ചരിത്രം തിരുത്തി ചലിക്കും പടം ഇ.കെ. പ്രേംകുമാര്‍

കേരളത്തില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നത് 1902ല്‍! സിനിമാപ്രദര്‍ശന ചരിത്രത്തെക്കുറിച്ചു നിലവിലുള്ള ധാരണകള്‍ തകിടം മറിക്കുന്ന ഒരു വിലപ്പെട്ട രേഖ മലയാള മനോരമയുടെ നൂറ്റാണ്ടു പഴക്കമുള്ള താളുകളില്‍ മറഞ്ഞു കിടക്കുന്നു. 1906ല്‍, പോള്‍ വിന്‍സെന്റ് എന്ന തമിഴ്നാട്ടുകാരന്‍, കോഴിക്കോട്ടു നടത്തിയ ചലച്ചിത്രപ്രദര്‍ശനമാണ് ആദ്യത്തേതായി ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്. എന്നാല്‍, ഇതിനും നാലു വര്‍ഷം മുന്‍പ്, 1902ല്‍ കോട്ടയത്ത് ഒരു സിനിമാ പ്രദര്‍ശനം നടന്നിട്ടുണ്ട്! ഇക്കാര്യം വെളിപ്പെടുന്നത് മലയാള മനോരമ സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള എഴുതിയ മുഖപ്രസംഗത്തില്‍.

1903 ഏപ്രില്‍ 25നു മനോരമ പ്രസിദ്ധീകരിച്ച ആ ഉപമുഖപ്രസംഗത്തിന്റെ തലക്കെട്ട്: ഇംഗിഷ് മോട്ടോഗ്രാഫ് കമ്പനി. സിനിമാക്കമ്പം തലയ്ക്കു പിടിച്ച കോട്ടയത്തെ നാലഞ്ചു യുവാക്കളെക്കുറിച്ചായിരുന്നു അത്. ചലിക്കുന്ന ചിത്രങ്ങള്‍ തിരശ്ശീലയില്‍ കാണിക്കുന്ന വിദ്യയുമായി ഒരു വിദേശകമ്പനി ആയിടെ കോട്ടയത്തു വന്ന കാര്യവും വറുഗീസ് മാപ്പിള കുറിച്ചു.

1898 മുതലേ ബ്രിട്ടീഷ് മ്യൂട്ടോഗ്രാഫ് ബയോഗ്രാഫ് കമ്പനി ഇന്ത്യയില്‍ വേരുറപ്പിച്ചിരുന്നു. കല്‍ക്കട്ടയിലും ബോംബെയിലും ശാഖകള്‍. ബയോഗ്രാഫ് ഫിലിം പ്രൊജക്ടര്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു വിസ്മയക്കാഴ്ചകളൊരുക്കി. 1902ല്‍ കോട്ടയത്തു പ്രദര്‍ശിപ്പിച്ച ചലനചിത്രങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ ബൂവര്‍ യുദ്ധത്തിന്റെ ദൃശ്യങ്ങളായിരുന്നു. ബ്രിട്ടീഷ് ബയോഗ്രാഫ് കമ്പനിയിലെ ഡബ്ള്യു.കെ.എല്‍. ഡിക്സന്റെ യുദ്ധചിത്രമായിരുന്നിരിക്കാം അത്. വെട്ടലും വിറയലുമുള്ള ദൃശ്യങ്ങളെങ്കിലും ദക്ഷിണാഫ്രിക്കയിലെ യുദ്ധക്കാഴ്ചകള്‍ കോട്ടയത്തെ പ്രേക്ഷകര്‍ കൌതുകത്തോടെ കണ്ടിരുന്നു. തിരക്കിട്ട യാത്രാപദ്ധതിയുമായി വന്ന ടൂറിങ് കമ്പനിക്കാര്‍ പിറ്റേന്നു തന്നെ  കോട്ടയം വിട്ടു.

1903നു മുന്‍പു തന്നെ കോട്ടയത്തെ യുവസിനിമാപ്രേമികള്‍ കേരളത്തിലെ ആദ്യത്തെ സിനിമാക്കമ്പനിയായ ഇംഗിഷ് മോട്ടോഗ്രാഫിനു രൂപം നല്‍കിയിരുന്നു. വെട്ടലും വിറയലുമില്ലാത്ത, കാഴ്ചയ്ക്കു സുഖമുള്ള ദൃശ്യങ്ങളായിരുന്നു അവരുടെ സ്വപ്നം. ഇംഗിഷ് വിദ്യാഭ്യാസവും നല്ല ശമ്പളമുള്ള ഉദ്യോഗവുമുണ്ടായിരുന്ന ഇവരില്‍ പലരും സിനിമയ്ക്കു പിന്നാലെ നടക്കാന്‍ അവധി കിട്ടാതെ വന്നപ്പോള്‍ ജോലി തന്നെ ഉപേക്ഷിച്ചു. പടങ്ങള്‍ കിട്ടാന്‍ അവര്‍ ഇംഗണ്ടിലെ സിനിമാ കമ്പനികള്‍ക്കു പണമയച്ചു. ഇന്ത്യയിലും പഴയ സിലോണിലും ചുറ്റി സഞ്ചരിച്ചു സിനിമാപ്രദര്‍ശനം നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി അയ്യായിരം രൂപ വരെ വീതിച്ചെടുത്തു.

ഇംഗണ്ടില്‍നിന്നു പ്രദര്‍ശനസാമഗ്രികള്‍ക്കായി കണ്ണുംനട്ടു കാത്തിരുന്ന അവരെത്തേടി ബിഎസ്എന്‍ കമ്പനിയുടെ മൊംബാസ എന്ന തീക്കപ്പലില്‍ സാധനങ്ങള്‍ അയച്ചിട്ടുണ്ടെന്ന അറിയിപ്പു വന്നു. ക്യാംപില്‍ ആഹ്ളാദവും ആവേശവും. അതു പക്ഷേ ഏറെ നേരം നീണ്ടില്ല. മണ്ണെണ്ണപ്പെട്ടികള്‍ക്കു തീപിടിച്ച് മൊംബാസ കത്തിച്ചാമ്പലായ വാര്‍ത്തയുമായാണു പിന്നീടു പത്രങ്ങളിറങ്ങിയത്. അഗ്നി വിഴുങ്ങിയത് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങളായിരുന്നു. നിരാശയുടെ നടുക്കടലിലും അവര്‍ ആഞ്ഞുതുഴഞ്ഞു. പ്രദര്‍ശനസാമഗ്രികള്‍ കൊളംബോയില്‍ ഇറക്കി മടങ്ങുമ്പോഴാണു കപ്പലിനു തീ പിടിച്ചതെന്ന സത്യം പിന്നീടാണവര്‍ അറിഞ്ഞത്. ആവേശവും ആഹ്ളാദവും തിരികെയെത്തി. വേറൊരു കപ്പലില്‍ സാധനങ്ങള്‍ കൊച്ചിയിലെത്തുമെന്നുള്ള അറിയിപ്പുകൂടി കിട്ടിയതോടെ ഉദ്വേഗപൂര്‍ണമായ കാത്തിരിപ്പിനു വിരാമമായി.

വിശദമായ യാത്രാപദ്ധതിയുമായി പിറ്റേയാഴ്ച യുവ സംഘം കൊച്ചിയിലെത്തി. കപ്പലില്‍വന്ന പാഴ്സല്‍ അഴിച്ചു നോക്കി പരീക്ഷണ പ്രദര്‍ശനം നടത്തിയശേഷം മദ്രാസിലേക്കും അവിടെനിന്നു ബാംഗൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു തീരുമാനം. കുശിനിക്കാരും ശിപായിമാരും ഉള്‍പ്പെടെ ആകെ ഒന്‍പതു പേരായിരുന്നു സംഘത്തില്‍. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും രാജാക്കന്മാര്‍ക്കു മുന്‍പില്‍ ആദ്യ പ്രദര്‍ശനം നടത്തി അനുഗ്രഹം വാങ്ങണമെന്ന ആഗ്രഹം അവസാന നിമിഷം അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

മദ്രാസിലും ബാംഗൂരിലും മറ്റും ചലനചിത്രങ്ങളോടുള്ള ജനങ്ങളുടെ ഭ്രമം തീരുംമുന്‍പ് അവിടെയെത്തി പ്രദര്‍ശനം നടത്താനായിരുന്നു വെമ്പല്‍. മൂന്നു മാസം നീണ്ടു ഈ പ്രദര്‍ശന പര്യടനം. കേരളത്തില്‍ തിരിച്ചെത്തിയ ഉടന്‍ കോട്ടയത്ത് സ്വന്തം നാട്ടുകാര്‍ക്കായി പ്രദര്‍ശനകൂടാരമൊരുക്കി. 1903ലെ ഈ പ്രദര്‍ശനമായിരുന്നു മലയാളികള്‍ നടത്തിയ ആദ്യത്തെ ചലച്ചിത്രപ്രദര്‍ശനം.

ചെടിയില്‍ പൂ വിടരുന്നതും കുതിരപ്പന്തയവും ക്രിസ്തുവിന്റെ ജീവിതവും തിരശീലയില്‍ കാട്ടി കോഴിക്കോട്ടുകാരെ അത്ഭുതപരതന്ത്രരാക്കിയ പോള്‍ വിന്‍സെന്റ്  കോട്ടയത്തെ ഇംഗിഷ് മോട്ടോഗ്രാഫ് കമ്പനിയെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന സാമിക്കണ്ണ് വിന്‍സെന്റ് ആയിരുന്നു. ഫ്രഞ്ചുകാരനായ ഡ്യു പോയുടെ കയ്യില്‍നിന്ന് ചലനചിത്രങ്ങളും ഉപകരണങ്ങളും വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിച്ച് സാമിക്കണ്ണ് തമിഴ്നാട്ടില്‍ ചരിത്രം സൃഷ്ടിച്ചു. പോള്‍ വിന്‍സെന്റില്‍നിന്നു എഡിസണ്‍ ബയോസ്കോപ് വില കൊടുത്തു വാങ്ങി സിനിമാ പ്രദര്‍ശനവുമായി നാടുചുറ്റിയ മലയാളി കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫും വര്‍ഷങ്ങള്‍ക്കു മുന്‍പു കോട്ടയത്തു നടന്ന പ്രദര്‍ശനങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല.

നല്ല ജോലിയും ശമ്പളവും ഉപേക്ഷിച്ച് ചലച്ചിത്രപ്രദര്‍ശനത്തിനിറങ്ങിത്തിരിച്ച ആ യുവാക്കള്‍ക്ക് പിന്നീട് എന്തു സംഭവിച്ചു? കേരളത്തിലെ ആദ്യ സിനിമാക്കമ്പനിയെക്കുറിച്ച് kkചരിത്രഗവേഷണ കൌണ്‍സിലിലോ സ്റ്റേറ്റ് ആര്‍ക്കൈവ്സിലോ പോലും രേഖകളില്ല. ചരിത്രത്തില്‍ അവര്‍ നഷ്ടനായകര്‍. ഇന്ത്യന്‍ ഫീച്ചര്‍ സിനിമയുടെ നൂറാം വാര്‍ഷികവേളയിലെങ്കിലും, അജ്ഞാതരായ ആ യുവാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം