പ്രകൃതി സ്നേഹം - ദീപേഷ് കരിമ്പുങ്കര

ആലപ്പുഴയിലെ എടത്വാ ഗ്രാമത്തിലെ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ആന്റപ്പന്‍ അമ്പിയായം ഇപ്പോള്‍ നിത്യനിദ്രയിലാണ്. അന്ത്യശുശ്രൂഷയ്ക്കായി കേരളത്തിന്റെ തെക്കെയറ്റംമുതല്‍ വടക്കേയറ്റംവരെയുള്ള പ്രകൃതിസ്നേഹികള്‍ കണ്ണീരോടെ എത്തിച്ചേര്‍ന്നപ്പോള്‍ ഗ്രാമീണര്‍ അത്ഭുതപ്പെട്ടു. കൊടുംവേദനയ്ക്കിടയിലും വീട്ടുകാര്‍ വിനയാന്വിതരായി. പള്ളിമുറ്റം വേദനയുടെ ആള്‍രൂപങ്ങളാല്‍ വികാരാധീനമായി. ആന്റപ്പനെക്കുറിച്ച് ഇത്രയുംനല്ല വാക്കുകള്‍ ആന്റപ്പന്റെ നാട് ആദ്യമായി കേള്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പറഞ്ഞു: 'ഞങ്ങളറിഞ്ഞില്ല ആന്റപ്പന്‍ ഇത്ര വലിയ മനുഷ്യനായിരുന്നെന്ന്...

നാട്ടുകാര്‍ക്ക് ആന്റപ്പന്‍ എപ്പോഴും വീടുവിട്ടിറങ്ങുന്ന, ഇടയ്ക്കു മാത്രം വീട്ടില്‍ തിരിച്ചെത്തുന്ന, വീടുനോക്കാനറിയാത്ത ഒരാളായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കാകട്ടെ കേരളത്തിലെ സമീപകാല പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ചരിത്രമായിരുന്നു ആന്റപ്പന്‍. പരിസ്ഥിതിസമരങ്ങളില്‍ കൊള്ളിയാനെപ്പോലെ തിളങ്ങിനിന്നിട്ടില്ലെങ്കിലും കേരളത്തിലെ ഓരോ പരിസ്ഥിതി പ്രവര്‍ത്തകന്റെയും മനസ്സില്‍ ആന്റപ്പനുണ്ടായിരുന്നു.

ഗ്രീന്‍ കമ്യൂണിറ്റി

ആന്റപ്പന്റെ പേര് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഗ്രീന്‍ കമ്യൂണിറ്റിയുടെ രൂപീകരണത്തോടെയാണ്. അദ്ദേഹത്തിന്റെ ആശയവും സ്വപ്നവുമായിരുന്നു ഗ്രീന്‍ കമ്യൂണിറ്റി. കേരളത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പരിസ്ഥിതി സംഘടനകളെ നേരിട്ടു ബന്ധപ്പെട്ട്, അവരെ ഏകോപിപ്പിച്ച് ഗ്രീന്‍ കമ്യൂണിറ്റിയിലൂടെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഏറെക്കുറെ ആന്റപ്പനു കഴിഞ്ഞു.

തിരുവനന്തപുരത്തു നടന്ന പരിസ്ഥിതി ഉച്ചകോടിയോടെ പരിസ്ഥിതി സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയിലേക്കുള്ള വഴി ഗ്രീന്‍ കമ്യൂണിറ്റിയിലൂടെ സാക്ഷാത്കൃതമായി. കേരള സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗാന്ധിയന്‍ സ്റ്റഡീസിന്റെ പങ്കാളിത്തത്തോടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ആന്റപ്പന്‍ പിന്നണിയില്‍നിന്ന് ആസൂത്രണം ചെയ്യുകയായിരുന്നു.

ആന്റപ്പന്റെ യാത്രകള്‍

പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആന്റപ്പന്‍ നടത്തിയ ഓരോ യാത്രയും വിചിത്രവും വ്യത്യസ്തവുമായിരുന്നു. എത്തേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റ് തുക മാത്രമേ കഷ്ടിച്ചു കയ്യിലുണ്ടാകൂ. ഗ്രീന്‍ കമ്യൂണിറ്റിയുടെ മുഖപത്രമായ 'മഴമിത്രം മാസിക അടുക്കിവച്ച ബാഗ് യാത്രയില്‍ കൂടെയുണ്ടാകും. പരിചിതര്‍ക്കെല്ലാം അതു നല്‍കും. ചിലരൊക്കെ പണം നല്‍കും. കിട്ടുന്നതും കിട്ടാത്തതുമൊന്നും ആന്റപ്പന്‍ ഓര്‍ത്തുവച്ചില്ല. കുറച്ചു കാശു കിട്ടിയാല്‍ അവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു പോകാനുള്ള സാധ്യതയില്‍ ആഹ്ലാദിക്കും. ചിലപ്പോള്‍ ആന്റപ്പന്‍ കൊണ്ടുവരുന്നതു പ്രകൃതിസൌഹൃദ തുണിസഞ്ചികളായിരിക്കും. ഭാര്യ സോണിയ തയ്ച്ചുനല്‍കുന്ന സഞ്ചികള്‍ പ്ലാസ്റ്റിക്കിനു പകരം ഉപയോഗിക്കാനായി ആന്റപ്പന്‍ പലര്‍ക്കും നല്‍കി.

കുട്ടികള്‍ക്കായുള്ള പരിസ്ഥിതി ക്യാംപുകളില്‍ ആന്റപ്പന്‍ അവരിലൊരാളാകും. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗമുള്ള പലതും ഉണ്ടാക്കാന്‍ പഠിപ്പിക്കും. ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കുള്ള ഇത്തരം യാത്രകളിലാണ് ആന്റപ്പന്‍ തന്റെ സൌഹൃദവലയം മുഴുവനുണ്ടാക്കിയത്.

നിശ്ശബ്ദ വസന്തം

റേച്ചല്‍ കാഴ്സന്റെ 'സൈലന്റ് സ്പ്രിങ് എന്ന കൃതിയുടെ അന്‍പതാം വാര്‍ഷിക പരിപാടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുക എന്ന ആശയം അവതരിപ്പിച്ചത് ആന്റപ്പനായിരുന്നു. കേരളം മുഴുവന്‍ പുസ്തകപ്രചാരണവുമായി സഞ്ചരിക്കാന്‍ അദ്ദേഹം തയാറായി. 14 മാസം വിശ്രമമില്ലാതെ സഞ്ചരിച്ച് ഓരോ ജില്ലയിലെയും സ്കൂളുകള്‍, കലാലയങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹം പരിസ്ഥിതിബോധത്തിന്റെ പച്ചപ്പു പകര്‍ന്നു. നൂറിലധികം വേദികളില്‍ ആന്റപ്പന്‍ 'നിശ്ശബ്ദ വസന്തവുമായെത്തി.

'നിശ്ശബ്ദവസന്തം വാര്‍ഷികപരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു കാസര്‍കോട്ടു നടന്ന മൂന്നുദിവസത്തെ ക്യാംപില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ പേര്‍ എത്തിയിരുന്നു. എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ എന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതഗ്രാമം എല്ലാവരെയും സ്വീകരിച്ചെങ്കിലും അത്രയും പേര്‍ക്കുള്ള ഭക്ഷണം നല്‍കാനാവാത്തതിന്റെ വേദന സംഘാടകര്‍ അറിയിച്ചത് ആന്റപ്പനെയായിരുന്നു. നാട്ടുകാരായ ഏതാനും ചെറുപ്പക്കാരെയുംകൂട്ടി ഭക്ഷണം തേടി അദ്ദേഹം എവിടെയൊക്കെയോ പോയി. ഓരോ നേരവും ആരെയും വിശപ്പറിയിക്കാതിരിക്കാന്‍ തത്രപ്പെടുകയായിരുന്നു ഈ മൂന്നുദിവസവും ആന്റപ്പന്‍.

മരണം പെയ്ത് കറുത്ത ജൂണ്‍

ജൂണ്‍ മൂന്ന് തിങ്കളാഴ്ച. പരിസ്ഥിതി ദിനത്തിന്റെ തലേദിവസമായ അന്നാണ് ആന്റപ്പനെ മരണം കൊണ്ടുപോയത്. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്നതിനിടെ തൃപ്പൂണിത്തുറയ്ക്കടുത്തുവച്ചു ടാങ്കര്‍ലോറി പിന്നിലിടിക്കുകയായിരുന്നു. ആന്റപ്പന്റെ ബാഗ് ദൂരെ വീണുകിടന്നു. അതില്‍ മഴമിത്രം മാസികയുടെ കോപ്പികള്‍, കുറേ നോട്ടിസുകള്‍, ആന്റപ്പന്റെ ഹരിതസ്വപ്നങ്ങള്‍ എഴുതിവച്ച ഡയറി. വീടുവിട്ട് എപ്പോഴും പോകാറുള്ള അപ്പന്‍ തങ്ങളുടെ അടുത്തേക്കു തിരിച്ചെത്തി പള്ളി സെമിത്തേരിയില്‍ ഉറങ്ങിക്കിടക്കുകയാണെന്ന് മകന്‍ ആബേല്‍ ഇപ്പോള്‍ അറിയുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം