ജീവിത‘ത്തട്ടി’ലെ ഒറ്റയാന്‍

ജീവിത‘ത്തട്ടി’ലെ ഒറ്റയാന്‍

ജീവിത‘ത്തട്ടി’ലെ ഒറ്റയാന്‍
‘‘സിനിമയിലും നാടകത്തിലും അഭിനയമുണ്ടെങ്കിലും നാടകം വളരെ വ്യത്യസ്തമാണ്. അവിടെ പ്രതിഭക്കാണ് മുന്‍ഗണന. സിനിമ സാങ്കേതിക മികവിന്റെകൈപിടിച്ച് സഞ്ചരിക്കുന്ന കലയാണ്. രചനാരീതികള്‍ തമ്മില്‍പ്പോലും താരതമ്യങ്ങളില്ല. നാടകത്തില്‍ ഒരു കൈ ചൂണ്ടലിന് പോലും വലിയ അര്‍ഥതലങ്ങളുണ്ട്. സിനിമയില്‍ അഭിനേതാവിന്റെപരിമിതികള്‍പോലും മറികടക്കാവുന്ന സാങ്കേതിക പിന്തുണയുണ്ടാവും. പലതരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍. എന്നാല്‍ നാടകത്തില്‍ ഓരോ അഭിനേതാവും ഏകനാണ്. സ്വന്തം പ്രതിഭക്കുള്ളിലേ അതില്‍ ചലനങ്ങളുള്ളൂ.’’- നാടകത്തിലെയും സിനിമയിലെയും തന്‍െറ അനുഭവങ്ങളെ നടന്‍ തിലകന്‍ വിലയിരുത്തിയത് ഇങ്ങിനെയായിരുന്നു. ഏറ്റവുമൊടുവില്‍ യവനിക വലിച്ച് താഴ്ത്തി ജീവിതത്തിന്റെതട്ടില്‍ നിന്നും ഇറങ്ങിയപ്പോഴും നടനത്തിന്റെഈ പെരുന്തച്ചന്‍ ഏകനായിരുന്നു. ശേഷിക്കുന്നതാകട്ടെ ആര്‍ക്കും പകര്‍ത്താനും പകരംവെക്കാനും കഴിയാത്ത അനശ്വര കഥാപാത്രങ്ങളും.
വെള്ളിത്തിരയുടെ ആര്‍ഭാടവും പകിട്ടും വന്ന് ചേരുന്നതിന് മുമ്പ് ജീവിതം കൊണ്ടാടിയ അരങ്ങിന്റെപിന്‍വിളിയായിരുന്നു എന്നും തിലകന്റെപിന്‍ബലം. അതുകൊണ്ട് തന്നെയാണ് ഏകനായ നായകനെ നേരിടുന്ന വെള്ളിത്തിരയിലെ വില്ലന്‍മാരെ പോലെ സിനിമാ ലോകം ഒന്നടങ്കം ബഹിഷ്കരണവുമായി രംഗത്ത് വന്നപ്പോഴും വാര്‍ധക്യത്തിന്റെഅസ്കിതകളൊന്നുമില്ലാതെ ‘അക്ഷരജ്വാല നാടക കളരി’ സ്ഥാപിച്ച് ‘ദൈവത്തിന്റെസ്വന്തം നാട്’ എന്ന നാടകം അരങ്ങത്തെത്തിച്ച് അജയ്യനാകാന്‍ തിലകന് കഴിഞ്ഞത്. നാടകത്തില്‍ തനിക്ക് നഷ്ടമായെങ്കിലും പിന്നീട് സിനിമയിലൂടെ കൈവന്ന ‘കാട്ടുകുതിര’യിലെ കൊച്ചുവാവയുടെ ‘ഉവ്വ...ഉവ്വ...’ എന്ന മറുപടി പോലെ സുരേന്ദ്രനാഥ തിലകനെന്ന തിലകന്റെഇത്തരം പ്രതികരണങ്ങള്‍ പലരെയും ചൊടിപ്പിച്ചതില്‍ ഒരത്ഭുതവുമുണ്ടായിരുന്നില്ല.
എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് മറിയക്കുട്ടി ടീച്ചര്‍ കണ്ടെത്തിയ നടനാണ്. കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളില്‍ സഹപാഠിയായിരുന്ന ജോണ്‍ എബ്രഹാമുമായി ചേര്‍ന്ന് തുടങ്ങിയതാണ് ആ ‘വേഷം കെട്ടലുകള്‍’. ജോണ്‍ എബ്രഹാമിനോടൊപ്പം ചേര്‍ന്ന് പത്താം ക്ളാസില്‍ അവതരിപ്പിച്ച ‘അളിയന്‍ വന്നത് നന്നായി’ എന്ന ലഘുനാടകത്തിലെ വേഷം പില്‍ക്കാലത്ത് പ്രൊഫഷനല്‍ നാടകത്തട്ടിലും വെള്ളിത്തിരയിലും തിലകനില്‍ കണ്ട ക്രൗര്യ മുഖത്തോട് കൂടിയതായിരുന്നില്ല്ള. നര്‍മവും സാമൂഹ്യ വിമര്‍ശവും സമം ചേര്‍ന്ന ഹാസ്യ രസപ്രധാനമായിരുന്നു ആ നാടകം. കൊല്ലം എസ്.എന്‍ കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ 1955 ല്‍ ദല്‍ഹിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല യുവജനോല്‍സവത്തിലാണ് ആദ്യ അംഗീകാരം. അഖിലേന്ത്യാ തലത്തില്‍ മൂന്നാം സ്ഥാനം നേടിയ ആ നാടകത്തിലെ അഭിനയത്തിന്് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു നല്‍കിയ ഹസ്തദാനമായിരുന്നു ആ 20 കാരന് ജീവിതത്തില്‍ മറക്കാനാവാത്ത പുരസ്കാരം.
അരങ്ങിലെ ഇരുളും വെളിച്ചവുമായി പ്രണയത്തിലാവുകയും ജീവിത‘നാടക’ത്തിന്റെപിന്നരങ്ങില്‍ വരാനിരുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളെ നേരിടുകയും അനുഭവങ്ങളുടെ ഉള്‍ക്കരുത്ത് തന്‍െറ കഥാപാത്രങ്ങളിലേക്ക് പകരുകയും ചെയ്യുന്ന വലിയ യാത്രയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു. വീട് വിട്ടിറങ്ങിയ ആ ബാലന്‍ ചെന്ന് കയറിയത് മലയാള നാടകവേദിയുടെ ഉച്ചവെയിലിലേക്കായിരുന്നു.അസാധാരണ സര്‍ഗ ശേഷിയുള്ള ജോണ്‍ എബ്രഹാമുമായുള്ള സഹവാസം ജീവിതത്തെ ആദ്യാവസാനം നാടകശാലയാക്കി മാറ്റി. ഒ.എന്‍.വി കുറുപ്പും ഒ. മാധവനും വി. സാംബശിവനും സഹപാഠികളായുണ്ടായിരുന്നു കലാലയ ജീവിതത്തിന്‍െറ അരങ്ങിലും അണിയറയിലും. ഷേക്സ്പിയറുടെ ജൂലിയസ് സീസര്‍ അരങ്ങത്ത് അവതരിപ്പിച്ചപ്പോള്‍ അധ്യാപകനായ പ്രഫ. ശിവപ്രസാദ് അഭിനയത്തിലെ പിഴവുകള്‍ ചൂണ്ടികാട്ടി നല്‍കിയ ‘നിന്റെുള്ളിലെ മാര്‍ക്ക് ആന്‍്റണിയെ എടുക്കണമെന്ന’ ഉപദേശം തിലകനെന്ന നടന് അഭിനയത്തിന്‍െറ മാനിഫെസ്റ്റോ ആയി മാറുകയായിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക പ്രധാന നാടകസമിതികളുമായി ബന്ധപ്പെട്ടായിരുന്നു തിലകന്‍െറ അഭിനയവളര്‍ച്ച. 1956ല്‍ ‘പ്രിയപുത്രന്‍’ നാടകത്തില്‍ തന്നേക്കാള്‍ 12 വയസ് മൂപ്പുള്ള ജോസ്പ്രകാശിന്‍െറ അചഛനായി വേഷമിട്ട് തുടങ്ങിയതാണിത്. രണ്ട് വര്‍ഷം പട്ടാളത്തില്‍ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ആയതൊഴിച്ചാല്‍ സ്വന്തം നേതൃത്വത്തില്‍ ആരംഭിച്ച മുണ്ടക്കയം നാടകസമിതിയിലൂടെ 1984 വരെ തുടര്‍ന്നു ഈ ഉപാസന. ഇക്കാലയളവില്‍ 18 നാടക കമ്പനികളുമായി ചേര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളിലായി 58 നാടകങ്ങളില്‍ അഭിനയിക്കുകയും 43 നാടകങ്ങള്‍ക്ക് സംവിധായകനാവുകയും ചെയ്തു. കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, പി.ജെ ആന്‍റണിയുടെ പി.ജെ തിയറ്റേഴ്സ്.... ഇതാകട്ടെ അശ്വമേധം, ശരശയ്യ, തുലാഭാരം, വേഴാമ്പല്‍, താളവട്ടം, ഇന്‍ക്വിലാബിന്‍െറ മക്കള്‍, ഇത് പൊളിറ്റിക്സാണ്, ജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്ക്, വെളിച്ചം വിളക്ക് അന്വേഷിക്കുന്നു തുടങ്ങി മലയാള നാടക വേദിയിലെ എക്കാലത്തെയും മികച്ച നാടകങ്ങളെയും മികച്ച നടനെയുമാണ് സമ്മാനിച്ചത്. അരങ്ങിന്റെ കുലപതികളായിരുന്ന പി.ജെ ആന്‍റണി, കെ.ടി മുഹമ്മദ്, തോപ്പില്‍ ഭാസി, എസ്.എല്‍ പുരം, തിക്കോടിയന്‍, സുരാസു തുടങ്ങി മഹാരഥന്‍മാര്‍ക്കൊപ്പമായിരുന്നു നാടക പ്രവര്‍ത്തനം. ആ ശബ്ദ പ്രപഞ്ചത്തിന്‍െറ ഭാവതലങ്ങള്‍ നിരവധി റേഡിയോ നാടകങ്ങളിലും നവരസങ്ങള്‍ പൊഴിച്ചു. വെള്ളിത്തിരയുടെ പടയോട്ട കാലത്തും തിലകന്‍െറയുള്ളില്‍ ‘യവനിക’യിലെ നാടക കമ്പനിയുടമയായ അവറാച്ചന്‍ എന്നുമുണ്ടായിരുന്നതും അതിനാലാണ്.
വി. സുധീര്‍

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം