മരണമാണ് പ്രണയമെന്ന് സൂഫി പറഞ്ഞില്ല സി ജെ സുധി

പ്രണയത്തിനുമപ്പുറത്തു രാജീവ് രവിയുടെ അന്നയും റസൂലും ചിലത് പറഞ്ഞുവയ്ക്കുന്നു. സമ്പന്നമായൊരു സംസ്കാരത്തിന്റെ ഭൂതകാലം തേടിയുള്ള യാത്രക്കൂടിയാവുന്നു ചിത്രം. സമ്മിലൂനി എന്നു തുടങ്ങുന്ന ഗാനം അന്യം നിന്നുകൊണ്ടിരിക്കുന്ന അറബി മലയാളം ഗാനശാഖയിലേക്കുള്ള മടങ്ങി വരവുകൂടിയാവുന്നു. ഉമ്പാച്ചി എന്ന ബ്ളോഗിലൂടെ സാഹിത്യ സദസ്സില്‍ ശ്രദ്ധേയനായ റഫീക്ക് തിരുവള്ളൂരിന്റെതാണു വരികള്‍. പാട്ടു വന്ന വഴിയെപ്പറ്റി റഫീക്ക്.

സൌഹൃദം കൊണ്ടു തന്ന പാട്ട്        
കവി അന്‍വര്‍ അലിയും ഞാനും തമ്മില്‍ നല്ല അടുപ്പം ഉണ്ട്. മുമ്പു സജീവമായിരുന്ന അറബി മലയാളത്തെക്കുറിച്ചും അതിന്റെ പാട്ടുവഴികളെപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതൊരു പഴയ സ്നേഹത്തിന്റെ തിരിച്ചു വരവായിരുന്നു. അറബി കോളജില്‍ പഠിക്കുന്ന കാലത്തേ അന്‍വറിനോടു നല്ല കൂട്ടായിരിന്നു ആ സൌഹൃദം കൊണ്ടു തന്നതാണി പാട്ട് .

അറബി മലയാളത്തിലൊരു പാട്ടു വേണം        
അന്‍വറും രാജീവ് രവിയും പഴയ ചങ്ങാതിമാരാണ്. മട്ടാഞ്ചേരിയിലെ മുസ്ലിം ജീവിതത്തിന്റെ സാംസ്കാരിക ധന്യത തിരിച്ചറിഞ്ഞ വ്യക്തിയാണ് രാജീവ്. സിനിമയില്‍ അതുണ്ടാകണം എന്ന് അയാള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ അന്‍വറും രാജീവും മട്ടാഞ്ചേരിയില്‍ അലഞ്ഞു കുറേ പ്രായമുള്ള മനുഷ്യരെ ചെന്നുകണ്ടു പഴയകാല ബൈത്തുകളും പാട്ടുകളും പാടിച്ചു കലക്റ്റ് ചെയ്തത്. അവയില്‍ ചിലത് എനിക്കയിച്ചിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ അന്‍വറായി പാട്ടെഴതേണ്ട ആള്‍. അതില്‍ അറബി മലയാളം പാട്ടുകളുടെ മട്ടിലുള്ള ഒരു ഗാനം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. ആ പാട്ട് ഞാന്‍ എഴുതണമെന്ന് അന്‍വര്‍ പറഞ്ഞു. മട്ടാഞ്ചേരിയില്‍ നിന്നു പൊന്നാനിയിലെത്തുന്ന ഒരാളുടെ വിലാപമാണു വേണ്ടത്, പ്രണയ നഷ്ടമാണു വിലാപം കാരണം എന്നൊക്കെ അന്‍വര്‍ പറഞ്ഞു. രണ്ടു മാസമായിട്ടും എന്നെകൊണ്ടു പറ്റിയില്ല. അവസാനം അജയ് പി. മങ്ങാട്ടും(അതെന്റെ ജീവിതത്തിലെ വേറേ ഒരു കാരണവരാണ്) വിളിച്ചു എഴുതാന്‍ പറഞ്ഞതോടെ ഇതെനിക്കു പറഞ്ഞിട്ടുള്ളതാണെന്നു തോന്നി.

മരണമാണ് പ്രണയമെന്ന് സൂഫി പറഞ്ഞില്ല        
അപ്പോഴും എനിക്കു സിനിമയുടെ പേരറിയില്ലായിരുന്നു. രാജീവ് രവി എന്നു ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 'അന്നയും റസൂലും എന്നു കണ്ടു. റസൂല്‍ എന്നാല്‍ എന്റെ സ്മരണയില്‍ ആദ്യം വരിക നബിയാണ്. ആ പേരു മനസ്സില്‍ ആദ്യം കൊണ്ടു തന്ന ഇമേജ് നബിയുടെതായിരുന്നു. അപ്പോള്‍ നബി ജീവിതത്തിനു പറ്റിയ വല്ലതും എന്ന് ആലോചന പോയി. നബിക്കു ഏറെ പ്രണയമുണ്ടായിരുന്ന ആദ്യ പത്നി ഖദീജയോടു പറഞ്ഞ സമ്മിലൂനി മനസില്‍ വന്നു.  എന്നെ പുതപ്പിട്ടു മൂടു, ചേര്‍ത്തു പിടിക്കു എന്നൊക്കെ അര്‍ഥം. നബി ഒരു ബേജാറിന്റെ സമയത്തു പത്നിയോടു പറഞ്ഞ വാക്കുകള്‍.

കഥകളില്‍ പ്രണയത്തിന്റെ അല്‍ഭുതങ്ങള്‍ പറഞ്ഞു തന്ന സൂഫി പറഞ്ഞിരുന്നില്ല മരണമാണ് പ്രണയമെന്ന് ആദ്യ വരികളെഴുതി.
(ഖിസകളില്‍ ഇഷ്ക്കിന്റെ അജബുകള്‍ ഓതിയ ഔലിയ പറഞ്ഞില്ല മൌത്താണ് മുഹബ്ബത്തെന്ന്)

പ്രണയത്തിന്റെ തിരപൊന്തുന്ന സമുദ്രമാണ് പ്രണയം, ഹൃദയമോ അപകടവും (ആലമിലിരവും പകലും
ആപത്തിന്റെ തിരപൊന്തും ബഹറു മുഹബ്ബത്ത് ഖല്‍ബോ മുസീബത്ത്)

നിലാവിന്റെ അഹങ്കാരം കൂട്ടുന്ന എന്റെ സ്വര്‍ഗീയ സുന്ദരി അക്കരെ നിന്റെ വിവാഹം, ഇക്കരെ നമ്മുടെ പ്രണയത്തിന്റെ മൃതശരീരം, എന്റെ ഹൃദയമാണ് അതിന്റെ ശവകൂടിരം (നിലാവിന്റെ കിബ്റ കൂട്ടും ഹൂറി എന്റെ ഹൂറി അക്കരെ നിന്റെ കാണോത്ത്, ഇക്കരെ നമ്മുടെ മുഹബ്ബത്തിന്റെ മയ്യത്ത്, എന്റെ ഖല്‍ബതിനു മഖ്ബറ)....

ഓണ്‍ലൈനില്‍ മുറിഞ്ഞ പ്രണയവും ഉമ്പാച്ചിയും        
അജ്ഞാത മേല്‍വിലാസമായാണ് ഉമ്പാച്ചി എന്ന ഐഡി ക്രിയേറ്റ് ചെയ്തത്. പത്രമോപ്പീസിലെ പണിക്കെടുതികള്‍ക്കിടയില്‍ വിരിഞ്ഞൊരു പ്രണയം ഓണ്‍ലൈനായി സൂക്ഷിക്കാന്‍ അതുവഴി തരപ്പെട്ടു.

ഓണ്‍ലൈനല്ലാതായതോടെ ആ പ്രണയം മുറിപ്പെട്ടു. ഉമ്പാച്ചി പാഴിലായി. അപ്പോഴാണു കുരുത്തക്കേടിനു മാട്രിമോണിയല്‍ സൈറ്റില്‍ ചെന്നുകേറി പെണ്ണു കാണാന്‍ തുടങ്ങിയത്. അത് ബ്ളോഗിലേക്കുള്ള നിമിത്തമായി. ബ്ളോഗായി പിന്നെ ഇഹലോകം. കോഴിക്കോടും പരശുറാം എക്സ്പ്രസും വിട്ടുള്ള കൂടുമാറ്റം എന്നെ ബാധിക്കാതിരുന്നത് ഈ ബ്ലോഗുള്ളതുകൊണ്ടു കൂടിയാണ്.

ഉമ്പാച്ചി വടകരയുടെ നാട്ടു മൊഴിയില്‍ നിന്നു വരുന്നു. കുഞ്ഞു പൈതങ്ങളെ ഉമ്മവയ്ക്കുന്നതിനാണ് അങ്ങനെ പറയാറ്. എന്റെ തോന്നലുകളെ നിങ്ങളുടെ മിഴിചുണ്ടില്‍ ഉമ്മവയ്ക്കുന്ന ഈ കവിള്‍തടത്തിനു മറ്റെന്തു പേരിടണമായിരുന്നു? ഉമ്പാച്ചി ഇപ്പോള്‍ എന്റെ തന്നെ പേരായിരിക്കുന്നു.

നന്മക്കു മതമില്ല      
മതാതീതമായ ഒരു നന്മ സമ്മീലൂനിക്കുണ്ട്. നന്മക്കു മതമില്ല. നന്മ ഉണ്ടാക്കാനാണു മതം എന്നതാണു എന്റെ മതം. സമ്മീലൂനി ഹൃദയങ്ങളില്‍ പ്രണയമായി വേദനയായി വീണ്ടും നിറയുന്നു സമ്മീലൂനി സമ്മീലൂനി എന്നെ പ്രണയം കൊണ്ടു മൂടൂ എന്നെ മരണം കൊണ്ടു മൂടൂ...

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം