വിഷഭൂമിയില്‍നിന്നുള്ള നിലവിളികള്‍ ബൈജു ജോണ്‍

കാതിക്കുടം ഒരു അടയാളമാണ്- പണവും അധികാരവും ഭരണകൂട ധാര്‍ഷ്ട്യവും ചേര്‍ന്ന് ഒരു ഗ്രാമത്തിന്‍െറ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതിന്‍െറ അടയാളം. അഞ്ചര വര്‍ഷം നീണ്ട ഒരു നാടിന്‍െറ ചെറുത്തുനില്‍പുകളെ തകര്‍ക്കാന്‍ ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ കുതന്ത്രങ്ങളുടെ ഇരകൂടിയാണ് കാതിക്കുടം എന്ന ഗ്രാമം. പ്രതിഷേധക്കാരെ തീവ്രവാദികളാക്കിയും സാമൂഹികവിരുദ്ധരാക്കിയും മാധ്യമങ്ങളെ പണമെറിഞ്ഞ് വിലയ്ക്കുവാങ്ങിയും  ഒരു കുത്തക കമ്പനി നടത്തുന്ന നെറികേടുകള്‍ക്കെതിരെ നാടുമുഴുവന്‍ ജീവന്മരണപോരാട്ടത്തിലാണ്. അമ്മമാരുടെ നെഞ്ചിടിപ്പുകളെ...കുഞ്ഞുങ്ങളുടെ രോദനങ്ങളെ...മരണക്കിടക്കയിലെ നെടുവീര്‍പ്പുകളെ...കത്തുന്ന പ്രതിരോധമാക്കി ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് തൃശൂര്‍ ജില്ലയിലെ കാതിക്കുടം.
മൂന്നു പതിറ്റാണ്ടു മുമ്പ് വ്യവസായവികസനത്തിന്‍െറ മേമ്പൊടികളുമായി വന്ന നിറ്റ ജലാറ്റിന്‍ കമ്പനി നാടിന്‍െറ നാഡീഞരമ്പുകളെ വിഷം കുത്തിവെച്ച് ഇല്ലായ്മചെയ്തപ്പോള്‍...കുടിവെള്ളം മുട്ടിച്ച് കിണറുകളില്‍ വിഷംനിറച്ചപ്പോള്‍...തെളിനീരൊഴുക്കിയ ചാലക്കുടിപുഴയെ മലിനമാക്കിയപ്പോള്‍...വിഷം പെയ്ത നാളുകള്‍ രോഗാതുരമായപ്പോള്‍...പ്രതിഷേധിക്കാന്‍ കാതിക്കുടം വൈകിയിരുന്നു...വരും തലമുറക്കും വിഷം ശ്വസിക്കുന്ന നാളുകള്‍ മാത്രമാണ് സമ്മാനിക്കാനുള്ളതെന്ന് നാട് തിരിച്ചറിഞ്ഞപ്പോള്‍ പ്രതിരോധത്തിന്‍െറ മതിലുകള്‍ തീര്‍ക്കേണ്ടിവന്നു... അങ്ങനെ അഞ്ചുവര്‍ഷം മുമ്പ് കാതിക്കുടത്തിന്‍െറ സ്പന്ദനങ്ങളുമായി തുടങ്ങിയ സമരമിപ്പോള്‍ അന്തിമ പോരാട്ടത്തിലാണ്...വിഷംപെയ്യുന്ന നാളുകള്‍ ഇനി ദുരന്തമായി സ്വപ്നത്തില്‍പോലും വരരുതെന്നാഗ്രഹിച്ചാണ് അമ്മമാരും കുഞ്ഞുങ്ങളും പോരാട്ടത്തിന്‍െറ പുതിയ കനല്‍വഴികള്‍ തുറക്കുന്നത്.
‘‘ഇത് ഞങ്ങളുടെ അവസാനഘട്ട സമരമാണ്. കാതിക്കുടം വിളിക്കുന്നു അവസാനമായി. കേരള ജനത ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങള്‍ ലോകത്തോട് വിളിച്ചുപറയണം. ഒരു നാടും ജനതയും പുഴയും വംശനാശത്തിന്‍െറ വക്കിലാണ്. മറ്റൊരു വഴിയും ഞങ്ങള്‍ക്കുമുന്നിലില്ല. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക...’’- കാതിക്കുടം സമരസമിതി പുറത്തിറക്കിയ നോട്ടിസിലെ വാചകങ്ങളാണിത്.
വഞ്ചനയും കാപട്യവും നിറഞ്ഞ ലോകത്ത് ശുദ്ധവായുവിനുവേണ്ടിയുള്ള പോരാട്ടത്തെപോലും ചതിയിലൂടെ ഇല്ലാതാക്കുമ്പോള്‍ ഇനി മരണം തിരഞ്ഞെടുക്കുന്ന ചെറുത്തുനില്‍പുകളാണ് ഈ ഗ്രാമത്തിന് മുന്നിലുള്ളത്. ആകാശവും ഭൂമിയും വെള്ളവും മലിനമാക്കി മാരകരോഗങ്ങള്‍ സമ്മാനിച്ചും നിറ്റ ജലാറ്റിന്‍ കമ്പനി അഹങ്കാരത്തിന്‍െറ കൊടുമുടിയില്‍ വിരാജിക്കുന്നത് പണവും അധികാരരാഷ്ട്രീയത്തിന്‍െറ  ചതിക്കുഴികളും തിരഞ്ഞെടുത്താണ്. പക്ഷേ, മരിച്ചുവീഴുന്ന ഒരു ജനതയുടെ നിലവിളികള്‍ കൊടുമുടികള്‍ തകര്‍ക്കുന്ന ഇടിമുഴക്കമാകുമെന്ന മുന്നറിയിപ്പാണ് കേരളത്തിന് കാതിക്കുടം നല്‍കുന്നത്.
ഞങ്ങള്‍ക്ക് ജീവിക്കണം;
ഞങ്ങളുടെ തലമുറക്കും
ശവം കത്തിയെരിയുന്ന ഗന്ധവും ചത്തുപൊന്തുന്ന മത്സ്യങ്ങളും പുകമൂടിയ ആകാശവുംകൊണ്ട് വിഷംനിറഞ്ഞ നാട്ടില്‍ മാരകരോഗങ്ങളാല്‍ മരണം കാത്തുകഴിയുന്നവരെയാണ് ഈ വിഷക്കമ്പനി നാടിന് സമ്മാനിച്ചത്. കാന്‍സറും ആസ്ത്മയും കാതിക്കുടത്തുകാര്‍ക്ക് മാരകരോഗങ്ങളല്ലാതായിട്ട് കാലമേറെയായി. മരിച്ചുവീഴുന്നവര്‍ കാന്‍സര്‍ രോഗികളല്ലാതാകുന്നത് അപൂര്‍വവും. നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ ജോജിയുടെ അച്ഛന്‍, വധശ്രമക്കേസടക്കം നിരവധി കള്ളക്കേസുകളില്‍ കുടുക്കിയ സമരസമിതിയുടെ സജീവപ്രവര്‍ത്തകന്‍ തങ്കച്ചന്‍െറ മാതാപിതാക്കള്‍, കാതിക്കുടം സമരസമിതി കണ്‍വീനര്‍ അനില്‍കുമാറിന്‍െറ അമ്മ, സമരത്തിന്‍െറ മുന്‍നിരയിലുണ്ടായിരുന്ന മത്തായിചേട്ടന്‍, വേലായുധന്‍, മണിപറമ്പന്‍ കുട്ടന്‍, സഹോദരന്‍ കൃഷ്ണന്‍കുട്ടി, കൊങ്ങാറമ്പില്‍ തങ്കമ്മ, പാറംപിള്ളിപാര്‍വതിയമ്മ...ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധിപേരെ മരണത്തിലേക്ക് നയിച്ച കാന്‍സര്‍ രോഗത്തിന് ഉത്തരവാദി വിഷംവമിക്കുന്ന കമ്പനിയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ ഇരകളായി ഈ നശിച്ച നാട്ടില്‍ കഴിയുന്നു...
പക്ഷേ, ഇവരുടെ കണ്ണീരിനിപ്പോള്‍ എരിയുന്ന കനലിന്‍െറ തിളക്കമുണ്ട്...ഇവരുടെ നെടുവീര്‍പ്പുകള്‍ക്ക് ഇരമ്പിയാര്‍ക്കുന്ന പേമാരിയുടെ ഭാവങ്ങളുണ്ട്. അതെ, ഒരു ഗ്രാമം മുഴുവന്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പ്രതിഷേധജ്വാലയില്‍ ആളിക്കത്തുകയാണ്...
‘‘എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട്, കുടിവെള്ളത്തില്‍പോലും വിഷം കലരുമ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ അന്തിമപോരാട്ടം മാത്രമേയുള്ളൂ. നാളെ ഞങ്ങളുടെ കുഞ്ഞുമക്കള്‍ ചോദിക്കരുത് വിഷം പടര്‍ന്ന നാട്ടില്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നെന്ന്, ഇതിനുള്ള മറുപടിയാണ് ഈ പോരാട്ടം’’-കാതിക്കുടം സമരസമിതി കണ്‍വീനര്‍ കെ.എം. സുനില്‍കുമാറിന്‍െറ വാക്കുകളിലെ നിശ്ചയദാര്‍ഢ്യമാണ് ഈ സമരം വിജയത്തിനുവേണ്ടിയുള്ളതാണെന്ന് തിരിച്ചറിയാന്‍. 2008 മുതല്‍ ഞങ്ങള്‍ സമരരംഗത്താണ്. ചതിയും ഭീഷണിയും കള്ളക്കേസുകളും പീഡനങ്ങളുമായി സമരത്തെ തകര്‍ക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്. പലപ്പോഴും വിജയം അവര്‍ക്കായിരുന്നു. പണം കൊടുത്തുവാങ്ങിയ പൊലീസും മാധ്യമങ്ങളും അവര്‍ക്കൊപ്പം നിന്നു. ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും പണക്കെട്ടിനുമീതെ പറന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കെതിരായി. സമരങ്ങളെ പുച്ഛിച്ചുതള്ളി വിഷക്കമ്പനിയുടെ കുഴലൂത്തുകാരായി ഉദ്യോഗസ്ഥര്‍നിന്നു. നിരവധിതവണ തന്ന ഉറപ്പുകള്‍ പലതും ജനങ്ങളെ വിഡ്ഢികളാക്കുന്നതായിരുന്നുവെന്ന് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും സമരം ശക്തിപ്രാപിക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന സമിതികള്‍ നീതിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരിക്കും. പക്ഷേ, നോട്ടുകെട്ടുകളുടെ കനംകൂടുന്തോറും ജനവിരുദ്ധതയുടെ കുപ്പായമണിഞ്ഞ് ഭരണകൂടം എന്നും വിഷക്കമ്പനിക്കൊപ്പം നില്‍ക്കും. പക്ഷേ, ഇനിയങ്ങോട്ട് പൊറുക്കാന്‍ കഴിയാത്തതരത്തില്‍ മാലിന്യം നാടിനെ വിഷമയമാക്കിക്കഴിഞ്ഞു. വിജയംവരെ എന്ത് ത്യാഗം സഹിച്ചായാലും പോരാട്ടം തുടരും. അടുത്ത ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കും. ജൂലൈ 21ന് ചാലക്കുടി പുഴയിലേക്കുള്ള കമ്പനിയുടെ മാലിന്യക്കുഴല്‍ ജനാധിപത്യ അധികാരമുപയോഗിച്ച് ഞങ്ങള്‍ എടുത്തുമാറ്റും. ഈ സമരത്തിന് ഒരു നിലപാടും തടസ്സമാകില്ല.  കേരളം ഈ സമരത്തെ പിന്തുണക്കണം, കാതിക്കുടം കേരളത്തെ വിളിക്കുകയാണ്. ഇത് കാതിക്കുടത്തിന്‍െറ അവസാനഘട്ട വിളിയാണ്, അനില്‍കുമാറും നാടും ആവശ്യപ്പെടുന്നത് ജനാധിപത്യ കേരളത്തിന്‍െറ പിന്തുണയാണ്.
ശ്വസിക്കാന്‍ വിഷവായു
കുടിക്കാന്‍ വിഷവെള്ളം
ജൂണ്‍ 14 മുതല്‍ കമ്പനിക്കുമുന്നില്‍ തുടങ്ങിയ നിരാഹാരപന്തലില്‍ വീട്ടമ്മമാരും കുട്ടികളും പോരാട്ടത്തിന് നേതൃത്വം നല്‍കുന്നു. സമരപ്പന്തലില്‍ നിരാഹാരസമരത്തില്‍ നാലു ദിവസം പിന്നിട്ട ഐഷ സുരേഷ്, മിനി വിജയന്‍ -വീട്ടമ്മമാരായ ഇരുവരുമിപ്പോള്‍ ഒരു നാടിന്‍െറ പ്രതിരോധത്തില്‍ മുന്നണി പോരാളികളാവുകയാണ്. അടുക്കളകള്‍ പൂട്ടി തെരുവിലിറങ്ങിയ വീട്ടമ്മമാരുടെ സമരങ്ങള്‍ വിഷക്കമ്പനിക്കുമുന്നില്‍ പുതിയ പ്രതിഷേധത്തിന്‍െറ തീനാളമാകുമ്പോള്‍ അവരുടെ പ്രതിനിധികളായി നിരാഹാരസമരത്തിന് നേതൃത്വം നല്‍കുകയാണ് ഈ വീട്ടമ്മമാര്‍. നിറ്റ ജലാറ്റിന്‍ കമ്പനിയുടെ ഏതാനും കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ഐഷ സുരേഷിന്‍െറ വീട്.
മാനം കറുപ്പിക്കുന്ന പുകപടലങ്ങളും ശ്വാസംമുട്ടിക്കുന്ന ദുര്‍ഗന്ധവും പതിറ്റാണ്ടുകളായി ദുരനുഭവമായി കൂടെ കൂട്ടിയ ഐഷക്ക് തെരുവിലിറങ്ങുന്നതിനെക്കുറിച്ച് രണ്ടിലൊന്ന് ആലോചിക്കേണ്ടിവന്നില്ല. സഹിക്കുന്നതിനപ്പുറമായി ജീവിതം. കാതിക്കുടമെന്നുകേള്‍ക്കുമ്പോഴേ ജനം മൂക്കുപൊത്തുന്ന അവസ്ഥ. ഇത് മാറണമെങ്കില്‍ സമരമല്ലാതെ പോംവഴികളില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ക്ക് ജീവിക്കണം. അല്ലെങ്കില്‍ ഈ കമ്പനിക്കുമുന്നില്‍ കിടന്ന് മരിക്കും...സമരപ്പന്തലില്‍ നിരാഹാരം കിടന്ന് തളര്‍ന്നെങ്കിലും ഇടറാത്ത ശബ്ദത്തില്‍ അവരിത് പറഞ്ഞുതീര്‍ക്കുമ്പോള്‍ തളരാത്ത ആത്മവീര്യത്തില്‍ കാതിക്കുടത്തെ വീട്ടമ്മമാര്‍ മുദ്രാവാക്യത്തിന്‍െറ ഇടിമുഴക്കം സൃഷ്ടിച്ചു. മാളക്കടുത്ത മേലഡൂര്‍ സ്വദേശിനിയായ മിനി വിജയന്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായി കാതിക്കുടത്തെത്തുന്നത്. അന്നുമുതല്‍ ശ്വാസംമുട്ടിക്കുന്ന ഈ പുകപടലങ്ങള്‍ പരിചിതമാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്ന നാട്ടില്‍ ഈ ദുരിതംപേറാന്‍ താനും വിധിക്കപ്പെട്ടെന്ന് വിശ്വസിച്ച് രണ്ടുപതിറ്റാണ്ട് കഴിച്ചുകൂട്ടി. പക്ഷേ, ഇനി ജീവിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് മരിക്കാന്‍ തയാറായേ തീരു. കിണറ്റിലെ വെള്ളം വിഷമയമായിട്ട് വര്‍ഷങ്ങളായി. കുടിവെള്ളം മുട്ടിയപ്പോള്‍ പലരും നാടുവിട്ടെന്ന് ഉഷ ചൂണ്ടിക്കാട്ടുന്നു. കിണറ്റിലെ നീരുറവകള്‍ എണ്ണമയം കലര്‍ന്ന വിഷപ്പാടകള്‍ നിറയുന്നു. പലര്‍ക്കും ആസ്ത്മയും ശ്വാസംമുട്ടലും പതിവാകുന്നു. നശിച്ച ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ ബന്ധുക്കള്‍പോലും കാതിക്കുടത്തെ ഉപേക്ഷിക്കുന്നു. ഞങ്ങളുടെ നാടും വിടും അന്യമാകുമ്പോള്‍ തെരുവിലിറങ്ങാതെ ഞാനെന്തുചെയ്യും?  വിഷമയമായ വായുവും വെള്ളവും വികസനത്തിന് പകരംവെക്കുന്നവര്‍ ഇതിന് മറുപടി പറയണം.
കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ധീരജും ആര്‍ദ്രയും. കമ്പനിയുടെ തൊട്ടുമുന്നില്‍തന്നെയുള്ള വീട്ടില്‍ ഇക്കാലമത്രയും എല്ലാ ദുരിതങ്ങളും സഹിച്ച് ഈ കുരുന്നുകളുടെ ജീവിതം. ഒമ്പതാം ക്ളാസുകാരനായ ധീരജിന് ജീവിതത്തിന്‍െറ ഗന്ധംതന്നെ ഈ ദുര്‍ഗന്ധമാണ്. ജനിച്ച നാള്‍മുതല്‍ ശ്വസിച്ച് വളരുന്ന വിഷവായു. ദാഹമകറ്റാന്‍ വിഷവെള്ളം.
 കുട്ടിക്കാലത്തെ കളിചിരിക്കിടയിലും ധീരജും ആര്‍ദ്രയും സമരപ്പന്തലില്‍ സജീവമാണ്. കമ്പനിയുടെ വിഷപ്പുകയേല്‍ക്കാത്ത ശുദ്ധവായുവിനുവേണ്ടി നിരവധി കുട്ടികള്‍ സമരപ്പന്തലില്‍ അണിനിരക്കുന്നു.  പുഴയില്‍ ചത്തുപൊന്തുന്ന മത്സ്യങ്ങള്‍ ബാല്യകാലത്തിലെ കൗതുകത്തിനപ്പുറം ഇത് തങ്ങളുടെകൂടെ ജീവന്‍െറ പിടച്ചിലാണെന്ന് ഈ കുരുന്നുകള്‍ തിരിച്ചറിയുന്നു. ഇടക്കിടെയുണ്ടാകുന്ന ശ്വാസംമുട്ടലും അസ്വസ്ഥതകളും ഈ കുടുംബത്തിന് തീരാദുരിതം സമ്മാനിക്കുമ്പോഴും നാളെയെങ്കിലും ഒരു തുള്ളി ശുദ്ധജലം കാത്ത് നാടിനൊപ്പം ഇവരും പ്രക്ഷോഭരംഗത്തണിനിരക്കുന്നു. ധീരജിനും ആര്‍ദ്രക്കും ഈ കാലന്‍കമ്പനി നടത്തുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളുടെ ഗൗരവമറിയില്ലെങ്കിലും അവര്‍ക്കൊന്നറിയാം, ഈ പുഴയും മണ്ണും ആകാശവും തങ്ങള്‍ക്കന്യമാക്കിയത് ഈ കമ്പനിയാണെന്ന്. അതുകൊണ്ടുതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ഈ സമരത്തില്‍ ഇവരും പങ്കാളിയായത്. അച്ഛനെ സമരത്തിന്‍െറ പേരില്‍ കള്ളക്കേസില്‍ കുടുക്കി. സമരത്തിനിടയില്‍ പൊലീസുകാര്‍ മര്‍ദിച്ചു. കെട്ടമണം സഹിച്ച് പഠിക്കാന്‍പോലുമാകുന്നില്ല...നല്ല നാളെകള്‍പോലും നഷ്ടപ്പെട്ട ഈ കുരുന്നുകളുടേതുകൂടിയാണ് ഈ സമരം... ഏതു നിമിഷവും മാറാരോഗങ്ങളും മരണവും കാത്തുകഴിയുന്ന ഒരു ജനതയുടെ മുന്നില്‍ പൊരുതുകയല്ലാതെ വേറെ പോംവഴികളില്ല.
വിഷക്കമ്പനിയുടെ
ചതിയുടെ ചരിത്രം
തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 1975ലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനം ആരംഭിച്ചത്. മൃഗങ്ങളുടെ എല്ലില്‍നിന്ന് ജലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ വേര്‍തിരിക്കലാണ് ഇവിടെ നടക്കുന്നത്.
ഹൈഡ്രോക്ളോറിക് ആസിഡ്, ചുണ്ണാമ്പ്, വെള്ളം എന്നിവയാണ് ഉല്‍പാദന പ്രക്രിയയിലെ ചേരുവകള്‍. പ്രതിദിനം 120 ടണ്ണിലധികം എല്ലാണ്  ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. 1.2ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ളോറിക് ആസിഡും രണ്ടു കോടി ലിറ്റര്‍ വെള്ളവും പ്രതിദിനം ആവശ്യമായി വരുന്നു (മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഉദ്ധരിച്ച് കമ്പനി അവകാശപ്പെടുന്നത് എല്ല് 80 ടണ്ണും വെള്ളം 62 ലക്ഷം ലിറ്ററുമെന്നാണ്). മാലിന്യം കൂടുതലും ഉല്‍പന്നം കുറവും എന്നതാണ് ഓസീന്‍ ഉല്‍പാദനത്തിന്‍െറ പ്രത്യേകത.  ഉല്‍പാദിപ്പിക്കപ്പെട്ട ഒസീന്‍െറ മൂന്നില്‍ രണ്ടു ശതമാനവും കയറ്റിയയക്കുന്നു. ബാക്കിയുള്ളത് ചുണ്ണാമ്പും വെള്ളവും ചേര്‍ത്ത് ലൈംഡ് ഒസീന്‍ (limed Ossien)എന്ന രൂപത്തിലാക്കുന്നു. ഇത് കാക്കനാടുള്ള ജലാറ്റിന്‍ നിര്‍മാണ യൂനിറ്റിലേക്ക് അയക്കുന്നു. ഡൈ കാത്സ്യം ഫോസ്്ഫേറ്റ് എന്ന ഉപോല്‍പന്നവും കമ്പനി നിര്‍മിക്കുന്നു. 25ലധികം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്ന കമ്പനിയുടെ പ്രഖ്യാപിത ലാഭം പ്രതിവര്‍ഷം 15.5 കോടി രൂപയാണ്.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും നിറ്റ ജലാറ്റിന്‍ എന്ന ജാപ്പനീസ് കമ്പനിയും ചേര്‍ന്ന് സംയുക്ത സംരംഭമായി 52 ശതമാനം ഓഹരികളോടെ തുടങ്ങിയ കമ്പനിയില്‍നിന്ന് ജപ്പാനിലെ സ്വകാര്യ കമ്പനികളുടെ കുത്തകയായി കഴിഞ്ഞു. പകുതിയിലധികം സര്‍ക്കാര്‍ പങ്കാളിത്തമുണ്ടായിരുന്ന കമ്പനി ഒരു സുപ്രഭാതത്തില്‍ ജപ്പാന്‍ കമ്പനികളായ നിറ്റ ജലാറ്റിന്‍ കമ്പനിക്കും മിത്സുബിഷി കോര്‍പറേഷനും ഭൂരിപക്ഷം ഓഹരികളുള്ള കമ്പനിയായി മാറ്റപ്പെടുകയായിരുന്നു. വന്‍ അഴിമതിയുടെ ദുര്‍ഗന്ധം മണക്കുന്ന ഈ ഓഹരിമാറ്റത്തില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയ പ്രമുഖരും പങ്കുകച്ചവടക്കാരായി എന്നത് ചരിത്രം.
നാല്‍പത് പ്രദേശവാസികളായ ദിവസവേതനക്കാരുള്‍പ്പെടെ 160 തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ഉല്‍പാദനം പതിന്മടങ്ങ് ഇരട്ടിയാക്കിയെങ്കിലും തൊഴിലാളികളുടെ എണ്ണത്തില്‍ ഇതുവരെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാക്ടറിയില്‍നിന്ന് പ്രതിദിനം 90 ടണ്‍ മാലിന്യം പുറന്തള്ളുന്നു. പ്രതിമാസം 2829 ടണ്‍ ആണ് രണ്ടു വര്‍ഷം മുമ്പുവരെയുള്ള കമ്പനിയുടെ ഉല്‍പാദനം.
ചാലക്കുടി പുഴയില്‍ സ്വന്തമായി പമ്പ് ഹൗസ് സ്ഥാപിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് 60 എച്ച്.പി മോട്ടോറുകള്‍ ഉപയോഗിച്ച് പടുകൂറ്റന്‍ പൈപ്പുകളിലാണ് കമ്പനി വെള്ളം ഊറ്റുന്നത്. പഞ്ചായത്തില്‍നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നോ ഒരനുമതിയും ഇതിന്  നേടിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയുണ്ടെന്ന കമ്പനിവാദം പച്ചക്കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
ഹൈഡ്രോക്ളോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപുഴക്കും കാതിക്കുടത്തിനും സമ്മാനിക്കുന്നത്. ഓസീന്‍ പ്ളാന്‍റില്‍നിന്നുള്ള മാലിന്യങ്ങള്‍മാത്രമാണ് ഇത്. ലൈംഡ് ഒസീന്‍ നിര്‍മാണ യൂനിറ്റില്‍നിന്ന് വന്‍ തോതില്‍ ചുണ്ണാമ്പും  മറ്റ് ദ്രവീകൃത മാലിന്യങ്ങളും പുറത്തെത്തുന്നു. ഡൈ കാത്സ്യം ഫോസ്ഫേറ്റ് പ്ളാന്‍റില്‍നിന്ന് ക്ളോറൈഡുകള്‍ വളരെയധികം പുറത്തേക്കൊഴുകുന്നു. പൊതുസ്ഥലത്ത് ഒന്നരകിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഭീമാകാരമായ കോണ്‍ക്രീറ്റ് കുഴലിലൂടെയാണ് രാസവിഷമാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്കൊഴുക്കുന്നത്. രാസമാലിന്യങ്ങള്‍ ചാലക്കുടി പുഴയിലേക്കൊഴുക്കുന്നതോടെ ആറ് ഗ്രാമപഞ്ചായത്തുകളുടെ പുഴയോരമാണ് വിഷമയമാകുന്നത്. അതിനൊപ്പം തൃശൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള പദ്ധതികളിലും ഈ വിഷമെത്തുന്നു. കാതിക്കുടത്തെ മാത്രമല്ല കളമശ്ശേരിയിലെ കമ്പനിയിലെ വിഷജലവും പുറന്തള്ളുന്നത് ചാലക്കുടി പുഴയിലാണെന്നറിയുമ്പോഴാണ് കമ്പനിയുടെ ക്രൂരതയുടെ വലുപ്പം വ്യക്തമാവുക. മലിനജലംമൂലം ചെറുതോടുകളും കിണറുകളും ഉപയോഗശൂന്യമായി. ത്വഗ്രോഗങ്ങള്‍ പുഴയോരമേഖലയില്‍ വ്യാപകമായി. കൃഷിക്കും ഈ തോടുകളെ ആശ്രയിക്കാന്‍ പറ്റാതായി. കാഡ്മിയം, ക്രോമിയം, ലെഡ്, നിക്കല്‍ തുടങ്ങിയ അതിഘന മൂലകങ്ങള്‍ വലിയ തോതില്‍ കലരുന്നതാണ് ജലസേചനത്തിനുപോലും ഉപയോഗിക്കാനാവാത്തവിധം ജലം വിഷമയമാകാന്‍ കാരണം. കാത്സ്യവും പുറന്തള്ളുന്ന മാലിന്യ അവശിഷ്ടങ്ങളിലെ പ്രധാന സാന്നിധ്യമാണ്. ചാലക്കുടിപ്പുഴയിലെയും പെരുന്താണിപ്പുഴയിലെയും ജലത്തില്‍ കാത്സ്യവും അതിഘന മൂലകങ്ങളും അമിതതോതില്‍ കലര്‍ന്നതായി പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
കമ്പനിവളപ്പില്‍ പത്തടിയോളം ആഴത്തില്‍ ട്രഞ്ച് കുഴിച്ച് അതിനുള്ളിലായിരുന്നു ആദ്യകാലങ്ങളില്‍ ഖരമാലിന്യം തള്ളിയിരുന്നത്. സമീപപ്രദേശത്തെ കിണറുകളിലും പാടശേഖരങ്ങളിലും വിഷാംശം അരിച്ചിറങ്ങിയതോടെ ഖരമാലിന്യങ്ങള്‍ കുഴിച്ചിടുന്നത് അവസാനിപ്പിച്ചു. പിന്നെ ചാലക്കുടിപുഴയില്‍ ഉപേക്ഷിക്കലായി ഇത്. പ്രതിഷേധം ക്ഷണിച്ചുവരുത്തിയതോടെ കുഴമ്പ് രൂപത്തിലുള്ള പദാര്‍ഥം ഉണക്കി വളമെന്നപേരില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വില്‍പനനടത്തലായി. ഫാക്ടറിക്കു സമീപമുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷം സദാ പുകമയമാണ്. ഡൈ കാത്സ്യം ഫോസ്ഫേറ്റ് പൊടിയും ഹൈഡ്രോക്ളോറിക് വാതകവും കലര്‍ന്ന് വായു ശ്വസനയോഗ്യമല്ലാതാവുന്നു. വിദൂര പ്രദേശങ്ങളിലേക്കുപോലും കാറ്റ്  ദുര്‍ഗന്ധവുമായി സഞ്ചരിക്കുന്നു. മണ്ണിലും ജലത്തിലുമുള്ള ക്രമാതീതമായ ക്ളോറൈഡ് സാന്നിധ്യം ഓര്‍ഗാനോ ക്ളോറൈഡുകള്‍ എന്ന, അര്‍ബുദം വിതക്കുന്ന രാസവസ്തുക്കളുണ്ടാക്കുന്നു.
സമരത്തിന്‍െറ നാള്‍വഴികള്‍
നിറ്റ ജലാറ്റിന്‍ കമ്പനിയുടെ വിഷക്കെടുതിക്കെതിരെ ആദ്യമായി  ജനങ്ങള്‍ സംഘടിക്കുന്നത് 1995-96ലാണ്. ജനങ്ങളുടെ പ്രതിഷേധത്തില്‍ കമ്പനിക്ക് മുട്ടുമടക്കേണ്ടിവരുന്ന അവസ്ഥയായെങ്കിലും സമരനേതൃത്വത്തെ കമ്പനി വിലയ്ക്കെടുത്തതോടെ ആളിക്കത്തിയ പ്രതിഷേധം കരിന്തിരിയായി ചുരുങ്ങി. വിഷപ്പുകയില്‍ ശ്വാസംമുട്ടിയും മാറാരോഗങ്ങളാലും വിഷക്കമ്പനി ജനതയെ വെല്ലുവിളിച്ചു. പിന്നീട് നീണ്ട ഇടവേളക്കുശേഷമാണ് 2008ല്‍ വീണ്ടും കാതിക്കുടത്ത് ജനകീയപ്രതിരോധമുയരുന്നത്. മേധാപട്ക്കറുള്‍പ്പെടെയുള്ള ദേശീയ സമരനേതാക്കളുടെ പിന്തുണയോടെ സമരം ശക്തിപ്രാപിച്ചു. കേരളത്തിലെ ജനകീയ, പരിസ്ഥിതി, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നാടുമുഴുവന്‍ നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു. പൊലീസ്മര്‍ദനങ്ങളും ലാത്തിച്ചാര്‍ജും കള്ളക്കേസുമായി സമരനേതാക്കളെ കമ്പനി നേരിട്ടു. അന്നത്തെ സര്‍ക്കാറും വ്യവസായവകുപ്പും സമരത്തിനെതിരായ നിലപാട് തുടര്‍ന്നു. നിരവധിതവണ നടന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ കമ്പനിക്കൊപ്പം നിന്നു. ഒടുവില്‍ സമരം ശക്തമായതോടെ മലിനീകരണ നിയന്ത്രണം നടപ്പാക്കുന്നതിനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡ് കമ്പനിക്കുവേണ്ടി എക്കാലത്തും നിലകൊണ്ടു. കമ്പനി മാലിന്യം പുറന്തള്ളുന്നത് നിര്‍ത്തലാക്കാന്‍ 16 നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മലിനീകരണം തടയുന്ന ഒരു നടപടിയും കമ്പനി സ്വീകരിച്ചില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റി നോക്കുകുത്തിയായി.
ഏതെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കുമെന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, മുപ്പത് കൊല്ലക്കാലം എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്രവര്‍ത്തിച്ച കമ്പനിക്കെതിരെ ചെറുവിരല്‍പോലും അനക്കിയില്ലെന്നുമാത്രമല്ല കമ്പനിയെ സംരക്ഷിക്കാന്‍ മത്സരിക്കുകയായിരുന്നു ബോര്‍ഡ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ പേരില്‍ നിര്‍ത്തിവെച്ച ഉല്‍പാദനം പുനരാരംഭിച്ചു. എന്നാല്‍, കാടുക്കുറ്റി ഗ്രാമപഞ്ചായത്ത് കമ്പനിക്കുള്ള ലൈസന്‍സ് റദ്ദാക്കിയെങ്കിലും നിയമത്തിന്‍െറ നൂലാമാലകളിലൂടെ കമ്പനി വീണ്ടും വിജയിച്ചു. കമ്പനിക്കനുകൂലമായ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കാതിക്കുടം സമരസമിതി നാലു വാര്‍ഡുകളില്‍ മത്സരിച്ചു. ഒരു വാര്‍ഡില്‍ അട്ടിമറി വിജയം നേടിയ കാതിക്കുടം സമരസമിതി മറ്റിടങ്ങളില്‍ രണ്ടാംസ്ഥാനത്തുമെത്തി. പക്ഷേ, കമ്പനിയിലെ തൊഴിലാളി നേതൃത്വവും രാഷ്ട്രീയപാര്‍ട്ടികളും ജനവിരുദ്ധ നിലപാട് സ്വീകരിച്ചു. സി.പി.എം ഇപ്പോഴും കാതിക്കുടം സമരസമിതിക്കൊപ്പം ചേര്‍ന്ന് സമരം നടത്താന്‍ തയാറായിട്ടില്ല. മാള എം.എല്‍.എ ടി.എന്‍. പ്രതാപന്‍ സമരത്തിനൊപ്പം ഉണ്ടെങ്കിലും അദ്ദേഹത്തിന്‍െറ ഹരിത സംഘാംഗം വി.ഡി. സതീശന്‍ സമരക്കാര്‍ക്കെതിരെ പ്രത്യക്ഷ നിലപാടെടുത്ത് രംഗത്തെത്തി. ചാലക്കുടിയിലെ സി.പി.എം എല്‍.എല്‍.എ വി.ഡി. ദേവസിയാകട്ടെ ഇതുവരെ ഈ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ജനകീയ സമരം പലപ്പോഴും ആളിക്കത്തിയെങ്കിലും സമിതികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കിയ പ്രതീക്ഷയില്‍ സമരം കെട്ടടങ്ങുകയായിരുന്നു പതിവ്.
ജൂലൈ 21ന് അന്തിമസമരം
മേയ് മാസാവസാനം ചാലക്കുടിപുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയതോടെ വീണ്ടും കമ്പനിയുടെ ക്രൂരതകള്‍ പുറംലോകം ചര്‍ച്ചചെയ്തുതുടങ്ങി. ദിവസങ്ങളോളം ഇത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു. മത്സ്യക്കുരുതി കണ്ട് പ്രദേശവാസികള്‍ ഞെട്ടി. പുഴനിറയെ കിലോമീറ്ററുകള്‍ മത്സ്യം ചത്തുപൊന്തി. ചാലക്കുടിപുഴയും പരിസരങ്ങളും ചീഞ്ഞുനാറി. കമ്പനിയിലെ വിഷകൂടം അവസാനിപ്പിക്കാതെ സമരത്തിന് വിജയമില്ലെന്ന തിരിച്ചറിവാണ് ചാലക്കുടിപുഴയിലേക്ക് മാലിന്യമൊഴുക്കുന്ന വിഷക്കുഴല്‍ ജനാധിപത്യ അധികാരമുപയോഗിച്ച് എടുത്തുമാറ്റാന്‍ സമരക്കാര്‍ തീരുമാനിച്ചത്. നാടുമുഴുവന്‍ കരിങ്കൊടികളുയര്‍ത്തി ജൂണ്‍ ഏഴുമുതല്‍ കാതിക്കുടം പ്രതിഷേധം രേഖപ്പെടുത്തി. ചാലക്കുടി പുഴമുതല്‍ സമരപ്പന്തല്‍വരെ പാറുന്ന കരിങ്കൊടികള്‍ ഒരു ഗ്രാമത്തിന്‍െറ നിശ്ശബ്ദ പ്രതിഷേധത്തിന്‍െറ അടയാളമായി. വീട്ടമ്മമാരും കുട്ടികളും സമരപ്പന്തലിലെത്തി നിരാഹാരവും മുദ്രാവാക്യവുമായി സമരം ശക്തിപ്പെടുത്തി. ദിവസവും പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളുമായി അതിജീവനപോരാട്ടത്തിന്‍െറ കാഹളം ജനങ്ങളിലേക്കെത്തിച്ചു.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പരിസ്ഥിതി സ്നേഹികള്‍ സമരത്തിന് പിന്തുണയുമായെത്തി. സമരം കൈവിട്ടുപോകുമെന്ന് മനസ്സിലായതോടെ വീണ്ടുമൊരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ഈ വരുന്ന ഇരുപതിന് സമിതി കമ്പനിയുടെ മാലിന്യമൊഴുക്ക് അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. നിര്‍ദേശം എന്തായാലും ജൂലൈ 21ന് കാതിക്കുടത്തെ ജനത തോല്‍ക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിക്കും. പൊലീസും ലാത്തിയും തോക്കുമായി നാടിന്‍െറ പ്രതിഷേധത്തെ നേരിടാന്‍ ഭരണകൂടം സര്‍വസന്നാഹവുമൊരുക്കും. പക്ഷേ, കാതിക്കുടം ജനത ജീവിതം തിരിച്ചുപിടിക്കാനുള്ള അവസാന പോരാട്ടത്തിലാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം