രാഷ്ട്രീയക്കാര്‍ വിസ്മരിച്ച തെലങ്കാനയുടെ പൈതൃകം

തെലങ്കാന എന്ന് കേള്‍ക്കുമ്പോള്‍ ജനകീയ പോരാട്ടത്തിന്‍െറ ഇരമ്പലായിരിക്കാം കാതുകളില്‍ വന്നലയടിക്കുക. നമ്മുടെ തലമുറ കേട്ടുശീലിച്ച തെലങ്കാന വര്‍ത്തമാനം ആന്ധ്ര സംസ്ഥാനത്തുനിന്ന് വേറിട്ടുപോയി സ്വന്തം സ്വത്വം കാത്തുസൂക്ഷിക്കാന്‍ മോഹിച്ച ഒരു ജനതയുടെ രാഷ്ട്രീയാഭിലാഷത്തിന്‍േറതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 550ലേറെ നാട്ടുരാജ്യങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ലയിച്ച് ഇല്ലാതായിട്ടും എന്തുകൊണ്ട് നിസാമിന്‍െറ പ്രജകള്‍ മാത്രം ഉദ്ഗ്രഥനത്തിന് സന്നദ്ധമാവുന്നില്ല എന്ന ചോദ്യത്തിന് തെലങ്കാനയുടെ ചരിത്രത്തിലും പൈതൃകത്തിലുമാണ് ഉത്തരം കണ്ടെത്തേണ്ടത്. ‘മനുഷ്യന്‍െറ ബോധം അവന്‍െറ സാമൂഹിക അസ്തിത്വം നിര്‍ണയിക്കുകയല്ല, മറിച്ച് സാമൂഹിക അസ്തിത്വം മനുഷ്യന്‍െറ ബോധമണ്ഡലത്തെ നിര്‍ണയിക്കുകയാണ്’ എന്ന കാള്‍ മാര്‍ക്സിന്‍െറ നിരീക്ഷണമാണ് ഇവിടെ പ്രസക്തമാവുന്നത്. മെച്ചപ്പെട്ട സാമൂഹികാവസ്ഥ ആസ്വദിച്ചവരാണ് ഫലഭൂയിഷ്ഠമായ ഡെക്കാന്‍ പീഠഭൂമിയില്‍, കൃഷ്ണ-ഗോദാവരി നദിക്കരകളില്‍ ജീവിച്ച മനുഷ്യര്‍. ഉത്തിഷ്ഠ മാനവന്മാരും ഉഗ്രപ്രതാപികളുമായ ഭരണകര്‍ത്താക്കളുടെ പ്രജകളായിരുന്നു ഇവിടുത്തെ പോയതലമുറകള്‍. ശതവാഹന, കാകാതിയ സാമ്രാജ്യങ്ങളുടെ ഭാഗമായി പരിലസിച്ച ഈ മേഖല 14ാം നൂറ്റാണ്ടുമുതല്‍ മുസ്ലിം ഭരണത്തിന് കീഴിലായിരുന്നു. ദല്‍ഹി സുല്‍ത്താന്മാര്‍ക്ക് പിന്നാലെ ബഹ്മിനി, ഖുതുബ് ശാഹി, രാജാക്കന്മാര്‍ ഭരിച്ച ഈ മണ്ണ് ഒടുവില്‍ മുഗള്‍ സാമ്രാജ്യത്തിന്‍െറ ഭാഗമായി. മുഗള്‍ സാമ്രാജ്യത്തിന്‍െറ ശിഥിലീകരണത്തോടെ നാട്ടുരാജാക്കന്മാരായിരുന്ന അസഫ് ജാഹി കുടുംബം (നിസാം) ഹൈദരാബാദ് ആസ്ഥാനമാക്കി പ്രത്യേകം രാജ്യം സ്ഥാപിക്കുകയായിരുന്നു. നിസാം രാജാക്കന്മാരുടെ ഭരണം രണ്ടു നൂറ്റാണ്ടുകളോളം തുടര്‍ന്നു. മറ്റു നാട്ടുരാജ്യങ്ങളില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു നിസാമിന്‍െറ ഭരണം. ‘കോസ്മോപൊളിറ്റന്‍’ ആയിരുന്നു അതിന്‍െറ അന്തര്‍ധാര. ഒരിക്കലും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ കഴിയേണ്ട ദുര്‍വിധി തെലങ്കാനയിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അതേസമയം, ഇംഗ്ളണ്ട്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വെള്ളക്കാരും യമന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അറബികളും അഫ്ഗാനില്‍നിന്നുള്ള പഠാണികളും മറ്റു വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദേശികളും നിസാമിന്‍െറ സാമ്രാജ്യത്തെ വൈവിധ്യപൂര്‍ണമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു അത്. പ്രജകള്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നുവെങ്കിലും വിഭാഗീയമായ കാഴ്ചപ്പാട് കൊണ്ട് മലീമസമാവാത്ത നല്ല കാലാവസ്ഥയില്‍ തെലങ്കാന സവിശേഷമായ സംസ്കൃതി വളര്‍ത്തിയെടുത്തു. ഭാഷ, ഭക്ഷണം, വസ്ത്രം, ആഘോഷം എന്നിവ തെലുങ്ക് സംസാരിക്കുന്ന മറ്റുള്ളവരില്‍നിന്ന് ഭിന്നമായിരുന്നു തെലങ്കാനയുടേത്. ഉര്‍ദു, പേര്‍ഷ്യന്‍ പദങ്ങള്‍ കൊണ്ട് സമ്പന്നമായ സവിശേഷമായ തെലുങ്ക് രൂപം രായലസീമ, സീമാന്ധ്ര ദേശത്തുള്ളവരില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്തി. നൂറ്റാണ്ടുകള്‍ നീണ്ട സ്വതന്ത്രമായ അസ്തിത്വം സവിശേഷമായ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും കൊണ്ട് ഈ ജനതതിയുടെ ജീവിതനിമിഷങ്ങളെ ആര്‍ഭാടമാക്കിയതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈദുല്‍ അദ്ഹയും (ബക്രീദ് ) ദസറയും ഈദുല്‍ ഫിത്റും ഉഗാദിയുമാണ് തെലങ്കാനയുടെ ആഘോഷങ്ങള്‍. ദീപാവലി, ഹോളി, മുഹര്‍റം തുടങ്ങിയ ആഘോഷങ്ങള്‍ ഉത്തരേന്ത്യയിലെ അതേ ആവേശത്തോടെ ഇവിടെ കൊണ്ടാടപ്പെട്ടിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഹര്‍ഷോന്മാദത്തോടെ വരവേറ്റവരല്ല നിസാമും അനുയായികളും. ഏഴാമത്തെയും അവസാനത്തെയും നിസാം ആയിരുന്ന നവാബ് മീര്‍ ഉസ്മാന്‍ അലി ഖാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ലയിക്കുന്നതിന് പകരം ഹൈദരാബാദിന്‍െറ അസ്തിത്വം നിലനിര്‍ത്താന്‍ അവസാനനിമിഷം വരെ കിണഞ്ഞുശ്രമിച്ചു. ഖാസിം റിസ്വിയുടെ നേതൃത്വത്തില്‍ ഇത്തിഹാദുല്‍ മുസ്ലിമീനും വളന്‍റിയര്‍ സേനയായ റാസാഖാറും നിസാമിനുവേണ്ടി രംഗത്തിറിങ്ങിയെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആസൂത്രണം ചെയ്ത ‘ഓപറേഷന്‍ പോളോ’ എന്ന പേരിലുള്ള ‘പൊലീസ് ആക്ഷനു’ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 1948 സെപ്റ്റംബര്‍ 13ന് തുടങ്ങിയ ഓപറേഷന്‍ അഞ്ചുദിവസം കൊണ്ട് ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ബലമായി ലയിപ്പിച്ചു. രക്തപങ്കിലമായ ‘പൊലീസ് ആക്ഷനില്‍’ ആയിരക്കണക്കിന് തെലങ്കാനാ വാസികള്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. മറാത്തി സംസാരിക്കുന്ന ഭൂപ്രദേശങ്ങളില്‍ ആര്യസമാജിന്‍െറ ഒത്താശയോടെയാണ് കൂട്ടനരഹത്യ അരങ്ങേറിയത്. അതുവരെ കോണ്‍ഗ്രസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതിരുന്ന നിസാം ഭരണകൂടത്തോടുള്ള പ്രതികാര വാഞ്ഛയോടെയുള്ള സര്‍ദാര്‍ പട്ടേലിന്‍െറ നടപടി ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജകുടുംബത്തിന്‍െറ മുഴുവന്‍ സ്വത്തും കണ്ടുകെട്ടുന്നതിലും രാജകുടുംബാംഗങ്ങളെ പിച്ചപ്പാത്രമെടുപ്പിക്കുന്നതിലുമാണ് കലാശിച്ചത്. മറ്റൊരു രാജകുടുംബത്തോടും ഭരണകൂടം ഇത്ര നിരാര്‍ദ്രമായി പെരുമാറിയിരുന്നില്ളെന്ന് ചരിത്രകാരന്മാര്‍ വേപഥു തൂവാറുണ്ട്.
മദിരാശി സംസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന ആന്ധ്രയുടെ തീരദേശങ്ങളും രായലസീമയും ചേര്‍ന്ന്, 11 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കാന്‍ പ്രധാനമന്ത്രി നെഹ്റു 1953 ഒക്ടോബര്‍ ഒന്നിന് പച്ചക്കൊടി കാട്ടിയത്് ഈ ആവശ്യം ഉന്നയിച്ചു നിരാഹാരമനുഷ്ഠിച്ച പോട്ടി ശ്രീ രാമുലു സമരപ്പന്തലില്‍ മരിച്ചുവീണതോടെയാണ്. തെലങ്കാനയെകൂടി ഉള്‍ക്കൊള്ളിച്ച് വിശാല ആന്ധ്രക്കുവേണ്ടിയുള്ള മുറവിളി അപ്പോഴും തുടര്‍ന്നു. തെലങ്കാനയുടെ സാംസ്കാരികവും സാമൂഹികവുമായ അടിസ്ഥാന ചോദനകള്‍ ആന്ധ്രയുമായും രായലസീമയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായിരുന്നില്ല. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുന$ക്രമീകരിക്കാന്‍ നെഹ്റു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഫസല്‍ അലി കമീഷന്‍െറ മുമ്പാകെ തെലങ്കാനയുടെ വിഷയം വന്നപ്പോള്‍ ആന്ധ്രയുമായി ലയിപ്പിക്കുന്നതിനോട് വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ‘ഈ വിഷയത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കുമ്പോള്‍ ആന്ധ്രയുടെയും തെലങ്കാനയുടെയും താല്‍പര്യങ്ങള്‍ക്ക് അവ വ്യത്യസ്ത മേഖലയായി തുടരുകയാണ് അഭികാമ്യമെന്നാണ് ഞങ്ങളത്തെുന്ന നിഗമനം. ഹൈദരാബാദ് സംസ്ഥാനം എന്ന പേരിലായിരിക്കണം അത് അറിയപ്പെടേണ്ടത്. 1961ലെ തെരഞ്ഞെടുപ്പിനുശേഷം ഹൈദരാബാദ് അസംബ്ളിയുടെ മൂന്നില്‍ രണ്ടുഭാഗം അംഗീകരിക്കുകയാണെങ്കില്‍ സംയോജനം നടക്കട്ടെ’ -ഫസല്‍ അലിയുടെ ഈ ശിപാര്‍ശ ചവറ്റുകൊട്ടയില്‍ തള്ളിയാണ് 1956ല്‍ തെലങ്കാനയെ ലയിപ്പിച്ച് ഐക്യആന്ധ്രക്ക് ഉരുവം നല്‍കുന്നത്. കോണ്‍ഗ്രസ് ദേശീയനേതാക്കളിലെ ‘പട്ടേല്‍ ലോബി’ ആന്ധ്ര കോണ്‍ഗ്രസിലെ സവര്‍ണ നേതാക്കളുമായി കൈകോര്‍ത്ത് ഹൈദരാബാദ് സംസ്ഥാനത്തെ മൂന്നായി വിഭജിച്ചു. ഒൗറംഗാബാദ് മഹാരാഷ്ട്രക്കും ഗൂല്‍ബര്‍ഗ കര്‍ണാടകത്തിനും വിട്ടുകൊടുത്തു. ഗുല്‍ഷാനാബാദും (മേഡക്ക്) നിസാമാബാദും ആന്ധ്രപ്രദേശില്‍ ലയിപ്പിക്കുകയായിരുന്നു. ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെ, കോണ്‍ഗ്രസ് നേതൃത്വം അന്ന് അനുവര്‍ത്തിച്ച വഞ്ചനക്ക് പ്രായശ്ചിത്തം നല്‍കാന്‍ അഞ്ചരദശകത്തിനുശേഷം സോണിയ ഗാന്ധിക്ക് മുന്നോട്ടുവരേണ്ടിവന്നത് ചരിത്രത്തിന്‍െറ കാവ്യനീതിയായിരിക്കാം. ഈ കാലയളവില്‍ അസ്തിത്വദു$ഖത്തിന്‍െറയും അന്യവത്കരണത്തിന്‍െറയും വഴിയില്‍ ബഹുദൂരം സഞ്ചരിക്കാന്‍ തെലങ്കാനയിലെ ജനം നിര്‍ബന്ധിതരായത് അവര്‍ക്ക് നല്‍കിയ ‘ജെന്‍റില്‍മാന്‍ അഗ്രിമെന്‍റ്’ മാനിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മര്യാദകാട്ടാതിരുന്നതുകൊണ്ടാണ്.
നിസാം ഭരണത്തിലെ നഷ്ടപ്രതാപങ്ങളുടെ ചിതലരിക്കാത്ത ഓര്‍മകളും തങ്ങളുടെ ഹൃദയതീരങ്ങളെ നനച്ചൊഴുകിയ സാംസ്കാരിക ചോദനകളുമാണ് തെലങ്കാനയുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടവീര്യം ആ ജനതക്കു പകര്‍ന്നുനല്‍കിയത്. സംസ്ഥാന രാഷ്ട്രീയം കൈയാളിയിരുന്ന രായലസീമയിലെ സവര്‍ണ രാഷ്ട്രീയ യജമാനന്മാരുടെ ഭാഗത്തുനിന്നുള്ള അവഗണനയും ചൂഷണവും ഒരു തലമുറയുടെ മനസ്സ് യജ്ഞകുണ്ഠമാക്കിയപ്പോഴാണ് ‘ജയ് തെലങ്കാന പ്രസ്ഥാനം’ ജാതിമത അന്തരങ്ങള്‍ തട്ടിമാറ്റി ആളിപ്പടര്‍ന്നതും അധികാരമേലാളന്മാരുടെ ഉറക്കം കെടുത്തിയതും. 1969ല്‍ ഹൈദരാബാദിലെ ഉസ്മാനിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച തെലങ്കാന പ്രക്ഷോഭത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പ്രതിപക്ഷ എം.എല്‍.എമാരും പിന്തുണക്കുകയും ‘ഡയറക്ട് ആക്ഷന്’ ആഹ്വാനം നല്‍കുകയും ചെയ്തപ്പോള്‍ സമരഗോദയില്‍ 360 വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു. തെലങ്കാന പ്രക്ഷോഭത്തെ ഭാഷാസമരമായി ഇകഴ്ത്തിക്കാട്ടി ‘ദേശവിരുദ്ധ’ മുദ്ര ചാര്‍ത്താന്‍ ഒരുമ്പെട്ട കോണ്‍ഗ്രസ് നേതൃത്വം നിര്‍ണായക ഘട്ടങ്ങളിലെല്ലാം തെലങ്കാന പ്രക്ഷോഭത്തെ അട്ടിമറിച്ച ചരിത്രമാണുള്ളത്. ഒരു ജനതയുടെ ഹൃദയവികാരം ഉള്‍ക്കൊള്ളാനോ പ്രക്ഷോഭത്തിനുപിന്നിലെ സാംസ്കാരിക മാനങ്ങളെ ഉള്‍ക്കൊള്ളാനോ അവര്‍ മനസ്സ് തുറന്നുവെച്ചില്ല.
പുതിയ സംസ്ഥാനത്തിന്‍െറ പിറവി ആന്ധ്രപ്രദേശിനെ സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, സാംസ്കാരികമായും ക്ഷയിപ്പിക്കും എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഹൈദരാബാദ് നഗരത്തിന്‍െറ സംസ്കൃതി ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്കാരമായി ചുരുക്കിക്കെട്ടി ആ നഗരത്തിന്‍െറ ‘കോസ്മോപൊളിറ്റന്‍ കള്‍ച്ചറി’നെ ഇതുവരെ വിസ്മരിച്ചവര്‍ക്ക് നഷ്ടപ്പെടാന്‍പോകുന്നത് അത്യാധുനികമായ ഒരു ബിസിനസ് ഹബാണ്. സാംസ്കാരിക ആദാനപ്രദാനങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ട കൈയൊപ്പുപതിഞ്ഞ ഈ നഗരത്തിന്‍െറ പൈതൃകം വിശ്വത്തോളം കീര്‍ത്തികേട്ടതാണ്. ക്ഷണികമായ രാഷ്ട്രീയ ലാഭത്തിനായി ഹൃദയവികാരങ്ങളെ ചവിട്ടിമെതിക്കുന്നവര്‍ക്കുള്ള വലിയ പാഠമാവും തെലങ്കാനയുടെ ഇന്നത്തെയും ഇന്നലത്തെയും അനുഭവസാക്ഷ്യങ്ങള്‍.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം