കാളനാവാമെങ്കില്‍ കാളയുമാവാം



അര നൂറ്റാണ്ട് പിന്നിട്ട സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് കൊടിയിറങ്ങുമ്പോള്‍ പ്രധാനമായും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്. മറ്റൊന്നുമല്ല, മാധ്യമങ്ങള്‍ പറയുമ്പോലെ ശരിക്കും മലപ്പുറം ഇന്നലെയങ്ങ് മാറിയതാണോ?

 


 മലയാളത്തില്‍ ‘എഴുതാനും പറയാനും’ കഴിയുന്ന ( ഇതൊരു സങ്കല്‍പമാണ്- കഥയില്‍ ചോദ്യമില്ല) ആസ്ഥാന പത്ര, ചാനല്‍ ലേഖകരെല്ലാം ഒരാഴ്ചക്കാലം മലപ്പുറത്ത് ടെന്‍ഡ് കെട്ടി നാടോടി കാര്‍ണിവല്‍ കാണിക്കുകയായിരുന്നല്ളോ. ചെന്നവരില്‍ പലരും തിരുവനന്തപുരം അടക്കമുള്ള തെക്കല്‍ ജില്ലകളില്‍ നിന്നുള്ള ‘സംസ്കൃത’ ചിത്തരായിരുന്നുതാനും. വളച്ചുകെട്ടി കാര്യം പറയാമെന്ന് കരുതിയൊന്നുമല്ല ഈ നീട്ടി പറച്ചില്‍. ചുമ്മാ ഒരു തിരുവിതാംകൂര്‍ ശൈലി ഇരിക്കട്ടെ എന്നായിരിക്കും ഈ ശൈലിയെ കുറിച്ച് മലപ്പുറം കലോല്‍സവ വേദിയില്‍ നിന്നുള്ള ലേഖകന്‍ എഴുതുക / പറയുക. മേലില്‍ എഴുതുക എന്ന് വായിക്കുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും പറയുക എന്നുകൂടി വായിക്കണം. കാരണം ചാനല്‍ പുലികള്‍ക്ക് അര്‍ഹമായ പ്രാധിനിധ്യം കൊടുക്കുന്നതിന്‍െറ ഭാഗമായാണല്ളോ കോണ്‍ഗ്രസ് ജയ്പൂര്‍ ചിന്തന്‍ ശിബിരില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്. 

കാര്യം ഇതാണ്, കലോല്‍സവ വാര്‍ത്തകളില്‍ രണ്ട് ദിവസം ഒന്നാം പേജില്‍ വന്ന വാര്‍ത്തകളാണ് ഉദാഹരണം. വേറെയും ഉണ്ട് പറയാന്‍ തല്‍കാലം ഇതുമതി ബാക്കി നിങ്ങള്‍ കണ്ടത്തെി പൂരിപ്പിക്കണം. ഒന്ന് കേരള കൗമുദിയില്‍ വന്ന കഥയാണ്. ഷഹനാസ് എന്ന മുസ്ലീം പെണ്‍കുട്ടിക്ക് നാഗസ്വരത്തില്‍ സമ്മാനം ലഭിച്ച കഥ. ഇതു തുടങ്ങുന്നത് മലപ്പുറത്തുകാര്‍ മാറി എന്ന് പറഞ്ഞാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ കലയെ സ്നേഹിക്കുന്നതിലും പഠിക്കുന്നതിലും. മലപ്പുറത്തുകാര്‍ പണ്ട് മറ്റേതോ ഗ്രഹത്തിലായിരുന്നെന്നും അടുത്തകാലത്തായി (എന്‍.എസ്.എസ് പോലും ഭയക്കുന്ന വിധം യു.ഡി.എഫില്‍ മുസ്ലീം ലീഗ് എം.എല്‍.എമാര്‍ ഉണ്ടായത് മുതല്‍) അവരാകെ മാറിയിട്ടുണ്ടെന്നും തുടങ്ങി കഥയങ്ങനെ നീളുന്നു. 

ഇത് വായിക്കുന്ന വായനക്കാര്‍ വാര്‍ത്തയുടെ എല്ലാ സൗന്ദര്യത്തേക്കാളും ചിന്തിക്കുക മലപ്പുറത്തിന്‍െറ സാംസ്കാരിക വശങ്ങളെ കുറിച്ചായിരിക്കും. മലപ്പുറത്തിന്‍െറ മികവ് എന്ന പേരില്‍ തന്ത്രപൂര്‍വം ഒരുപറ്റം ‘സ’വര്‍ണ മാധ്യമങ്ങള്‍ അല്ളെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്ന വരേണ്യര്‍ എന്‍.എസ്.എസ് പോലുള്ള ‘സ’ സംഘടനകളുടെ കുഴലൂത്തുകാരാവുന്ന ഒരു ഏറനാടന്‍ കളരിമുറ നടപ്പാക്കുന്നതില്‍ അവര്‍ക്ക് പരാജയമൊന്നും പറ്റിയിട്ടില്ല. മുമ്പ് ഒരിക്കല്‍ പോലും മലപ്പുറം കാണാത്തവര്‍ അടങ്ങുന്ന സംഘമാണ് ആ നാടിന്‍െറ സംസ്കാരം കേട്ടെഴുതിയത് എന്നതാണ് വലിയ തമാശ. പുതിയ തലമുറയിലെ ആയിരകണക്കിന് കുട്ടികള്‍ ചരിത്രത്തിന്‍െറ ഇത്തരത്തിലുള്ള അപനിര്‍മിതി വായിച്ച് അല്‍ഭുതം കൂറുന്നുണ്ടാവും, തങ്ങള്‍ അനുഭവിച്ച മലപ്പുറത്തെ കുറിച്ചാണോ ഇവരീ എഴുത്ത് കുത്തുകള്‍ നടത്തുന്നതെന്ന്. 

എങ്ങിനെയാണ് എന്നല്ളേ, അതു പറയുന്നതിന് മുമ്പ് മറ്റൊരു വാര്‍ത്ത എടുക്കാം. അതേ ദിവസം അഥവാ മുകളില്‍ സൂചിപ്പിച്ച വാര്‍ത്ത വന്ന അതേ ദിവസം എന്ന് തിരുത്തിയും വായിക്കാം. മറ്റൊരു ‘സ’ പത്രമായ മാതൃഭൂമിയിലാണ്, ഒന്നാം പേജില്‍. ഈ കഥയില്‍ ഭാഗ്യത്തിന് സ്വന്തം സംസ്കാരത്തിന്‍െറ ശവക്കുഴി തോണ്ടുന്ന കഥാപത്രമാകാന്‍ ഒരു മലപ്പുറത്തുകാരിക്കും ‘ഭാഗ്യ’മുണ്ടായില്ല. പകരം, പുലര്‍ച്ചെ തട്ടുകടയില്‍ നിന്ന് കോഴിയിറച്ചിയും പത്തിരിയും തിന്നുന്ന- ഞങ്ങളൊക്കെ ഭക്ഷണം ‘കഴിക്ക’ാറാണ് പതിവ്, പക്ഷെ, മലപ്പുറത്തത്തെുമ്പോള്‍ തിന്നാനൊരു വല്ലാത്ത പൂതിയാണ്- ഒരു സാങ്കല്‍പിക ഇക്കാക്കയാണ് താരം. മലപ്പുറം സ്ളാങ് എന്ന് ആരൊക്കെയോ കരുതിയിരിക്കുന്ന അല്ളെങ്കില്‍ മുകളില്‍ പറഞ്ഞ പോലുള്ള അനുഭവക്കുറവിന്‍െറ വലിയ ഡിഗ്രിയുള്ള ഏതോ തിരക്കഥാകൃത്തിന്‍െറ സിനിമയിലെ സംഭാഷണം അനുകരിച്ച് എന്തോ ഒരു ശൈലിയില്‍ എന്തല്ലാമോ എഴുതി പിടിപ്പിച്ചിരിക്കുന്നു. കലാമേളയും ഭക്ഷണവും തമ്മില്‍ ബന്ധമില്ളെന്ന് പറഞ്ഞ് ആളാവാനൊന്നും ആരും ആളായിരിക്കില്ല. പണ്ട് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞ പോലെ ‘കാളനാവാമെങ്കില്‍ കാളയുമാവാം’ എന്നല്ലാതെ മറ്റ് പ്രതികരണത്തിന് വലിയ ചാനല്‍ റേറ്റിങ് കിട്ടില്ല. 

ഇനി കാര്യത്തിലേക്ക് കടക്കുമ്പോള്‍ ഈ ആസ്ഥാന എഴുത്തുകാര്‍ (നേരത്തേ സൂചിപ്പിച്ച പോലെ പറച്ചിലുകാര്‍ എന്ന് ചേര്‍ത്ത് വായിക്കുക) നടപ്പാക്കുന്ന അജണ്ടയാണല്ളോ നമ്മള്‍ കോഴി ബിരിയാണി തിന്ന് ചര്‍ച്ച ചെയ്യുന്നത്. മലപ്പുറം അങ്ങിനെയായി ഇങ്ങിനെയായി എന്നിങ്ങനെ കൊട്ടി ഘോഷിക്കുമ്പോള്‍ മേല്‍ സുചിപ്പിച്ച പോലെ ഈ കുതിരകളും ( ദയവ് ചെയ്ത് ഇവിടെ ആണ്‍/പെണ്‍ കുതിരകള്‍ എന്ന് ചേര്‍ത്തും വായിക്കണം.) മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തചഛന്‍ ആണ് എന്ന് സ്കൂളില്‍ പഠിച്ചത് മറക്കുകയാണ്. മാപ്പിളപ്പാട്ടിന്‍െറ ‘ആരോ ഒന്ന്’ എന്ന് അവര്‍ പറയുന്ന മോയിന്‍കുട്ടി വൈദ്യരുടെ കാര്യം പോട്ടെ, വി.സി ബാലകൃഷ്ണ പണിക്കര്‍, മേല്‍പത്തൂര്‍ ഭട്ടത്തിരി, പൂന്താനം, അക്കിത്തം, സി. രാധാകൃഷ്ണന്‍... ഉലക്ക... ഇതു തീരുന്നുമില്ല. എന്തായാലും ബാക്കി ഗൂഗിളില്‍ സര്‍ച്ചിയാല്‍ കിട്ടും. ഇവരൊക്കെ ഈ പറഞ്ഞ മലപ്പുറത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജനിച്ചപ്പോഴുന്നും ഇല്ലാത്ത ഒരു ‘ഇത്’ അടുത്തിടെയായി ഉണ്ടായതാണല്ളോ. അതിപ്പോ കലയുടെ ഇടയിലും ഒരു ‘കൊ’ല- മലപ്പുറത്തുകാര്‍ പറയുമെന്ന് നമ്മുടെ ലേഖകന്‍മാര്‍ പറയുന്ന വാഴക്കുലയുടെ ‘കൊല’യല്ല ഇത്. ‘കൊല’പാതകത്തിലെ ‘കൊല’ തന്നെയാണ്-  തിരുകി കയറ്റി സായൂജ്യമടയുന്നവര്‍ക്ക് ലഭിക്കുന്ന ചിലത്. 

മുകളില്‍ പറഞ്ഞവരില്‍ പേരില്‍ സാഹിത്യമാണെങ്കില്‍ പൊതുവെ പലര്‍ക്കും അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കാര്യമുണ്ട്. മാപ്പിള ലഹള എന്നൊരു സംഭവം പണ്ട് നടന്നിരുന്നു എന്നും അത് ഏതാനും മാപ്പിളമാര്‍ പോത്തിറച്ചി തിന്നാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയതാണ് എന്നുമാണ് ആ വിചാരം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് അരയില്‍ പച്ചബെല്‍റ്റും തലയില്‍ കെട്ടും മലപ്പുറം കത്തിയുമായി നടക്കുന്ന ചില മലപ്പുറം കാക്കാമാരുണ്ടായാല്‍ എങ്ങിനെ ശരിയാവും. ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യ സമരം എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ അക്ഷരാഭ്യാസം നേടിയവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ളേ. അത് ഞങ്ങള്‍ ചെയ്യും. എന്നിട്ട് ജീവന്‍ പണയം വെച്ച് ധീരരക്തസാക്ഷികളായ ഞങ്ങള്‍ വാങ്ങി തന്ന നക്കാപിച്ചയാണ് നിങ്ങളൊക്കെ അനുഭവിക്കുന്ന സ്വാതന്ത്ര്യം. കഴിഞ്ഞില്ല, പിന്നെ മലപ്പുറത്തുകാര്‍ പണ്ടേ തീവ്രവാദികളായി പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റും പെട്ടിയും തയ്യാറായി നില്‍ക്കുന്നവരുമാണ്. പിന്നെങ്ങിനെ രാജ്യത്തിന് വേണ്ടി ചോര ചിന്തും. 

അങ്ങിനെ കാലങ്ങളായി ഒരിക്കലെങ്കിലും മലപ്പുറത്തോ പരിസരത്തോ വന്ന് പോകുകയോ ഒരു ദിവസം ജീവിക്കുകയോ ചെയ്യാത്ത മഹാന്‍മാരായ ആസ്ഥാന സാംസ്കാരിക ലേഖകന്‍മാരാണ് ഇങ്ങിനെ ഒളിയജണ്ടകള്‍ പാകം ചെയ്ത് വിളമ്പിയത്. ഇതു കണ്ട് അന്തമില്ലാതെ സ്നേഹിച്ചും സന്തോഷിച്ചും അവര്‍ മലപ്പുറത്തുകാര്‍ അതെല്ലാം ഞങ്ങടെ പോരിശയാണെന്ന് കിനാവ് കണ്ട് കഴിഞ്ഞ് കൂടുന്നു. തെക്ക് നിന്ന് എവിടുന്നോ വന്ന ഒരാള്‍ക്ക് കിടക്കാന്‍ സൗകര്യം കിട്ടാതെ എന്‍െറ കൈയ്യില്‍ വന്ന് പെടണേ എന്നായിരുന്നു ആ ഏഴ് ദിവസവും അല്‍പം കഴിഞ്ഞ് കൂടാന്‍ വകയുള്ള മലപ്പുറംകാരക്കൊ കണ്ട സ്വപ്നം. അവര്‍ക്കൊരു ദിവസമെങ്കിലും ഉണ്ണാനും ഉറങ്ങാനുമുള്ള സൗകര്യം നല്‍കിയാലെങ്കിലും ഞങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറുമല്ളോ എന്നവര്‍ ചിന്തിച്ച് കാണും. അതെല്ലാം നമ്മുടെ കുഴലൂത്തുകാര്‍ വ്യാഖ്യാനിച്ച് ഈ പരുവത്തിലാക്കി. സഹിഷ്ണുതയും സ്നേഹവും കലാബോധവും ഒന്നും ഇത്രയും കാലം മലപ്പുറത്ത് ഉണ്ടായിരുന്നില്ല. ഈ കലോല്‍സവം വന്നില്ലായിരുന്നെങ്കില്‍ മലപ്പുറം ഇന്നും വെറും കുന്നിന്‍പുറം തന്നെ ആയി വരണ്ട് ഉണങ്ങി കിടക്കുമായിരുന്നു. എന്ത് നല്ല ഗീബല്‍സിയന്‍ ആശയം അല്ളേ. പണ്ട് ചരിത്ര ‘നിര്‍മാതാക്കള്‍’ പഠിപ്പിച്ചെടുത്ത എല്ലാ ‘സ’വര്‍ണതയും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചും മനസില്‍ ഊട്ടി ഉറപ്പിക്കാനും വീണ്ടും അവര്‍ക്കായി. അതില്‍ ഇത്തവണയും കിരീടം അവര്‍ക്ക് തന്നെ .

അങ്ങിനെ ഏഴ് ദിവസത്തെ കലാമാമാങ്കത്തിന് കൊടിയിറങ്ങി എല്ലാവരും വീടുകളിലേക്ക് വണ്ടി കയറിയപ്പോള്‍ ഓര്‍ക്കുകയായിരുന്നു. നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഈ കലോല്‍സവം സ്വന്തം ജില്ലയില്‍ ഒന്ന് നടന്ന് കാണാന്‍ എന്തെല്ലാം കേള്‍ക്കേണ്ടി വന്നു. അന്നൊക്കെ ഇതേ കുഴലൂത്തുകാര്‍ പറഞ്ഞ ന്യായങ്ങള്‍ എന്തെല്ലാമായിരുന്നു. ഒന്നും മറക്കാന്‍ കഴിയുന്നില്ല. അവിടെ എങ്ങിനെ ഒരു മേളനടത്തും. ഏഷ്യയിലെ വലിയ മേള, അതിനെ ഉള്‍ക്കൊള്ളാന്‍ അവര്‍ വളര്‍ന്നിട്ടുണ്ടോ. ഒപ്പനയും മാപ്പിളപ്പാട്ടും മാത്രം അറിയുന്നവര്‍ക്കെങ്ങിനെ മോഹിനിയാട്ടവും മറ്റ് ‘സ’കലകളും മനസിലാകും. എന്തെല്ലാം സംശയങ്ങള്‍. പിന്നെ സൗകര്യ കുറവിന്‍െറ പറുദീസയാണെന്നും. സ്വന്തം മക്കളെ വിദേശത്ത് പറഞ്ഞയച്ച് എല്ല് മുറിയെ പണിയെടുത്ത് മാത്രം സമ്പാദിച്ച പണം കൊണ്ട് ഉണ്ടാക്കിയെടുത്ത വല്ലതും കൊണ്ട് കഴിയുന്നവരോടാണ് സൗകര്യത്തെ കുറിച്ച് പറയുന്നത്. സര്‍ക്കാര്‍ ഒരു ബസ് ഇറക്കിയിട്ടുണ്ടെങ്കില്‍ അത് മലപ്പുറത്ത് എത്തണമെങ്കില്‍ 50 വര്‍ഷം കാത്തിരിക്കേണ്ടി വരുമ്പോഴാണ് സൗകര്യ കുറവിനെ കുറിച്ച് വലിയവായിലുള്ള വീരവാദങ്ങള്‍. എന്നിട്ടും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്ന് അംഗീകരിക്കുന്നതിന് പകരം പണ്ടിവര്‍ ഇങ്ങിനെയൊന്നും ആയിരുന്നില്ല. ഞങ്ങളൊക്കെ വന്ന് പലതും പഠിപ്പിച്ചതിന്‍െറ ഗുണമാണിത് എന്നൊക്കെ പറഞ്ഞ് ഞെളിയുന്ന്. 

പണ്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള പോരാളികള്‍ ചൂണ്ടികാണിച്ച പോരാട്ട വീര്യത്തിന്‍െറ തിളക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ എല്ലാവരും തലകുനിച്ചാലും ഉറപ്പാണ് അവര്‍ക്ക് - മലപ്പുറം എന്ന ‘പാക്കിസ്ഥാനെ’ ഭയക്കുന്നവര്‍ക്ക്- ഒരു മാറ്റവും ഉണ്ടാവില്ല. സംശയമുണ്ടെങ്കില്‍ നമുക്ക് കാണാം മലപ്പുറത്തേക്കാള്‍ എത്ര ഉള്‍പ്രദേശമാണ് പാലക്കാട്. അസൗകര്യങ്ങളുടെയും ജലക്ഷാമത്തിന്‍െറയും ചൂടിന്‍െറയും എല്ലാം സാമ്രാജ്യം. അടുത്ത വര്‍ഷം അവിടെ കലാമേള നടക്കുമ്പോള്‍ ആദ്യാവസാനം ഓശാന പാടാന്‍ ഇതേ പൈഡ് പൈപ്പര്‍മാര്‍ പെരുമ്പറയുമായി രംഗത്തുണ്ടാവും. കാരണം അതു ‘പാക്കിസ്ഥാന്‍’ അല്ലല്ളോ, അഗ്രഹാരവും ആത്തോലന്‍മാരും ദാസ്യന്‍മാരും അടങ്ങുന്ന ഭൂവ്യവസ്ഥയാണല്ളോ. കാണാം. വിജയന്‍െറ കരിമ്പനക്കാട്ടില്‍ ചിലങ്കയുടെയും മാപിള ഇശലുകളുടെയും കാറ്റ് പിടിക്കുന്നതും കാത്തിരിക്കാം. 


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം