അട്ടപ്പാടിയില്‍ ശോചനീയ ജീവിതം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്,
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് ഒരു വര്‍ഷമായി നവജാത ശിശുക്കളുടെ മരണം നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന വസ്തുത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അറിവുള്ളതാണല്ളോ. ഈ വര്‍ഷം ഇതുവരെ 48 കുട്ടികളാണ് മരണമടഞ്ഞത്. സംസ്ഥാനമന്ത്രിമാരും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ജയറാം രമേശും അട്ടപ്പാടി സന്ദര്‍ശിച്ചു. കോടിക്കണക്കിന് രൂപയുടെ വിവിധ സംസ്ഥാന കേന്ദ്ര പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, ആദിവാസികളുടെ ശോചനീയമായ ജീവിത സാഹചര്യത്തില്‍ കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല. ശിശുമരണം വീണ്ടും തുടരുന്നു. പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയിരിക്കയാണ്.
അതിനിടെയാണ് ആദിവാസികള്‍ക്ക് നല്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അവര്‍ കൂട്ടാക്കുന്നില്ളെന്നും വാങ്ങിയാല്‍ തന്നെ പാചകംചെയ്ത് കഴിക്കുന്നില്ളെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചത്. മന്ത്രി കെ.സി. ജോസഫ് ഗര്‍ഭിണികളായ ആദിവാസികള്‍ ചാരായം കഴിക്കുന്നതുകൊണ്ടാണ് നവജാത ശിശുമരണം സംഭവിക്കുന്നതെന്നും പ്രസ്താവന നടത്തി. സി. പി.എം നിര്‍ദേശപ്രകാരം അട്ടപ്പാടി സന്ദര്‍ശിച്ച് ഈ ലേഖകനടക്കമുള്ള ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആദിവാസികളുടെ മദ്യപാനത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരിക്കയാണല്ളോ.
ആദിവാസികളുടെ മദ്യപാനത്തെപ്പറ്റി ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ടെന്നത് സത്യമാണ്. അട്ടപ്പാടിയില്‍ കാണാന്‍കഴിഞ്ഞ വസ്തുതകള്‍ സത്യസന്ധമായി രേഖപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ മദ്യഷാപ്പുകളില്‍നിന്നുള്ള മദ്യവും കള്ളവാറ്റ്വഴിയുണ്ടാക്കുന്ന മദ്യവും അട്ടപ്പാടിനിവാസികള്‍ അമിതമായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ മാത്രമല്ല, ചില സ്ത്രീകളും മദ്യം ഉപയോഗിച്ചുവരുന്നു. അപൂര്‍വമായിട്ടാണെങ്കിലും ചില ഗര്‍ഭിണികള്‍ പോലും മദ്യപിക്കാറുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കഞ്ചാവ് കൃഷിയും നടക്കുന്നുണ്ട്. ജപ്പാന്‍ ഫണ്ടിങ്ങോടെ നടത്തിവന്നിരുന്ന അഹാഡ്സ് 360 വനം വാച്ചര്‍മാരെ നിയമിച്ചിരുന്നു. ഇവരില്‍ 280 പേര്‍ ആദിവാസികളുമായിരുന്നു. വനനശീകരണം തടയുന്നതിനുപുറമെ ഇവര്‍ കഞ്ചാവുകൃഷി നശിപ്പിക്കുകയും അനധികൃത മദ്യവാറ്റ് തടയുകയും ചെയ്തിരുന്നു. അഹാഡ്സ് പ്രവര്‍ത്തനം നിലച്ചതോടെ ഇവരെ പിരിച്ചയച്ചിരിക്കയാണ്. ഇതോടെ കള്ളവാറ്റും കഞ്ചാവ് കൃഷിയും പുനരാരംഭിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പാണെങ്കില്‍ കള്ളവാറ്റും മറ്റും നിയന്ത്രിക്കുന്നതില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഒരു മദ്യദുരന്തം തന്നെ സമീപ ഭാവിയില്‍ അട്ടപ്പാടിയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്‍െറ ഭാഗമായി കോട്ടത്തറ ആശുപത്രിയില്‍ ലഹരിമുക്തി കേന്ദ്രം സ്ഥാപിക്കുമെന്നും ആശാപ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പിലെ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കും ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കും ഡീഅഡിക്ഷന്‍ കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പാക്കി തുടങ്ങിയിട്ടില്ല എന്ന വസ്തുത ആദിവാസികളുടെ മദ്യപാനത്തെപ്പറ്റി സൂചിപ്പിച്ച മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി തയാറാവണം. 
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ അടിസ്ഥാന കാരണം ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവും വിളര്‍ച്ചയുമാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ ഗുരുതരമായ പോഷണവൈകല്യവും വിളര്‍ച്ചയുമാണ് അവിടം സന്ദര്‍ശിച്ച യൂനിസെഫ് പഠന സംഘത്തിനും കാണാന്‍ കഴിഞ്ഞത്. 45 ഗ്രാം മാത്രമാണ് മിക്ക സ്ത്രീകളുടെയും ഹീമോഗ്ളോബിന്‍ നിലവാരം. പല സ്ത്രീകളും ഒന്നിലധികം തവണ ഗര്‍ഭം അലസിപ്പോയവരാണ്. കാലം തികയാത്ത പ്രസവം, തൂക്കം കുറഞ്ഞ നവജാത ശിശുക്കള്‍ തുടങ്ങിയ കാരണങ്ങളാലാണ് ശിശുമരണം കൂടുതലായും സംഭവിക്കുന്നത്. നവജാത ശിശുക്കളില്‍ മിക്കവരുടെയും തൂക്കം 600 മുതല്‍ 800 ഗ്രാം വരെ മാത്രമാണ്.
ഗര്‍ഭിണികള്‍ക്ക് അയണ്‍ ഫോളിക്ക് ആസിഡ് ഗുളികകള്‍ പോലും കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നല്‍കുന്നില്ല. ഞങ്ങള്‍ പരിശോധിച്ച ഏതാണ്ടെല്ലാ കുട്ടികളും വളര്‍ച്ച മുരടിച്ചവരും പോഷണക്കുറവുള്ളവരുമായിരുന്നു. അങ്കണവാടികള്‍ മിക്കവയും തികച്ചും പ്രവര്‍ത്തനരഹിതമാണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അട്ടപ്പാടിയിലെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട, പാല്‍, നേന്ത്രപ്പഴം എന്നിവ നല്‍കിയിരുന്നില്ല. ശിശുമരണ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ മുട്ടയും പാലും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അങ്കണവാടി ടീച്ചര്‍മാര്‍ സ്വയം മുട്ടയും പാലും വാങ്ങി കുട്ടികള്‍ക്ക് നല്‍കണമെന്നും മാസാവസാനം അതിലേക്കായി ടീച്ചര്‍മാര്‍ ചെലവാക്കേണ്ടിവരുന്ന തുക തിരികെ നല്‍കാമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന അങ്കണ വാടി ടീച്ചര്‍മാരുടെമേല്‍ ഇങ്ങനെ അപ്രായോഗികമായ തീരുമാനം അടിച്ചേല്‍പ്പിച്ചതിന് ഒരു നീതീകരണവും കണ്ടത്തൊന്‍ കഴിയില്ല.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഏതാനും മാസക്കാലമായി നിലച്ചിരിക്കയായിരുന്നു. അഹാഡ്സിന്‍െറ പ്രവര്‍ത്തനം നിന്നതോടെ അഹാഡ്സ് വഴി ലഭിച്ചിരുന്ന തൊഴിലവസരങ്ങളും ഇല്ലാതായി. പോഷകമൂല്യമുള്ള തനത് ഭക്ഷണം നഷ്ടപ്പെടുകയും പകരം മറ്റു പോഷകാഹാരം ലഭിക്കാതിരിക്കയും തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ട് ഉപജീവന മാര്‍ഗം അടയുകയും ചെയ്തതോടെയാണ് പട്ടിണിക്കും തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ആദിവാസികള്‍ വിധേയരായത്.
റേഷന്‍ കടകള്‍വഴി വിതരണം ചെയ്യുന്ന മട്ടയരി ആദിവാസികള്‍ക്ക് തീരെ സ്വീകാര്യമല്ല. അവരത് മറ്റു കടകളില്‍ നല്‍കി വെള്ളയരി വാങ്ങി ചില കറികളുമായി ചേര്‍ത്ത് കഴിക്കയാണ് പതിവ്. റേഷന്‍ കടകളിലൂടെയും അങ്കണവാടികളിലൂടെയും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ തനത് ഭക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നു. സമഗ്ര ആദിവാസി വികസന പ്രോജക്ടിന്‍െറ ഭാഗമായി ആദിവാസി ഊരുകളില്‍ 17 കിലോ അരിയും 10 കിലോ റാഗിയും ഒരു കിലോ പയറും അരക്കിലോ പരിപ്പും മൂന്നു തവണ വിതരണം ചെയ്തിരുന്നു. റാഗിയും മറ്റും മൈസൂരില്‍നിന്നുള്ള സ്വകാര്യ ഏജന്‍സികളില്‍നിന്നും വാങ്ങി കല്ലും മണ്ണും മറ്റും മാറ്റി ശുദ്ധീകരിക്കാതെ കവറുകളിലാക്കി നല്‍കുകയാണുണ്ടായത്. ആദിവാസികള്‍ പരമ്പരാഗതമായി റാഗി പൊടിക്കുന്നതിനുപയോഗിച്ചിരുന്ന വീശുകല്ല് കൃഷി ഭൂമി ഇല്ലാതായതോടെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. റാഗി പൊടിച്ച് നല്‍കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു ശ്രമവും ഉണ്ടായില്ല. അട്ടപ്പാടിയിലുള്ള മില്ലുകളില്‍പോയി റാഗി പൊടിച്ച് ഉപയോഗിക്കുന്നതിനുള്ള ശേഷി ആദിവാസികള്‍ക്കില്ല. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ രണ്ടാഴ്ചക്കാലത്തേക്ക് മഴക്കാലം പരിഗണിച്ച് നല്‍കിയതുപോലെ സൗജന്യ റേഷന്‍ അട്ടപ്പാടിയിലും നല്‍കി. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ തനത് ഭക്ഷ്യവസ്തുക്കള്‍ ഇതുവരെ റേഷന്‍ കടകള്‍വഴി നല്‍കിത്തുടങ്ങിയിട്ടില്ല.
കൂടുതല്‍ ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതിനായി അടിയന്തരമായി സ്വീകരിക്കേണ്ട മറ്റു പല നടപടികളും പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കയാണ്. ഗുരുതരമായ പോഷണവൈകല്യവും വിളര്‍ച്ചയുമുള്ള ഗര്‍ഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും കുട്ടികളേയും പോഷണ പുനരധിവാസകേന്ദ്രത്തില്‍ താമസിപ്പിച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്ന കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ പറഞ്ഞിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച പുനരധിവാസ വാര്‍ഡില്‍ കുട്ടികള്‍ക്കായി 12 ബെഡ് മാത്രമാണ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഏജന്‍സികളുടെ തന്നെ പഠനമനുസരിച്ച് ഉടനടി പോഷണവൈകല്യം പരിഹരിക്കേണ്ട 251 കുട്ടികളാണുള്ളത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൗകര്യം തികച്ചും അപര്യാപ്തമാണെന്ന് പറയേണ്ടതില്ലല്ളോ?
മുഖ്യമന്ത്രിയടക്കം നിരവധി സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രി ജയറാം രമേശും സന്ദര്‍ശിക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വികസന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ ശോചനീയ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ളെന്നതാണ് സത്യം. പദ്ധതി നിര്‍വഹണത്തിലെ വൈകല്യങ്ങള്‍ പരിശോധിച്ച് മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. അതിന് ശ്രമിക്കാതെ ആദിവാസികളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി ആദിവാസികളെ അപമാനിക്കരുതെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുകയാണ്. 

ഡോ. ബി. ഇക്ബാല്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം