മോഹിപ്പിച്ചു സിഎച്ച്; എകെജിയോട് ആരാധന

കൃത്യമായ ആഹാരശീലങ്ങളില്ലാത്ത സി.കെ. പദ്മനാഭനു മല്‍സ്യക്കറികളോടാണു കൂടുതല്‍ ഇഷ്ടം. പച്ചവെള്ളം നന്നായി കുടിക്കും. പുലര്‍ച്ചെ അഞ്ചിനെഴുന്നേറ്റാല്‍ രണ്ടു ഗ്ലാസ് പച്ചവെള്ളം പതിവാണ്. ഇത്തിരിനേരം വീടിനു ചുറ്റും നടക്കും.

അതെവിടെ ചെന്നാലും മുടക്കില്ല. പിന്നെയൊരു കട്ടന്‍ചായ. വീട്ടിലുള്ളപ്പോള്‍ പറമ്പില്‍ ഇത്തിരിനേരം ചെടി നനയ്ക്കല്‍, വാഴയ്ക്കു തടംകോരല്‍, നനയ്ക്കല്‍. അതുകഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ്. സി.കെ. പദ്മനാഭന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോഴും മുഖം നിറയെ ചിരിയുണ്ട്. ആ ചിരിയിലൊരു സൌന്ദര്യമുണ്ട്; സുന്ദരനുമാണു സികെപി. പഠനകാലത്തു ശ്രീകണ്ഠപുരം സ്കൂളില്‍ ഈ ചിരി പ്രസിദ്ധമായിരുന്നു. അന്നു പ്രണയച്ചിരിയോടെ കണ്ണെറിഞ്ഞവരെല്ലാം നല്ല കുടുംബിനികളായി കഴിയുകയാണിപ്പോള്‍. ചിതറിത്തെറിച്ചതാണു സികെപിയുടെ മുടിയിഴകള്‍. എല്ലാ പ്രഭാതത്തിലും ഷേവ് ചെയ്തു മിനുക്കിച്ചോപ്പിച്ച മുഖം. തീക്ഷ്ണമെങ്കിലും കുസൃതി മാറിയിട്ടില്ലാത്ത കണ്ണുകള്‍. ബലിഷ്ഠങ്ങളായ കൈകള്‍. ഉറച്ച ശരീരം... ഇനി സികെപി പറയുന്നതു കൂടി കേള്‍ക്കുക....

ഞാന്‍ പ്രേമിച്ചിട്ടൊക്കെയുണ്ട്. ഒരുതരം പേടിയോടെയുള്ള പ്രണയം. പത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്. കത്തുകൊടുക്കലൊന്നും ഉണ്ടായിട്ടില്ല. അതിനുള്ള ധീരതയൊന്നുമില്ല അന്ന്. അവരൊക്കെ കല്യാണം കഴിഞ്ഞു സുഖമായി കഴിയുകയാണിപ്പോള്‍."

. കുടുംബം
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ വളരെ ലളിതമായിരുന്നു ഞങ്ങളുടെ വിവാഹം.
അതിനു മുന്‍പും പിന്‍പും അവിടെ വിവാഹം നടന്നതായി അറിവില്ല. നല്ല പാചകക്കാരിയാണു ബീന. കടുത്ത ഈശ്വരവിശ്വാസിയും. പി.ആര്‍. കുറുപ്പിന്റെ ബന്ധുവാണ് ഭാര്യ ബീന പള്ളിയത്ത്; ചെമ്പിലോട്ടുകാരി. അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ മാനേജരാണ്. രാഷ്ട്രീയവുമായി മല്ലിട്ടു നാളുകളോളം പുറത്തു കഴിഞ്ഞു തിരിച്ചു വീടെത്തുന്നതാണെന്റെ സന്തോഷം.

. മക്കള്‍
മൂത്തമകള്‍ പ്രിയങ്ക എസ്എഫ്ഐക്കാരിയെന്നറിയപ്പെട്ടു. അവള്‍ വിവാഹം കഴിച്ച രാകേഷ്, പട്ടം മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ. കുഞ്ഞമ്പുവിന്റെ കൊച്ചുമകനാണ്. അയ്യങ്കാളിയുടെ തറവാട്ടില്‍പ്പെട്ടവര്‍. ഹരിജന്‍ വിഭാഗക്കാരനു മകളെ കെട്ടിക്കുന്നതില്‍ ബന്ധുക്കളില്‍ ചിലര്‍ എതിര്‍ത്തു. തറവാടിത്തം പറഞ്ഞു നടക്കുന്നവരേക്കാള്‍ തറവാടിത്തമുള്ളവരുടെ വീട്ടിലേക്കാണു മകളെ കെട്ടിച്ചയച്ചതെന്നാണ് ഇപ്പോഴുള്ള തോന്നല്‍. ഷാര്‍ജയില്‍ ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ അസി. മാനേജരാണു രാകേഷ്. രണ്ടാമത്തെ മകള്‍ ശ്രീപ്രിയ കോയമ്പത്തൂര്‍ അമൃതയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നു.

. സൌഹൃദം
പ്രത്യേകം സുഹൃത്തുക്കളില്ല. പാര്‍ട്ടിയില്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് ആത്മസുഹൃത്ത്. ഡിഗ്രി കഴിഞ്ഞയുടന്‍ ജോലിക്കൊന്നും പോകാതെ സംഘം പ്രവര്‍ത്തനത്തിനെത്തിയ രാധാകൃഷ്ണനുമായി എന്തും പങ്കുവയ്ക്കാവുന്ന സൌഹൃദമുണ്ട്. ജോണ്‍ ബ്രിട്ടാസും ഇ.പി. ജയരാജനും കോടിയേരിയും നല്ല സുഹൃത്തുക്കളാണ്. പിണറായിയുമായി ബന്ധമുണ്ട്, പക്ഷേ അത്രമേല്‍ ഊഷ്മളമാവാനുള്ള സാഹചര്യമുണ്ടായില്ല.

. പ്രസംഗം
ആത്മാര്‍ഥതയുടെ ആഴത്തില്‍നിന്നുള്ള പ്രസംഗം ഇന്നു സാധിക്കുന്നില്ല. അഴിമതിക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്നു വയ്യ. കാരണം അതിന്നു ബിജെപിയിലുമുണ്ട്. സംഘടനാപരമായ അച്ചടക്കത്തെ കുറിച്ചും ഇന്നു പറയാനാവില്ല. സി.എച്ച്. മുഹമ്മദ് കോയയെ പോലെ പ്രസംഗിക്കാനായെങ്കില്‍ എന്നു പലപ്പോഴും കൊതിച്ചിട്ടുണ്ട്. നല്ല സാഹിത്യവും ഫലിതവും കോര്‍ത്തിണക്കിയ നര്‍മ്മവും മര്‍മ്മവും ചേര്‍ത്തുവച്ച പ്രസംഗമാണു സിഎച്ചിന്റേത്. അരങ്ങില്‍ ശ്രീധരനും സുഷമാ സ്വരാജും പി. പരമേശ്വരനുമാണ് ആകര്‍ഷിച്ച മറ്റു പ്രമുഖ പ്രസംഗകര്‍.

. ഒാര്‍ക്കാന്‍ ഇഷ്ടം
പണ്ട്, മുഖ്യമന്ത്രിയായ ശേഷം ഇഎംഎസ് ശ്രീകണ്ഠപുരത്തു വന്ന ദിവസം മറക്കാനാവില്ല. ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ നാട്ടുവഴിയോരത്തു കൂട്ടമായി നിന്ന് അഭിവാദ്യം ചെയ്തത് ഇന്നോര്‍ക്കുമ്പോഴും ആവേശം തോന്നുന്നു. അന്നെനിക്ക് ഒന്‍പതു വയസ്സായിരുന്നു.

. ജീവിതവിജയം
സാധാരണ വിജയം എന്റെ ജീവിത സങ്കല്‍പ്പത്തിലില്ല. ജയപരാജയങ്ങള്‍ സത്യത്തിന്റെ രണ്ടു വശങ്ങളാണ്. നമുക്കു ജീവിതത്തില്‍ കിട്ടുന്ന സംതൃത്പിയുണ്ടല്ലോ, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം.

. പുസ്തകങ്ങള്‍
എത്ര വൈകിയാലും ഏതെങ്കിലും പുസ്തകം ഇത്തിരി നേരം വായിച്ച ശേഷമേ ഉറങ്ങൂ. മനസ്സ് പതറുമ്പോള്‍ പലപ്പോഴും വായിക്കുന്നത് 'ടോക്സ് വിത്ത് വിവേകാനന്ദ"യാണ്. എകെജിയുടെ ആത്മകഥ നല്‍കുന്ന ഊര്‍ജം ചെറുതല്ല. കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ വായിക്കേണ്ട പുസ്തകമാണത്. ചെ ഗുവേരയുടെ ബൊളീവിയന്‍ ഡയറിയാണ് ആകര്‍ഷിച്ച മറ്റൊരു പുസ്തകം.

. അമ്മയും അച്ഛനും
ആറുമക്കളെ പോറ്റാന്‍ ഏറെ ത്യാഗം സഹിച്ചതാണ് അമ്മ സി.കെ. ദേവകിയമ്മ. വിദ്യാഭ്യാസം കുറവെങ്കിലും ലോക വിവരങ്ങളില്‍ നല്ല അറിവുണ്ടായിരുന്നു അമ്മയ്ക്ക്. അവസാനകാലത്ത് അമ്മയെ വേണ്ടവിധം പരിചരിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖമുണ്ട്. കാവുമ്പായി കര്‍ഷക കലാപത്തിലെ സമരസഖാവായ അച്ഛന്‍ അനന്തന്‍ നായര്‍ക്കു കമ്യൂണിസം രക്തത്തില്‍ അലിഞ്ഞതായിരുന്നു. രാഷ്ട്രീയത്തിലും ആധ്യാത്മികതയിലും തികഞ്ഞ അറിവുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങള്‍ക്ക് എന്നെയും കൂടെക്കൂട്ടും. സെഡ്.എ. അഹമ്മദ് എന്ന സഖാവിന്റെ പ്രസംഗം കേള്‍ക്കാന്‍ അക്കാലത്ത് ശ്രീകണ്ഠപുരത്ത് എന്നെ കൊണ്ടുപോയത് ഇന്നും ഒാര്‍മയിലുണ്ട്.

. പാട്ടും സിനിമയും
പാട്ട് മറ്റൊരു വീക്നെസ് ആണ്. യേശുദാസിനെയും മുഹമ്മദ് റഫിയെയുമാണിഷ്ടം. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന പാട്ടാണ് ഈയടുത്തു വല്ലാതെ ആകര്‍ഷിച്ചത്.  കുടുംബസമേതം തിയറ്ററില്‍ സിനിമ അവസാനമായി കണ്ടതു പാലായില്‍ വച്ച്  സിഐഡി മൂസ. പിന്നെയെല്ലാം ടിവിയില്‍ കാണുന്നതാണ്. സെല്ലുലോയ്ഡ്, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററില്‍ പോയി കാണണമെന്നുണ്ട്. (അതിനിടെ കെ.കെ. റോഡ് എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി അഭിനയിക്കുകയും ചെയ്തു. അതൊക്ക ഒരു രസം എന്ന മട്ടില്‍. പടം പക്ഷേ അധികം ഒാടിയില്ലെന്നു സികെപി.)

. പഠനം
പത്തിനുശേഷം പഠനം അതു നിര്‍ത്തി പാര്‍ട്ടിയിലെത്തി. ടിടിസി പഠിപ്പിക്കണമെന്ന വീട്ടുകാരുടെ ആഗ്രഹത്തെ തോല്‍പ്പിച്ചതു മുന്‍പെങ്ങുമില്ലാത്ത വയറുവേദന കൊണ്ടായിരുന്നു. അപേക്ഷ അയച്ചെങ്കിലും ടിടിസിക്കു പോകേണ്ടന്നുറപ്പിച്ചതോടെ വയറുവേദന പോയി. 1966ല്‍ പത്ത് പാസായി. സ്കൂള്‍ പഠനത്തിനൊപ്പം സിപിഎം സംഘടനയായ കെഎസ്വൈഎഫില്‍ സജീവമായ പ്രവര്‍ത്തനം. കുട്ടികളെ സംഘടിപ്പിച്ച്  ഒറ്റയടിപ്പാതയിലൂടെ ചെങ്കൊടിയും മുദ്രാവാക്യവുമായി തിളച്ചുമറിയുന്ന ജാഥകള്‍. പിന്നെയായിരുന്നു ആര്‍എസ്എസും ജനസംഘവുമെല്ലാം. (പഠിച്ചതു പത്തു വരെയെങ്കിലും ഇംഗ്ലിഷ്, ഹിന്ദി, തമിഴ് ഭാഷകള്‍ നന്നായി സംസാരിക്കും.)

. ശക്തി
ആധ്യാത്മികമായി ഞാന്‍ കരുത്തനാണ്. വിവേകാനന്ദനാണ് ആദര്‍ശപുരുഷന്‍. എകെജിയോടാണ് ആരാധന. ആള്‍ദൈവങ്ങളില്‍ വിശ്വാസമില്ല. അവരെല്ലാം ആചാര്യന്മാരെന്ന നിലയില്‍ ആദരവുണ്ട്.

. ദൌര്‍ബല്യം
മനുഷ്യസഹജമായ എല്ലാ ദൌര്‍ബല്യങ്ങളുമുള്ള പച്ച മനുഷ്യനാണു ഞാന്‍.

. മദ്യപാനം
മദ്യവിരുദ്ധനല്ല ഞാന്‍. മുന്‍പു മദ്യപിച്ചിട്ടുണ്ട്. മനുഷ്യനെ കൂടുതല്‍ മത്തു പിടിപ്പിക്കുന്നത് ഇന്നു മദ്യമല്ല, അധികാരമാണ്. മദ്യപന്റെ ലഹരി ഇത്തിരിവട്ടത്തെയാണു ദോഷമായി ബാധിക്കുക. പക്ഷേ, അധികാര ലഹരി സമൂഹത്തെ ഒന്നാകെ കുഴപ്പത്തിലാക്കും.

. വാഹനം
സ്വന്തമായി വാഹനമില്ല. ഡ്രൈവിങ് അറിയില്ല. പണ്ടു പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ പഴയ അംബാസഡര്‍ തന്നിരുന്നു. അറ്റകുറ്റപ്പണി എന്നും തലവേദനയായതോടെ അതുപേക്ഷിച്ചു. അച്ഛന്‍ കുട്ടിക്കാലത്തു വാങ്ങിത്തന്ന സൈക്കിളാണു ജീവിതത്തിലെ സ്വന്തം വാഹനം.

മൊബൈലില്‍ സികെപിയെ വിളിച്ചാല്‍ 'ബഹുത്ത് പ്യാര്‍ കര്‍ത്താ ഹേ..." എന്ന പാട്ടാണു കേള്‍ക്കുക. കരുത്തനായ നേതാവിന്റെ ഡയല്‍ ടോണ്‍ ഇത്രമേല്‍ പ്രണയാതുരമോ എന്നു ചോദിച്ചപ്പോള്‍ ഈസ്റ്റര്‍ കാലത്ത് ക്രിസ്തീയ ഭക്തിഗാനം ഡയല്‍ ടോണാക്കിയ കഥകൂടി സികെപി പറഞ്ഞു. 'ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍, നെഞ്ചു തകര്‍ന്നു കരയുമ്പോഴെന്നെ നെഞ്ചോടു ചേര്‍ക്കുമെന്‍ യേശുനാഥാ..." എന്ന ഗാനം കേള്‍ക്കുമ്പോള്‍ ആളുമാറിയെന്നു കരുതി പലരും ഫോണ്‍ കട്ട് ചെയ്യുമായിരുന്നുവെന്നും സികെപി.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം