ബി.എഡ് പരിഷ്കരിക്കുമ്പോള്‍

വ്യവസായവത്കൃത സമൂഹത്തില്‍ എല്ലാ ശാപങ്ങളുടെയും ഉറവിടം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണെന്ന് ഇവാന്‍ ഇല്ലിച്ച് എന്ന സാമൂഹിക ചിന്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി. എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന, ചിന്താശൂന്യരായ പൗരന്മാരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് വിദ്യാലയങ്ങള്‍ തന്നെയാണെന്നും അധികാരത്തെ വണങ്ങാനും അന്യവത്കരണത്തെ സ്വീകരിക്കാനും സ്ഥാപനം നല്‍കുന്ന സേവനങ്ങളെ വിലമതിച്ചുകൊണ്ട് അവയെ പരമാവധി പ്രായോജനപ്പെടുത്താനുമൊക്കെയാണ് വിദ്യാലയങ്ങളില്‍ വ്യക്തി പഠിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പവിത്രവും മഹത്തരവുമായ അധ്യാപനംകൊണ്ടേ, ധാര്‍മികതയും സഹവര്‍ത്തിത്വവും സംസ്കാരവുമുള്ള ഒരു സമൂഹം ഉയര്‍ന്നുവരൂവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അധ്യാപന മേഖലയിലേക്ക് കടന്നുവരുന്ന ആധുനിക സമൂഹം വിദ്യാഭ്യാസത്തിന്‍െറ മഹത്വവും പവിത്രതയും വേണ്ടത്ര ഉള്‍ക്കൊണ്ടല്ല വരുന്നതെന്ന് ആധുനിക വിദ്യാഭ്യാസരംഗം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ, യുവതലമുറ ക്രിമിനല്‍ സ്വഭാവവും മാഫിയ ബന്ധങ്ങളും വളര്‍ത്തുന്നതില്‍ ശക്തമായ പങ്കുവഹിച്ചുവരുന്നു. കഴിഞ്ഞദിവസം വാഹനമോഷണത്തിന് പിടികൂടിയ ചെറുപ്പക്കാരന്‍ എം.ബി.എ വിദ്യാര്‍ഥിയായിരുന്നു. എന്‍ജിനീയറിങ് കഴിഞ്ഞ നിരവധി കുട്ടികള്‍ കേരളത്തില്‍ തന്നെ ക്രിമിനല്‍ സ്വഭാവമുള്ള കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം കോഴിക്കോട് ജില്ലയിലെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ പോകേണ്ടി വന്നപ്പോള്‍ ഓഫിസിനകത്തും പുറത്തും പതിച്ച പോസ്റ്ററുകള്‍ കണ്ണഞ്ചിപ്പിക്കുന്നവയായിരുന്നു. ‘റാഗിങ് ഇവിടെ നിരോധിച്ചിരിക്കുന്നു; റാഗിങ്ങുകാരെ ഞങ്ങള്‍ക്കാവശ്യമില്ല; നിങ്ങളെ ആവശ്യം പൊലീസിനാണ്...’ ഇതും വായിച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരുപറ്റം കുട്ടികള്‍ വട്ടമിട്ട് ഒരു കൊച്ചുപയ്യനെ മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. റാഗിങ് വേണ്ടാത്ത വിദ്യാലയാധികൃതര്‍ക്കോ അവരെ അവശ്യമുള്ള പൊലീസുകാരനോ ആ കുട്ടിയെ രക്ഷിക്കാനായില്ല. ഉന്നതനിലവാരമുള്ള കുടുംബത്തില്‍നിന്ന് വന്ന് ഉന്നതനിലവാരമുള്ള വിദ്യ അഭ്യസിക്കുന്നവരാണ് ഈ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വാര്‍ഷികത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ മദ്യപിച്ച് ലക്കുകെട്ട് അന്യോന്യം പോരടിക്കുന്ന ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി കുട്ടികളെ കണ്ടപ്പോഴും നമ്മുടെ വിദ്യാഭ്യാസം നല്‍കിയ ‘നേട്ടം’ കണ്ട് അമ്പരന്നു പോയി.
അനേകവര്‍ഷത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം അധ്യാപക വിദ്യാഭ്യാസം (ബി.എഡ്/ടി.ടി.സി) പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍െറ സമൂലമായ മാറ്റം ആരംഭിക്കേണ്ടത് അധ്യാപക വിദ്യാഭ്യാസത്തില്‍നിന്നാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പേ, കേരളത്തില്‍ നിലവിലുണ്ടായിരുന്ന ടി.ടി.സി-ബി.എഡ് സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നവയായിരുന്നെങ്കില്‍ ഇന്നത് നൂറുകണക്കായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു. ഇവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ ഗുണനിലവാരത്തില്‍, വര്‍ഷാവര്‍ഷങ്ങളായി സര്‍ക്കാര്‍ താല്‍പര്യം കാണിക്കാറുണ്ടെങ്കിലും വിദ്യാഭ്യാസ ഗുണനിലവാരത്തിനുതകുന്ന ഒരു പോംവഴിയും കണ്ടത്തെിയില്ല. ഒരു നീണ്ട വര്‍ഷം മുഴുവന്‍ ചാര്‍ട്ടുകള്‍ വരച്ചും റെക്കോഡുകള്‍ എഴുതിയും കുട്ടികളുടെ സമയം കവര്‍ന്നെടുക്കുകയല്ലാതെ ക്രിയാത്മകമായൊരു വിദ്യാഭ്യാസം ആര്‍ക്കും സിദ്ധിക്കാറില്ല എന്നതാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. പ്രാക്ടിക്കലിന്‍െറ പേരില്‍ ഇതര സ്കൂളുകളില്‍ ക്ളാസെടുക്കാന്‍ നിയോഗിക്കപ്പെടുന്ന അധ്യാപക വിദ്യാര്‍ഥികള്‍ ബോര്‍ഡില്‍ എഴുതുന്ന അക്ഷരത്തെറ്റുകള്‍, പഠിപ്പിക്കുന്ന അബദ്ധങ്ങള്‍, സംസാരിക്കുന്ന ശൈലി എന്നിവ മാത്രം മതി, ഈ വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ചയറിയാന്‍.
അധ്യാപക പരീക്ഷ പാസായി ജോലി തേടുമ്പോള്‍ അഭിരുചി പരീക്ഷ നടത്തി കഴിവുതെളിയിക്കുന്നതിലുപരി, അധ്യാപക വിദ്യാര്‍ഥി കോഴ്സിന് അപേക്ഷിക്കുമ്പോള്‍ അധ്യാപകനാവാനുള്ള അഭിരുചിയുണ്ടോ എന്ന് പരീക്ഷിക്കുന്നതാണ് ഉത്തമം. സമൂഹത്തെ സംസ്കാര സമ്പന്നരാക്കേണ്ട അധ്യാപക കോഴ്സിന് അഭിരുചി പരീക്ഷ നടത്തുകയെന്ന മാനദണ്ഡം കര്‍ക്കശമാക്കുമ്പോള്‍ വിദ്യാഭ്യാസ നിലവാരം ഉയരുകതന്നെ ചെയ്യും.
അഭിരുചിയുള്ള വിദ്യാര്‍ഥിക്ഷാമം, മികച്ച അക്കാദമീയ യോഗ്യതയുള്ളവരെ അധ്യാപകരംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്ത അവസ്ഥ, അധ്യാപക-വിദ്യാര്‍ഥി നിയമനത്തിലെ മാനദണ്ഡമില്ലായ്മ, പ്രാഥമിക-സെക്കന്‍ഡറി-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനനുസരിച്ചുള്ള കോഴ്സുകളുടെ അപര്യാപ്തത, പഠിപ്പിക്കുന്നവരുടെ ‘യോഗ്യത’, ദേശീയ സുരക്ഷ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നല്‍കേണ്ടുന്നതിലെ ബോധമില്ലായ്മ, മാനദണ്ഡമില്ലാതെ മുളച്ചുപൊന്തുന്ന അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാവാത്ത അവസ്ഥ എന്നിവ അധ്യാപക വിദ്യാഭ്യാസരംഗത്തെ മുഖ്യപ്രശ്നങ്ങളാണ്.
ബി.എഡ് കോഴ്സ് രണ്ടു വര്‍ഷമാക്കി മാറ്റുമ്പോള്‍ സിലബസില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട നിരവധി വിഷയങ്ങളുണ്ട്. അവയില്‍ പ്രധാനമായവ ആര്‍ട് ഓഫ് ലിസണിങ്, മെന്‍റല്‍ ഫ്രെയ്മിങ്, ആര്‍ട് ഓഫ് റീഡിങ്, പോസിറ്റിവ് തിങ്കിങ്, പവര്‍ ഓഫ് ഇമാജിനേഷന്‍, ഇന്‍റര്‍പേഴ്സന്‍ റിലേഷന്‍, സിംപ്ളിസിറ്റി, കമ്യൂണിക്കേഷന്‍, മെമ്മറി ബില്‍ഡിങ്, ലക്ഷ്യപ്രാപ്തി നേടല്‍, കുട്ടികളുടെ സൈക്കോളജി എന്നിവയാണ്. ഇവ പഠിപ്പിക്കാന്‍ ഈ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വ്യക്തികളെ കണ്ടത്തെി വേണം. അല്ലാതെ വിഷയവുമായി ബന്ധമില്ലാത്തവരെ ഇവ ഏല്‍പിച്ചാല്‍ വിപരീത ഫലമാണുണ്ടാവുക. ഇത്തരം വിഷയങ്ങളില്‍ പ്രാപ്തിയുള്ള വ്യക്തികള്‍ ആത്മാര്‍ഥതയും സത്യസന്ധതയും ധാര്‍മികതയും കൈമുതലുള്ള അധ്യാപകരാവും. ഇത്തരം വ്യക്തികളെ മാത്രമേ അധ്യാപകവൃത്തിക്ക് തെരഞ്ഞെടുക്കാവൂ എന്ന നിയമമുണ്ടാക്കണം. മിടുക്കരായ കുട്ടികളെ അധ്യാപകവൃത്തിയിലേക്ക് ആനയിക്കാന്‍ ഉതകുംവിധം അധ്യാപക തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തണം. അധ്യാപകര്‍ എങ്ങനെ പഠിപ്പിക്കുന്നുവെന്നറിയാന്‍ കുട്ടികളിലൂടെ രഹസ്യമായി കാര്യങ്ങള്‍ മനസ്സിലാക്കണം. ബി.എഡ് കോഴ്സ് രണ്ടു വര്‍ഷമാക്കി പരിഷ്കരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നത് മികച്ച വിദ്യാഭ്യാസത്തിന് ഉപയുക്തമാവും.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം