ഈ ജയരാജനെ പരിചയമുണ്ടോ

പുകയുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ തലപെരുത്തിരിക്കുമ്പോഴും ടിവിയില്‍ ഒരു കോമഡി ചിത്രത്തിന്റെ രംഗമെത്തിയാല്‍ സ്വയംമറന്നു ചിരിക്കും പി. ജയരാജന്‍. ജഗതിയെങ്ങാനും സ്ക്രീനിലെത്തിയാല്‍ മറ്റെന്തും മാറ്റിവയ്ക്കും. ചാനലുകളിലെ കോമഡി പരിപാടികളുടെ നേരവും പേരുമെല്ലാം മനഃപ്പാഠമാണ്. കോമഡിച്ചിത്രങ്ങളാണു ജയരാജന്റെ വീക്നെസ്. ജഗതി ശ്രീകുമാറാണ് ഇഷ്ടനടന്‍. ഈയിടെ തിരുവനന്തപുരത്തു പാര്‍ട്ടി യോഗത്തിനു പോയപ്പോള്‍ ജഗതിയെ കാണാന്‍ ചെല്ലുന്നിടത്തോളമെത്തി ആരാധന. ' ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്" എന്നു സ്വയം പരിചയപ്പെടുത്തി അദ്ദേഹം.

. അപ്പോള്‍ പറഞ്ഞു കേട്ടതുപോലെ അത്രയൊന്നും കടുപ്പക്കാരനല്ലേ താങ്കള്‍?    
(ചിരിക്കുന്നു). ഹജ്ജിനു പോയ സുഹൃത്ത് മക്കയില്‍ നിന്നു വിളിച്ചതു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചുവെന്നു പറയാനായിരുന്നു. റിമാന്‍ഡിലായപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോ തെറപ്പി ചെയ്യാന്‍ സഹായിച്ച കന്യാസ്ത്രീ ഇന്നും ഇടയ്ക്കിടെ വിളിക്കുന്നതു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാറുണ്ടെന്ന് പറയാനാണ്.  എംഎല്‍എ ആയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ ഒരു നിവേദനവുമായി കാണാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു, നിയമസഭയില്‍ കാണും മുന്‍പ് നിങ്ങളെ കുറിച്ചു മറ്റൊരു ചിത്രമായിരുന്നു മനസ്സില്‍ എന്ന്. ഇനി പറയൂ, ഞാന്‍ കടുപ്പക്കാരനെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?

പി. ജയരാജനു മൂന്നുവട്ടം ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കുന്നു. വലതു കൈ
ചലനമറ്റതാണ്. ഇടതു കയ്യിലെ പെരുവിരലറ്റു പോയിരിക്കുന്നു. ആഹാരം കഴിക്കാനും എഴുതാനുമെല്ലാം ബാക്കി നാലുവിരലുകള്‍ ശീലിച്ചു. കഠിനശ്രമത്തിലൂടെ ശീലിപ്പിച്ചുവെന്നു വേണം പറയാന്‍. തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും വാള്‍പ്പയറ്റു നടത്തിയ ഏഴരക്കണ്ടം വയലിനടുത്തു ചോയ്യ്യോടം ഗ്രാമത്തില്‍ ജനിച്ച ജയരാജനു  പോരാട്ടവീര്യം കൂടുന്നതു വെറുതെയല്ല.

'അടിയന്തരാവസ്ഥ കാലത്തെ പൊതുതിരഞ്ഞെടുപ്പ്. പെരിങ്ങളത്തു വി.കെ. അച്യുതനാണ് ഇടതു സ്ഥാനാര്‍ഥി. പി.ആര്‍. കുറുപ്പ് എതിര്‍പക്ഷത്തും. കുറുപ്പിന്റെ ജയമറിഞ്ഞു പുലര്‍ച്ചെ പി. ജയരാജന്റെ കിഴക്കേ കതിരൂരിലെ വീട്ടിനു മുന്നില്‍ കോണ്‍ഗ്രസുകാരെത്തി. അവര്‍ കല്ലെറിഞ്ഞു. ' നീ എഴുന്നേല്‍ക്കണ്ട. ഞാന്‍ നോക്കിക്കൊള്ളും". അമ്മ പറഞ്ഞു. ഏഴു വരെ പഠിച്ച അമ്മ ദേവിയുടെ ധീരതയാണ് എന്റെ സിരകളിലുള്ളത്".

. അമ്മ    
ഏഴു മക്കളെ പെറ്റു അമ്മ. ഞാനാണു നാലാമത്തെയാള്‍. മക്കളെയെല്ലാം നോക്കി വളര്‍ത്താന്‍ കൂലിപ്പണിക്കു പോകും അമ്മ. ഇതിനിടയില്‍ അച്ഛന്റെ ചായക്കടയിലെ ജോലി തീര്‍ക്കും. കുട്ടികളെയെല്ലാം സ്കൂളിലയയ്ക്കും. കടുത്ത ദാരിദ്യ്രത്തിനിടയിലും അമ്മ തളര്‍ന്നില്ല. ഒരിക്കല്‍ എസ്എഫ്ഐ പ്രവര്‍ത്തനത്തിനിടെ ഒരു ബന്ദിനു ഞാന്‍ പ്രതിയാക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ സ്റ്റെനോഗ്രഫറായി ജീവിതം തുടങ്ങിയ ഏട്ടന്‍ പുരുഷോത്തമന്‍ അവിടേക്കു റയില്‍വേ ടിക്കറ്റെടുത്തു കൊണ്ടുപോകാനെത്തി. ഇവിടെ നിര്‍ത്തിയാല്‍ ശരിയാവില്ലെന്ന മട്ട്. ഞാനെങ്ങോട്ടുമില്ലെന്നു തറപ്പിച്ചു പറഞ്ഞു. ഇപ്പോ വരുന്നില്ലെന്ന പിടിവാശി ശണ്ഠയിലെത്തി. ' അവനെ ഇനി നിര്‍ബന്ധിക്കണ്ട", അമ്മ തീര്‍ത്തു പറഞ്ഞു. അല്ലായിരുന്നുവെങ്കില്‍ കൊല്‍ക്കത്തയിലെ ഏതെങ്കിലും കമ്പനിയില്‍ ഒരു ജോലിക്കാരനായി ഒതുങ്ങിപ്പോയേനേ ഞാന്‍".

. അച്ഛന്‍    
ചുരുട്ടു തൊഴിലാളിയായിരുന്നു അച്ഛന്‍ കുഞ്ഞിരാമന്‍. കതിരൂരില്‍  പിന്നീട് ഒരു ചായക്കടയിട്ടു. ഏറെനാള്‍ കഴിഞ്ഞില്ല അതു പൂട്ടി. കല്യാണങ്ങള്‍ക്കൊക്കെ സദ്യ ഉണ്ടാക്കുന്നതില്‍ കേമനായിരുന്നു. പണ്ട്,  ജയിലില്‍ എകെജി കൊല്ലപ്പെട്ടെന്നു വ്യാജവാര്‍ത്ത പരന്നപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു ജയിലിലടയ്ക്കപ്പെട്ടയാളാണ്. നന്നായി വായിക്കുമായിരുന്നു. ആശാന്റെ കവിതകള്‍ ഉച്ചത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുന്നതും അച്ഛന്റെ ശീലമായിരുന്നു.

. വൈദ്യരുടെ സഹായി    
പഠനകാലത്ത് അച്ഛന്റെ ചായക്കടയ്ക്കരികിലെ കോരന്‍ വൈദ്യരുടെ കടയിലെ സഹായിയായിരുന്നു ഞാന്‍. ബാലന്‍ വൈദ്യരും ഉണ്ടാകും അവിടെ. അവരുടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് എന്നിലെ രാഷ്ട്രീയബോധം വളര്‍ന്നത്. തൊട്ടടുത്ത നാണു ബാര്‍ബറുടെ കടയിലെ പത്രവായന എന്റെ ചുമതലയായിരുന്നു. നാണു ബാര്‍ബര്‍ മുടിവെട്ടുമ്പോള്‍ ഞാന്‍ ഉച്ചത്തില്‍ പത്രം വായിക്കും.

. പഠനം    
കണക്കിലും ചരിത്രത്തിലുമായിരുന്നു കമ്പം. പൊന്ന്യം എല്‍പിയില്‍ തുടങ്ങി ബ്രണ്ണന്‍ കോളജിലെ പ്രീഡിഗ്രിയില്‍ അവസാനിച്ചു വിദ്യാഭ്യാസം.

. ആഹാരം    
ചക്കയും മാങ്ങയും എത്രകിട്ടിയാലും മതിവരില്ല. അതിനോടുള്ള ആര്‍ത്തി തീരുന്നേയില്ല.  ഒറ്റനേരം മാത്രം വീട്ടില്‍ നിന്ന് ആഹാരം. പിന്നെയെല്ലാം പാര്‍ട്ടി ഒാഫിസില്‍. ചപ്പാത്തിയോ പുട്ടോ ആണു രാവിലെ. ഉച്ചയൂണും രാത്രി ഭക്ഷണവും പാര്‍ട്ടി ഒാഫിസില്‍ നിന്ന്. ഊണിനൊപ്പം മല്‍സ്യക്കറി നിര്‍ബന്ധമാണ്. കൂട്ടുകറിയാണ് ഇഷ്ടവിഭവം.

. ആരോഗ്യം    
അഞ്ചരയ്ക്ക് എഴുന്നേറ്റാല്‍ ഇത്തിരി വായിക്കും. (വീട്ടില്‍ നല്ലൊരു ലൈബ്രറിയുണ്ട്). അതിനു ശേഷം യോഗ. പിന്നെ ട്രെഡ് മില്ലില്‍ ഇത്തിരി നടക്കും. റോഡിലൂടെയായിരുന്നു നടപ്പ്. സുരക്ഷിതമല്ലെന്ന അഭിപ്രായത്തെ തുടര്‍ന്നാണു ട്രെഡ്മില്ലിലേക്കു മാറിയത്. . കുളി ചൂടുവെള്ളത്തിലായിരുന്നു. ഈയിടെ പ്രകൃതി ചികില്‍സയ്ക്കു ശേഷം അതുനിര്‍ത്തി.

. കുട്ടിക്കാലം    
ഒാലമേഞ്ഞ കട്ടപ്പുരയിലായിരുന്നു ഞങ്ങള്‍. ദാരിദ്യ്രം കൂടെയുണ്ടായിരുന്നു. നല്ല ഒരു ചെരിപ്പിടാന്‍ വല്ലാതെ കൊതിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടു ഷര്‍ട്ട് മാത്രമുണ്ടായിരുന്ന കാലം. വൈകിട്ടു നനച്ചുണക്കി പിറ്റേന്ന് വീണ്ടും അതുതന്നെ ധരിച്ചു വേണം സ്കൂളില്‍ പോകാന്‍.

. സ്കൂളിലെ കൂട്ടുകാര്‍    
അന്നു കൂടെ പഠിച്ചവരുടെയെല്ലാം പേരുപോലും ഇന്നുമുണ്ട് മനസ്സില്‍. സദാനന്ദനെയും കനകരാജനെയും ഭരതനെയും മറക്കില്ല.

. പാട്ട്    
മലയാളം പാട്ടുകളോടാണ് ഇഷ്ടം. യേശുദാസിന്റെ സെമി ക്ളാസിക്കല്‍ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍... എന്ന ഗാനം മൂളിനടക്കാന്‍ ഇഷ്ടമാണ്.

. അഭിനയം    
ജീവിതത്തില്‍ അഭിനയിക്കാറില്ല. പക്ഷേ, പണ്ട് കതിരൂര്‍ സ്കൂളില്‍ പത്തില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ചിരുന്നു. വൃദ്ധന്റെ വേഷത്തിലായിരുന്നു ഞാന്‍.

. പുകവലി    
കോളജില്‍ പഠിച്ച കാലത്തു പുകവലിച്ചിരുന്നു. വലി തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ലെന്ന വാദം ഞങ്ങള്‍ക്കിടയില്‍ വന്നപ്പോള്‍ എന്നാല്‍ കാട്ടിത്തരാം എന്ന മട്ടില്‍ നിര്‍ത്തിയതാണു പുകവലി. പിന്നെ ബീഡി തൊട്ടിട്ടില്ല.

. വിശ്വാസം    
തറവാട്ടില്‍ ക്ഷേത്രമുണ്ടായിരുന്നു. മുത്തപ്പന്‍ ക്ഷേത്രം. അവിടുത്തെ പരികര്‍മിയായിരുന്നു പഠനകാലത്ത്. അതിലപ്പുറമുള്ള വിശ്വാസം പാര്‍ട്ടിയിലും പാര്‍ട്ടിക്കാരിലും മാത്രം. പഠനകാലത്തു പാര്‍ട്ടിക്കാരുമായി മാത്രമേ സൌഹൃദമുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്നതു മാറി. മറ്റു പാര്‍ട്ടിക്കാരുമായും ബന്ധമുണ്ട്. പക്ഷേ, അവരാരും സുഹൃത്തുക്കളല്ല.

. പ്രസംഗം    
തയാറെടുപ്പുകള്‍ നടത്താറുണ്ട്. കുറിപ്പുകളെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതു നിര്‍ത്തി. ഇഎംഎസിന്റെ ലേഖന സദൃശമായ പ്രസംഗ ഗാംഭീര്യത്തോട് കടുത്ത ആരാധനയാണ്.

.വായന    
ഇപ്പോള്‍ വായിക്കുന്നത് പ്രഫ. സി.പി. അബൂബക്കറിന്റെ 'മുറിവേറ്റവരുടെ യാത്രകള്‍" എന്ന പുസ്തകമാണ്. പത്രങ്ങളില്‍ മനോരമ, മാതൃഭൂമി, ദേശാഭിമാനി എന്നിവ പതിവായി വായിക്കും. ആദ്യം കിട്ടുന്നതു മനോരമയാണ്. പത്രവായന അതില്‍ തുടങ്ങും.

.എഴുത്ത്    
ഞാനൊരു ചെറുകഥാകൃത്തു കൂടിയാണ്. ടാഡ കേസില്‍ ഒളിവില്‍ കഴിയുമ്പോള്‍ എഴുതിയതാണ്. 'നിയോഗം" എന്നായിരുന്നു പേര്. ദേശാഭിമാനി വാരികയ്ക്ക് അയച്ചു കൊടുത്തപ്പോള്‍ സിദ്ധാര്‍ഥന്‍ പരുത്തിക്കാടിന്റെ കത്ത്. ഒരു ഫോട്ടോ കൂടി അയയ്ക്കാന്‍ പറഞ്ഞു. ആ കഥ വാരികയില്‍ അച്ചടിച്ചു വന്നു. കഥയ്ക്കു കാശും കിട്ടി. 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം" എന്ന പേരില്‍ മറ്റൊരു പുസ്തകവും എഴുതിയിട്ടുണ്ട്.

. വരുമാനം    
എംഎല്‍എ പെന്‍ഷന്‍ മാത്രമാണു വരുമാനം. അതിനാല്‍ ട്രഷറിയിലാണ് അക്കൌണ്ട്. എടിഎം കാര്‍ഡ് ഇല്ല. നാഷനലൈസ്ഡ് ബാങ്കുകളിലൊന്നും അക്കൌണ്ടില്ല.

. വേഷം    
വെള്ള ഷര്‍ട്ടുകളോടിഷ്ടം. ഷര്‍ട്ടും മുണ്ടുമെല്ലാം ഭാര്യയാണെടുക്കാറ്. പണ്ട്, കൂത്തുപറമ്പിലെ കുഞ്ഞിക്കണ്ണന്‍ മേസ്ത്രിയുടെ ബാബു ടെയ്ലേഴ്സിലായിരുന്നു ഷര്‍ട്ട് തുന്നല്‍. ഇന്ന് ആ കടയില്ല. റെഡിമെയ്ഡ് ഷര്‍ട്ടാണിപ്പോള്‍ പതിവ്. ആഴ്ചയിലൊരിക്കല്‍ ഖദറും ധരിക്കും.

. മുടി കറുപ്പിക്കണ്ട    
ദോഷങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ഒരു സുഹൃത്ത് ഒരിക്കല്‍ നല്ല മികച്ച ഡൈ തന്നു. തല കറുപ്പിക്കാന്‍. ഇതൊന്നും പുരട്ടീട്ട് ഇങ്ങോട്ടു വരേണ്ടെന്നായി ഭാര്യ. ഏതായാലും മുടി കറുപ്പിക്കേണ്ടെന്നു തീരുമാനിച്ചു.

. മറക്കാന്‍ പറ്റാത്ത വേദന    
ആദ്യം അമ്മ മരിച്ചു. 1991ല്‍. കിഴക്കേ കതിരൂരിലെ വീട്ടില്‍ അച്ഛന്‍ എനിക്കൊപ്പമായിരുന്നു. 1999 ജനുവരി നാലിന് അച്ഛനും മരിച്ചു. ആ സ്ഥലത്തു മരിച്ചു കിടക്കണമെന്ന മോഹമായിരുന്നു അച്ഛന്. പക്ഷേ, എനിക്കു നേരെയുണ്ടായ അക്രമത്തോടെ അച്ഛനുറങ്ങുന്ന ആ മണ്ണ് വില്‍ക്കേണ്ടി വന്നു. മറക്കാനാവില്ല ആ വേദന.

. കടപ്പാട്    
എനിക്കെതിരെ അക്രമം നടക്കുമ്പോള്‍ കണ്ണൂര്‍ ദേശാഭിമാനിയില്‍ മാനേജരായിരുന്നു. ചികില്‍സ കഴിഞ്ഞ് കണ്ണൂരിലെത്തിയ ശേഷം കതിരൂരിലെ വീട്ടില്‍ തങ്ങിയത് ഒറ്റ ദിനം മാത്രം. മൂന്നുമാസത്തോളം കുടുംബസമേതം കണ്ണൂര്‍ ദേശാഭിമാനിയിലായിരുന്നു. പാട്യത്തു പാര്‍ട്ടി സഖാവ് അശോകന്റെ വീട്ടിലായി പിന്നീട്. അവിടെ നിന്നാണ് പൂക്കോട് കോങ്ങാറ്റയിലെ 'കൈരളി" എന്ന സ്വന്തം വീട്ടിലെത്തിയത്. പാര്‍ട്ടിയോടാണെന്റെ കടപ്പാട്.

. കുടുംബം    
കൂത്തുപറമ്പ് കോ. ഒാപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി യമുനയാണു ഭാര്യ. 1984 ഏപ്രില്‍ 29ന് ആയിരുന്നു കല്യാണം. എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നു. പഠനകാലത്തു തന്നെ സ്വര്‍ണാഭരണം ഉപേക്ഷിച്ചതിനാല്‍ സ്ത്രീധനമൊന്നും കിട്ടിയില്ല.( ചിരിക്കുന്നു). തലശേരി ടൌണ്‍ഹാളില്‍ എം.കെ. കേളുവേട്ടന്റെ കാര്‍മികത്വത്തില്‍ പൂമാലയിട്ടായിരുന്നു കല്യാണം. ഒപ്പം സഹോദരി സതീദേവിയും എം. ദാസനും തമ്മിലുള്ള കല്യാണവും നടത്തി. രണ്ട് ആണ്‍മക്കളാണ്. ജയിന്‍ പി. രാജും ആശിഷ് പി. രാജും. ജയിന്‍ ഗള്‍ഫിലാണ്. ആശിഷ് ഹോട്ടല്‍ മാനേജ്മെന്റ് കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു.

. ഫെയ്സ്ബുക്ക്    
ഫെയ്സ് ബുക്കില്‍ സജീവമായിരുന്നു. പക്ഷേ, എന്നും എനിക്ക് ഇതു നോക്കാന്‍ കഴിയാറില്ല. മൂത്ത മകനായിരുന്നു ചുമതല.  നമ്മുടെ ശ്രദ്ധപതിയാതെ ഇങ്ങനെയൊരു പരിപാടി തുടരുന്നതു ശരിയല്ലെന്നു തോന്നി. അതങ്ങു ക്ളോസ് ചെയ്തു. ഇ മെയിലുണ്ട്. ജയരാജന്‍കെപിബിഎ' 'ഥ ജിമെയില്‍.കോം

സ്കൂള്‍ പഠന കാലത്തു നല്ല കബഡി കളിക്കാരനായിരുന്നു. കബഡിയും പഠനവും പിന്നെ രാഷ്ട്രീയവും. അതായിരുന്നു അന്നത്തെ ജയരാജന്‍. എതിരാളിയുടെ കളത്തില്‍ കയറി തൊട്ടുതോല്‍പ്പിക്കാനുള്ള ഉള്‍ക്കരുത്തുണ്ടായത് കതിരൂരിലെ കബഡിക്കളത്തില്‍ നിന്നായിരിക്കാം. വിപ്ലവത്തിലായിരുന്നു എന്നും വിശ്വാസം. എറണാകുളം അമൃതയില്‍ മൂന്നാമത്തെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ആറാം ദിവസം ഡല്‍ഹിയിലെ പാര്‍ട്ടി കോണ്‍ഗ്രസിനു പറക്കാന്‍ ധൈര്യം നല്‍കിയതു ജയരാജന്റെ മനസ്സില്‍ ഊതിക്കാച്ചി ഉറപ്പിച്ച കമ്യൂണിസ്റ്റ് വിശ്വാസം തന്നെയാണ്. തീര്‍ച്ച.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം