ബനിയന്റെ കഥ: ബനിയകളുടെയും

ബനിയന്റെ കഥ: ബനിയകളുടെയും

അഡ്വ. ടി.ബി. സെലുരാജ്‌


നാം ധരിക്കാറുള്ള ബനിയനും ആല്‍മരവും തമ്മില്‍ ബന്ധമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും നിങ്ങളുടെ മറുപടി. പ്രത്യക്ഷത്തില്‍ വലിയ ബന്ധമൊന്നും ഇല്ല എന്നത് ശരിതന്നെ. എന്നാല്‍ ബനിയന്‍ എന്ന പദവും ആല്‍മരത്തിന്റെ ഇംഗ്ലീഷ് നാമമായ ബനിയന്‍ ട്രീ എന്ന പദവും തമ്മില്‍ ഏറെ ബന്ധമുണ്ടെന്നതാണ് വാസ്തവം. രണ്ടിന്റെയും ഉറവിടം ഒന്നുതന്നെ. ബനിയന്‍ മലബാറുകാരന്‍ മാത്രമല്ല, ഇന്ത്യയിലെ ഒട്ടുമിക്കവാറും പുരുഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രമാണ്. ഇംഗ്ലീഷ് സിനിമയിലെ സില്‍വസ്റ്റര്‍ സ്റ്റാലന്റെയും ആര്‍നോള്‍ഡ് ഷ്വാസ്‌നെഗറുടെയും ശരീരവടിവൊന്നും സാധാരണ ഇന്ത്യന്‍ പൗരന് അവകാശപ്പെടാന്‍ ഇല്ലല്ലോ. അതുകൊണ്ടുതന്നെ, അവന്‍ ശരീരം പ്രദര്‍ശിപ്പിക്കുവാന്‍ ഒരുമ്പെടാറില്ല. ഏറ്റവും കുറഞ്ഞപക്ഷം ഒരു ബനിയനെങ്കിലും അവന്‍ ഇട്ടിരിക്കും. ബനിയനില്‍ത്തന്നെ വകഭേദങ്ങളുണ്ട്. കഴുത്തുള്ളത്, കൈയുള്ളത് എന്നിങ്ങനെ തുടങ്ങി അംഗവൈകല്യം സംഭവിച്ചവര്‍ (കൈയില്ലാത്തത്, കഴുത്തില്ലാത്തത്) വരെ ഇക്കൂട്ടത്തിലുണ്ട്. ആല്‍മരവും മലബാറുകാരന് സുപരിചിതമാണ്. ബനിയ എന്ന പദവും ബനിയന്‍ ട്രീ എന്ന പദവും ഉദ്ഭവിച്ചത് ഉത്തരേന്ത്യന്‍ കച്ചവടസമുദായമായ 'ബനിയ'കളില്‍നിന്നാണ്. നമ്മുടെ കോഴിക്കോട്ടും ഈ ബനിയസമുദായം ഉണ്ടായിരുന്നു; അവര്‍ക്കൊരു ശ്മശാനവും. ഇവിടെ അന്വേഷിക്കുന്നത് ബനിയനും ബനിയന്‍ ട്രീയും സംഭാവന ചെയ്ത ബനിയകളെക്കുറിച്ചാണ്, അവരുടെ കോഴിക്കോട്ട് ഉണ്ടായിരുന്ന ശ്മശാനത്തെക്കുറിച്ചാണ്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ ആദ്യമായി എത്തിച്ചേര്‍ന്നത് സൂറത്തിലായിരുന്നു. സൂറത്തില്‍ ഇംഗ്ലീഷുകാരെ ആകര്‍ഷിച്ചത് ബനിയകള്‍ എന്നറിയപ്പെട്ടിരുന്ന ഒരു കച്ചവടസമൂഹമാണ്. കച്ചവടത്തില്‍ ജൂതന്മാരെയും കടത്തിവെട്ടുന്ന സാമര്‍ഥ്യമായിരുന്നു ഇക്കൂട്ടര്‍ പ്രകടിപ്പിച്ചിരുന്നത്. ' മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും' ഇല്ലാതിരുന്ന അക്കാലത്ത് പടര്‍ന്നുപന്തലിച്ച ആല്‍മരങ്ങളുടെ ചുവട്ടില്‍ ഇരുന്നാണ് ബനിയകള്‍ കച്ചവടം ചെയ്തിരുന്നത്. എവിടെ ആല്‍മരമുണ്ടോ അവിടെ ബനിയകള്‍ തങ്ങളുടെ വില്പനച്ചരക്കുകളുമായി കുത്തിയിരിപ്പുണ്ടാവും. ബനിയകള്‍ മേല്‍വസ്ത്രമായി ധരിച്ചിരുന്നത്, കഴുത്തില്ലാത്ത കൈ നീളം കുറവായിരുന്ന ഒരു മേല്‍വസ്ത്രമായിരുന്നു. ആല്‍മരവും മേല്‍വസ്ത്രവും ഒരുപോലെ ഇംഗ്ലീഷുകാരനെ ആകര്‍ഷിച്ചു. വസ്ത്രത്തിനു ബനിയനെന്നും ആല്‍മരത്തിനു ബനിയന്‍ ട്രീ എന്നും ഇംഗ്ലീഷുകാരന്‍ പേരിട്ടു. എന്നാല്‍ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ കയറിപ്പറ്റാനുള്ള ഭാഗ്യം ബനിയന്‍ ട്രീക്കാണ് ലഭിച്ചത്. ബനിയന് ആ ഭാഗ്യം ലഭിച്ചതായി കാണുന്നില്ല. ബനിയകള്‍തന്നെയാണ് കോഴിക്കോട്ടും ഈ വസ്ത്രം പ്രചരിപ്പിച്ചത്.

കോഴിക്കോട്ടും ഈ കച്ചവടസമൂഹം ഉണ്ടായിരുന്നുവെന്ന് രേഖകളില്‍നിന്നു മനസ്സിലാക്കാം. കോഴിക്കോട്ടെ ബനിയസമുദായം തങ്ങള്‍ക്ക് ഒരു ശ്മശാനം വേണമെന്ന് 1907 -ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍പാകെ ഒരു നിവേദനം കൊടുത്തിരുന്നു. ഞ. 52 ജ. 7, റമലേറ 17. 7. 07 എന്ന നമ്പറായി ഈ നിവേദനം രജിസ്റ്റര്‍ ചെയ്തിരുന്നതായും രേഖകളില്‍ കാണുന്നു. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ ശ്മശാനം അനുവദിക്കാന്‍ കഴിയില്ലെന്നും ബനിയകള്‍ക്കു സ്വന്തം ചെലവില്‍ സ്ഥലം വാങ്ങിക്കാമെന്നും ഛ. ചീ. 1599 റമലേറ 2. 8. 1907 ആയി സര്‍ക്കാര്‍ മറുപടി കൊടുക്കുകയാണ് ചെയ്തത്. എന്നാല്‍ ഉത്സാഹികളും അധ്വാനികളുമായ ഇക്കൂട്ടരുണ്ടോ പിന്‍മാറുന്നു. അവര്‍ അക്കാലത്ത് ബനിയസമുദായത്തിലെ പ്രബലനായിരുന്ന രാംദാസ് രമോംദാസ് എന്ന ബനിയ പ്രമാണിയുടെ നേതൃത്വത്തില്‍ വീണ്ടും ഒരു നിവേദനം കൗണ്‍സില്‍ മുന്‍പാകെ സമര്‍പ്പിച്ചു. ഇത്തവണ മുനിസിപ്പല്‍ കൗണ്‍സില്‍ ബനിയകളുടെ ആവശ്യത്തിനു വഴങ്ങി. അവര്‍ ബനിയകള്‍ക്കായി ഒരു ശ്മശാനത്തിനു വേണ്ട സ്ഥലമന്വേഷണം ആരംഭിച്ചു. നഗരം ദേശത്തില്‍ ബീച്ചിലായാണ് 27 സെന്റ്സ്ഥലം കണ്ടെത്തിയത്. ബീച്ചിലുള്ള പുറമ്പോക്കായ ട. ചീ. 293/അ യില്‍ പെട്ടതായിരുന്നു ഈ സ്ഥലം. അക്കാലത്തുണ്ടായിരുന്ന കല്ലായി റോയല്‍ റൈസ് ഫാക്ടറി എന്ന സ്ഥാപനത്തോടു ചേര്‍ന്നിട്ടായിരുന്നു ഈ പുറമ്പോക്ക് സ്ഥലം. ശ്മശാനം വരുന്നെന്നു കേട്ടപ്പോള്‍ കല്ലായി റോയല്‍ റൈസ് ഫാക്ടറി മാനേജര്‍ ഉടക്കിക്കൊണ്ട് രംഗത്തെത്തി. എന്നാല്‍ ഈ ഉടക്കിനെ മുനിസിപ്പല്‍ കൗണ്‍സില്‍ തന്ത്രപരമായിത്തന്നെ നേരിട്ടു. സ്ഥലം കണ്ടെത്തിയിട്ടും പക്ഷേ, സര്‍ക്കാര്‍ കനിഞ്ഞില്ല. സര്‍ക്കാറിനെ കടത്തിവെട്ടാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍തന്നെ ഒരു ലോ പോയിന്റ് കണ്ടെത്തി. അന്നത്തെ നിലവിലുണ്ടായിരുന്ന ചട്ടം ആടഛ 24 പ്രകാരം സ്ഥലവില ഇരുനൂറ്റിയമ്പത് രൂപയില്‍ കുറവാണെങ്കില്‍ കളക്ടര്‍ക്ക് ഭൂമി ദാനം ചെയ്യാമെന്ന് ഒരു വകുപ്പുള്ളതായി മുനിസിപ്പല്‍ കൗണ്‍സില്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. അങ്ങനെ ഒടുവില്‍ കളക്ടര്‍ ഭൂമി ഈ ചട്ടപ്രകാരം ദാനം ചെയ്യുകയാണുണ്ടായത്. കളക്ടര്‍ ആര്‍.ബി. വുഡ് ആയിരുന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ അഗ്രസേനന്‍ കൃഷ്ണന്‍ വക്കീലായിരുന്നു. വെറുതെയല്ലല്ലോ പോയിന്റുകള്‍ രംഗത്തെത്തിയത് എന്നു മനസ്സിലായല്ലോ.

കോഴിക്കോട്ട് അതുവരെ നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും മാപ്പിളമാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേ ശ്മശാനം ഉണ്ടായിരുന്നുള്ളൂ. തിയ്യന്മാരുടെയും ചെട്ടിമാരുടെയും ശ്മശാനകാര്യം പരിഗണനയിലായിരുന്നു. ശ്മശാനം ബീച്ചിലായിരുന്നതിനാല്‍ പോര്‍ട്ട് ഓഫീസറുടെ അനുമതിയായിരുന്നു അടുത്തപ്രശ്‌നം. 'മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് എന്നെങ്കിലും ഭൂമി ആവശ്യമായി വന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാതെതന്നെ ഭൂമി മടക്കിക്കൊടുക്കണമെന്ന വ്യവസ്ഥയോടുകൂടി പോര്‍ട്ട് ഓഫീസര്‍ അനുമതിപത്രം 13.07.1911 ന് കൊടുത്തു. 15.8.1911ന് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പോര്‍ട്ട് ഓഫീസര്‍ക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ കത്തെഴുതിയതായി കാണുന്നു. കോഴിക്കോട്ടെ ബനിയസമുദായത്തിനു സ്വന്തമായി ഒരു ശ്മശാനം അങ്ങനെ ലഭ്യമായി.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം