ക്യാ ക്ഷേമം ഭായി?

മുപ്പതുരൂപയുടെ മുടക്കേ വരൂ, കിട്ടുന്നതോ? അര ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍. പറഞ്ഞിട്ടെന്താ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ന്നിരിക്കുന്നത് ആകെ തൊഴിലാളികളുടെ ചെറിയൊരു അംശം മാത്രം. കാല്‍ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍നിന്ന് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,977 പേര്‍ മാത്രം. കണ്ണൂരാവട്ടെ, 4,718 പേരും. കണ്ണൂര്‍ ജില്ലയില്‍ മാത്രം അര ലക്ഷത്തോളം മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൌദ്യോഗിക വിലയിരുത്തല്‍.

കാസര്‍കോട് ക്ഷേമനിധിയില്‍ ചേര്‍ന്നവരില്‍ 65 പേര്‍ സ്ത്രീ തൊഴിലാളികളും 2,912 പേര്‍ പുരുഷന്മാരുമാണ്. കണ്ണൂരില്‍ ക്ഷേമനിധിക്കു കീഴില്‍ 141 സ്ത്രീകളും 4,577 പേര്‍ പുരുഷന്മാരുമാണ് അന്യസംസ്ഥാനക്കാര്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്ഷേമനിധിയെക്കുറിച്ച് ഏറ്റവും ബോധവാന്മാര്‍. ക്ഷേമനിധിയില്‍ ചേരാനെത്തുന്നവരില്‍ ഭൂരിപക്ഷം അവിടെ നിന്നുള്ളവര്‍ തന്നെ. തൊഴിലാളികള്‍ ഏറെ വരുന്നുണ്ടെങ്കിലും ക്ഷേമനിധിയില്‍ ഏറ്റവും കുറച്ചുപേര്‍ ചേര്‍ന്നിരിക്കുന്നത് ബിഹാര്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി 2010 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമനിധി ആരംഭിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തന്നെയാണ് അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധിയും നടപ്പാക്കുന്നത്.

അര
ലക്ഷം വരെ സഹായം  
അപകടമരണം സംഭവിച്ചാല്‍ 50,000 രൂപയാണ് ആശ്രിതര്‍ക്കു ലഭിക്കുക. തൊഴില്‍ ചെയ്യാനാവാത്തവിധം അംഗഭംഗം സംഭവിച്ചാല്‍ പരമാവധി 25,000 രൂപ വരെ ലഭിക്കും. അപകടത്തിന്റെ തീവ്രത അനുസരിച്ചാവും ഇത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികില്‍സാ സൌകര്യം ഉണ്ട്. അഞ്ചു ദിവസം ആശുപത്രിയില്‍ കിടന്നാല്‍ ആദ്യ അഞ്ചു ദിവസം 100 രൂപ വീതവും പിന്നീട് ഓരോ ദിവസവും 70 രൂപ വീതവും ലഭിക്കും. സാധാരണ അസുഖമാണെങ്കില്‍ സര്‍ക്കാര്‍, സഹകരണ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ചികില്‍സിക്കാം. കിടത്തി ചികില്‍സ ആവശ്യമായി വന്നാല്‍ ആദ്യ അഞ്ചു ദിവസം 80 രൂപ വീതവും പിന്നീട് 70 രൂപ വീതവുമാണ് ലഭിക്കുക. ക്ഷേമനിധി ബോര്‍ഡിന് ആവശ്യമെങ്കില്‍ ചികില്‍സാ അനുകൂല്യം കൂട്ടിക്കൊടുക്കാനും വ്യവസ്ഥയുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ കേരളത്തില്‍ ഏതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സിനു പഠിക്കുകയാണെങ്കില്‍ 750 രൂപ മുതല്‍ മുകളിലോട്ടുള്ള പഠനസഹായവും ലഭിക്കും. ഇതിനുപുറമെ മൂന്നു വര്‍ഷമെങ്കിലും ഇവിടെ ജോലി ചെയ്തവര്‍ക്ക് ക്ഷേമനിധി കാര്‍ഡ് മടക്കി നല്‍കി നാട്ടിലേക്കു മടങ്ങിപ്പോകുമ്പോള്‍ 10,000 മുതല്‍ 25,000 രൂപ വരെ ധനസഹായവും ലഭിക്കും. മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജോലിചെയ്തു മടങ്ങിപ്പോകുന്നവര്‍ക്കാണു 10,000 രൂപ ലഭിക്കുക. തുടര്‍ന്നുള്ള ഓരോ വര്‍ഷത്തിനും 1,000 രൂപ വീതം വര്‍ധിക്കും.

തൊഴിലുടമയ്ക്കും മെച്ചം  
തൊഴിലാളിക്കു മാത്രമല്ല, തൊഴിലുടമയ്ക്കും ഏറെ ഗുണകരമാണ് ക്ഷേമനിധി. കേരളത്തിലെ ഒരു കെട്ടിട നിര്‍മാണ തൊഴിലാളി, ക്ഷേമനിധിയില്‍ ഒരു വര്‍ഷം 240 രൂപയാണ്(മാസം 20 രൂപ വീതം) അടയ്ക്കേണ്ടതെങ്കില്‍ ഏതാണ്ട് ഇതേ ആനുകൂല്യങ്ങള്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളിക്കു ക്ഷേമനിധിയില്‍ അടയ്ക്കേണ്ടത് 30 രൂപ മാത്രം. ഓരോ തൊഴിലാളിയുടെയും വിഹിതത്തിലേക്കു സംസ്ഥാന ക്ഷേമബോര്‍ഡില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 90 രൂപ വീതം കൂടി അടയ്ക്കുമെന്നതു കൊണ്ടാണിത്. അന്യസംസ്ഥാന തൊഴിലാളികളെ മുഴുവനായി ക്ഷേമനിധിയില്‍ ചേര്‍ക്കാനായാല്‍ അവര്‍ക്ക് സാമൂഹിക  സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാവും എന്നതിനൊപ്പം തൊഴിലാളികളെ എല്ലാം റജിസ്റ്റര്‍ ചെയ്യാനുമാവും.

ക്ഷേമനിധി ഓഫിസുകള്‍  
ഇവിടെ അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള അപേക്ഷ കിട്ടും. ക്ഷേമനിധിയില്‍ ചേരുന്ന അന്യസംസ്ഥാന തൊഴിലാളിക്കു നാട്ടിലെ വിലാസം തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. രണ്ടു ഫോട്ടോയും വേണം. ഇവിടുത്തെ തൊഴിലുടമയുടെ ഒപ്പും സ്ഥാപനമാണെങ്കില്‍ സീലും വേണം. സീലില്ലെങ്കില്‍ തൊഴിലുടമയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി വേണ്ടിവരും. റജിസ്ട്രേഷന്‍ ഫീസ് 30 രൂപ. എല്ലാ വര്‍ഷവും ഏപ്രില്‍ 30നകം 30 രൂപ വീതം അടച്ചു ക്ഷേമനിധി റജിസ്ട്രേഷന്‍ പുതുക്കണം.

വിവരങ്ങള്‍ക്ക്: കണ്ണൂര്‍: താണ  തലശേരി റൂട്ടിലെ കരുവള്ളിക്കാവിനു മുന്‍പില്‍ വാണിജ്യ നികുതി ഓഫിസിനു മുകളിലത്തെ നിലയില്‍. ഫോണ്‍: 04972704014. കാസര്‍കോട്: എല്‍വി ടെമ്പിളിനു സമീപം വിനായക സ്റ്റോപ്പിനു സമീപത്തെ ബില്‍ഡിങ്ങിന്റെ രണ്ടാംനിലയില്‍. ഫോണ്‍: 04672206737.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം