ശൈലജടീച്ചര്‍ അറ്റ് ജിമെയില്‍.കോം

കെ.കെ.ശൈലജ ടീച്ചറുടെ ജീവിതം ഭാസ്കരന്‍ മാഷിന്റേതു കൂടിയാണ്. കാരണം ഭാസ്കരന്‍ മാഷ് ശൈലജ ടീച്ചറുടെ ഭര്‍ത്താവാണ്. പാര്‍ട്ടി പ്രവര്‍ത്തനം വഴി പരിചയപ്പെട്ടവരാണവര്‍. പിന്നീടവര്‍ പ്രണയിച്ചു. വിവാഹം ചെയ്തു. രണ്ടു കുട്ടികളുടെ അച്ഛനമ്മമാരായി. ഒരു മാര്‍ച്ച് 15ന് ആയിരുന്നു ടീച്ചറുടെ ജനനം. പക്ഷേ, ഒൌദ്യോഗിക രേഖയില്‍ നവംബര്‍ 20 ആണു ജനനത്തീയതി. ടീച്ചര്‍ക്ക് ഇപ്പോള്‍ 56 വയസ്സായി. നാളും നക്ഷത്രവും അറിയില്ല. ജാതകമില്ല. ജാതി പറയില്ല.

'ഭാസ്കരന്‍ മാഷാണ് എന്റെ ജീവിതരേഖ വരച്ചിട്ടത്. എന്റെ കഴിവുകള്‍ കണ്ടറിഞ്ഞു വളര്‍ത്തി അദ്ദേഹം. പാര്‍ട്ടിക്കും പാര്‍ട്ടിക്കപ്പുറവുമുള്ള കാര്യങ്ങളില്‍ ഒരു അധ്യാപകന്റെ കാര്യഗൌരവം അദ്ദേഹത്തിനുണ്ട്. അതാണെന്റെ ശക്തി.

പ്രണയം
പഴശിയിലും നെല്ലൂന്നിയിലും പാര്‍ട്ടി പരിപാടിക്കെത്തിയപ്പോള്‍ താമസിച്ചതു മാഷിന്റെ നാട്ടിലെ ആര്‍.കെ.പ്രഭാകരന്റെ വീട്ടിലായിരുന്നു. അവിടേക്കുള്ള ബസ് യാത്രയില്‍ ഭാസ്കരന്‍ മാഷ് ഇങ്ങനെ പറഞ്ഞു, 'ശൈലജയെ വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. എന്താണഭിപ്രായം. അമ്മാവന്മാര്‍ സമ്മതിച്ചാല്‍ എനിക്കും സമ്മതം എന്നായിരുന്നു എന്റെ മറുപടി. വീട്ടുകാര്‍ അറിഞ്ഞു. പാര്‍ട്ടി യോഗങ്ങളില്‍ ക്ളാസെടുക്കുന്ന ഭാസ്കരനെ എല്ലാവര്‍ക്കും സ്വീകാര്യം. 1981 ഏപ്രില്‍ 19ന് വീടിന്റെ ഇത്തിരിവട്ടത്തില്‍ ആര്‍ഭാടങ്ങളില്ലാത്ത കല്യാണം.

( ഇടയ്ക്കു ഭാസ്കരന്‍ മാഷ് ചിലതൊക്കെ ഒാര്‍ത്തെടുത്തു: മട്ടന്നൂര്‍ കോളജില്‍ പഠിക്കുമ്പോഴും
ഇരിട്ടി വാഴുന്നവേഴ്സ് സ്കൂള്‍ കാലത്തും ശൈലജയുടെ പാര്‍ട്ടിശീലങ്ങള്‍ ശ്രദ്ധിച്ചിരുന്നു.  മാടത്തില്‍ ഗ്രാമത്തിലെ പാര്‍ട്ടി പാരമ്പര്യമുള്ള കുടുംബമാണിവരുടേത്. സഖാക്കളുടെ ഒളിവുകാലങ്ങളിലെ സുരക്ഷ ഈ കുടുംബത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ശൈലജയുടെ കഴിവുകളില്‍ പലതും അന്നേ തിരിച്ചറിഞ്ഞു. പായം വില്ലേജിലെ കെഎസ് വൈഎഫ് കണ്‍വന്‍ഷന്‍ നടന്ന വീട്ടുകോലായയില്‍ വച്ചാണ് ആദ്യമായി വളരെ അടുത്തു കാണുന്നത്.)

മൂന്നമ്മമാര്‍, ഒരു മകള്‍
മൂന്ന് അമ്മമാരുള്ള വീട്. കൂട്ടുകുടുംബമാണു ഞങ്ങളുടേത്. അമ്മയും ഇളയമ്മയും ഇന്നും എനിക്കൊപ്പമുണ്ട്. കമ്യൂണിസം തിളപ്പിച്ച ധീരയായിരുന്നു അമ്മമ്മ എം.കെ.കല്യാണി.. പൊലീസിനോടും കോടതിയോടും പോരിനിറങ്ങിയവരാണവര്‍. പേരുപോലെ 'ശാന്തയായിരുന്നു അമ്മ.  എല്ലാവര്‍ക്കും ആഹാരം വിളമ്പേണ്ടത് അമ്മയാണ്. വീട്ടിലെ പശുക്കള്‍ക്കു പിന്നാലെയായിരുന്നു ഇളയമ്മ ദമയന്തി. മുത്തേ എന്നാണു ഞാന്‍ അവരെ വിളിക്കാറ്. അവര്‍ നാട്ടുകാര്‍ക്കെല്ലാം അങ്ങനെ മുത്തായി. ഈ മൂന്നമ്മമാരുടെ ഒറ്റമകളാണു ഞാന്‍.

അച്ഛന്‍
അഞ്ചു വയസ്സാകും മുന്‍പേ അച്ഛന്‍ കുണ്ടന്‍ മറ്റൊരു കല്യാണം കഴിച്ചു വിട്ടില്‍ നിന്നിറങ്ങി. ഞങ്ങള്‍ തനിച്ചായി. സ്കൂളില്‍ ചേര്‍ത്തതും വളര്‍ത്തിയതുമെല്ലാം അമ്മയും അമ്മാവനുമാണ്.  ഡിഗ്രി പഠന കാലത്ത് അച്ഛനു കാണണമെന്നറിയിച്ചതിനാല്‍ ചെന്നു കണ്ടിരുന്നു. ഞങ്ങളെ ഉപേക്ഷിച്ചു പോയതിന്റെ നൊമ്പരങ്ങളൊക്കെ ഒരുപാടു പറഞ്ഞു അന്ന്. ശ്വാസം മുട്ടായതിനാല്‍ പിന്നെ ഏറെനാള്‍ ജീവിച്ചില്ല.

ശൈലജ ടീച്ചര്‍ക്ക് വേറിട്ടൊരു മോഹമുണ്ട്  .
വസ്ത്രധാരണത്തെക്കുറിച്ചാണത്.  എന്നോടെന്തിനീ പീണക്കമെന്നു പാടി എംഎല്‍എമാരുടെ കയ്യടി നേടിയിട്ടുണ്ട് ടീച്ചര്‍.

കെമിസ്ട്രിയും ഫിസിക്സും
  പഠിച്ചതു കെമിസ്ട്രി. മട്ടന്നൂര്‍ കോളജില്‍ ബിരുദം കെമിസ്ട്രിയിലായിരുന്നു. പഠിപ്പിച്ചതാകട്ടെ ഫിസിക്സും ഇംഗ്ലിഷും. കല്യാണാലോചന നടക്കുമ്പോള്‍ വീരാജ്പേട്ടയില്‍ ബിഎഡ് പഠിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ ശിവപുരം ഹൈസ്കൂളില്‍ അധ്യാപികയായി. ഭാസ്കരന്‍ മാഷ് വിരമിച്ചതു പഴശി ഈസ്റ്റ് എല്‍പിയില്‍ ഹെഡ്മാസ്റ്ററായാണ്. ഞാന്‍ 2004ല്‍ വിആര്‍എസ് എടുത്തു.

അടുക്കള
അടുക്കളയില്‍ കയറാന്‍ നേരമേയില്ല. എന്നുകരുതി വച്ചുവിളമ്പാന്‍ അറിയില്ലെന്നല്ല. പണ്ടു വീട്ടിലായിരുന്നപ്പോള്‍ അമ്മയും അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ അടുക്കളയില്‍ കയറിയാല്‍ മക്കള്‍ കളിയാക്കും. കുടുംബസുഹൃത്ത് രാധയ്ക്കാണ് അടുക്കളയുടെ ഡ്യൂട്ടി.

ഇഷ്ടം
ചക്കപ്പുഴുക്കും ചോറും മല്‍സ്യക്കറിയും വലിയ ഇഷ്ടമാണ്. മീന്‍കാരന്റെ ശബ്ദം കേട്ടില്ലെങ്കിലാണു സമാധാനക്കേട്.

ആരോഗ്യം
ആഹാരത്തില്‍ ചിട്ടകളില്ല. വ്യായാമം ശീലമില്ല. രോഗങ്ങളൊന്നുമില്ല. യോഗ ചെയ്യാറുണ്ട്. അരമണിക്കൂറോളം. പക്ഷേ, അതും മുടങ്ങുകയാണ്. മഴയായതോടെ ഭാസ്കരന്‍ മാഷ് അമ്പലക്കുളത്തില്‍ നീന്താന്‍ പോകുന്നുണ്ട്. പലവട്ടം വിളിച്ചു. പക്ഷേ, പോകാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ആറോടെ എഴുന്നേല്‍ക്കും. രാത്രി ഒരു മണി കഴിയും ഉറങ്ങാന്‍.

വായന
പത്രങ്ങള്‍ നാലെണ്ണം വായിക്കും. മാഗസിനുകള്‍ രാത്രിയിലാണു വായന. വീട്ടില്‍ വലിയൊരു ലൈബ്രറിയുണ്ട്. മാക്സിം ഗോര്‍ക്കിയുടെ അമ്മ, എംടിയുടെയും എം.മുകുന്ദന്റെയും നോവലുകള്‍ ഇഷ്ടമാണ്. പി.കെ.വിജയന്റെ 'സുയോധന പര്‍വം , ഖാലിദ് ഹൊസൈനിയുടെ 'പട്ടം പറത്തുന്നവര്‍ എന്നിവ ഇപ്പോള്‍ വായിക്കുന്നു.

പാട്ട്
കവിതകളിലാണു കമ്പം. വീട്ടില്‍ ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ മക്കളെയൊക്കെ മുന്നിലിരുത്തി ഞാനും ഭാസ്കരന്‍ മാഷും ഉച്ചത്തില്‍ കവിത പാടും. പാട്ടു പാടാറില്ല. പക്ഷേ, പാടാന്‍ വലിയ മോഹമാണ്. എംഎല്‍എമാര്‍ക്കുള്ള കലാമല്‍സരത്തില്‍ പാട്ടുകാരുടെ ടീമിലെ ഏക വനിതയായിരുന്നു ഞാന്‍. പി.ജെ.ജോസഫും ആന്റണി രാജുവും വിജയകുമാറും എം.കെ.മുനീറുമെല്ലാമായിരുന്നു ടീമില്‍. ' ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ എന്ന സംഘഗാനമൊക്കെ അവര്‍ക്കൊപ്പം ചേര്‍ന്നുപാടി.

ശൈലജ ടീച്ചര്‍ പാടണം എന്നായി പ്രേക്ഷകര്‍. ഞാനാകെ പെട്ടു. 'എന്നോടെന്തിനീ പിണക്കം എന്ന പാട്ടിന്റെ വരികള്‍ അറിയാമായിരുന്നു. അതങ്ങുപാടി. ഭയങ്കര കയ്യടി. മുഴുവനായും പാടിത്തീര്‍ത്തപ്പോള്‍ ഒന്നെനിക്കു മനസിലായി. ഞാന്‍ അതൊരു പാട്ടായല്ല, കവിത പോലെയായിരുന്നു അന്നവിടെ പാടിയത്. ( ടീച്ചറുടെ മൊബൈലില്‍ വിളിച്ചാല്‍ 'സുഹാനീ രാത് കല്‍ ചുകീ... എന്ന ഗാനം കേള്‍ക്കാം. കുട്ടിക്കാലം മുതല്‍ റഫിയോടായിരുന്നു ആരാധന. മലയാളത്തില്‍ പ്രിയം യേശുദാസിനോടും.)

കൂട്ടുകാര്‍
ശിവപുരം സ്കൂളിലെ ശോഭ ടീച്ചറാണെന്റെ കൂട്ടുകാരി. കോളജില്‍ പഠിക്കുമ്പോള്‍ കെ.കെ.വിലാസിനിയും. അവള്‍ ഇപ്പോള്‍ മട്ടന്നൂര്‍ ബിഎസ്എന്‍എല്ലിലാണ് ജോലി. ടി.എന്‍.സീമയും ശ്രീമതി ടീച്ചറുമാണെന്റെ പാര്‍ട്ടിയിലെ ആത്മസൌഹൃദങ്ങള്‍. പലരും ഫോണ്‍വഴി ബന്ധം നിലനിര്‍ത്തുന്നു. ചിലര്‍ ഇ മെയിലിലൂടെയും. ( ശൈലജടീച്ചര്‍ഥജിമെയില്‍.കോം)

പ്രസംഗം
അമിതാവേശത്തില്‍ പ്രസംഗിക്കാനറിയില്ല. തയാറെടുപ്പുകള്‍ നടത്താറുണ്ട്. പക്ഷേ, തയാറാക്കി പ്രസംഗിക്കാറില്ല. ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടു നായനാരുടെ പ്രസംഗം വല്ലാതെ സ്വാധീനിച്ചിരുന്നു. വാക്കുകളുടെ ഗാംഭീര്യം കൊണ്ടു പിണറായിയുടെ പ്രസംഗം എന്നെ അതിശയിപ്പിക്കുന്നു.

ഇഷ്ടവേഷം
സാരിയാണു പതിവ്. പക്ഷേ, ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോകുമ്പോള്‍ ഇടാന്‍ രണ്ടു മൂന്നു ചുരിദാര്‍ വാങ്ങിയിട്ടുണ്ട്. അതിവിടെ ആരെയും കാണിക്കാതെ സ്വകാര്യമായി സൂക്ഷിച്ചിരിക്കുന്നു. മക്കള്‍ക്കു ഞാന്‍ സാരിയുടുക്കുന്നതാണിഷ്ടം. പിന്നെ മറ്റൊരു മോഹമുണ്ടെനിക്ക്. പാന്റ്സും ഷര്‍ട്ടുമിട്ടു നടക്കണമെന്ന മോഹം. ആരോടും പറഞ്ഞിട്ടില്ലത്. അതിനി നടക്കുമോ ആവോ? വൃത്തിയുള്ള വസ്ത്രം വേണമെന്നുണ്ട്. വിലകൂടിയതൊന്നും വാങ്ങാറില്ല. ആയിരം രൂപയ്ക്കപ്പുറം സാരിക്കു ചെലവാക്കാന്‍ വലിയ മടിയാണ്.

മക്കള്‍
രണ്ടാണ്‍മക്കളാണ്. ശോഭിതും ലസിത്തും. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് കഴിഞ്ഞു ശോഭിത് ദുബായിലാണ്. കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാണ്. ജൂലൈ ഏഴിനു നിശ്ചയവും നവംബറില്‍ കല്യാണവും നടത്താനാണു പ്ലാന്‍. ലസിത് എറണാകുളം രാജഗിരിയില്‍ എം ടെകിനു പഠിക്കുന്നു. സ്വഭാവദൂഷ്യങ്ങളൊന്നും  ബാധിച്ചിട്ടില്ലാത്ത നല്ല ഇടതു ബോധമുള്ളവരാണവര്‍. അതാണു ഞങ്ങളുടെ സന്തോഷം.

കെ.കെ.ശൈലജയ്ക്കു കണ്ണടയില്ലാതെ വയ്യ. ഷോര്‍ട്ട് സൈറ്റുണ്ട്. കഴുത്തിലെ ഒറ്റച്ചെയിന്‍ മാലയും കാതുകളിലെ കാശുകമ്മലും വലതു കയ്യിലെ ഒറ്റവളയുമാണ് ആഭരണം. ഒാര്‍മ്മ വച്ച കാലം മുതല്‍ ഈ കമ്മലും മാലയുമാണ് അമ്മയ്ക്കുള്ളതെന്നു മകന്‍ ശോഭിത്. ആഭരണങ്ങളാണെന്നു പോലും മറക്കുംവിധം ശരീരത്തിന്റെ ഭാഗമായതൊഴിച്ചാല്‍ ഇതിലൊന്നും ഒട്ടും ശ്രദ്ധിക്കുന്നില്ല
ശൈലജ. കാരണം ക്യാപ്റ്റന്‍ ലക്ഷ്മിയുടെ കരുത്തും കര്‍മ്മവീര്യവും വൃന്ദാ കാരാട്ടിന്റെ യുക്തിനിഷ്ഠയും ഇന്ദിരാഗാന്ധിയുടെ ധീരമായ ഇടപെടലും ഇഷ്ടപ്പെടുന്ന ശൈലജയ്ക്കു ജീവിതമെന്നാല്‍ അതു ജീവിച്ചു തീര്‍ക്കലല്ലല്ലോ.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം