ജീവിതം മെച്ചമാകട്ടെ പരിസ്ഥിതി നശിപ്പിക്കാതെ


പരിസ്ഥിതി സംരക്ഷണത്തിന് മനുഷ്യന്‍െറ അടിസ്ഥാനാവശ്യങ്ങള്‍ അവഗണിക്കണോ? മനുഷ്യന്‍െറ ജീവിതനിലവാരം ഉയരുമ്പോള്‍ സ്വാഭാവികമായും ഊര്‍ജ ഉപഭോഗവും മറ്റും വര്‍ധിക്കും. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതുകൊണ്ട് അതൊന്നും വേണ്ടെന്ന് വെക്കാനാകുമോ? നാം ഇന്ന് നേരിടുന്ന പ്രധാന ചോദ്യങ്ങളാണ് ഇതൊക്കെ. നമുക്കുവേണ്ടത് സന്തുലിതമായ ഒരു വികസനരീതിയാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കാതെ എങ്ങനെ മനുഷ്യന്‍െറ ജീവിതനിലവാരം ഉയര്‍ത്താനാകുമെന്നാണ് ചിന്തിക്കേണ്ടത്.
സൗരവികിരണവും അതിലുണ്ടാകുന്ന മാറ്റങ്ങളും കാലാവസ്ഥയെയും ഭൂമിയിലെ ജീവനെയും കാര്യമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യസൃഷ്ടിയായ ഘടകങ്ങള്‍ ഇത് കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു. ഭൂമിയിലെ ശരാശരി താപനിലയെന്നാല്‍, സൂര്യനില്‍നിന്ന് സ്വീകരിക്കുന്ന ഊര്‍ജത്തിന്‍െറയും അതില്‍നിന്ന് ഭൂമി സ്വാംശീകരിക്കുകയും ശൂന്യാകാശത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്ന ഊര്‍ജത്തിന്‍െറ സന്തുലനാവസ്ഥയുടെ ഫലമാണ്. ഈ സന്തുലനാവസ്ഥയെ നിയന്ത്രിക്കുകയോ തകിടം മറിക്കുകയോ ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. നീരാവി, ഹരിതഗൃഹവാതകങ്ങളായ മീഥെയ്ന്‍, കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
ആഗോളതാപനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന രണ്ട് ഹരിതഗൃഹ വാതകങ്ങളാണ് കാര്‍ബണ്‍ ഡയോക്സൈഡും മീഥെയ്നും. ജൈവാവശിഷ്ടങ്ങളില്‍നിന്നാണ് അന്തരീക്ഷത്തില്‍ മീഥെയ്ന്‍ പ്രധാനമായും ഉണ്ടാകുന്നത്. ഏറെനാള്‍ വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍വയലുകളും ഗ്രാമീണര്‍ വിവിധാവശ്യങ്ങള്‍ക്ക് ചാണകം ഉപയോഗിക്കുന്നതും ജൈവാവശിഷ്ടങ്ങളും ഇതിന്‍െറ ഉല്‍പാദനത്തിന് കാരണമാകുന്നു. എന്നാല്‍, വ്യവസായ വിപ്ളവത്തിനുശേഷമുള്ള മനുഷ്യന്‍െറ പ്രവൃത്തികളാണ് കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ ഉല്‍പാദനത്തില്‍ മുഖ്യപങ്കുവഹിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച വ്യവസായ വിപ്ളവത്തിനുശേഷം, വൈദ്യുതോല്‍പാദനം, ഉല്‍പാദന പ്ളാന്‍റുകള്‍, ട്രെയ്നുകള്‍, ഓട്ടോമൊബൈല്‍, വിമാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് കല്‍ക്കരി, എണ്ണ, ഗാസോലൈന്‍, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വര്‍ധിച്ചുവരുകയാണ്. ഇത്, കാര്‍ബണ്‍ ഡയോക്സൈഡിനെ വര്‍ധിച്ച തോതില്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളാനിടയാക്കുന്നു.
വ്യവസായ വിപ്ളവത്തിനുമുമ്പ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ അളവ് 289 പി.പി.എം (പാര്‍ട്സ് പെര്‍ മില്യന്‍) ആയിരുന്നത്, വ്യവസായ വിപ്ളവത്തിനുശേഷം 360 പി.പി.എം ആയി വര്‍ധിച്ചു. 21ാം നൂറ്റാണ്ടില്‍ ഒരു ഘട്ടത്തില്‍ ഇത് വ്യവസായ വിപ്ളവത്തിനുമുമ്പുണ്ടായിരുന്നതിന്‍െറ ഇരട്ടിയായേക്കാം. കാര്‍ബണ്‍ ഡയോക്സൈഡിന്‍െറ ഉയര്‍ന്ന അളവ് ശക്തമായ ഹരിതഗൃഹവാതക പ്രത്യാഘാതങ്ങള്‍ക്കും ഉയര്‍ന്ന ചൂടിനും ഇടയാക്കും. ഒരു നൂറ്റാണ്ടുമുമ്പ് സ്വാന്തെ അറേനിയസ് എന്ന രസതന്ത്രജ്ഞനാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത്.
ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ കൈ്ളമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി) എന്ന കുടക്കീഴില്‍ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ഈ വിഷയം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു. 1988ല്‍ യു.എന്‍ സംഘടനകളായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ള്യൂ. എം.ഒ), യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്‍റ് പ്രോഗ്രാം (യു.എന്‍.ഇ.പി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഐ.പി.സി.സി രൂപവത്കരിച്ചത്. പിന്നീട് യു.എന്‍ പൊതുസഭ ഇതിന് അംഗീകാരം നല്‍കി. മനുഷ്യ പ്രവൃത്തികള്‍മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍െറ അപകടങ്ങളെക്കുറിച്ചും ഇതിന്‍െറ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സാധ്യമായ ബദലുകളെക്കുറിച്ചും ശാസ്ത്രീയമായ വിശകലനം നടത്തുകയാണ് സംഘടനയുടെ മുഖ്യ ഉദ്ദേശ്യം. ആഗോള താപനില ഉയരുന്നതിനൊപ്പം വരണ്ട മേഖലകളില്‍ കടുത്ത വരള്‍ച്ചക്കും മഴ മേഖലകളില്‍ ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും. ഇതിന്‍െറയൊക്കെ ഫലമായി, ആഗോള സമൂഹം ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് എങ്ങനെ കുറക്കാമെന്ന ആലോചനയിലാണ്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുന്നതു സംബന്ധിച്ച ക്യോട്ടോ ഉടമ്പടി പ്രകാരം വികസിത രാജ്യങ്ങള്‍ ഇത്തരം വാതകങ്ങള്‍ പുറന്തള്ളുന്നത് എത്ര അളവില്‍ കുറക്കണമെന്ന കാര്യത്തില്‍ 1997ല്‍ ധാരണയായി. 2002 ഫെബ്രുവരിയില്‍ ഇത് പ്രാബല്യത്തില്‍ വന്നു.
വികസിത രാജ്യങ്ങളാണ് ഇന്ന് ഏറ്റവുമധികം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത്. മനുഷ്യരെന്ന നിലയില്‍ ആഗോളതാപനത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.
എല്ലാ വര്‍ഗത്തിലുംപെട്ട സസ്യങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡ് സ്വാംശീകരിക്കുന്നുണ്ട്. അതുപോലെ, സമുദ്ര ജലവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡില്‍ നല്ളൊരു പങ്ക് സ്വാംശീകരിച്ചെടുക്കുന്നു. അതിനാല്‍, ഭൂമിയിലെ ഹരിത വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വരണ്ട പ്രദേശങ്ങളിലുള്ളതിനേക്കാള്‍ പകുതി മാത്രം കാര്‍ബണ്‍ ഡയോക്സൈഡാണ് വനമേഖലകളില്‍ ഉള്ളതെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന വിവിധ ഘടകങ്ങളെ നിരീക്ഷിക്കുന്നതിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപഗ്രഹങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. വിദൂര സംവേദന ഉപഗ്രഹങ്ങളായ ഐ.ആര്‍.എസ്, റിസോഴ്സ്സാറ്റ്, ഓഷ്യന്‍സാറ്റ് തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങള്‍ പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള ഡാറ്റ തയാറാക്കാനും വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിനും മറ്റും ഉപയോഗിക്കാം. ചൂട് കാരണം ഹിമപാളികള്‍ ഉരുകുന്നത് സമുദ്ര നിരപ്പ് ഉയരുന്നതിന് കാരണമാകും. തല്‍ഫലമായി മാലദ്വീപ്, കിരിബാസ്, സെയ്ഷല്‍, ടൂവാലു തുടങ്ങിയ ദ്വീപ് രാജ്യങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാകും. ഇത്തരം സ്ഥലങ്ങളില്‍ പുനരധിവാസത്തിന് ഉപഗ്രഹ വിവരങ്ങളില്‍നിന്ന് തയാറാക്കുന്ന ഡാറ്റാബേസ് സഹായിക്കും.
അന്തരീക്ഷത്തെയും ഹരിതഗൃഹ വാതകങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും നിരീക്ഷിക്കുന്നതിനു മാത്രമായി അന്താരാഷ്ട്ര തലത്തില്‍ പല ഉപഗ്രഹ ദൗത്യങ്ങളും നടത്തിയിട്ടുണ്ട്. ജപ്പാന്‍െറ ബഹിരാകാശ ഏജന്‍സി 2009ല്‍ വിക്ഷേപിച്ച ‘ഗോസാറ്റ്’ എന്ന ഉപഗ്രഹം കാര്‍ബണ്‍ ഡയോക്സൈഡിന്‍െറയും മീഥെയ്നിന്‍െറയും അളവ് സ്ഥിരമായി നിരീക്ഷിക്കുന്നതാണ്. ഇതില്‍നിന്നുള്ള വിവരങ്ങള്‍ ആഗോള ശാസ്ത്രസമൂഹത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാണ്. 2019ല്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ‘കാര്‍ബണ്‍സാറ്റ്’ എന്ന വിദൂര സംവേദന ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ്. കാര്‍ബണ്‍തോത് വിലയിരുത്തുന്നതിന് നാസ ‘ഓര്‍ബിറ്റിങ് കാര്‍ബണ്‍ ഒബ്സര്‍വേറ്ററി’ എന്ന ഉപഗ്രഹം 2014ല്‍ വിക്ഷേപിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും, പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ആശങ്കപ്പെടുന്നതിനൊപ്പം മനുഷ്യന്‍െറ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ആശങ്ക വേണ്ടതാണ്. മനുഷ്യന്‍െറ മെച്ചപ്പെട്ട ജീവിതത്തിന് വിവിധ പ്രകൃതിവിഭവങ്ങള്‍ അനിവാര്യമാണ്. മനുഷ്യന്‍െറ അടിസ്ഥാനാവശ്യങ്ങള്‍ മറന്ന് കാര്‍ബണ്‍ പ്രശ്നത്തെ അന്ധമായി പിന്തുടരുന്നത് ഇന്നൊരു ഫാഷനായിട്ടുണ്ട്. അതിനുപകരം, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയുടെമേലുള്ള ആഘാതം കുറക്കുന്നതും കണക്കിലെടുത്തുള്ള സന്തുലിതമായ സുസ്ഥിര വികസന പരിപാടിയാണ് ആവിഷ്കരിക്കേണ്ടത്. ഇതാണ് ഇന്നത്തെ ആവശ്യവും.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം