മൂന്ന് കാത്തിരിപ്പുകള്‍

മോസ്കോയിലെ ഷെരമെത്യേവോ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ ചില്ലുപാളികള്‍ക്കപ്പുറം വന്നിറങ്ങുകയും പോവുകയും ചെയ്യുന്ന വിമാനങ്ങളുടെ ചിറകുകളില്‍ നോക്കി എഡ്വേഡ് ജോസഫ് സ്നോഡന് എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. ചിലപ്പോള്‍ ഇതിനകം അയാളുടെ കാര്യത്തില്‍ തീരുമാനവും ആയിട്ടുണ്ടാവാം. പക്ഷേ, അയാളുടെ ആ അനിശ്ചിതത്വം മെഹ്റാന്‍ കരീമി നസ്രിയോടും വിക്ടര്‍ നവോര്‍സ്കിയോടും സാമ്യപ്പെട്ടിരിക്കുന്നു. മെഹ്റാന്‍ കരീമിയെ വിപ്ളവം നടത്തിയതിന് രാജ്യം പുറത്താക്കിയതായിരുന്നു. വിക്ടര്‍ നവോര്‍സ്കിക്കാകട്ടെ ആകാശത്തിലൂടെ പറന്നുപൊയ്ക്കൊണ്ടിരിക്കെ പൊടുന്നനെ സ്വന്തം രാജ്യം ഇല്ലാതായിപ്പോയി. സ്നോഡന്‍ സ്വന്തം രാജ്യത്തിന്‍െറ വേട്ടമൃഗമായി കത്തിമുനകളില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഈ മൂന്നുപേരും അതിര്‍ത്തികള്‍ മാഞ്ഞുപോയ ഒരു അക്ഷാംശത്തിലാണ് ഒന്നിക്കുന്നത്. ലോകോത്തര വിമാനത്താവളങ്ങളുടെ ഇന്‍റര്‍നാഷനല്‍ ലോഞ്ചില്‍, സ്വാതന്ത്ര്യം എന്നു വിളിക്കാവുന്ന ഇവരുടെ അനിശ്ചിതത്വം തളംകെട്ടിക്കിടക്കുന്നു. വിമാനത്താവളത്തിന്‍െറ എമിഗ്രേഷന്‍ വിഭാഗത്തിനും പുറത്ത് മറ്റൊരു രാജ്യത്തേക്ക് തുറക്കുന്ന ചില്ലു വാതിലുകള്‍ക്കുമിടയില്‍ ഇവര്‍ക്കുമുന്നിലൂടെ രാപ്പകലുകള്‍ ഇഴഞ്ഞുപോവുകയായിരുന്നു.

എഡ്വേഡ് സ്നോഡന്‍:ഉത്തരമില്ലാത്ത കാത്തിരിപ്പ്
റഷ്യ പഴയ റഷ്യ അല്ലെന്നറിയാം. എങ്കിലും, അമേരിക്കയോടുള്ള ചരിത്രത്തോളം പഴക്കമേറിയ പ്രത്യയശാസ്ത്ര വിദ്വേഷത്തിന്‍െറ തരിമ്പെങ്ങും ബാക്കിയുണ്ടാവുമെന്ന വിശ്വാസമായിരിക്കണം ഹോങ്കോങ്ങില്‍നിന്ന് വിമാനം കയറുമ്പോള്‍ സ്നോഡന്‍െറ മനസ്സില്‍ മൊട്ടിട്ട് നിന്നിട്ടുണ്ടാവുക. ഷെരമെത്യേവോ വിമാനത്താവളത്തില്‍ നിയമങ്ങളുടെ കുരുക്കുകള്‍ക്കൊന്നും പിടികൊടുക്കാതെ ഇനിയും അധികകാലം തുടരാനാവില്ലെന്ന് വ്ളാദിമിര്‍ പുടിന്‍ അമേരിക്കയെ പേടിച്ച് കല്‍പന പുറപ്പെടുവിച്ചിരിക്കെ ഇനി എന്താവും എഡ്വേഡ് സ്നോഡന്‍െറ വിധി?
മെഹ്റാന്‍ കരീമിയെപോലെ ഇന്‍റര്‍നാഷനല്‍ ടെര്‍മിനലില്‍ അനന്തമായ വര്‍ഷങ്ങള്‍ അയാള്‍ ഇനിയും വരാത്ത വിമാനത്തിനായി കാത്തു കാത്തിരിക്കേണ്ടിവരുമോ? അതോ, ഒരു വിമാനത്താവളത്തിന്‍െറ വിശാലമായ തടവറയെക്കാള്‍ അഭികാമ്യം സ്വന്തം ദേശം തനിക്കായി കാത്തുവെച്ചിരിക്കുന്ന കാരാഗൃഹത്തിന്‍െറ ഇരുട്ടുമുറിയാണെന്ന് അയാള്‍ തീരുമാനിച്ചുറപ്പിക്കുമോ?
2001 സെപ്റ്റംബര്‍ 11നുശേഷം അണ്ടര്‍വെയറിന്‍െറ നാടയെവരെ ഭയക്കുന്നു അമേരിക്ക. അവരുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇന്‍റര്‍നെറ്റ്-ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന അതീവ പൊതുതാല്‍പര്യമുള്ള രഹസ്യം ഗാര്‍ഡിയന്‍ പത്രത്തിലൂടെ ലോകത്തെ അറിയിച്ച ‘മഹാപാതക’മാണ് സി.ഐ.എയുടെ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായ സ്നോഡന്‍ എന്ന 30കാരനെ വിമാനത്താവളത്തിലെ കുത്തിയിരിപ്പുകാരനാക്കിയത്. ഉദ്ദിഷ്ടകാര്യലബ്ധിക്ക് ഉപകാരസ്മരണ എന്ന നിലയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ഥിച്ചിട്ടും ഒബാമയെക്കാള്‍ വലിയ അമേരിക്കക്കാരനായ മന്‍മോഹനുണ്ടോ അത് കേള്‍ക്കുന്നു. അതുകൊണ്ടാണ് പണ്ട് കുടിച്ച മോരിന്‍െറ പുളിയോര്‍ത്ത് പുള്ളിക്കാരന്‍ ഹോങ്കോങ്ങില്‍നിന്ന് റഷ്യയിലേക്ക് പറന്നത്. പക്ഷേ, ആ പശു ചത്തും പോയി, മോരിലെ പുളിയും പോയി. അമേരിക്കയെക്കുറിച്ച് ഇനിയും കൈവശമുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്ന് ശഠിക്കുന്ന പുടിന്‍ എത്രയും വേഗം സ്ഥലം കാലിയാക്കണമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചുകഴിഞ്ഞു. അമേരിക്കയാണ് വലുത്, ആദര്‍ശമല്ല എന്ന് അങ്ങേര്‍ സ്നോഡനോട് പറയുന്നു.

മെഹ്റാന്‍ കരീമി നസ്രി:അനന്തമായ കാത്തിരിപ്പ്
ഇറാന്‍കാരനായ പിതാവിനും സ്കോട്ട്ലന്‍ഡുകാരിയായ മാതാവിനും ജനിച്ച മെഹ്റാന്‍ കരീമി പണ്ട് ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണകൂടത്തിനെതിരായ വിപ്ളവത്തില്‍ പങ്കെടുത്തതിന്‍െറ പേരില്‍ രാജ്യഭ്രഷ്ടനാവുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും അഞ്ചു വര്‍ഷം മുമ്പ് ജനിച്ച കരീമി 1977ല്‍ ഇറാനില്‍നിന്ന് പുറത്താക്കപ്പെട്ടു. ഷാ ഭരണം അവസാനിച്ച് ഇറാനില്‍ വിപ്ളവം വിജയിച്ചിട്ടും ഇറാന് പുറത്തായിരുന്നു കരീമിയുടെ വാസം. അത്യന്തം വിചിത്രമായിരുന്നു കരീമിയുടെ ജീവിതം.
1972ല്‍ പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ കുടുംബം കരീമിയെ അവിഹിത സന്താനമെന്നാരോപിച്ച് ആദ്യം പുറത്താക്കി. നേരേ അയാള്‍ പോയത് ഇംഗ്ളണ്ടിലേക്ക്. യൂഗോസ്ലാവ് ഭാഷയും സാമ്പത്തികശാസ്ത്രവും പഠിക്കാനായിരുന്നു ആ പോക്ക്. രണ്ടു വര്‍ഷം കഴിഞ്ഞ് അയാള്‍ ഇറാനിലേക്ക് മടങ്ങിവന്നു. അപ്പോഴാണ് ഷാ ഭരണത്തിനെതിരെ ഇറാനില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നത്. പ്രതിഷേധക്കാര്‍ക്കൊപ്പം പ്രകടനത്തില്‍ കൂടിയ കരീമി ജയിലിലെത്തി. ഒടുവില്‍ പൗരത്വം റദ്ദാക്കപ്പെട്ട അയാളെ രാജ്യത്തുനിന്ന് പുറത്താക്കി.
പിന്നീടുള്ള കരീമിയുടെ കാലം അഭയാര്‍ഥിയുടേതായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കുമുന്നില്‍ അഭയത്തിനായി അയാള്‍ യാചനാ പാത്രം നീട്ടി. അത് യൂറോപ്പ് മുഴുനീളത്തിലുള്ള ഒരു പര്യടനമായി മാറി. കരീമിയുടെ അപേക്ഷ ബെല്‍ജിയത്തിലാണ് സ്വീകരിക്കപ്പെട്ടത്. 1981ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഹൈകമീഷന്‍െറ ശിപാര്‍ശ പ്രകാരം അഭയം നല്‍കാമെന്ന് ബെല്‍ജിയം സമ്മതിച്ചു. അതിനിടയില്‍ ഇംഗ്ളണ്ടിലേക്ക് പോകണമെന്ന മോഹം കലശലായി. 1988ലെ ആ യാത്രക്കിടയില്‍ അയാള്‍ ഫ്രാന്‍സില്‍ എത്തി. അവിടെ ഒരു തീവണ്ടിയാപ്പീസില്‍ നിര്‍ഭാഗ്യം മോഷ്ടാവിന്‍െറ രൂപത്തില്‍ മെഹ്റാനെ കാത്തിരിപ്പുണ്ടായിരുന്നു. അയാളുടെ യാത്രാരേഖകള്‍ ആ യാത്രയില്‍ അപഹരിക്കപ്പെട്ടു.
എങ്ങനെയോ അയാള്‍ ഫ്രാന്‍സിലെ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തില്‍നിന്ന് ഇംഗ്ളണ്ടിലേക്കുള്ള വിമാനത്തില്‍ കയറിപ്പറ്റി. പക്ഷേ, ഹീത്രോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെഹ്റാന്‍ അപ്പോഴേക്കും രാജ്യവും രേഖയുമില്ലാത്ത ആളായി മാറിക്കഴിഞ്ഞിരുന്നു. അധികൃതര്‍ അടുത്ത വിമാനത്തില്‍ അയാളെ ഫ്രാന്‍സിലേക്കുതന്നെ തിരിച്ചയച്ചു. 1988 ആഗസ്റ്റ് 26ന് ഊരും പേരും ദേശവും അടയാളപ്പെടുത്താന്‍ രേഖകളില്ലാതെ വന്നിറങ്ങിയ മെഹ്റാന്‍ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തിന്‍െറ ഡിപാര്‍ച്ചര്‍ ലോഞ്ചിലെ ബെഞ്ചില്‍ ഇരുന്നു. തൊട്ടടുത്ത് യാത്രാരേഖകള്‍ ഒഴികെയുള്ള അയാളുടെ ലഗേജുകള്‍ ചിട്ടയായി അടുക്കിവെച്ചു. ആ ഇരിപ്പില്‍ മെഹ്റാന്‍ കരീമിയുടെ മുന്നിലൂടെ ഒലിച്ചുപോയത് വര്‍ഷങ്ങളായിരുന്നു. ആന്‍റണ്‍ ചെക്കോവിന്‍െറ ‘പന്തയ’ത്തിലെ നായകനായ യുവ അഭിഭാഷകനെപ്പോലെ വായനയുടെ ലോകം ഏകാന്തതയുടെ മടുപ്പകറ്റാന്‍ മെഹ്റാന്‍ കണ്ടെത്തിയ വഴിയായി.
എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടേക്കാവുന്ന ഒരു യാത്രികനെപ്പോലെ ഓരോ ദിവസവും പുതുമയോടെ അയാളിരുന്നു. അതിരാവിലെ യാത്രക്കാരുടെ ബഹളങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് അയാള്‍ വിമാനത്താവളത്തിലെ ബാത്റൂമില്‍ കയറി കുളിച്ച്, ഷേവ് ചെയ്ത്, വസ്ത്രങ്ങള്‍ ധരിച്ച് ലഗേജുകള്‍ക്കരികിലെ തന്‍െറ ഇരിപ്പിടത്തില്‍ വന്നിരുന്നു. ആദ്യമാദ്യം കൗതുകമുള്ള കാഴ്ചയായിരുന്നു മെഹ്റാന്‍. വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ അയാള്‍ നിറഞ്ഞുനിന്ന ഇടവേളക്കുശേഷം എല്ലാം പഴയതുപോലെയായപ്പോള്‍ മെഹ്റാന്‍െറ കാത്തിരിപ്പുകഥ ലോകം മറന്നു.
പക്ഷേ, അപ്പോഴേക്കും മെഹ്റാന്‍ വിമാനത്താവളത്തിന്‍െറ ലിഫ്റ്റും എസ്കലേറ്ററുമൊക്കെപ്പോലെ മുറിച്ചുമാറ്റാന്‍ കഴിയാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് അയാള്‍ക്ക് മുട്ടുവന്നില്ല. യാത്രക്കാര്‍ നല്‍കുന്ന ഫുഡ് കൂപ്പണുകള്‍ അയാളെ തേടിവന്നു. പിന്നെ അത്യാവശ്യം പണവും. കത്തുകള്‍ ആ മേല്‍വിലാസത്തില്‍ കിട്ടിത്തുടങ്ങി.
അയാള്‍ക്കു വേണമെങ്കില്‍ ചില്ലുവാതില്‍ തുറന്ന് പുറത്തേക്കിറങ്ങാമായിരുന്നു. പലവട്ടം ആ ജാലകപ്പടിയോളമെത്തി അയാള്‍ കഴുത്ത് പുറത്തേക്ക് നീട്ടി ഒരു മീനിനെപ്പോലെ ശ്വാസമെടുത്തു മടങ്ങി. വാതില്‍പ്പടിക്കപ്പുറം നിയമങ്ങളുള്ള ഫ്രാന്‍സെന്ന രാജ്യമാണെന്നും അവിടേക്ക് നീട്ടിവെക്കുന്ന ആദ്യ കാലടി തന്നെ ജയിലിലെത്തിക്കുമെന്നും മെഹ്റാന് അറിയാമായിരുന്നു. ഒരിക്കല്‍പോലും ആ ലക്ഷ്മണരേഖ അയാള്‍ മുറിച്ചുകടന്നില്ല. അതിനിടയില്‍ ആരോ അയാള്‍ക്കൊരു ഓമനപ്പേരും നല്‍കി: ‘ആല്‍ഫ്രഡ്’. അതിനിടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ക്രിസ്റ്റ്യന്‍ ബോര്‍ഗേ മെഹ്റാനുവേണ്ടി നിയമ പോരാട്ടം നടത്തുന്നുണ്ടായിരുന്നു. വീണ്ടും അയാളെ തിരിച്ചെടുക്കാമെന്നും ഒരു സാമൂഹിക പ്രവര്‍ത്തകന്‍െറ സദാ നിരീക്ഷണത്തില്‍ മെഹ്റാന്‍ കഴിയണമെന്നുമുള്ള ബെല്‍ജിയം സര്‍ക്കാറിന്‍െറ നിര്‍ദേശം അയാള്‍ സ്വീകരിച്ചില്ല. പിന്നെയും ആ കാത്തിരിപ്പ് തുടര്‍ന്നു. ഒന്നും രണ്ടുമല്ല, നീണ്ട 17 വര്‍ഷങ്ങള്‍!
1999 സെപ്റ്റംബര്‍ 17ന് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മെഹ്റാന്‍ ഇറാന്‍ പൗരനാണെന്നും ലോകത്തെവിടേക്ക് വേണമെങ്കിലും പോകാമെന്നുമുള്ള വിധി സംഘടിപ്പിക്കാന്‍ അഡ്വ. ബോര്‍ഗിനായി. പക്ഷേ, വര്‍ഷങ്ങളായി താന്‍ ഉറങ്ങുകയും ഉണരുകയും ചെയ്ത വിമാനത്താവളത്തിന്‍െറ ഒന്നാം ടെര്‍മിനല്‍ വിട്ടുപോകാന്‍ അയാള്‍ കൂട്ടാക്കിയില്ല.
മെഹ്റാനെ സന്ദര്‍ശിച്ച് ‘Here to Where’ എന്ന ഡോക്യുമെന്‍ററി തയാറാക്കിയ പോള്‍ ബെര്‍സെല്ലര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി. മാന്യനും കുലീനനും സൗമ്യനുമായ ആ അഭയാര്‍ഥി തന്‍െറ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതില്‍ പലതും പരസ്പരബന്ധമില്ലാത്തതും കൂടിക്കുഴഞ്ഞതുമായിരുന്നു. അയാളുടെ സഹോദരങ്ങളെ പോള്‍ ഇറാനില്‍ കണ്ടെത്തി.
അവര്‍ പറഞ്ഞതും വിമാനത്താവളത്തില്‍ മെഹ്റാനെ നിരീക്ഷിച്ചിരുന്ന ഡോക്ടറും അത് സ്ഥിരീകരിച്ചു. നിയമത്തിന്‍െറ അന്തമില്ലാത്ത നാടക്കുരുക്കില്‍പെട്ട് മെഹ്റാന്‍ കരീമി നസ്രിയുടെ മനസ്സിന്‍െറ താളം തെറ്റിയിരിക്കുന്നു. അയാളില്‍നിന്ന് ഭൂതകാലം നഷ്ടമായിരിക്കുന്നു. 2006 ജൂലൈയില്‍ അസുഖബാധിതനായി മെഹ്റാന്‍ ആശുപത്രിയില്‍ ആകുന്നതുവരെ ചാള്‍സ് ഡി ഗ്വല്ലെയായിരുന്നു അയാളുടെ തറവാടും മേല്‍വിലാസവും. ഭവനരഹിതരായവരെ താമസിപ്പിക്കുന്ന ഫ്രാന്‍സിലെ ഒരു അഭയസങ്കേതത്തിലേക്ക് പിന്നീടയാളെ മാറ്റി.
71കാരനായ മെഹ്റാന്‍ ഇപ്പോഴും അവിടെയെവിടെയോ ഉണ്ടായിരിക്കണം. അവസാനത്തെ ഓര്‍മകളും ഇപ്പോള്‍ അയാളില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാവും.

വിക്ടര്‍ നവോര്‍സ്കി: കാത്തിരിപ്പിന്‍െറ ഇടവേള
17 വര്‍ഷത്തെ ചാള്‍സ് ഡി ഗ്വല്ലെ വാസത്തിനിടയില്‍ മെഹ്റാന്‍ കരീമി തന്‍െറ ആത്മകഥ എഴുതിയിരുന്നു- ‘ദ ടെര്‍മിനല്‍ മാന്‍’. ആ നോവലില്‍നിന്ന് പ്രചോദനം സ്വീകരിച്ച് 2004ല്‍ ഹോളിവുഡിലെ ഏറ്റവും പ്രശസ്തനായ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ‘ദ ടെര്‍മിനല്‍’ എന്ന ചിത്രത്തിലെ നായകനാണ് വിക്ടര്‍ നവോര്‍സ്കി.
ക്രക്കോഷ്യ എന്ന സ്വന്തം രാജ്യത്തുനിന്ന് അമേരിക്കയിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മുറിഇംഗ്ളീഷുകാരന്‍ വിക്ടര്‍ നവോര്‍സ്കിക്ക് ഒരു ദൗത്യമുണ്ട്. പക്ഷേ, അയാള്‍ ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കെ ആഭ്യന്തര കലാപത്തില്‍പെട്ട് പെട്ടെന്ന് അയാളുടെ രാജ്യം ഇല്ലാതായി. അമേരിക്ക അംഗീകരിക്കാത്ത ആ രാജ്യത്തിന്‍െറ പാസ്പോര്‍ട്ടിന് ഒരു വിലയുമില്ല. ടോം ഹാങ്ക്സ് അത്യുജ്ജ്വലമാക്കിയ വിക്ടര്‍ നവോര്‍സ്കിയോട് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഫ്രാങ്ക് ഡിക്സണ്‍ പറയുന്നു: You are not leave this building, America is closed. (നിങ്ങള്‍ക്ക് ഈ കെട്ടിടം വിട്ട് പുറത്തുകടക്കാനാവില്ല. കാരണം, അമേരിക്ക നിങ്ങളുടെ മുന്നില്‍ അടഞ്ഞുകഴിഞ്ഞു).
ജാസ് സംഗീതത്തിന്‍െറ കടുത്ത ആരാധകനായ അച്ഛന്‍ ദിമിത്രി അസനോവ് നെവോര്‍സ്കിയുടെ അഭിലാഷം സാക്ഷാത്കരിക്കാനാണ് വിക്ടര്‍ ന്യൂയോര്‍ക്കിലെത്തിയത്. 1958ലെ ലോക പ്രശസ്തമായ ജാസ് ബാന്‍ഡ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും കത്തെഴുതി അവരുടെ ഫോട്ടോയും ഓട്ടോഗ്രാഫും അച്ഛന്‍ സമാഹരിച്ചിട്ടുണ്ട്; ഒരാളുടേതൊഴികെ. ബെന്നി ഗോള്‍സന്‍ എന്ന ലോക പ്രശസ്ത സാക്സഫോണിസ്റ്റിന്‍െറ ഓട്ടോഗ്രാഫ് മരിച്ചുപോയ അച്ഛനുവേണ്ടി വാങ്ങാനാണ് വിക്ടര്‍ ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങുന്നത്. അപ്പോഴാണ് ഈ എടാകൂടം ആഭ്യന്തര യുദ്ധത്തിന്‍െറ രൂപത്തില്‍ വന്ന് തലയില്‍ വീണത്.
ആ വിമാനത്താവളത്തില്‍നിന്ന് പുറത്തുചാടിച്ച് എങ്ങനെയെങ്കിലും വിക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഡിക്സന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്നു. അതിനിടയില്‍ അമേലി എന്ന എയര്‍ഹോസ്റ്റസുമായി വിക്ടര്‍ പ്രണയത്തിലുമാകുന്നുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും പതിവ് യാത്രക്കാര്‍ക്കുമൊക്കെ പ്രിയങ്കരനായി വിക്ടര്‍ അതിവേഗമാണ് മാറുന്നത്. അയാള്‍ കുറച്ചുകൂടി നന്നായി ഇംഗ്ളീഷും പഠിക്കുന്നുണ്ട്.
നീണ്ട ഒമ്പത് മാസം വിക്ടര്‍, മെഹ്റാന്‍ കരീമി നസ്രിയെപ്പോലെ വിമാനത്താവളത്തില്‍ ജീവിക്കുന്നു. അയാള്‍ക്ക് വട്ടാകുന്നതിനുമുമ്പ് ആഭ്യന്തരയുദ്ധം അവസാനിച്ചതുകൊണ്ട് ഒരു ദിവസത്തെ വിസിറ്റിങ് വിസയില്‍ തന്‍െറ ലക്ഷ്യം നേടാന്‍ കഴിയുന്നുണ്ട്.
മുറിവാല്‍:
2004ല്‍ ഹോളിവുഡിനറിയാമായിരുന്നോ, 2013ല്‍ എഡ്വേഡ് സ്നോഡന്‍ ഇപ്രകാരം അഭയാര്‍ഥിയായി ഒരു വിമാനത്താവളത്തില്‍ കുത്തിയിരിക്കേണ്ടിവരുമെന്ന്?
ചിലപ്പോഴൊക്കെ ഹോളിവുഡിന് പ്രവചന സ്വഭാവമുണ്ട്. ലോക വ്യാപാര കേന്ദ്രം തകര്‍ത്തിട്ടപ്പോള്‍ അതുപോലും ഏതോ ഹോളിവുഡ് ചിത്രത്തില്‍നിന്ന് ഭീകരര്‍ കോപ്പിയടിച്ചതാണെന്ന് പറഞ്ഞുകേട്ടിരുന്നു. മെഹ്റാന്‍െറ ജീവിതത്തില്‍നിന്ന് ഹോളിവുഡ് കോപ്പിയടിച്ചതാണെങ്കിലും സ്നോഡന്‍െറ കാത്തിരിപ്പിനെക്കുറിച്ചുള്ള പ്രവചനം അതില്‍ അടങ്ങിയിട്ടില്ലേ?
പക്ഷേ, മെഹ്റാന്‍ കരീമിയെപ്പോലെ ഭൂതകാലം പറിച്ചെറിയപ്പെട്ട ഒരാളായി സ്നോഡന്‍ മാറി മറിയുമോ? ഷെരമെത്യേവോ അയാളുടെ ശവപ്പെട്ടിയാകുമോ?

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം