തട്ടിപ്പിനൊരു ക്ളീന്‍ ചിറ്റ്

എന്താണ് ശരി എന്നതുറപ്പില്ല. ശരി പുറത്തുവരുമോ എന്ന കാര്യത്തില്‍ തീരെയും ഉറപ്പില്ല. എന്നാല്‍, ബോംബെ ഹൈകോടതി നിരീക്ഷിച്ചതുപോലെ, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് തീര്‍ത്തു പറയാനാവും. അന്വേഷിക്കാനോ വിധി പറയാനോ ഒരു വിധ അധികാരങ്ങളുമില്ലാത്ത ഒരു പാനലിനെ നിയോഗിച്ച് അവരെക്കൊണ്ട് കുറ്റാരോപിതര്‍ക്ക് മുഴുവന്‍ ക്ളീന്‍ചിറ്റ് വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ നടപടിയെക്കുറിച്ചാണ് ഹൈകോടതി പറഞ്ഞത്. ബോര്‍ഡ് മേധാവികളെക്കുറിച്ചന്വേഷിക്കാന്‍ ബോര്‍ഡ് തന്നെ നിയോഗിച്ച പാനല്‍ അവരാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സംശയിക്കാന്‍ ഒരുപാടുണ്ട്. കാരണം അതേര്‍പ്പാടാക്കിയത് പണക്കൊഴുപ്പിന്‍െറ തിളപ്പില്‍ രാജ്യസംവിധാനത്തെപ്പോലും വെല്ലുവിളിക്കുന്ന ബി.സി.സി.ഐ ആണ് എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ.
വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ചെന്നൈ സൂപ്പര്‍ കിങ്സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെയും ദല്‍ഹി പൊലീസ് വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ രാജ് കുന്ദ്രയെയും ജഡ്ജിമാരുടെ പാനല്‍ വിളിവരുത്തി ചോദ്യം ചെയ്തോ എന്നുപോലും മാലോകര്‍ക്കറിയില്ല. എന്നാല്‍, ഇവരും ഇവര്‍ക്കൊപ്പം ആരോപണ നിഴലിലായ ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍.ശ്രീനിവാസനും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സധീരം പ്രഖ്യാപിച്ച ജഡ്ജിമാരുടെ പാനല്‍, ചെന്നൈ സൂപ്പര്‍ കിങ്സും അവരുടെ മുതലാളിമാരായ ഇന്ത്യാ സിമന്‍റ്സും നേരും നെറിയുമുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു. പിന്നെ കുന്ദ്രക്കും റോയല്‍സിന്‍െറ പാരന്‍റ് കമ്പനിയായ ജയപൂര്‍ ഐ.പി.എല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും നല്‍കി കുറേ ക്ളീന്‍ചിറ്റ്. ഈ പാനല്‍ അന്വേഷണത്തില്‍ ദല്‍ഹി, മുംബൈ പൊലീസുകാരുടെ സഹായം തേടിയോ എന്നുമറിയില്ല. ബി.സി.സി.ഐ പാനല്‍ അന്വേഷണം തുടങ്ങുന്നതിന് എത്രയോ മുമ്പ് അന്വേഷണം തുടങ്ങിയവരായിരുന്നു അവര്‍. മാത്രമല്ല താന്‍ വാതുവെച്ചിട്ടുണ്ടെന്ന് കുന്ദ്ര ദല്‍ഹി പൊലീസിനു മുമ്പാകെ സമ്മതിക്കുകയും ചെയ്തിരുന്നു. ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് മെയ്യപ്പന്‍ മുംബൈ പൊലീസിനു മുമ്പാകെയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
*******************
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഭരണസമിതിയുടെ ഔദ്യാഗിക യോഗം പോലും ചേരാതെയാണ് ഈ രണ്ടംഗ പാനലിനെ അന്വേഷണത്തിനായി നിയമിച്ചത്. ആദ്യം പ്രഖ്യാപിച്ച മൂന്നംഗ പാനലില്‍ ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ജഗ്ദാലെ രാജിവെച്ചശേഷം പകരം മറ്റൊരാളെ പാനലില്‍ ഉള്‍പ്പെടുത്തിയില്ല. അതോടെ റിട്ടയേഡ് ജഡ്ജിമാരായ ടി.ജയറാം ചൗത്തയും ആര്‍.ബാലസുബ്രഹ്മണ്യനും  അടങ്ങിയ പാനല്‍ ശ്രീനിവാസനും മരുമകനുമൊക്കെ ആഗ്രഹിച്ച രീതിയില്‍ തന്നെ കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പാക്കി. എന്നാല്‍, ബി.സി.സി.ഐ ഭരണഘടന അനുശാസിക്കുന്ന രീതിയിലല്ല ഈ പാനലിനെ അന്വേഷണത്തിനായി നിയമിച്ചതെന്ന പരാതി അംഗീകരിച്ചാണ് ബോംബെ ഹൈകോടതി ക്ളീന്‍ചിറ്റ് തട്ടിപ്പിന് തടയിട്ടത്. ഇന്ത്യാ മഹാരാജ്യത്ത് ഒട്ടനവധി സംസ്ഥാനങ്ങള്‍ വേറെയുണ്ടായിരിക്കേ ശ്രീനിവാസന്‍െറ സ്വന്തം നാടായ തമിഴ്നാട്ടില്‍നിന്നുതന്നെയുള്ള രണ്ടു ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു അന്വേഷണ പാനല്‍ തട്ടിക്കൂട്ടിയത് അപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ബോര്‍ഡിനുള്ളിലെങ്കിലും. പക്ഷേ, അതുണ്ടായില്ല. കാരണം, എട്ടംഗങ്ങളുള്ള ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലിലെ രണ്ടംഗങ്ങള്‍ക്ക് എപ്പോള്‍, എങ്ങനെയാണ് ഈ പാനല്‍ രൂപം കൊണ്ടത് എന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. മറ്റു രണ്ടംഗങ്ങളില്‍നിന്ന്, ഫോണിലൂടെയാണ് പാനലിനെ അന്വേഷണം ഏല്‍പിക്കാനുള്ള അംഗീകാരം തേടിയത്. എന്നാല്‍, മുന്‍ ബി.സി.സി.ഐ മേധാവി ഐ.എസ് ബിന്ദ്ര പിന്നീട് പറഞ്ഞത് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടാത്ത ഒരു ‘ഓപറേഷന്‍സ്’ കമ്മിറ്റിയാണ് പാനലിനെ നിയമിച്ചത് എന്നാണ്. ഈ പാനലില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള ഒരു അഭിഭാഷകനുമുണ്ടായിരുന്നു. ഇതേ അഭിഭാഷകനാണ് മുംബൈ പൊലീസിനു മുമ്പാകെ കീഴടങ്ങുമ്പോള്‍ മെയ്യപ്പനെ അകമ്പടി സേവിച്ചിരുന്നതെന്നത് യാദൃച്ഛികമാവാന്‍ വഴിയില്ല.
രണ്ടു ജഡ്ജിമാര്‍ക്കും ഇന്‍വെസ്റ്റിഗേഷനില്‍ മുന്‍പരിചയമുണ്ടോ എന്നത് ബോര്‍ഡ് വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. ബി.സി.സി.ഐ പോലുള്ള സ്പോര്‍ട്സ് ബോഡികള്‍ക്ക് അവരുടേതായ അന്വേഷണ ഉദ്യോഗസ്ഥരില്ലെന്നതു ശരിതന്നെ. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍വെസ്റ്റിഗേഷനില്‍ മിടുക്കുള്ളവരെയാണ് അതിനായി ഏര്‍പ്പാടാക്കേണ്ടത്. മുമ്പ് മാച്ച് ഫിക്സിങ് വിവാദം അന്വേഷിക്കാന്‍ ബി.സി.സി.ഐ നിയോഗിച്ചത് സി.ബി.ഐ ഉദ്യോഗസ്ഥനെയായിരുന്നുവെന്നോര്‍ക്കണം.
ബി.സി.സി.ഐയെ വിവരാകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ഏറെക്കാലമായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യം യാഥാര്‍ഥ്യമാകാന്‍ ഇനിയും അമാന്തിക്കരുത്. എല്ലാ രാഷ്ട്രീയക്കാരും ഒരു മനസ്സോടെ ഒരുമിച്ച് വാഴുന്ന ഈ അഴിമതിക്കൂടാരത്തിനുള്ളിലെ കള്ളക്കഥകള്‍ ഒരുപരിധി വരെ പുറത്തുകൊണ്ടുവരാന്‍ അതാവശ്യമാണ്. ദേശീയ ടീമുകളെ സെലക്ട് ചെയ്യുന്ന ഫെഡറേഷനുകള്‍ക്ക് വിവരാവകാശ നിയമം സമ്പൂര്‍ണാര്‍ഥത്തില്‍ ബാധകമാക്കണം. കീര്‍ത്തി ആസാദിനെപ്പോലുള്ളവര്‍ അതിശക്തമായി അതിനുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് മൂക്കുകയറിടുന്ന എല്ലാറ്റിനെയും ചെറുത്തു തോല്‍പിക്കുന്ന ബോര്‍ഡ് മേധാവികളുടെ മുതലാളിത്ത മനോഭാവം ഇതിനെതിരെയും സജീവമായി രംഗത്തുണ്ട്. ക്ളീന്‍ചിറ്റ് തട്ടിപ്പിനെതിരെ കോടതി ശക്തമായി അഭിപ്രായം പറഞ്ഞിട്ടും പ്രസിഡന്‍റിന്‍െറ പൂര്‍ണാധികാരം തിരിച്ചുപിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സ് പ്രതിഫലിപ്പിക്കുന്നത് അധികാരക്കൊതിയും സ്ഥാപിത താല്‍പര്യങ്ങളും പിടിമുറുക്കിയ ബോര്‍ഡിന്‍െറ നിറംകെട്ട മുഖം തന്നെയാണ്.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം