75 ന്റെ നിറവില്‍ പാട്ടിന്റെ സൂര്യകാന്തി - എം. എ. അഭിലാഷ്

വെളുത്ത സാരി, കോളറുള്ള ബ്ളൌസ്, മനസിന്റെ നൈര്‍മല്യതയും വിശാലതയുമായി നെറ്റിയില്‍ വലിയ ചന്ദനക്കുറി, അതിനു മുകളില്‍ നന്മയുടെ വിശുദ്ധി നിറഞ്ഞ വിഭൂതി, ആഭരണമായി കറുത്ത സ്ട്രാപ് കെട്ടിയ വാച്ച്, കൈയ്യില്‍ ഇഷ്ടദൈവങ്ങളുടെ ചിത്രങ്ങളുള്ള പാട്ട് പുസ്തകം, മുഖത്ത് പ്രസാദമുള്ള പുഞ്ചിരി.... ജാനകിയമ്മയെ കാണുമ്പോള്‍ ആരാധകരില്‍ നിറയുന്നത് ഭക്തിയുടെ, സ്നേഹത്തിന്റെ, ഒരമ്മയുടെ വാത്സല്യത്തിന്റെ  പ്രതിരൂപം.

പിന്നണിയില്‍ സപ്തസ്വരങ്ങള്‍ നവരസഭാവനങ്ങള്‍ പകര്‍ന്നു നല്‍കിയ അനുഗ്രഹീത ഗായിക എസ്. ജാനകി. വീണകമ്പിയില്‍ നിന്ന് ഉതിര്‍ന്നതു പോലെയുള്ള നാദവിസ്മയത്തിനു എഴുപത്തിയഞ്ചിലും ചെറുപ്പം. സ്ഫുടമായി വിവിധ ഭാഷകളില്‍ മനോഹരഗാനങ്ങള്‍ പാടി ആസ്വാദക മനസുകളെ കോരി തരിപ്പിച്ച ഗായിക പിന്നിട്ടതോ അന്‍പത്തിയാറ് വര്‍ഷങ്ങളും. വ്യക്തി ജീവിതവും സംഗീത ജീവിതവും ഇത്രയുമേറെ പരസ്പര ബന്ധിതവും സങ്കീര്‍ണവുമാക്കി മാറ്റിയ പ്രതിഭകള്‍ വളരെ വിരളം. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ സ്വരമാധുരി അത് ജാനകിയ്ക്ക് ഇന്നും കൈമോശം വന്നിട്ടില്ല.

അമ്മയുടെ, സഹോദരിയുടെ, അതുമല്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിന്റെ സ്വാന്ത്വന സ്പര്‍ശം നിറഞ്ഞതാകണം ഓരോ ഗാനവും...അതിലെ പദങ്ങളും. എങ്കില്‍ മാത്രമേ മറ്റൊരാളുടെ ഹൃദയത്തില്‍ ഇടം നേടാനാകൂ. ആലാപന സൌകുമാര്യം കൊണ്ട് സംഗീതലോകത്തെ ആത്മാവുള്ളതാക്കി മാറ്റിയ പാട്ടിന്റെ അമ്മയുടേതാണീ സാക്ഷ്യം. ഏതുഭാവത്തിലും ഏതുസ്ഥായിയിലും ഏതു ഭാഷയിലും പാടാന്‍ കഴിവുള്ള ജാനകി എന്ന ഗായിക, ഇന്ത്യന്‍ സിനിമയ്ക്കു തന്നെ ലഭിച്ച ഒരമൂല്യസമ്പത്താണ്. അന്‍പത്തിയാറ് വര്‍ഷത്തെ സംഗീതസപര്യയില്‍ പതിനെട്ട് ഭാഷകളിലായി അവര്‍ പാടിവച്ചത് 27,000ലധികം ഗാനങ്ങള്‍. പിറന്നാള്‍ ദിനത്തില്‍ ജാനകിയുടെ വേറിട്ട ഇഷ്ടങ്ങളെക്കുറിച്ചും സംഗീതയാത്രയെക്കുറിച്ചും മനോരമഒാണ്‍ലൈന്‍ വായനക്കാര്‍ക്ക് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

പാടി നേടിയ ബാല്യം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പള്ളപടലയില്‍ ജനിച്ച ജാനകിയുടെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് അമ്മാവനാണ് വളര്‍ത്തിയത്. ചെറുപ്പത്തിലേ സംഗീതാഭിരുചിയുള്ള ജാനകി 1956ല്‍ പ്രസിഡന്റില്‍ നിന്നും ഗായികയ്ക്കുള്ള അവാര്‍ഡ് വാങ്ങുകയും 1957ല്‍ മദ്രാസ് എവിഎം സ്റ്റുഡിയോയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിക്കുകയു ചെയ്തു. ടി. ചലപതിറാവുവിന്റെ സംഗീതത്തില്‍ വിധിയില്‍ വിളയാട് എന്ന ചിത്രത്തിനു വേണ്ടി ശോകഗാനം പാടിയതോടെ എസ്. ജാനകിയുടെ ഭാഗ്യതാരകം ഉദിച്ചു. പക്ഷേ, ചിത്രം പുറത്തുവന്നില്ല.
അതേ വര്‍ഷം തന്നെ ആറുഭാഷകളില്‍ ജാനകി പാടി ചരിത്രം സൃഷ്ടിച്ചു, മലയാളത്തില്‍ ആദ്യമായി പാടുന്നത് മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനു വേണ്ടി ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍ കരള്‍ നീറുകയോ എന്‍ വാഴ്വില്‍ എന്ന ഗാനമാണ്. കൊഞ്ചും ചിലങ്കെയ് എന്ന ചിത്രത്തിനു വേണ്ടി എസ്. എം. സുബ്ബയ്യനായിഡുവിന്റെ സംഗീതത്തില്‍ കാരകുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തിനൊപ്പം മത്സരിച്ചു പാടിയ ശിങ്കാര വേലനേ ദേവാ....എന്ന ഗാനം ഇന്നും തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റാണ്. ഈ ഗാനം പിന്നീട് മുറിപിഞ്ചൈ മുവ്വാലു എന്ന തെലുങ്കു ചിത്രത്തിലെ നീ ലീല പാടെടാ ദേവാ....എന്നു രൂപാന്തരപ്പെട്ടതോടെ ജാനകിയുടെ സ്വരമാധുരി തെന്നിന്ത്യയാകെ അലിഞ്ഞുചേര്‍ന്നു. ജാനകിയുടെ ആലാപനമികവാണോ കാരകുറിച്ചിയുടെ നാദസ്വരമാണോ ഏറെ മെച്ചമെന്ന് സംശയിച്ചുപോകും എന്നതു തന്നെ ജാനകിയുടെ സിദ്ധിക്കടിസ്ഥാനം. പി. ലീല പാടേണ്ടതായിരുന്ന ഗാനം അവര്‍ക്കു ഹൈപിച്ചില്‍ പാടാനാകാത്തതുമൂലം ലീലാമ്മയുടെ നിര്‍ദേശപ്രകാരം ജാനകിയെ കൊണ്ട് പാടിപ്പിക്കുകയായിരുന്നു.

ആലാപനം ഏറെ വേറിട്ട്
ഇടത് കൈയ്യില്‍ ഇഷ്ടദൈവങ്ങളുടെ പടമുള്ള കൊച്ചു പാട്ടു പുസ്തകം, വലത് കൈ ഒരു സപ്പോര്‍ട്ടിനെന്നോണം മൈക്കിന്റെ തണ്ടില്‍. മനസ് മുഴുവനും ഏകാഗ്രമാക്കി എസ്. ജാനകി പാടുകയാണ്. ചുണ്ട് അനങ്ങുന്നത് മാത്രം കാണാം. മുഖത്ത് ഭാവ വ്യതിയാനങ്ങളില്ല ഗോഷ്ടികളില്ല. പക്ഷേ, കഥാസന്ദര്‍ഭങ്ങളുടെ സംവേദനവും കഥാപാത്രങ്ങളുടെ വികാരതീവ്രതയും പ്രേക്ഷകനു പകര്‍ന്നു നല്‍കാനുള്ള ഭാവം ആ സ്വരത്തില്‍ നിറഞ്ഞു തുളുമ്പുന്നു. അതാണ് എസ്. ജാനകിയുടെ ആലാപനം. പലപ്പോഴും ചില ഗാനങ്ങള്‍ പാടുമ്പോള്‍ തന്റെ ജീവിതത്തിലും അങ്ങനെ തന്നെയിരിക്കുന്നുവെന്ന് ഗായിക വേദനിക്കുന്നു. ഒരു ഗായികയെന്നാല്‍ സംവിധായകന്‍ പറയുന്ന ഏതു ഭാവത്തിലും രീതിയിലും പാടണം അതുകൊണ്ട് തന്നെ മറ്റു ഗായികമാര്‍ മാറിനിന്ന പലയിടങ്ങളും ജാനകി പൂരിപ്പിക്കുകയാണുണ്ടായത്. ഉദാഹരണത്തിന് മാദകത്വം നിറഞ്ഞത്, പുരുഷശബ്ദം, കൊച്ചു കുട്ടിയുടെ സ്വരം....

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം