യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

  1. For advertisement related queries, contact 9447448969
    Skip Navigation Links
    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...
    Posted on 1/13/2013 6:57:08 AM
    ലോകത്ത് തന്നെ എറ്റവും ശക്തവും വിപുലവുമായ ഗതാഗത സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. എന്നാൽ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കിടെകേരളത്തിന്റെ പ്രതീക്ഷയും ആവശ്യങ്ങളും വിലയിരുത്തുമ്പോള്‍ ലഭിക്കുന്ന മറുപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തികഞ്ഞ അനാസ്ഥയല്ലാതെ മറ്റൊന്നുമല്ല. മുന്‍കാലങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് നാം സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇത്തവണ സംസ്ഥാന എം.പിമാരുടെ യോഗം പോലും വിളിക്കാന്‍ മറന്നു. റെയില്‍വേ പോലുള്ള അതി ബൃഹതും ജനകീയവുമായ പൊതുഗതാഗത സംവിധാനത്തോട് നമ്മുടെ ഭരണകര്‍ത്താക്കര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനമാണ് ഇത് വെളിപ്പെടുത്തുന്നത്.
         രാജ്യം മറ്റൊരു റെയില്‍വെ ബജറ്റിന്റെ പണിപ്പുരയില്‍ എത്തിനില്‍ക്കുമ്പോള്‍ മുന്നോട്ട് വെയ്ക്കേണ്ട ആവശ്യങ്ങള്‍ക്കൊപ്പം മുന്‍കാലങ്ങളില്‍ ലഭിച്ച പാഴ്‌വാഗ്‌ദാനങ്ങൾ ഒന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ദക്ഷിണ റെയില്‍വെ രൂപീകരിച്ച്  ആറ് പതിറ്റാണ്ട് കഴിയുമ്പോഴും റെയില്‍വേയ്ക്ക് കേരളത്തിനോടുള്ള അവഗണന തുടര്‍ക്കഥയാണെന്ന വാദത്തിനും അത്രതന്നെ പഴക്കമുണ്ട്. വെട്ടിമുറിക്കലുകള്‍ക്ക് ശേഷം അവശേഷിക്കുന്ന രണ്ട് റെയില്‍വേ ഡിവിഷിനുകളുമായി പഴകിത്തേഞ്ഞ ബോഗികളില്‍ ‘കിതച്ച്’ പായുകയാണ് നമ്മുടെ കൊച്ചു കേരളം. കാലങ്ങളായി കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും മറ്റും നോക്കിയുള്ള വികസന പദ്ധതികളല്ല രാഷ്ട്രീയക്കാരും ഒരു വിഭാഗം ജനങ്ങളും ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിക്കാതെ അതിവേഗ പാത പോലുള്ള ശ്രമകരമായ വന്‍കിട പദ്ധതികള്‍ക്കാണ് രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യം.
         പാത ഇരട്ടിപ്പിക്കലും ടെര്‍മിനല്‍ സൗകര്യവും വൈദ്യുതീകരണവും പൂര്‍ത്തിയാവാതെ കുടുതല്‍ ട്രെയിനുകള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പ്രവണതയാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. ഇത് ശരിയല്ല എന്ന് വിദഗധര്‍ പലതവണ ചൂണ്ടികാണിച്ചിട്ടും ആവശ്യമായ പഠനമോ ആസൂത്രണമോ നടത്താതെയാണ് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് ചിലർ മുറവിളി കൂട്ടുന്നത്. നിലവിലുള്ള ദുര്‍ബലവും ചുരുങ്ങിയതുമായ പാതകളിലേക്ക് കൂടുതല്‍ വണ്ടികള്‍ വന്നത് കൊണ്ടെന്ത് പ്രയോജനം?
    പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് സാധിക്കാതിരിക്കുമ്പോഴാണ് അതിവേഗ പാതക്കായി വന്‍ കുടിയൊഴിപ്പക്കലിന് സംസ്ഥാനം മുതിരുന്നത്.
        കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രയാസങ്ങള്‍ മനസിലാക്കാതെയാണ് ഇവിടെ വികസന കാഴ്ചപാടുകള്‍ അവതരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ നമുക്ക് ലഭിക്കേണ്ട അര്‍ഹമായ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ നഷ്ടപ്പെടാനാണ് ഇത് ഇടയാക്കുന്നത്.
    തെക്ക്-വടക്ക് പാത നവീകരിച്ച് ബലപ്പെടുത്തി കൂടുതല്‍ ഉപയോഗപ്രദമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  എന്നാല്‍ ഇക്കാര്യം ആരും പരിഗണിക്കുന്നില്ല.
         കൂടുതല്‍ പാതകള്‍ വേണമെന്ന ആവശ്യം നിലവിലുള്ള റോഡ് ഗതാഗതത്തെ കൂടുതൽ താറുമാറാക്കാൻ മാത്രമേ സഹായിക്കൂ. അതേ സമയം തെക്ക്- വടക്ക് റെയിൽ പാത വികസിപ്പിച്ചാല്‍ അത് സംസ്ഥാനത്തിന് മുതൽക്കൂട്ടാകും എന്നതിൽ തർക്കമില്ല. അത് യാഥാർത്ഥ്യമായാൽ കേരളം, നമ്മേക്കാൾ പത്ത് മടങ്ങ് വലുപ്പമുള്ള മുബൈ നഗരം പോലെയാകും. സംസ്ഥാനം മുഴുവനായും തീവണ്ടി ഗതാഗതത്താല്‍ പരസ്പരം ബന്ധിക്കപ്പെടും. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചാല്‍ നിലവിലുള്ള പരിമിതമായ പാളങ്ങളിലൂടെ ഓടാന്‍ കഴിയില്ല. പാളങ്ങളില്‍ എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കുകയാണെങ്കില്‍ വണ്ടികള്‍ പലതും റദ്ദാക്കേണ്ടി വരും. ഇത്തരം കാര്യങ്ങളൊന്നും പഠിക്കാതെയുള്ള ആവശ്യങ്ങളാണ് സംസ്ഥാന റെയില്‍വേയ്ക്ക് നമ്മുടെ ജനപ്രതിനിധികൾ സമര്‍പ്പിക്കുന്നത് എന്നത് തികച്ചും ഖേദകരമാണ്.
         കൊച്ചുവേളി ടെര്‍മിനലാണ് തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഏറ്റവും പ്രധാനം. അത് ലഭ്യമാക്കാനാവശ്യമായ കടുത്ത സമ്മര്‍ദ്ദമാണ് എം.പിമാരും സംസ്ഥാന സര്‍ക്കാറും ഇപ്പോൾ ചെയ്യേണ്ടത്.  അതുപോലെ കൂടതല്‍ ടെര്‍മിനലുകളും അനുബന്ധ വികസനങ്ങള്‍ക്കും ശ്രമിക്കണം. ചെങ്കോട്ട പാതയുടെ കാര്യത്തില്‍ അധികൃതർ അപകടകരമായ മൗനം അവലംബിക്കകയാണ്. നേരത്തേ തന്നെ ബ്രോഡ്ഗേജ് ആക്കാമായിരുന്ന 40 കി.മി ദൂരത്തിന് വേണ്ടിയാണ് സുപ്രധാനമായ ആ പാത നവീകരണത്തിന്റെ പേരിൽ ഉപയോഗ ശൂന്യമാക്കിയിട്ടിരിക്കുന്നത്. സംസ്ഥാനത്തോടുള്ള അവഗണനയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് ചെങ്കോട്ട പാത. മറ്റ് സംസ്ഥാനങ്ങളെല്ലാം നിലവിലുള്ള പാതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധരാണ്. നമുക്ക് പക്ഷെ അതില്ല. റെയില്‍വേ വികസനത്തില്‍ നമ്മുടെ സമീപനവും കാഴ്ചപാടും മാറേണ്ടിയിരിക്കുന്നു.
         രണ്ട് മെമു സർവീസുകൾ നമുക്ക് അനുവദിച്ചിട്ടുണ്ടല്ളോ. എന്നിട്ടത് എത്ര കണ്ട് ജനങ്ങൾക്ക് ഉപയോഗപ്പെടുന്നു എന്നത് നാം കണ്ടതാണ്. 2005-ല്‍ തന്നെ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നെങ്കില്‍ ഇന്നത് ഏറെ ഉപകാരപ്രദമായേനെ. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് മെമുവിനോട് തീരെ താല്‍പര്യമില്ല. ദീര്‍ഘദൂര യാത്രക്കാര്‍ക്കാണെങ്കില്‍ ഒന്നുമില്ലാത്ത അവസ്ഥയും.
    കഴിഞ്ഞ മാര്‍ച്ചില്‍ കേരളം സമര്‍പ്പിച്ച പരാതിക്കെട്ടു കണ്ട് റെയില്‍വേ മന്ത്രാലയം അന്തംവിട്ടിരുന്നു. റെയില്‍വേ ബജറ്റിന് ഏതാനും ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ‌ഡെല്‍ഹിയിലത്തെിച്ച നിവേദനത്തില്‍ എണ്ണിയാലൊടുങ്ങാത്ത ആവശ്യങ്ങളായിരുന്നു. പലതും റെയില്‍വേ മന്ത്രാലയത്തിന്റെ പടികടക്കാതെ ഡിവിഷനല്‍ തലത്തില്‍ തന്നെ തീര്‍ക്കാവുന്നത്. ഫലമോ ഇതിലെ ഒന്നുപോലും ഇതുവരെ നടന്നില്ല.
        കേരളത്തിനു കൈനിറയെ റെയില്‍വേ പദ്ധതികള്‍ കിട്ടിയ കാലമായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട്. പക്ഷേ, എല്ലാം ഇപ്പോഴും കടലാസില്‍ മാത്രമാണെന്നു മാത്രം. റെയില്‍വേ തുടങ്ങിയ എല്ലാ നൂതന പദ്ധതികളും കേരളത്തിന്റെ പേരിലുമുണ്ടായിരുന്നു. ഓരോ ബജറ്റിലും പദ്ധതികളും വിഹിതത്തിന്റെ കണക്കുകളും വരുന്നു. പക്ഷേ എന്ത് പ്രയോജനം?
         വീണ്ടും റയില്‍വേ ബജറ്റിനു കാലമാകുന്നു. സംസ്ഥാനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിക്കേണ്ട കാലമാണിപ്പോള്‍.  കണക്കുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു വീണ്ടും പദ്ധതികളും ട്രെയിനുകളും നേടേണ്ട സമയം. പുതിയ പദ്ധതികള്‍ക്കു പിന്നാലെ പോകുമ്പോഴും കേരളത്തിന് അനുവദിച്ച പഴയ പദ്ധതികള്‍ നടപ്പാക്കിയെടുക്കാനുള്ള ശ്രമവും വേണം. നീണ്ട നിവേദനങ്ങള്‍ കൊടുക്കാതിരിക്കുക. അടിയന്തര പ്രാധാന്യമുള്ളവ മുന്‍ഗണനാ ക്രമത്തില്‍ റെയില്‍വേയില്‍ എത്തിക്കുക. ആവശ്യമായ തുകയും എന്തു നടപടിവേണമെന്നും വ്യക്തമായി സൂചിപ്പിക്കുക.
         എറണാകുളം- കായംകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരണത്തിനു സമയം നിശ്ചയിക്കണം. ഇതു റെയില്‍വേയുടെ പിങ്ക് ബുക്കില്‍ പെടുത്തണം. കോട്ടയം ജില്ലയില്‍ സ്ഥലമെടുപ്പു വേഗമാക്കി കൈമാറുക. സ്ഥലമെടുപ്പു വേഗമാക്കാന്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ നിയമിക്കുക. ആലപ്പുഴ വഴിയുള്ള ഇരട്ടിപ്പിക്കലിനും വേഗം കൂട്ടുണം. രണ്ടു പാതക്കും കൂടുതല്‍ തുക അനുവദിക്കണം. നമ്മുടെ റെയിൽ വികസനത്തിന്റെ പത്താം വര്‍ഷത്തില്‍ കായംകുളത്തിനും എറണാകുളത്തിനുമിടയില്‍ രണ്ടു റൂട്ടിലായി പണി തീര്‍ന്നത് 50 കിലോമീറ്റര്‍. കോട്ടയം റൂട്ടില്‍ എറണാകുളം-മുളന്തുരുത്തി സെക്ഷനില്‍ 17 കി.മീ., കായംകുളം-ചെങ്ങന്നൂര്‍ റൂട്ടിൽ 20 കി.മീ.,   കായംകുളം-ഹരിപ്പാട് 13 കി.മീ. മാത്രമാണ് പൂർത്തിയായത്. കോട്ടയം റൂട്ടില്‍ മുളന്തുരുത്തി-കുറുപ്പന്തറ സെക്ഷനില്‍ പിറവം റോഡ് സ്റ്റേഷന്‍ വരെയുള്ള പണികള്‍ പുരോഗതിയാലാണ്. അടുത്ത മാര്‍ച്ചില്‍ തീര്‍ക്കുമെന്നാണു ഇപ്പോൾ വന്നിരിക്കുന്ന പ്രഖ്യാപനം.
         ചെങ്ങന്നൂര്‍-തിരുവല്ല റൂട്ടിലെ എട്ടു കിലോമീറ്ററിന്റെ പണി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ആവശ്യത്തിനു മണ്ണുകിട്ടാത്തതിനാൽ പണി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഈ പണികള്‍ പിങ്ക് ബുക്കില്‍ പെടുത്തണം. ആലപ്പുഴ റൂട്ടില്‍ ഹരിപ്പാട്-അമ്പലപ്പുഴ (20 കി.മീ.) പണി തുടങ്ങിയതാണ് ഇപ്പോഴുള്ള പുരോഗതി. ഷൊര്‍ണൂര്‍-മംഗലാപുരം ഇരട്ടപ്പാതയുടെ അവശേഷിക്കുന്ന പണിപൂര്‍ത്തിയാക്കുക, തിരുവനന്തപുരം-കന്യാകുമാരി (87 കി.മീ) പാത ഇരട്ടിപ്പിക്കുക, എറണാകുളം-ഷൊര്‍ണൂര്‍ നാലുവരിപ്പാതയ്ക്കുള്ള നടപടികള്‍ തുടങ്ങുക എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിൽ കാര്യങ്ങളിൽ തീർപ്പാക്കണം. അടുപ്പത്തിരിക്കുന്നത് വെന്തിട്ട് പോരേ അടുത്ത കറിക്കരിയുന്നത്?

     വാൽക്കഷണം

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. പ്രബുദ്ധരായ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇക്കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല. വേണ്ടെന്നു വെച്ചിട്ടാണ്. ക്രോസിംഗിനായി പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിൽ ഇരുന്ന് നരകിക്കുന്ന യാത്രക്കാരനോട് വോട്ട് ചോദിക്കുന്നതിലെ ഒരു സുഖം, അതൊന്ന് വേറെ തന്നെ. ഏതായാലും നമ്മുടെ റെയിൽ വികസനത്തിന്റെ വണ്ടി ഇനിയും വൈകിത്തന്നെ ഓടും.


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം