സിനിമ സമഗ്രം - ആത്മജ വര്‍മ തമ്പുരാന്‍

എഴുന്നൂറിലധികം സിനിമാഗാനങ്ങളുടെ രചന. ഇരുനൂറോളം
നാടകങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍. 90 ചിത്രങ്ങള്‍ക്ക്
മലയാളത്തിലേക്കു മൊഴിമാറ്റം.  സിനിമനാടക ഗാനരചയിതാവ്,
വിവര്‍ത്തകന്‍,  ഹിന്ദി പണ്ഡിതന്‍ തുടങ്ങിയ നിലകളിലെലെല്ലാം
തിളങ്ങിയ അഭയദേവിന്റെ ജന്മശതാബ്ദി ജൂണ്‍ 25ന്

മലയാള സിനിമയിലെ നിത്യഹരിതനായകന്റെ  ആദ്യസിനിമ പ്രേക്ഷകര്‍ തിയേറ്ററില്‍ കൂവി പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാമത്തെ  ചാന്‍സിന് 'ആള്‍മാറാട്ടം നടത്താന്‍ ഉപദേശിച്ചത് അഭയദേവാണ്. അങ്ങനെയാണ് ചിറയിന്‍കീഴ് അബ്ദുല്‍ഖാദര്‍, 'പ്രേംനസീര്‍ ആയി സിനിമയില്‍ തിളങ്ങിയത്. അഭയദേവിന്റെ ഉപദേശപ്രകാരം തിക്കുറിശിയാണ് പേരിട്ടത്.  പ്രേംനസീറിനു മാത്രമല്ല, ഒട്ടേറെ പ്രതിഭകള്‍ക്കു അവസരമൊരുക്കി അവര്‍ക്കു പ്രശസ്തിയും വിലാസവും ഉണ്ടാക്കികൊടുത്ത മലയാളത്തിന്റെ ബഹുമുഖ പ്രതിഭ അഭയദേവിന്റെ ജന്മ ശതാബ്ദി വര്‍ഷമാണ് ഇത്.

പ്രേംനസീര്‍ സേലത്ത് 'മരുമകള്‍ എന്ന ആദ്യചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് 'വിശപ്പിന്റെ വിളിയിലേക്ക് ക്ഷണിക്കുന്നത്. അതിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ മരുമകള്‍ റിലീസായി. ആലപ്പുഴ ഇരുമ്പുപാലത്തിനു അടുത്തുള്ള ഒാലമേഞ്ഞ തിയറ്ററില്‍  അഭയദേവും 'വിശപ്പിന്റെ വിളിയുടെ നിര്‍മാതാവ് കെ.വി.കോശിയും സിനിമ കണ്ടു. സ്ക്രീനില്‍ നസീറിന്റെ മുഖം തെളിയുമ്പോഴെല്ലാം പ്രേക്ഷകര്‍ കൂവി. ചിലര്‍ കടലാസ് ചുരുളുകള്‍ എറിഞ്ഞു. ക്ഷുഭിതനായ കോശി പിറ്റേന്ന് നസീറിനെ വിളിച്ചു വരുത്തി. 'വിശപ്പിന്റെ വിളിയുടെ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്താനും നസീറിനെ ഒഴിവാക്കാനും തീരുമാനിച്ചു. അപ്പോള്‍ തിക്കുറിശി അവിടെയെത്തി. പ്രതിസന്ധി പരിഹരിക്കാന്‍ അഭയദേവ് ഒരു നിര്‍ദേശം വച്ചു.

പുതിയ സിനിമയിലെ  നായകനെ പുതിയ പേരില്‍ അവതരിപ്പിക്കുക. തിക്കുറിശി ഉടന്‍ തന്നെ അബ്ദുല്‍ഖാദറിനു 'പ്രേംനസീര്‍ എന്നു പേരിട്ടു. സിനിമ ഹിറ്റായി. പിന്നീട് നിത്യഹരിത നായകന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ചു.

അഭയദേവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഇത്തരം നൂറുകണക്കിനു ഒാര്‍മകള്‍ക്കാണ് ജീവന്‍ വയ്ക്കുന്നത്. അഭയദേവിന്റെ പ്രതിഭാസ്പര്‍ശം നേരിട്ടനുഭവിച്ച കോട്ടയം തിരുനക്കര ഗായത്രി വീട്ടില്‍ അദ്ദേഹത്തിന്റെ മൂത്തമകനും റബര്‍ ബോര്‍ഡ് പബ്ളിക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയറക്ടറുമായ അരവിന്ദനും കുടുംബവുമാണ് താമസിക്കുന്നത്.
യേശുദാസ്, മിസ് കുമാരി, ദക്ഷിണാമൂര്‍ത്തി തുടങ്ങി മലയാളികള്‍ ആരാധിക്കുന്ന ഒട്ടേറെ പ്രതിഭകള്‍ക്ക് അവരുടെ സിനിമാകാലത്തിന്റെ തുടക്കത്തില്‍ അവസരങ്ങളൊരുക്കി. സിനിമാ ഗാനരചയിതാവ്, സാഹിത്യകാരന്‍,  ഹിന്ദി പണ്ഡിതന്‍, സാംസ്കാരിക നായകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ അറിയപ്പെട്ടു. 'ഹിന്ദിമലയാളം നിഘണ്ടു രചയിതാവ്  എന്ന നിലയിലും പേരെടുത്തു.

കോട്ടയം പളളം കരുമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1913 ജൂണ്‍ 25നാണു ജനനം. പ്രതിഭാസ്പര്‍ശമുള്ള ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച് അഭയദേവ് വിടപറഞ്ഞിട്ട് 13 വര്‍ഷവുമായി.  സിനിമ ഗാനരംഗത്ത് എത്തുന്നത് 1948ലാണ്.  മലയാളത്തിലെ അഞ്ചാമത്തെ ചലച്ചിത്രമായ 'വെള്ളിനക്ഷത്രത്തിന് ആദ്യമായി ഗാനങ്ങളെഴുതി. 'നല്ലതങ്കയിലൂടെയാണ് അഭയദേവ്  ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിന്റെ തുടക്കം. പിന്നെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ വരവായി. ഇവരുടെ കൂട്ടുകെട്ടില്‍ 'സീത എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ 'പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂംപൈതലേ.... എന്നു തുടങ്ങുന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി.

'കടമറ്റത്തു കത്തനാര്‍ (1965) എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി പാട്ടെഴുതിയത്. അമ്പതിലേറെ ചിത്രങ്ങള്‍ക്കായി എഴുന്നൂറിലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1948 മുതല്‍ 1987 വരെ 200 നാടകങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ എഴുതി.  പിന്നീടു ഡബിങ് രംഗത്തേക്കു കടന്ന അഭയദേവ്  ഏകദേശം 90 ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. സൂപ്പര്‍ഹിറ്റുകളായി മാറിയ ശങ്കരാഭരണം, അഷ്ടപദി തുടങ്ങിയവ മലയാളത്തിലേക്കു വന്നത് അങ്ങനെയായിരുന്നു. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകള്‍ മനോഹരമായി കൈകാര്യം ചെയ്യുമായിരുന്നു. 'യാചകന്‍ എന്ന ചിത്രത്തില്‍ എം. പി. മന്മഥനൊപ്പം അഭിനയിച്ചു. സിനിമയുടെ ഒട്ടേറെ മേഖലകളില്‍  പ്രവര്‍ത്തിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്കാരവും മലയാള സിനിമ അദ്ദേഹത്തിനു സമ്മാനിച്ചു.

പളളം അയ്യപ്പന്‍പിളള എന്ന പേരിലായിരുന്നു ആദ്യ രചനകള്‍. ആര്യസമാജത്തിന്റെ പ്രവര്‍ത്തകനായപ്പോഴാണ് അഭയദേവ് എന്ന പേര് സ്വീകരിച്ചത്. 1930 ല്‍ ആദ്യ കവിതാസമാഹാരം 'രാഗമാലിക പ്രസിദ്ധീകരിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാവിശാരദ്,  മദ്രാസ് സര്‍വകലാശാലയുടെ ഹിന്ദി വിദ്വാന്‍ എന്നിവ പാസായി. ഹിന്ദിയില്‍ ഒട്ടേറെ നാടകങ്ങളും കവിതകളുമെഴുതി. പിന്നീടാണ്  മലയാള സിനിമയില്‍ ഗാനരചനയിലൂടെ ശ്രദ്ധ നേടിയത്. പരേതയായ പാറുക്കുട്ടിയമ്മയാണു ഭാര്യ. രാജീവ് ആണ് മറ്റൊരു മകന്‍. ചലച്ചിത്ര പിന്നണി ഗായകനായ അമ്പിളിക്കുട്ടന്‍ കൊച്ചുമകനാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം