കാരി ഷൈമലതയാണു ഭാര്യ. മൂന്നു മക്കള്‍. ദിവ്യ, ദീപ, ദീപക് കൃഷ്ണ. എല്ലാവരുടെയും കല്യാണം കഴിഞ്ഞു. മരുമകള്‍ ശ്രുതിക്കും കൊച്ചുമകന്‍ അര്‍ജുന്‍ കൃഷ്ണയ്ക്കുമൊപ്പം മകന്റെ ഫ്ലാറ്റിലാണിപ്പോള്‍ ഭാര്യയുമൊത്തു താമസം. ദീപക് ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

. കല്യാണം  
1976 ഒക്ടോബര്‍ 31ന് ആയിരുന്നു കല്യാണം. ജാതകം നോക്കിയിരുന്നു.  21ാം പെണ്ണുകാണലായിരുന്നു അത്. കണ്ണൂര്‍ ടൌണ്‍ഹാളില്‍ ലളിതമായ ചടങ്ങ്. മാല കൈമാറി. ചായയും പലഹാര പായ്ക്കറ്റും നല്‍കി. അത്രമാത്രം.

. യോഗയുണ്ട്  
പുലര്‍ച്ചെ അഞ്ചിനെഴുന്നേല്‍ക്കും. ചില്ലറ യോഗകള്‍. ചില ശ്വാസോഛ്വാസ പരിശീലനങ്ങള്‍. ഒരു മണിക്കൂര്‍ നടപ്പ്. പിന്നെ പത്രവായന. ഇടയ്ക്കൊരു നാരങ്ങാച്ചായ മധുരമില്ലാത്തത്. അതു കഴിഞ്ഞേ ബ്രേക്ക് ഫാസ്റ്റ് ഉള്ളൂ.

. ഭക്ഷണപ്രിയന്‍  
പുഴുക്കലരി കഞ്ഞിയും ചെറുപയര്‍ പുഴുക്കുമാണിഷ്ടം. പക്ഷേ, കടുത്ത പ്രമേഹമുള്ളതിനാല്‍ പലതും കഴിക്കുക വയ്യ. മീനും ചോറും വിടാന്‍ തോന്നില്ല. അരിയുണ്ടയും പരിപ്പ് പ്രഥമനും വീക്നെസ് ആണ്. നല്ല എരിവുള്ള കറിയും ചൂടുള്ള വെള്ളവും വലിയ ഇഷ്ടമാണ്.

. പ്രമേഹം  
പ്രമേഹത്തോടു പക്ഷേ തോല്‍ക്കാനാവില്ല. ഇന്‍സുലിന്‍ ഇന്‍ജക്ഷനുണ്ട്. ഗുളികകളുണ്ട്. ഭാര്യയ്ക്കാണ് ഇന്‍ജക്ഷന്റെ ചുമതല. ഇതു മുടങ്ങാതിരിക്കാന്‍ ഈയിടെയായി കെപിസിസി യോഗത്തിനു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഭാര്യയെയും കൂട്ടും. അവള്‍ ആദ്യമായി തിരുവനന്തപുരം കണ്ടത് ഈയടുത്താണ്.

. പഠിച്ചത്  
അഴീക്കോട് ഹൈസ്കൂളിലെ ക്രാഫ്റ്റ് അധ്യാപകനുമായി ഇഷ്ടക്കേടുണ്ടായതോടെ ക്ളാസില്‍ നിന്നു പുറത്തായി.  അച്ഛനറിഞ്ഞാല്‍ പ്രശ്നമാണ്. സ്കൂളിലേക്കെന്നു പറഞ്ഞിറങ്ങും, പോകില്ല. ഇവിടെ എട്ടില്‍ പഠിക്കുമ്പോഴായിരുന്നു കലക്ട്രേറ്റ് പിക്കറ്റിങ്ങില്‍ പങ്കെടുത്ത് ആദ്യമായി ജയിലിലായത്.

ക്ളാസില്‍ കയറാതെ മുങ്ങിനടക്കുന്നതിനിടയില്‍ കണ്ണൂര്‍ ഗവ.ഇന്‍ഡസ്ട്രിയല്‍ സ്കൂളിലേക്ക് അപേക്ഷ ക്ഷണിച്ച പരസ്യം കണ്ട് അപേക്ഷിച്ചു. ഇലക്ട്രിക് ആന്‍ഡ് ഗ്യാസ് വെല്‍ഡിങ് ട്രേഡില്‍ പ്രവേശനം കിട്ടി. സെക്കന്‍ഡ് ക്ളാസോടെയാണു ജയിച്ചത്.

. ജോലി  
കോഴ്സ് കഴിഞ്ഞതോടെ പാപ്പിനിശേരി പുരുഷോത്തം ഗോകുല്‍ദാസ് പ്ലൈവുഡ്സില്‍ വെല്‍ഡറായി ജോലികിട്ടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായതിനാല്‍ യോഗങ്ങള്‍ക്കെല്ലാം പോകേണ്ടിവന്നതോടെ ജോലി വേണ്ടെന്നുവച്ചു.

. പാട്ടുകാരന്‍  
പാട്ടു പഠിച്ചിരുന്നു. കെവികെ ഭാഗവതരും അഴീക്കോടുള്ള ദേവി ടീച്ചറുമായിരുന്നു ഗുരുക്കന്മാര്‍. സ്കൂളിലെ പാട്ടുകാരനായിരുന്നു. പണ്ട്, കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഞാനും കടന്നപ്പള്ളിയും പി.പി.ലക്ഷ്മണനും ചേര്‍ന്നൊരു പാട്ടുപാടി. ബക്കറ്റുമായി പണം പിരിക്കാന്‍ മറ്റുള്ളവരും. പാട്ടുതീരുമ്പോഴേക്കും ബക്കറ്റില്‍ 2500 രൂപയോളം പിരിഞ്ഞു കിട്ടി. വെറുതെയിരുന്നു മൂളുമ്പോള്‍ ഡസ്കിലും ബഞ്ചിലുമെല്ലാം താളമിടുന്നത് ഒരു വിനോദമാണ്.

. ഇഷ്ടഗാനം  
മാണിക്യ വീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളേ... യേശുദാസും ചിത്രയുമാണ് ഇഷ്ടഗായകര്‍.

. കൈനോട്ടക്കാരന്‍  
അല്‍പം കൈനോട്ടം അറിയാം. അമ്മാവന്‍ കേളുശാസ്ത്രിയില്‍ നിന്നു ലഭിച്ച അറിവാണത്. അദ്ദേഹത്തിന്റെ പുസ്തകശേഖരത്തില്‍ നിന്നായിരുന്നു പഠനം. ജ്യോതിഷത്തേക്കാള്‍ സത്യത്തിന്റെ അംശമുണ്ട് രേഖാശാസ്ത്രത്തിന്.

. നടന്‍  
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നല്ല നടനുള്ള പുരസ്കാരം കിട്ടിയിട്ടുണ്ട്. ഗോപാല്‍ജി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നാടകപ്പേര് ഒാര്‍മയില്ല. ഒരു നാടകത്തിലെ പതിനഞ്ചോളം കഥാപാത്രങ്ങളെ ഒറ്റയ്ക്കു വേദിയില്‍ അവതരിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

. ഫുട്ബോള്‍  
ഗോളിയായിരുന്നു. ഒരിക്കല്‍ പന്ത് ഉയര്‍ന്നു പിടിക്കാനുള്ള ശ്രമത്തിനിടെ എതിര്‍ ടീമിലൊരാള്‍ വന്നിടിച്ചു ഇടംകൈ ഒടിഞ്ഞു. അതോടെ ഫുട്ബോള്‍ നിര്‍ത്തി. പിന്നെ ബാഡ്മിന്റനിലായി കമ്പം. പഴയെ ഡിസിസി ഒാഫിസില്‍ നല്ലൊരു ബാഡ്മിന്റന്‍ കോര്‍ട്ട് ഉണ്ടായിരുന്നു. കടന്നപ്പള്ളിയും കെ.എ.ഗംഗാധരനുമെല്ലാമായിരുന്നു അവിടെ കളിക്കാര്‍.

. സുഹൃത്ത്  
രാമചന്ദ്രന്‍ കടന്നപ്പള്ളി  നല്ല സുഹൃത്താണ്. കടന്നപ്പള്ളി ആദ്യമായി പാര്‍ലമെന്റിലേക്കു പോയത് എന്റെ ഷര്‍ട്ട് ധരിച്ചായിരുന്നു.  വീട്ടിലെ എന്തു പരിപാടിക്കും വരും. കെ.പി.നൂറുദ്ദീനും നല്ല സുഹൃത്താണ്.

. എടിഎം കാര്‍ഡ്  
എടിഎം കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൌണ്ട് പോലുമില്ല. പണ്ട് ഉണ്ടായിരുന്നു.  എല്‍ഐസി പോളിസി പ്രീമിയം അടയ്ക്കാത്തതിനാല്‍ മുടങ്ങി. സമ്പാദ്യം ഒന്നുമില്ല. വരുമാനവും.

. ഒാര്‍ക്കാപ്പുറത്തു സഹായം  
അനാരോഗ്യം യാത്രകള്‍ അസഹ്യമാക്കുന്നതിനിടെയായിരുന്നു ആ സഹായം. ചിലര്‍ സഹായിച്ചു. ഒരു കാര്‍ വാങ്ങി. മകന്റെ പേരിലെടുത്ത ചെറിയ ലോണും ചേര്‍ത്തായിരുന്നു കാര്‍ വാങ്ങിയത്.  മറക്കാന്‍ പറ്റാത്ത സഹായമാണത്.

മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളുടെയും ഏജന്റ് കൂടിയായിരുന്നു രാമകൃഷ്ണന്റെ അച്ഛന്‍. അന്നു പത്രക്കെട്ടുകളെത്തുക വളപട്ടണം റയില്‍വേ സ്റ്റേഷനിലായിരുന്നു. അതു തലയിലേറ്റി പൌരശക്തി, കേരളപത്രിക എന്നൊക്കെ ഉച്ചത്തില്‍ വിളിച്ചു വില്‍ക്കാനുള്ള ചുമതല രാമകൃഷ്ണനായിരുന്നു. വീട്ടിലെത്തിയാല്‍ പത്രങ്ങളെല്ലാം അച്ഛനു വായിച്ചു നല്‍കുന്നതും രാമകൃഷ്ണന്‍ തന്നെ.

അങ്ങനെ പത്രങ്ങളുടെ ഭാഷയും ശൈലീവൈവിധ്യവും രാമകൃഷ്ണന്റെ മനസിനെ മഥിച്ചു. പത്രപ്രവര്‍ത്തനത്തെ ആരാധിച്ചു. പാര്‍ട്ടിയിലേക്കും പത്രത്തിലേക്കും രാമകൃഷ്ണന്‍ സ്വന്തം മനസിനെ പറിച്ചു നട്ടു.

കാലം രാമകൃഷ്ണനില്‍ നിന്നു പലതും കൊണ്ടുപോയെങ്കിലും പറിച്ചുനട്ട രാമകൃഷ്ണന്റെ ആ മനസുണ്ടല്ലോ... അതിപ്പോള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം