ജാസ്മിന്‍ വിപ്ലവത്തിന്റെ തരംഗങ്ങള്‍ മുല്ലപ്പൂ വിപ്ലവം / വി.എ. കബീര്‍

യഥാര്‍ഥമായ ജനാധിപത്യത്തിന്റെ പേറ്റ്‌നോവിലാണ് അറബ്‌ലോകമെന്ന് തോന്നുന്നു. അപ്രതീക്ഷിതവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ടുനീഷ്യയില്‍ ബഹുജനങ്ങളുടെ ജാസ്മിന്‍ വിപ്ലവം അരങ്ങേറിയത്. അതിന്റെ അലയൊലികള്‍ മഗ്‌രിബ് മേഖലയിലെ അല്‍ജീരിയയിലും പിന്നെ, ജോര്‍ഡനിലും യമനിലും ഈജിപ്തിലുമൊക്കെ പ്രകടമായി. സ്വാഭാവികമായും ഈജിപ്തിലാണ്, കൊടുങ്കാറ്റായി വളര്‍ന്ന് ആഞ്ഞുവീശിയത്. ഭരണവര്‍ഗത്തോടുള്ള ജനരോഷം അണപൊട്ടി ഒഴുകുകയായിരുന്നു ഈജിപ്തില്‍. യുവജന കമ്പനമായി തുടങ്ങി ജനതയെ ഒന്നടങ്കം ഗ്രസിച്ച ഉഗ്രമായ ആവേശത്തിന്റെ ലാവാ പ്രവാഹത്തിനിടയിലും ഈജിപ്തുകാര്‍ സ്വതഃസിദ്ധമായ നര്‍മബോധം കൈവിട്ടില്ല. കൊടൂരമായ അടിച്ചമര്‍ത്തലുകളെയും ജീവിതത്തിന്റെ നിരാലംബതകളെയും ഫലിതങ്ങളിലൂടെ അതിജീവിച്ചു ശീലിച്ച ജനതയാണത്. രാഷ്ട്രീയ സുനാമിക്കിടയില്‍ ഇപ്പോള്‍ കൈറോവില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫലിതങ്ങളിലൊന്ന് ഫേസ്ബുക്കിനെക്കുറിച്ചാണ്. മുപ്പത് വര്‍ഷമായി അധികാരത്തില്‍ ഒട്ടിപ്പിടിക്കാന്‍ ശപിക്കപ്പെട്ടുപോയ പ്രസിഡന്റ് (?) ഹുസ്‌നി മുബാറക് പ്രക്ഷോഭത്തിന്റെ പിന്നില്‍ ഫേസ്ബുക് എന്ന ഒരു ഗുണ്ടാതലവനാണെന്നാണ് കേള്‍ക്കുന്നതെന്ന് പറഞ്ഞ് അയാളെ അറസ്റ്റ്‌ചെയ്യാന്‍ രഹസ്യാന്വേഷണ മേധാവിക്ക് ഉത്തരവ് കൊടുത്തുവത്രെ. അന്വേഷണം നടത്തി തിരിച്ചുവന്ന മേധാവി മുബാറക്കിന്റെ ചെവിയില്‍ മന്ത്രിച്ചത് ഫേസ്ബുക് മാത്രമല്ല, ട്വിറ്റര്‍ എന്ന മറ്റൊരു വിദ്വാനും ഒളിപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ്. വിവരവിപ്ലവം നടന്ന പുതിയ കാലത്തിന്റെ ഊര്‍ജസ്രോതസ്സുകളെ കുറിച്ച് നടുവളഞ്ഞ 'ദീര്‍ഘായുഷ്മാന്മാരായ കിഴവന്‍ തിരുവാഴിത്താന്മാര്‍ അറിയുമ്പോഴേക്ക് സമയം വൈകിപ്പോയി. അല്‍ജസീറയുടെ ഓഫിസ് അടച്ചുപൂട്ടിയാല്‍ ലോകം ഇരുട്ടിലാകുമെന്നാണ് കൈറോവിലെ ഒട്ടകപ്പക്ഷികള്‍ കരുതിയത്. സ്വാതന്ത്ര്യബോധത്തിന്റെ ഗര്‍ജനത്താല്‍ പ്രസിഡന്റിന്റെ കൊട്ടാരം വിറപ്പിക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവചിത്രങ്ങള്‍ ഈജിപ്ഷ്യന്‍ യുവത യൂ ട്യൂബിലൂടെ അല്‍ജസീറക്ക് നിരന്തരം എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. രണ്ട് കൈകളിലും കുഞ്ഞുങ്ങളെ ഏന്തി പട്ടാള ടാങ്കിന് മുന്നില്‍ നെഞ്ചുവിരിച്ചുനില്‍ക്കുന്ന അമ്മ. കണ്ഠക്ഷോഭംചെയ്യുന്ന യുവാക്കളുടെ ദാഹശമനത്തിനായി പഴച്ചാര്‍ കോരി ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന 60 പിന്നിട്ട വൃദ്ധ. 'വിമോചനചത്വര'ത്തെ അന്വര്‍ഥമാക്കുന്ന ജനസാഗരം.
അറബ്‌ലോകത്ത് ഒരു ജനതയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജഡാവസ്ഥയില്‍നിന്നുള്ള ഉയിര്‍പ്പിന്റെ വിസ്മയ ദൃശ്യങ്ങളാല്‍ ചാനല്‍ സ്‌ക്രീനുകളും പത്രത്താളുകളും സമ്പന്നമാവുകയാണ്. ചിരകാലമായി പടിഞ്ഞാറും അവരുടെ കങ്കാണിമാരും സമൂഹ മനസ്സില്‍ ദൃഢപ്രതിഷ്ഠിതമാക്കിനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അറബ് മിഥ്യകളാണ് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രാകൃതരും ഗോത്രവ്യവസ്ഥയുടെ ഹാങ്ങോവറില്‍ ജീവിക്കുന്നവരുമായ അറബികള്‍ ജനാധിപത്യം സ്വപ്‌നംകാണാന്‍പോലും സാധിക്കാത്തവരാണെന്നായിരുന്നു പ്രചാരണം. ബുദ്ധിപരവും സാംസ്‌കാരികവുമായി പിന്നാക്കാവസ്ഥയില്‍ കഴിയുന്ന സമൂഹത്തിന്റെ വികസനത്തില്‍ ജനാധിപത്യമല്ല, വരേണ്യവര്‍ഗത്തിന്റെ ഭരണമാണ് കൂടുതല്‍ അഭികാമ്യമെന്ന ഒരു സിദ്ധാന്തവും ആവിഷ്‌കരിക്കപ്പെട്ടു. പടിഞ്ഞാറിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത ഈ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും അവര്‍തന്നെയായിരുന്നു. ഒരു വ്യക്തിയെയും അയാളുടെ ശിങ്കിടികളെയും കൈയിലെടുത്തുകൊണ്ട് ഒരു ദേശത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനുള്ള മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ഇതുവഴി എളുപ്പം അവര്‍ക്ക് സാധിച്ചു. ജനകീയ സംവിധാനത്തില്‍ ഉയര്‍ന്നുവരാവുന്ന വിസമ്മതങ്ങളെ അതിജയിക്കാനും മറികടക്കാനും ഏകശാസനാധികാരം പുലരുന്ന വ്യവസ്ഥതന്നെയാണല്ലോ ഏറ്റവും ഉപയുക്തം. ഒരുവശത്ത് ജനാധിപത്യം അര്‍ഹിക്കാത്തവരാണ് അറബികള്‍ എന്ന് പരോക്ഷമായി സ്ഥാപിക്കുമ്പോള്‍തന്നെ മറുവശത്ത് മധ്യ പൗരസ്ത്യദേശത്തെ ജനാധിപത്യത്തിന്റെ ഏക പച്ചത്തുരുത്തായി ഇസ്രായേലിനെ ഉയര്‍ത്തിക്കാണിക്കുന്നതിലും അവര്‍ ഉത്സാഹഭരിതരായിരുന്നു. അര്‍ഥം വ്യക്തമാണ്. മധ്യ പൗരസ്ത്യദേശത്ത് യുക്തിപരമായി നിലനില്‍ക്കാന്‍ അര്‍ഹമായ ഏക രാജ്യം ഇസ്രായേലാണ്. ലക്ഷക്കണക്കില്‍ ദേശവാസികളായ അറബികളെ ഭ്രഷ്ടരാക്കി പുറംരാജ്യങ്ങളില്‍ പിറന്ന ജൂതന്മാരെ കുടിയിരുത്തി ഉണ്ടാക്കിയ വ്യാജമായ ഒരു വംശീയ ഭൂപടമാണ് ഇസ്രായേല്‍ എന്ന വസ്തുത നിര്‍ലജ്ജം ഇവിടെ തമസ്‌കരിക്കപ്പെടുകയും ചെയ്തു.
ജനാധിപത്യം അര്‍ഹിക്കാത്ത ജനത പടിഞ്ഞാറ് സ്വയം സൃഷ്ടിച്ച മിഥ്യകളെ തകര്‍ത്തുകൊണ്ട് ഭാഗധേയം സ്വയം കൈയിലെടുത്ത് തുടങ്ങിയിരിക്കുന്നു. മണിമുഴങ്ങുന്നത് ഇസ്രായേല്‍ എന്ന മിഥ്യക്കെതിരില്‍കൂടിയാണ്. 'പുതിയ മധ്യ പൗരസ്ത്യദേശം' എന്ന മേല്‍വിലാസത്തില്‍ അറബികളുടെമേല്‍ ഇസ്രായേലിനെ അടിച്ചേല്‍പിക്കാന്‍ വൈറ്റ്ഹൗസില്‍നിന്നും എലീസൈ കൊട്ടാരത്തില്‍നിന്നും കരാറേറ്റെടുത്തവരാണ് ചരിത്രത്തില്‍നിന്ന് അടിച്ചോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
അതിനിടെ, മറ്റൊരു മിഥ്യയുടെ മുഖംമൂടികൂടി അഴിഞ്ഞുവീണു.  മുസ്‌ലിം വ്യക്തിനിയമ പരിഷ്‌കരണത്തിന്റെ ഉദാത്തമാതൃകയായി പുരോഗമനവാദികള്‍ ഉയര്‍ത്തിക്കാട്ടാറുള്ള രാജ്യമാണ് ടുനീഷ്യ. ടണ്‍കണക്കിന് സ്വര്‍ണവുമായി ടുനീഷ്യയില്‍നിന്ന് ഒളിച്ചോടിയ പ്രഥമ വനിത ലൈലാ ത്വറാബല്‍സി സൈനല്‍ ആബിദീന്‍ ബിന്‍ അലിയുടെ രണ്ടാംഭാര്യയായിരുന്നു. ഭരണഘടനയില്‍ ആജീവനാന്ത പ്രസിഡന്റ് പദവി ഉറപ്പിച്ചുവാണ ടിയാന്റെ മുന്‍ഗാമി ബൂറഖീബക്കുമുണ്ടായിരുന്നു രണ്ട് ഭാര്യമാര്‍. ഫ്രാന്‍സിനെതിരെ ജിഹാദ് തരംഗമിളക്കി അധികാരത്തിലെത്തിയ (അല്‍മുജാഹിദുല്‍ അക്ബര്‍ -മഹാനായ മുജാഹിദ് എന്നായിരുന്നു അന്ന് വിളിപ്പേര്) ബൂറഖീബയുടെ പ്രധാന കലാപരിപാടി ഇബ്‌നു ഖല്‍ദൂന്‍ മുതല്‍ പ്രസിദ്ധ ടുനീഷ്യന്‍ കവി അബുല്‍ ഖാസിം ശാബിവരെ പഠിച്ചിരുന്ന ജാമി സൈത്തൂനി  അടച്ചുപൂട്ടുന്നതടക്കം മതചിഹ്നങ്ങള്‍ മായ്ച്ചുകളയുക എന്നതായിരുന്നു 22 വര്‍ഷം മുമ്പ് സൈനല്‍ ആബിദീന്‍ ബൂറഖീബയെ അട്ടിമറിച്ചപ്പോള്‍ ഇസ്‌ലാമിക പ്രതിപക്ഷമായ അന്നഹ്ദ നേതാക്കളെ ജയിലില്‍നിന്ന് മോചിപ്പിച്ചും ടി.വിയില്‍ നമസ്‌കാര സമയങ്ങളില്‍ ബാങ്ക്‌വിളി തിരിച്ചുകൊണ്ടുവന്നും ജനത്തെ കൈയിലെടുക്കാനുള്ള പൊടിക്കൈകള്‍ ചെയ്‌തെങ്കിലും വൈകാതെ തനിനിറം പ്രകടമാക്കി. തെരഞ്ഞെടുപ്പില്‍ റാശിദുല്‍ ഗനൂഷിയുടെ അന്നഹ്ദ അധികാരത്തിലെത്തുമെന്ന് വന്നപ്പോള്‍ അട്ടിമറി ആരോപണം നടത്തി വീണ്ടും പ്രതിപക്ഷവേട്ട ആരംഭിച്ചു. ഗനൂഷി ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാന്‍ നിര്‍ബന്ധിതനായി. വാസ്തവത്തില്‍ ബൂറഖീബയുടെ ക്ലോണ്‍ഡ് പതിപ്പായിരുന്നു സൈനല്‍ ആബിദീന്‍. ഫ്രാന്‍സില്‍ സ്ത്രീകളുടെ ശിരോവസ്ത്രം നിരോധിക്കുന്നതിന് മുമ്പേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൈനല്‍ ആബിദീന്‍ അത് നടപ്പാക്കിയിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാത്രമായിരുന്നില്ല ടുനീഷ്യയില്‍ വിലക്ക്. വിദേശത്ത് അഭയം തേടിയവരില്‍ മുന്‍സിഫ് മര്‍സൂഖി, മസാലി, ഹൈഥം മന്നാഅ് തുടങ്ങിയ ബുദ്ധിജീവികളും ദേശീയ നേതാക്കളും വേറെയുമുണ്ടായിരുന്നു. ഇവരൊക്കെ ഇപ്പോള്‍ ടുനീഷ്യയിലേക്ക് മടങ്ങിക്കൊണ്ടിരിക്കയാണ്. ജാസ്മിന്‍കാറ്റ് ആഞ്ഞടിച്ചവേളയില്‍ റാശിദുല്‍ ഗനൂഷി മടങ്ങിവന്നിരുന്നെങ്കില്‍ ഖുമൈനി പാരിസില്‍നിന്ന് മടങ്ങിയെത്തിയപ്പോഴത്തെ ഇറാന്‍ ടുനീഷ്യയില്‍ ആവര്‍ത്തിക്കുമായിരുന്നുവെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ കോളമിസ്റ്റായ സലിം അസൂസു എഴുതുകയുണ്ടായി. അത്രക്കല്ലെങ്കിലും കാറ്റടങ്ങിയപ്പോള്‍ ടുനിസ് വിമാനത്താവളത്തിലിറങ്ങിയ ഗനൂഷിക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പുതന്നെയായിരുന്നു. താന്‍ അധികാരസ്ഥാനങ്ങളിലേക്കൊന്നും മത്സരിക്കുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന ബഹുകക്ഷി വ്യവസ്ഥയുടെ സംസ്ഥാപനത്തില്‍ എല്ലാ വിഭാഗങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. എങ്കിലും ട്രോജന്‍ കുതിരകളുടെ സാന്നിധ്യത്തില്‍നിന്ന് ടുനീഷ്യ തീര്‍ത്തും മുക്തമാണെന്ന് കരുതിക്കൂടാ. ടുനീഷ്യന്‍ ഇന്‍തിഫാദയെ റാഞ്ചാനുള്ള ഗൂഢശക്തികള്‍ ഇപ്പോഴും മറക്കുപിന്നില്‍ സജീവമാണ്. ഔദ്യോഗിക ടി.വി ചാനലിലും ചില അച്ചടിമാധ്യമങ്ങളിലും ഇസ്‌ലാംഭീതിപരത്തുന്ന ബോധപൂര്‍വമായ ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടുനീഷ്യ ആരുടെയും കുത്തകയല്ലെന്നും എല്ലാ ടുനീഷ്യക്കാരുടേതുമാണെന്ന സന്ദേശമാണ് ജാസ്മിന്‍ വിപ്ലവം ഉയര്‍ത്തിപ്പിടിച്ചത്. ജനങ്ങളുടെ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ സ്വതന്ത്രവും സംശുദ്ധവുമായ തെരഞ്ഞെടുപ്പ് നടക്കണം. സൈന്യം ഇടപെടാന്‍ മടിച്ചതുകൊണ്ടാണ് ബിന്‍ അലിക്ക് രാജ്യം വിടേണ്ടിവന്നത്.
ബിന്‍ അലിയുടെ പിന്‍ഗാമിയായ പ്രധാനമന്ത്രി മുഹമ്മദ് ഗനൂഷി അധികാരം പങ്കിടാമെന്ന ഉപാധിയില്‍ സൈന്യാധിപന്‍ റഷീദ് ബിന്‍ അമ്മാറിന്റെ സഹായം തേടിയ വാര്‍ത്ത ചില മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ട്. ടുനീഷ്യന്‍ പ്രക്ഷോഭം ലക്ഷ്യത്തിന്റെ പാതിവഴിയേ പിന്നിട്ടിട്ടുള്ളൂ എന്നാണ് ഇത് നല്‍കുന്ന സൂചന.
ടുനീഷ്യയില്‍ ജാസ്മിന്‍ വിപ്ലവം നടക്കുമ്പോള്‍ ഈജിപ്ഷ്യന്‍ സുഖവാസ നഗരമായ ശറമുശ്ശൈഖില്‍ അറബ് സാമ്പത്തിക ഉച്ചകോടി നടക്കുകയായിരുന്നു. അറബ് രാജ്യങ്ങളിലെ നികുതി നിയമങ്ങളുടെ പരിഷ്‌കരണമായിരുന്നു ഉച്ചകോടിയുടെ മുന്‍കൂട്ടി നിശ്ചയിച്ച അജണ്ട. ടുനീഷ്യന്‍ പ്രക്ഷോഭത്തിന് നിമിത്തമായ യുവാക്കളുടെ ആത്മഹത്യ അജണ്ടയെ അട്ടിമറിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യനിര്‍മാര്‍ജനവും പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികളുമായി പിന്നീട് ഉച്ചകോടിയുടെ കേന്ദ്ര ചര്‍ച്ചാവിഷയം.
ടുനീഷ്യന്‍ തരംഗങ്ങള്‍ കൈറോ തെരുവുകളിലേക്ക് വ്യാപിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള അവസാനത്തെ അടവും ഹുസ്‌നി മുബാറക് പയറ്റിനോക്കി. പ്രസിഡന്റിന്റെ അപസ്മാര ഗോഷ്ടികള്‍ പ്രക്ഷോഭകരില്‍ ചിരിപടര്‍ത്തുകയാണ് ചെയ്തത്. അണിയറയില്‍ ഡ്രസ് റിഹേഴ്‌സലുകള്‍ ഇതെഴുതുമ്പോഴും തുടരുകയാണ്. പ്രധാനമന്ത്രിയെ മാറ്റി ഇന്റലിജന്‍സ് മേധാവി ഉമര്‍ സുലൈമാനെ വൈസ് പ്രസിഡന്റാക്കി അവരോധിച്ചത് വാഷിങ്ടണിനെയും തെല്‍അവീവിനെയും തൃപ്തിപ്പെടുത്താന്‍കൂടിയുള്ള അടവാണെന്നുവേണം കരുതാന്‍. മര്‍ദകഭരണകൂടത്തിന്റെ മുഖ്യ പ്രതീകങ്ങളിലൊന്നാണ് ഉമര്‍ സുലൈമാന്‍. ഈ മാന്യദേഹമാണ് വര്‍ഷങ്ങളായി ഇസ്രായേല്‍ഫയല്‍ കൈകാര്യംചെയ്യുന്നത്. ഇസ്രായേലിലേക്ക് നിരന്തരം യാത്രനടത്തുന്ന ഉമര്‍ സുലൈമാന് ഇസ്രായേലി സുരക്ഷാ വിഭാഗവുമായി അടുത്ത സമ്പര്‍ക്കമുണ്ട്. ഉപരോധിത ഗസ്സയില്‍ ഹമാസിന് ആയുധമെത്തുന്നത് തടയുന്നതടക്കം വിലപ്പെട്ട സേവനങ്ങള്‍ നിര്‍വഹിച്ച സുലൈമാന്‍ ഇസ്രായേല്‍ വൃത്തങ്ങളില്‍ സര്‍വസ്വീകാര്യനാണ്. നാലുവര്‍ഷം മുമ്പ് മുബാറക്കിന്റെ മകന്‍ ജമാലിന്റെ വിവാഹം നടന്നതുമുതല്‍ മുബാറക് കുടുംബത്തിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചുവരുകയാണ് ഈ 'മുഖാബറാത്ത' (രഹസ്യാന്വേഷണ) തലവന്‍. റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്‍ സ്ഥാനമൊഴിഞ്ഞ് മുന്‍ കെ.ജി.ബി തലവന്‍ പുടിന് അധികാരമേല്‍പിച്ചുകൊടുത്തപ്പോള്‍ മുന്നോട്ടുവെച്ച ഒരു ഉപാധി അനന്തരകാലത്ത് താനും കുടുംബവും വേട്ടയാടപ്പെടരുതെന്നായിരുന്നു. സുലൈമാനെ വൈസ് പ്രസിഡന്റാക്കിയപ്പോള്‍ മുബാറക്കിന്റെ മനസ്സിലിരിപ്പും ഇതുതന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. അതുകൊണ്ടുതന്നെ, സ്ഥാനമൊഴിയാനുള്ള തുടക്കമാണ് ഈ നടപടിയെന്നും അവര്‍ കരുതുന്നു.
അറബ് സമവാക്യങ്ങള്‍ മാറിമറിയുന്നതിലെ അങ്കലാപ്പിലാണ് ഇസ്രായേലും വളര്‍ത്തച്ഛന്മാരായ യൂറോപ്പും യു.എസും. ഏറ്റവുമധികം ഭയപ്പെടുന്നത് ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വന്നേക്കുമെന്നാണ്. മുബാറക്കിന്റെ കാലത്തെ ശുഷ്‌ക ജനാധിപത്യമാണ് ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിനെക്കാള്‍ എത്രയോ മടങ്ങ് നല്ലതെന്ന് ഇസ്രായേലി പ്രസിഡന്റ്  ഷിമോണ്‍ പെരസ് പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇസ്രായേലി സുരക്ഷാനയത്തിന്റെ മുഖ്യ ബിന്ദുവാണ് ക്യാമ്പ് ഡേവിഡ് കരാര്‍. തെക്കുനിന്ന് സൈന്യത്തെ ലബനാനിലെയും സിറിയയിലെയും ഗസ്സ ചീന്തിലെയും സംഘര്‍ഷമേഖലയിലേക്ക് നീക്കാന്‍ സഹായിച്ചത് ക്യാമ്പ് ഡേവിഡ് കരാറാണ്. മുബാറക്കിനെ പിന്തുണക്കുന്ന നിലപാടില്‍ മാറ്റംവരുത്താതിരിക്കുന്നതില്‍നിന്ന് അതത് രാജ്യങ്ങളെ തടയാന്‍ വിദേശങ്ങളിലെ എംബസികള്‍ക്ക് ഇസ്രായേല്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മുബാറക് താഴെയിറങ്ങുന്ന സാഹചര്യത്തില്‍ ഈജിപ്ത് ഒപ്പുവെച്ച മുന്‍കരാറുകള്‍ പാലിക്കുന്നതില്‍ തുടര്‍ന്ന് അധികാരമേല്‍ക്കാന്‍ സാധ്യതയുള്ളവരുടെമേല്‍ ഇപ്പോള്‍തന്നെ സമ്മര്‍ദം ചെലുത്തണമെന്ന് ജര്‍മന്‍ പാര്‍ലമെന്റിന്റെ വിദേശബന്ധ സമിതി ചെയര്‍മാന്‍ റോബര്‍ട്ട് പോളിന്‍സും ആവശ്യപ്പെട്ടിരിക്കയാണ്. അന്താരാഷ്ട്ര നിരക്കിലും എത്രയോ കുറഞ്ഞ വിലയ്ക്ക് ഇ.എം.ജി കമ്പനിയില്‍നിന്ന് ഇടതടവില്ലാതെ ലഭിക്കുന്ന ഈജിപ്ഷ്യന്‍ ഗ്യാസിന് തടസ്സംനേരിടാന്‍ പോവുകയാണെന്ന ബേജാറും ഇസ്രായേലിനെ പിടികൂടിയിട്ടുണ്ട്.
പാരമ്പര്യമുള്ള മുസ്‌ലിം ബ്രദര്‍ഹുഡിനെ ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള മുന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി ചെയര്‍മാന്‍ മുഹമ്മദ് ബറാദി വ്യക്തമാക്കിയിരിക്കയാണ്. അര നൂറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തലിന് വിധേയമായി നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് ഹസനുല്‍ബന്ന സ്ഥാപിച്ച മുസ്‌ലിം ബ്രദര്‍ഹുഡ്. ബ്രിട്ടന്റെ പാവയായിരുന്ന ഫാറൂഖ് രാജാവിനെ അട്ടിമറിച്ച ഫ്രീ ഓഫിസര്‍മാരുടെ വിപ്ലവത്തില്‍ മുഖ്യ ഘടകമായിരുന്നു ബ്രദര്‍ഹുഡ്. മുസ്‌ലിം ബ്രദര്‍ഹുഡില്‍ താന്‍ അംഗമായിരുന്നില്ലെങ്കിലും ഇടതടവില്ലാതെ താന്‍ ആ സംഘടനയുമായി സമ്പര്‍ക്കം സ്ഥാപിച്ചിരുന്നുവെന്നും അതിന്റെ നേതാവും മാര്‍ഗദര്‍ശകനുമായ ഹസനുല്‍ബന്നയെ തനിക്ക് വലിയ മതിപ്പായിരുന്നുവെന്നും ആത്മകഥയായ 'ഫിലോസഫി ഓഫ് റവല്യൂഷനി'ല്‍ ജമാല്‍ അബ്ദുന്നാസിര്‍ പറയുന്നുണ്ട്. ('നാസറിന്റെ ആത്മകഥ', പേജ്: 97, വിവ. യു.എ. ബീരാന്‍, നാഷനല്‍ ബുക്ക്‌സ്റ്റാള്‍, 1971). ഏക കക്ഷി ഭരണത്തിന്റെ മുന്നോടിയായി രൂപവത്കരിച്ച 'ഹൈഅത്തുത്തഹ്‌രീറി' (ലിബറേഷന്‍ റാലി)യില്‍ ലയിക്കാനുള്ള ആവശ്യം നിരാകരിച്ചത് മുതല്‍ക്കാണ് നാസിറും ബ്രദര്‍ഹുഡും തെറ്റിപിരിയുന്നത്. പിന്നീട്, ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ തൂക്കിലേറ്റപ്പെടുകയും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുകയും ചെയ്തു. പക്ഷേ, അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷവും ബ്രദര്‍ഹുഡിനെ അധികാരി വര്‍ഗത്തില്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. സാദാത്ത് യുഗത്തില്‍ ബഹുകക്ഷി തെരഞ്ഞെടുപ്പ് സമ്പ്രദായം നിലവില്‍വന്നതുമുതല്‍ അവര്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. ആദ്യം വഫദ് പാര്‍ട്ടിയുടെയും പിന്നീട് 'അല്‍ അമലി'ന്റെയും ബാനറില്‍ മത്സരിച്ച് അവര്‍ പാര്‍ലമെന്റില്‍ എത്തി. 2005ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച് 88 സീറ്റുകള്‍ നേടി പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷമായി മാറി. സേവനങ്ങളിലൂടെയാണ് അവര്‍ ബഹുജനാടിത്തറ കെട്ടിപ്പടുക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ സര്‍ക്കാര്‍ മെഷിനറി പരാജയപ്പെട്ടിടത്ത് ബ്രദര്‍ഹുഡ് നെറ്റ്‌വര്‍ക്കാണ് ജനങ്ങള്‍ക്ക് ആശ്വാസമായെത്തിയത്. ഈജിപ്ഷ്യന്‍ ഫുട്ബാള്‍ ടീം ആഫ്രിക്കന്‍ കപ്പ് നേടിയപ്പോള്‍ അഭിനന്ദനവുമായെത്തിയ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ബ്രദര്‍ഹുഡ് എം.പിമാരായിരുന്നു. സ്ഥാപക നേതാവ് ഹസനുല്‍ ബന്നയുടെ കാലത്തേ നേടിയെടുത്തതാണ് ജനസ്‌പന്ദനം തൊട്ടറിയാനുള്ള ഈ മിടുക്ക്. അമ്പതുകളില്‍ തൊഴിലാളികള്‍ക്ക് ഉടമാവകാശ ഓഹരികള്‍ നല്‍കി ബ്രദര്‍ഹുഡ് വിജയകരമായി ഫാക്ടറികള്‍ സ്ഥാപിച്ച് നടത്തിയ കഥ ക്രൈസ്തവ പണ്ഡിതനായ ഡോ. ഇസ്ഹാഖ് മൂസാഈസ ''അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ മാലഹും വമാഅലൈഹിം'' ('മുസ്‌ലിം ബ്രദര്‍ഹുഡ്: ഗുണവശങ്ങളും ദോഷവശങ്ങളും') എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. ബ്രദര്‍ഹുഡ് ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണെന്ന് ബറാദഇ പറയുന്നത് വെറുതെയല്ലെന്ന് ചുരുക്കം. ഓട്ടോക്രസിക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയ വിലകൊടുത്ത പാര്‍ട്ടിയാണത്. ഇപ്പോഴത്തെ പ്രക്ഷോഭം അരാജകത്വത്തിലേക്ക് വഴിതെറ്റാതിരുന്നത് ബ്രദര്‍ഹുഡ് നെറ്റ്‌വര്‍ക്ക് മുഖ്യപങ്കുവഹിച്ച് രൂപംകൊടുത്ത പ്രാദേശിക പ്രതിരോധ സമിതികള്‍മൂലമാണ്.
ഇതെഴുതുമ്പോള്‍ ചര്‍ച്ച നടത്തുന്നതിനുള്ള പ്രതിപക്ഷ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിക്കായി സമിതിയെ നിയമിച്ചുകഴിഞ്ഞു. പക്ഷേ, അനിശ്ചിതത്വത്തിന് അവസാനമായിട്ടില്ല. ചര്‍ച്ചക്ക് വിളിച്ച പാര്‍ട്ടികളില്‍ ബ്രദര്‍ഹുഡിനെ ഉള്‍പ്പെടുത്തുകവഴി ഇതാദ്യമായി ആ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എങ്കിലും, ഈ ഇടവേള പ്രധാനമാണ്. പ്രതിപക്ഷനിരയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള കരുനീക്കങ്ങളില്‍ പ്രക്ഷോഭ നേതാക്കള്‍ ജാഗ്രതപാലിക്കേണ്ടിവരും.
ബഹുസ്വരതയെ നിരാകരിക്കുന്ന നിഷ്ഠുരമായ ഏകധ്രുവ അധികാരകേന്ദ്രം. ഭരണത്തിന്റെ മധുരത്തില്‍ പങ്കുപറ്റാന്‍ അനുവദിച്ചുകൊണ്ട് ചാരത്ത് നിര്‍ത്തിയ മര്‍ദനോപകരണങ്ങളായ സൈന്യവും പൊലീസും. ഈ രണ്ട് വിഭാഗത്തെയും സുഖിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ബിസിനസ് ടൈക്കൂണുകള്‍. ദുഷിച്ച ഈ ത്രികക്ഷി സഖ്യത്തിനെതിരെയുള്ള ജനരോഷമാണ് ഈജിപ്ഷ്യന്‍ തെരുവുകളില്‍ ഇപ്പോള്‍  പതഞ്ഞൊഴുകുന്നത്. സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തിലെ പരാജയവും മാന്യമായ ജീവസന്ധാരണത്തിനുള്ള  തൊഴില്‍ വിപണിയുടെ അഭാവവുമാണ് ഈജിപ്ഷ്യന്‍ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഈ ചുവരെഴുത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്ത ഏത് രാഷ്ട്രീയ ശക്തിക്കും ഭാവിയിലേക്കുള്ള ചുവടുവെപ്പുകള്‍ പിഴക്കും.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം