മാനാഞ്ചിറയുടെ എഴുതാപ്പുറങ്ങള്‍

മാനാഞ്ചിറയുടെ എഴുതാപ്പുറങ്ങള്‍

അഡ്വ. ടി.ബി. സെലുരാജ്‌


കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമാണ് മാനാഞ്ചിറ മൈതാനം. ഇന്നിതു മാനാഞ്ചിറ പാര്‍ക്കായി അറിയപ്പെടുന്നു. ആധുനിക വാസ്തുഭംഗി മുഴുവനായും ആവാഹിച്ചെടുത്ത കവാടവും ചുറ്റുമതിലുകളും. അകത്തുചെന്നാല്‍ നഗരത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഹരിതഭംഗി. നമ്മുടെ കണ്ണിനു കുളിരേകാന്‍ എങ്ങും നനുത്ത പച്ചപ്പ്. പൂത്തുലഞ്ഞ പൂമരങ്ങള്‍. ഞായറാഴ്ചകളില്‍ കുടുംബസമേതം ഇവിടെയെത്തുന്നവര്‍ തികഞ്ഞ സംതൃപ്തിയോടെ മടങ്ങുന്നു. സുന്ദരമായൊരു സായാഹ്നത്തിനു നന്ദിപറഞ്ഞുകൊണ്ട്.

എന്നാല്‍, നാമന്വേഷിക്കുന്നത് ഈ മൈതാനത്തിന്റെ ഇന്നലെകളെയാണ്. മാനാഞ്ചിറ മൈതാനത്തിന്റെ കേള്‍ക്കാക്കഥകളെ, അല്ലെങ്കില്‍ എഴുതാപ്പുറങ്ങളെ. വളരെ വലുതായിരുന്ന മാനാഞ്ചിറ എങ്ങനെ ഇത്ര ചെറുതായി? മുനിസിപ്പല്‍ കൗണ്‍സിലും ഗവണ്മെന്റും തമ്മില്‍ എന്തിനിടഞ്ഞു? ഇവിടെയുണ്ടായിരുന്ന സ്‌പോര്‍ട്‌സിനും സര്‍ക്കസ്സിനും എന്തുപറ്റി? അങ്ങനെ ഒട്ടനവധി കേള്‍ക്കാക്കഥകള്‍. അതിങ്ങനെ:
പണ്ടുപണ്ടു മാനവേദന്‍ സാമൂതിരി രാജാവ് ഒരു കുളം കുഴിപ്പിച്ചു, രാജകുടുംബാംഗങ്ങള്‍ക്കു കുളിക്കാന്‍വേണ്ടി. ആ കുളത്തിനെ നമ്മള്‍ മാനാഞ്ചിറ എന്നു പേര്‍ വിളിച്ചു. കുളത്തിനോടു ചേര്‍ന്നുകിടന്ന ഒഴിഞ്ഞ വിശാലതയെ മാനാഞ്ചിറ മൈതാനമെന്നും. സത്യത്തില്‍ ഇതു വളരെ വലിയ ഒരു മൈതാനമായിരുന്നു. കനോലി എന്ന കളക്ടര്‍ ഈ മൈതാനത്തുനിന്നാണ് തന്റെ മുസ്‌ലിം പട്ടാളക്കാര്‍ക്ക് പള്ളി പണിയാന്‍ സ്ഥലം കൊടുത്തത്. സപ്തംബര്‍ 1871-ല്‍ ബി.ഇ.എം. സ്‌കൂളിനായും 1890 ആഗസ്ത് 5 ന് മുനിസിപ്പല്‍ ഹോസ്പിറ്റലിനു (പഴയ ആര്‍. ഡി. ഒ. ഓഫീസ്) വേണ്ടിയും ഈ മൈതാനത്തുനിന്നുതന്നെ സ്ഥലം കണ്ടെത്തി. അങ്ങനെയങ്ങനെ മാനാഞ്ചിറ മൈതാനം ഇന്നത്തെ രൂപത്തിലായി.

ഈ മൈതാനത്തെ 1845-ല്‍ 'പരേഡ് ഗ്രൗണ്ട്' എന്നാണ് നാട്ടുകാര്‍ വിളിച്ചുവന്നത്. സായിപ്പിന്റെ പട്ടാളക്കാരുടെ കവാത്ത് കണ്ട് കോഴിക്കോട്ടെ നായരും തിയ്യനും മാപ്പിളയും മൂക്കത്തു വിരല്‍വെച്ചങ്ങനെ നില്ക്കുമായിരുന്നത്രേ! അവര്‍ ഇതിനു മുന്‍പ് കവാത്ത് കണ്ടിരുന്നില്ല. സാമൂതിരിയുടെ നായര്‍പ്പടയ്ക്ക് കവാത്ത് പരിചയമില്ലായിരുന്നു.

വിശാലമായി കിടന്ന മാനാഞ്ചിറ മൈതാനത്തെ ആദ്യമായി വേലി കെട്ടി ത്തിരിച്ചത് 1906-ലായിരുന്നു. അന്നത്തെ ധനാഢ്യനും പൗരപ്രമാണിയുമായിരുന്ന രാരിച്ചന്‍ മുതലാളിയാണ് ഈ സാഹസത്തിന് ഒരുമ്പെട്ടത്. ഇതിനിടയാക്കിയത് ബ്രിട്ടീഷ് രാജകുമാരന്റെ കോഴിക്കോട് സന്ദര്‍ശനമാണ്. ഈ രാജകീയസന്ദര്‍ശനം ഒരു 'സംഭവ'മാക്കാന്‍ കോഴിക്കോട്ടെ പൗരാവലി തീരുമാനിച്ചു. ഇന്നത്തെപ്പോലെ അന്നും നഗരത്തില്‍ സ്ഥിരം കമ്മിറ്റിക്കാര്‍ ഉണ്ടായിരുന്നിരിക്കണം. 'റോയല്‍ വിസിറ്റ് കമ്മിറ്റി' എന്നൊരു കമ്മിറ്റി രൂപീകൃതമായി. ഈ കമ്മിറ്റിയാണ് രാരിച്ചന്‍ മുതലാളിയുടെ സഹായം സ്വീകരിച്ചുകൊണ്ട് മാനാഞ്ചിറ മൈതാനത്തിന് വേലി കെട്ടിത്തിരിച്ചത്. തീര്‍ന്നില്ല, 'പ്രിന്‍സ് ഓഫ് വെയില്‍സ്' എന്നൊരു പേരും മൈതാനത്തിനിട്ടു.

ഇനി നമുക്ക് അക്കാലത്തുണ്ടായ രസകരമായ ചില തര്‍ക്കങ്ങളിലേക്ക് കടക്കാം. മാനാഞ്ചിറയിലെ പുല്ലാണ് ആദ്യ പ്രശ്‌നത്തിന് വഴിവെച്ചത്. 'ഫ -പുല്ലേ' എന്ന് സുരേഷ് ഗോപി സ്റ്റൈലില്‍ തീര്‍ക്കാവുന്ന ഒരു പ്രശ്‌നമല്ലേ ഇതെന്ന് നിങ്ങള്‍ ചോദിച്ചേക്കും. പക്ഷേ ഈ 'പുല്ലു' വിഷയം അങ്ങനെ അങ്ങ് അവസാനിച്ചില്ല. മൈതാനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയതിനു ശേഷമേ ഇത് അവസാനിച്ചുള്ളൂ. മാനാഞ്ചിറയില്‍ അക്കാലത്ത് വളരെയധികം പുല്ലു വളരുമായിരുന്നു. അത് മുനിസിപ്പല്‍ കൗണ്‍സില്‍ വില്‍ക്കാറായിരുന്നു പതിവ്. ഇവര്‍ക്കെന്താണ് ഇതിനവകാശമെന്ന് അന്നത്തെ കളക്ടറായിരുന്ന ഫ്രാന്‍സിസ് ഒന്നു ചിന്തിച്ചുപോയി. തങ്ങള്‍ക്കാണ് അധികാരമെന്ന് മുനിസിപ്പല്‍ കൗണ്‍സിലും ചിന്തിച്ചുവശായി. പോരേ പൂരം! ഒട്ടനവധി ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഗവണ്മെന്റ്തങ്ങളുടെ നയം വ്യക്തമാക്കി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു (ജി. ഒ. 567 ആര്‍. ഇ. ബി-25. 02. 1908). മാനാഞ്ചിറ മൈതാനത്തില്‍ യാതൊരു അവകാശവും മുനിസിപ്പല്‍ കൗണ്‍സിലിന് ഉണ്ടായിരിക്കുന്നതല്ല എന്നതായിരുന്നു അത്. തുടര്‍ന്ന് ഗവണ്മെന്റ് ആദ്യമായി ചെയ്തത് മാനാഞ്ചിറ മൈതാനത്തിലെ പുല്ലിന് അവകാശം കോഴിക്കോട്ടെ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ക്കു മാത്രമാണെന്നൊരു കല്പന പുറപ്പെടുവിക്കുകയായിരുന്നു. നല്ല പുല്ല് കിട്ടിയപ്പോള്‍ പശുക്കളും നല്ല പാല്‍കിട്ടിയപ്പോള്‍ പോലീസുകാരും ഒരുപോലെ നന്നായി എന്ന് ചരിത്രസത്യം.

സര്‍ക്കസും മാനാഞ്ചിറയും തമ്മില്‍ എന്ത് ബന്ധമെന്ന് അത്ഭുതപ്പെടേണ്ടതില്ല. അക്കാലത്ത് മാനാഞ്ചിറ മൈതാനത്തായിരുന്നു സര്‍ക്കസുകാര്‍ തമ്പടിച്ചിരുന്നത്. ഇതിലേക്കായി 50 രൂപയാണ് സര്‍ക്കസ് കമ്പനിക്കാര്‍ ഗവണ്മെന്റിലേക്ക് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ പിയേഴ്‌സ് ലെസ്ലി കമ്പനിയിലെ ഉദ്യോഗസ്ഥരായ വോള്‍സും ലാംഗലിയും ഇതിനെതിരേ രംഗത്തു വന്നു. അവര്‍ കളക്ടര്‍ക്ക് ഇങ്ങനെ എഴുതിക്കാണുന്നു. 'സര്‍ക്കസു കാരണം നഗരം ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ടൗണില്‍ വരുന്നു. മാത്രവുമല്ല, വൃത്തികെട്ട സര്‍ക്കസ് മൃഗങ്ങള്‍ മാനാഞ്ചിറ കുളത്തില്‍ ഇറങ്ങുന്നു. ഇതിനു പുറമേ സര്‍ക്കസുകാരുടെ പരസ്യമായ ചെണ്ടയടി മുനിസിപ്പല്‍ കൗണ്‍സില്‍ ഹോസ്പിറ്റലിലെ (പഴയ ആര്‍.ഡി.ഒ. ഓഫീസ്) രോഗികള്‍ക്ക് ഒരു ശല്യമാകുന്നു. പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ മൈതാനത്ത് കടക്കുന്നതും നിരോധിക്കേണ്ടതാണ്.' ഈ പരാതിയെത്തുടര്‍ന്ന് 1910 ജൂണ്‍ 7 ന് കോഴിക്കോട് കളക്ടറായിരുന്ന നാപ് ഒരു നിയമംമൂലം സര്‍ക്കസ് നിരോധിച്ചു. അതുപോലെത്തന്നെ പോലീസുകാരുടെ പശുവിനെ മേയ്ക്കുവാനുള്ള അവകാശവും റദ്ദാക്കി.

സ്‌പോര്‍ട്‌സും മാനാഞ്ചിറ മൈതാനത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.

ഏതൊക്കെ സമയത്ത് ആര്‍ക്കൊക്കെ മാനാഞ്ചിറ മൈതാനം ഉപയോഗിക്കാം എന്നതായിരുന്നു തര്‍ക്കം. അക്കാലത്തെ ക്ലബ്ബുകളും സംഘടനകളുമായിരുന്നു ഇതില്‍പ്പെട്ട പാര്‍ട്ടികള്‍. ഇവിടെയും ഒരു കമ്മിറ്റി രൂപീകൃതമായി. 'മാനാഞ്ചിറ കമ്മിറ്റി' എന്ന പേരില്‍. 1918-ല്‍ കളക്ടറായിരുന്ന ഇവാന്‍സ് കമ്മിറ്റിയെ അംഗീകരിക്കുകയും ചെയ്തു. തര്‍ക്കം തീര്‍ക്കുന്നതിലേക്കായി കമ്മിറ്റി എടുത്ത തീരുമാനം ഇങ്ങനെ: ശനിയാഴ്ച പോലീസിനും ക്രിക്കറ്റിന് വെള്ളിയാഴ്ചയും ഞായറാഴ്ചയും, തിങ്കളാഴ്ച മെഡിക്കല്‍ സ്‌കൂളിനും നാറ്റീവ് സ്‌കൂളിനും, ചൊവ്വാഴ്ചയും വ്യാഴാഴ്ചയും 'ഏര്‍ലി ക്ലോസേഴ്‌സ്' എന്ന ക്ലബ്ബിനും, ബുധനാഴ്ച ഗുരുവായൂരപ്പന്‍ കോളേജിനും മൈതാനം ഉപയോഗിക്കാം. എന്നാല്‍ കളക്ടര്‍ ആവശ്യപ്പെടുന്നപക്ഷം പോലീസിനും മലബാര്‍ റൈഫിള്‍സിനും മൈതാനം എപ്പോഴും ഒഴിഞ്ഞുകൊടുക്കേണ്ടതാണെന്ന നിബന്ധനയും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം