രക്തസാക്ഷിത്വം കൊണ്ട് അമരത്വം നേടിയ നാട്

തിരുവിതാംകൂറില്‍ ഇസ്‌ലാമിക പ്രചരണ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയത് ബീമാ ബീവിയുടെയും മകന്‍ മാഹീന്‍ അബൂബക്കറിന്റെയും വരവാണെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ഭൂജാതനായ ഖുറൈശി ഗോത്രത്തിലാണ് ബീമാ ഉമ്മയും ജനിച്ചത്. ഇവരുടെ ജനനതിയതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹിജ്‌റ വര്‍ഷം 850നോടടുത്താണ് ഇവര്‍ ജനിച്ചതെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.

ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടി. ബീമാഉമ്മയുടെ സ്വഭാവ മഹിമയിലും ദീനിബോധത്തിലും ഇസ്‌ലാമികമായ അറിവിലും ആകൃഷ്ടനായി അബ്ദുല്‍ ഗഫാര്‍ എന്ന യുവാവ് അവരെ വിവാഹം ചെയ്തു. ഇവര്‍ക്ക് മാഹീന്‍ അബൂബക്കര്‍ എന്ന പുത്രന്‍ ജനിച്ചു. ആതുരശുശ്രൂഷാ രംഗത്തും ബീമാഉമ്മ മികവ് പുലര്‍ത്തിയിരുന്നു. മകന്‍ മാഹീന്‍ അബൂബക്കറിനെയും അവര്‍ മികച്ച ഇസ്‌ലാമിക പണ്ഡിതനാക്കി. അബ്ദുല്‍ ഗഫാറിന്റെ മരണത്തിന് ശേഷം ബീമാഉമ്മയും മകന്‍ മാഹീന്‍ അബൂബക്കറും ആതുര ശുശ്രൂഷയും ദീനിപ്രബോധനവുമായി കേരളത്തിലെത്തി. മാഹിയിലെത്തിയ അവര്‍ കേരളത്തിലുടനീളം സഞ്ചരിച്ച ശേഷം തിരുവിതാംകൂറിലെ തിരുവല്ലത്തെത്തി സ്ഥിരതാമസമാക്കി.

രോഗ ചികിത്സയില്‍ നിപുണരായ ഇവര്‍ തെക്കന്‍ തിരുവിതാംകൂറില്‍ പെട്ടെന്ന് തന്നെ പ്രശസ്തരായി. നിരവധി പേര്‍ ഇവരെ പിന്തുടര്‍ന്ന് ഇസ്‌ലാമിലെത്തി. എന്നാല്‍ പിന്നീട് തിരുവിതാംകൂര്‍ രാജഭരണകൂടവുമായി ബീമാഉമ്മയും മകനും കലഹിച്ചു. രണ്ട് കാരണങ്ങളാണ് ഇതിന് പ്രേരകമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന് ഇവരുടെ താമസസ്ഥലത്തിന് കരം നല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭരണാധികാരികളുമായി തര്‍ക്കമുണ്ടായെന്നും ഇത് യുദ്ധത്തില്‍ കലാശിച്ചെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാമത്തേത്, ഇസ്‌ലാം മതം ആശ്ലേഷിച്ചവരുടെ പൂര്‍വിക സ്വത്തുക്കള്‍ കണ്ടുകെട്ടിയതാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു വിശ്വാസം. യുദ്ധത്തെത്തുടര്‍ന്ന് ഇവര്‍ പൂന്തുറക്ക് സമീപമുള്ള ജോനകപൂന്തുറയിലെത്തി. ഇവിടെവെച്ചു യുദ്ധത്തില്‍ പരിക്കേറ്റ മാഹീന്‍ അബൂബക്കര്‍ മരിച്ചു. 40 ദിവസത്തിനു ശേഷം ബീമാ ഉമ്മയും മരിച്ചു. ഇവരുടെ രണ്ട് പേരുടെയും ഖബറിടങ്ങളാണ് ബീമാപള്ളിയെ പിന്നീട് പ്രശസ്തമാക്കിയത്.

ബീമാ ബീവിയുടെ നാമധേയത്തിലാണ് പിന്നീട് ജോനകപൂന്തുറ പള്ളി അറിയപ്പെട്ടത്. തുടര്‍ന്ന് ജോനകപൂന്തുറയും ബീമാപള്ളിയായി അറിയപ്പെട്ടു. മാഹീന്‍ അബൂബക്കര്‍ മരിച്ചു വീണ സ്ഥലത്താണ് മരുന്നു കിണര്‍ സ്ഥാപിച്ചിരിക്കുന്നത്. ബീമാപള്ളി സ്വദേശിയെന്ന് കരുതുന്ന പുലവര്‍ അബ്ദുല്‍ ഖാദര്‍ തമിഴില്‍ എഴുതിയ പദ്യരൂപത്തിലുള്ള മുനാജാത്തിലാണ് ബീമാപള്ളിയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തിരുവിതാംകൂറിന്റെ പുരാരേഖകളിലൊന്നും ബീമാഉമ്മയേയും മാഹീന്‍അബൂബക്കറിനേയും പരാമര്‍ശിച്ചിട്ടില്ല.

ജോനകപൂന്തുറയിലെ ജനങ്ങളുടെ പാരമ്പര്യമായ ജീവിത ഉപാധി മത്സ്യബന്ധനമാണ്. ബീമാപള്ളിയോട് ചേര്‍ന്ന് രണ്ട് കിലോമിറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മത്സ്യബന്ധനതുറമുഖമാണ് വലിയതുറ. ഒരുകാലത്ത് പടിഞ്ഞാറന്‍ തീരത്തുള്ള ഏക തുറമുഖമായിരുന്നു ഇത്. മുമ്പ് ഇത് തിരുവിതാംകൂറിലെ പ്രധാന തുറമുഖം കൂടിയായിരുന്നു. 1947ല്‍ നവംബര്‍ 23 ന് എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കുകപ്പല്‍ കടല്‍പാലത്തില്‍ ഇടിച്ച് നിരവധി പേര്‍ മരിച്ചു. പാലം തകര്‍ന്നതോടെ വലിയതുറയില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണമായി സ്തംഭിക്കുകയായിരുന്നു.

1956ലാണ് ഇന്നത്തെ കടല്‍പാലം നിര്‍മിച്ചത്. 1.1 കോടി രൂപ ചെലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും 571 ടണ്‍ സിമന്റും 250 ടണ്‍ സ്റ്റീലും ഉപയോഗിച്ചായിരുന്നു പാലത്തിന്റെ നിര്‍മാണം. ഇതേ വര്‍ഷം തന്നെ അന്നത്തെ രാജപ്രമുഖനായിരുന്ന ഡോ. പി.എസ്. റാവു കടല്‍പാലം വാണിജ്യ ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെ തുറമുഖം വീണ്ടും സജീവമായെങ്കിലും പിന്നീട് അത് നിലച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയല്‍ നേവിയുടെ വലിയ പടക്കപ്പലുകള്‍ വലിയതുറയിലാണ് നങ്കൂരമിട്ടിരുന്നത്. ശുദ്ധജലവും ഭക്ഷ്യവസ്തുക്കളും ശേഖരിക്കാനുള്ള ഇടത്താവളം വലിയതുറയായിരുന്നു. ജപ്പാന്റെറയും ജര്‍മനിയുടെയും യുദ്ധവിമാനങ്ങളെ കബളിപ്പിക്കാന്‍ വലിയതുറയിലും ശംഖുംമുഖത്തും വലിയ പനകള്‍ മുറിച്ച് കൂറ്റന്‍ പീരങ്കികളുടെ രൂപങ്ങളുണ്ടാക്കിവെച്ചിരുന്നതായും ഉത്രം തിരുനാള്‍ രാജാവിന്റെ കാലത്ത് 'ജൂപ്പിറ്റര്‍' എന്ന യുദ്ധക്കപ്പല്‍ കുടിവെള്ളം തീര്‍ന്നതിനാല്‍ വലിയതുറ തുറമുഖത്ത് നങ്കൂരമിട്ടിരുന്നതായും ചരിത്രരേഖകളിലുണ്ട്. വാണിജ്യകേന്ദ്രമായി വലിയതുറ തുറമുഖം മാറിയിരുന്നെങ്കിലും തദ്ദേശീയര്‍ ദാരിദ്ര്യത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. 1935 ഓടെ സിലോണ്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രദേശത്തെ ജനങ്ങള്‍ തൊഴില്‍തേടി പോയതോടെയാണ് തദ്ദേശീയര്‍ സാമ്പത്തികമായി അല്‍പമെങ്കിലും മെച്ചപ്പെടാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യലബ്ദിയോടെയാണ് സിലോണിലും ബര്‍മയിലും മറ്റും തൊഴിലിനായി പോയവര്‍ കുടുംബത്തിലേക്ക് തിരികെയെത്തിത്തുടങ്ങിയത്. ബീമാപള്ളി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യമാണ് 1970കള്‍ക്ക് ശേഷം ഉണ്ടായത്. ഗള്‍ഫ് നാടുകളിലേക്ക് ചേക്കറിയതിന് ശേഷമാണ് കച്ചവടവും അനുബന്ധ തൊഴിലുകളുമായി ബീമാപള്ളി പ്രദേശം സാമ്പത്തികമായി മെച്ചപ്പെട്ടത്. ബീമാപള്ളി ഇന്ന് അറിയപ്പെടുന്ന വാണിജ്യകേന്ദ്രം കൂടിയാണ്.

മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട പ്രദേശം കൂടിയാണ് ബീമാപള്ളി. ആറുപേരുടെ മരണത്തിന് ഇടയാക്കിയ ബീമാപള്ളി വെടിവെപ്പ് വര്‍ഗീയ കലാപമായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. വിവിധ മതസ്ഥരെ ആദരപൂര്‍വം സ്വീകരിച്ച പാരമ്പര്യമാണ് ബീമാപള്ളിയിലെ മുസ്‌ലിം സമുദായത്തിനുള്ളത്. പില്‍ക്കാലത്ത് പ്രശസ്തനായ ആത്മീയ ഗുരുവായി അറിയപ്പെട്ട കരുണാകര ഗുരു ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ആത്മജ്ഞാനമുണ്ടാകുന്നത് ബീമാപള്ളി കടപ്പുറത്ത് കിടക്കുമ്പോഴായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിശന്നുതളര്‍ന്ന് കിടന്ന കരുണാകര ഗുരുവിന് ഭക്ഷണം നല്‍കിയ ഒരു മുസ്‌ലിം വൃദ്ധ സ്ത്രീയെക്കുറിച്ച് ഗുരു പില്‍ക്കാലത്ത് വ്യക്തമാക്കിയിരുന്നു. തനിക്ക് ദൈവത്തിലേക്കുള്ള വഴി കാട്ടിത്തന്നത് ആ ഉമ്മയാണെന്നും ദൈവം സാധാരണക്കാരോടൊപ്പമാണെന്നും ഗുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം