ഫാഷിസം പല വേഷങ്ങളില്‍ വരുന്നു

ഫാഷിസം പല വേഷങ്ങളില്‍ വരുന്നു

അഭിമുഖം.. ടി.ജി. ജേക്കബ് / വി. സുധീര്‍
മുഖ്യധാരാ മാധ്യമങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും അകലംപാലിക്കുന്നത് ഒരു അരാഷ്ട്രീയതയാണെങ്കില്‍ ഞാനതാണ് എന്നുപറയാന്‍ മടിക്കാതെ ഇപ്പോഴും സമൂഹത്തിന്‍െറ അരികുകളിലൂടെ കോര്‍പറേറ്റ് മുതലാളിമാര്‍ പ്രാവര്‍ത്തികമാക്കുന്ന മനുഷ്യാവകാശ വിരുദ്ധമായ ഫാഷിസ്റ്റ് ശംഖൊലികള്‍ക്കെതിരെ ബൗദ്ധികമായ പഠനവും പ്രചാരവും നടത്തുകയാണ് മലയാളികള്‍ക്ക് അത്ര പരിചിതനല്ലാത്ത മലയാളി ടി.ജി. ജേക്കബ്. കേരള സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്താനായി അടിയന്തരാവസ്ഥക്കാലത്ത് ഉത്തരേന്ത്യയിലേക്കുപോയ അദ്ദേഹം കമ്യൂണിസ്റ്റ് ആശയഗതിയുമായി ചേര്‍ന്ന് നടത്തിയ സൈദ്ധാന്തിക ഇടപെടല്‍ പ്രശംസനീയമാണ്. 
സാമ്പത്തികാധിഷ്ഠിതമായ സാമൂഹിക നിരീക്ഷണങ്ങള്‍ നടത്തുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം സൗത്ത് ഏഷ്യന്‍ സ്റ്റഡി സെന്‍ററിന്‍െറ സ്ഥാപകാംഗമാണ്. ഇന്ത്യ: ഡെവലപ്മെന്‍റ് ആന്‍ഡ് ഡിപ്രീവിയേഷന്‍ നിയോ കൊളോണിയല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫ് ദി ഇക്കോണമി ഈസ് എ ഹിസ്റ്റോറിക്കല്‍ പേഴ്സ്പെക്ടിവ്- 1985, ടെയില്‍സ് ഓഫ് ടൂറിസം ഫ്രം കോവളം- 1998, മദ്യകേരളം- 2013, വയനാട്: മിസറി ഇന്‍ എമറാള്‍ഡ് ബൗള്‍, എസ്സെ ഓണ്‍ ദി ഓണ്‍ഗോയിങ് ക്രൈസിസ് ഇന്‍ ദ കാഷ് ക്രോപ് ഇക്കോണമി; കേരള- 2006, കെ. വേണുവുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത നാഷനല്‍ ക്വസ്റ്റ്യന്‍ ഓഫ് ഇന്ത്യ: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) ഡോക്യുമെന്‍റ്സ് 1942- 47, പി. ബന്ധുവുമായി ചേര്‍ന്ന് എഡിറ്റ് ചെയ്ത വാര്‍ ആന്‍ഡ് നാഷനല്‍ ലിബറേഷന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) ഡോക്യുമെന്‍റ്സ് 1939- 45, റിഫ്ളക്ഷന്‍ ഓഫ് ദ കാസ്റ്റ് ക്വസ്റ്റ്യന്‍, കയോസ് ഇന്‍ നാഷനല്‍ ഫോര്‍മേഷന്‍, കേസ് ഓഫ് പഞ്ചാബ്- 1990, ലെഫ്റ്റ് റു റൈറ്റ്, ഡികൈ്ളന്‍ ഓഫ് കമ്യൂണിസം ഇന്‍ ഇന്ത്യ  തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
മാധ്യമത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന ജി. രാജേഷ്കുമാറിന്‍െറ ആറാം അനുസ്മരണ പ്രഭാഷണത്തിനായി തിരുവനന്തപുരത്തത്തെിയ അദ്ദേഹം സമകാലിക ഇന്ത്യയിലെ ഫാഷിസത്തെക്കുറിച്ചും അടിയന്തരാവസ്ഥക്കാ ലത്തെ ദാരുണമായ കൂട്ടക്കൊലയെക്കുറിച്ചും സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദല്‍ഹി ജെ.എന്‍.യുവില്‍ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം സെന്‍ട്രല്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി സി.പി.ഐ (എം.എല്‍)ന്‍െറ കേന്ദ്രകമ്മിറ്റി അംഗവും മാസ്ലൈന്‍ പ്രസിദ്ധീകരണത്തിന്‍െറ എഡിറ്ററുമായിരുന്നു. ഇന്ത്യയുടെ വികസനവുമായി ബന്ധപ്പെട്ട് ’80 കളിലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 1990കളോടെ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള സജീവ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ഇന്ത്യയുടെയും കേരളത്തിന്‍െറയും അടക്കം സാമ്പത്തിക സാഹചര്യങ്ങള്‍ റാഡിക്കല്‍ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തിയിട്ടുണ്ട്.  
  • നരേന്ദ്ര മോദിയെ ദേശീയ വിഗ്രഹമായി ഉയര്‍ത്തിക്കാണിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഫാഷിസം എങ്ങനെയാണ് അതിന്‍െറ ഇടപെടല്‍ നടപ്പാക്കുന്നത്?
ഫാഷിസത്തെ ഒരിക്കലും വര്‍ഗീയ ഫാഷിസമായി ചുരുക്കി കാണരുത്. അത് പല വേഷത്തില്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെടും. വിവിധ മനുഷ്യാവകാശ സംഘടനകള്‍ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വസ്തുതാപഠനത്തില്‍ ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് മനോഭാവമാണ് അതിന് കാരണമായതെന്ന് കണ്ടത്തെിയത് ചരിത്രരേഖയായി നമുക്കുമുന്നിലുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനങ്ങള്‍ ഡല്‍ഹിയിലെ നേതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇത്തരം വാദങ്ങളുയര്‍ത്തിയവരെ മുഴുവന്‍ ജയിലിലടയ്ക്കുകയാണ് അധികാരികള്‍ ചെയ്തത്. തങ്ങളുടെ അധികാരമെന്ന ആവശ്യത്തെ നീതീകരിക്കാന്‍ ഫാഷിസത്തിന് എപ്പോഴും ഒരു മറുപക്ഷം ആവശ്യമായിരുന്നു. ജര്‍മനിയില്‍ അത് കമ്യൂണിസ്റ്റുകളും അരാജകവാദികളും ജിപ്സികളുമായിരുന്നു. ഞൊടിയിടയില്‍ അത് ന്യൂനപക്ഷങ്ങളിലേക്കും സോഷ്യല്‍ ഡെമോക്രാറ്റിക്കുകളിലേക്കും തിരിഞ്ഞു. മതന്യൂനപക്ഷങ്ങളും ആദിവാസികളും സാമൂഹികനീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളുമാണ് ഇന്ത്യയില്‍ ഫാഷിസത്തിന്‍െറ എതിര്‍ചേരിയില്‍. എന്നാല്‍, ഊര്‍ജസ്വലരായ നേതാക്കള്‍ രാഷ്ട്രീയാധികാരം വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നു. അവര്‍ക്കാകട്ടെ ഫാഷിസ്റ്റ് തന്ത്രങ്ങള്‍ സുപരിചിതമായിരുന്നു. അതേ രീതിയില്‍ അധികാരം പിടിച്ചെടുക്കാനും മുന്നോട്ട് കൊണ്ടുപോകാനും ശേഷിയുള്ളവരാണ് തങ്ങളെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. ഭരണത്തിലിരുന്ന ഹിന്ദുത്വപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് സത്യവുമായിരുന്നു. വലത് ഹിന്ദുത്വത്തെ ഫാഷിസംകൊണ്ട് തിരിച്ചറിയുന്നത് തെറ്റുമാത്രമല്ല അപകടകരവുമാണ്.
ഫാഷിസത്തിന് കൃത്യമായ പ്രത്യയശാസ്ത്രമില്ല. സംഘടിത വലത് ഹിന്ദു വിഭാഗത്തിന്‍െറ ശബ്ദമായിരുന്നു ഏറ്റവും ശക്തിയുള്ളത്. ഗുജറാത്ത് കലാപത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തതിലൂടെയും മറ്റനവധി കൂട്ടക്കൊലകളിലൂടെയും അവരത് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു നേതാവിനെ ബി.ജെ.പി കെട്ടിപ്പടുക്കാന്‍ ഉത്തര്‍പ്രദേശിലേക്ക് അയച്ചപ്പോള്‍ മുസ്ലിംകളെ കൊന്നൊടുക്കിയ മുസാഫര്‍ നഗര്‍ കലാപത്തിന്‍െറ രൂപത്തില്‍ അത് കൂടുതല്‍ ശബ്ദായമാനമായി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഗുജറാത്ത് മാതൃകയെ ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയക്കുകയായിരുന്നു. ജനസംഖ്യയുടെ പത്തുശതമാനത്തോളം വര്‍ഗീയമായി നിലനില്‍ക്കുന്നതുകൊണ്ടാണ് ഗുജറാത്തിന്‍െറ ഭരണാധികാരികളുടെ വിജയം. ഗുജറാത്ത് അനുഭവങ്ങളെ വ്യാപിപ്പിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം.
ഹിന്ദുവിലെ വലത് ഹിന്ദുക്കള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഒരു ശക്തിയായി നിലകൊള്ളുന്നത്. ഇതും ഫാഷിസത്തിന്‍െറ മറ്റൊരു രൂപമാണ്. അധികാരത്തില്‍ വന്നാല്‍ സോഷ്യല്‍ ഡെമോക്രാറ്റുകളും ഫാഷിസ്റ്റ് ശൈലി പിന്തുടരാന്‍ ശേഷിയുള്ളവരാണ്. സിംഗൂരും നന്ദിഗ്രാമും ഇതിന്‍െറ ഉദാഹരണ ചിത്രങ്ങളാണ്. വര്‍ഗീയ ഫാഷിസത്തെകുറിച്ചുള്ള അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ധൈഷണികമല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് നാമമാത്രമായ വിശ്വാസ്യത മാത്രമേ ഉള്ളൂ. നന്ദിഗ്രാമും സിംഗൂരും മതന്യൂനപക്ഷങ്ങള്‍ക്കെതിരായിരുന്നു.
കഴിഞ്ഞ ഒരു ദശകംമുതല്‍ ഗുജറാത്ത് രാജ്യാന്തര മുതലാളിത്തത്തിന്‍െറ പങ്കാളിയായ ദല്‍ഹിയുടെ ‘ഡാര്‍ലിങ്’ ആയിമാറി. അനായാസം ലഭ്യമാകുന്ന ഭൂമിയുടെ അളവാണ് ഈ പ്രേമത്തിനുപിന്നില്‍. നര്‍മദ പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍ ഹിന്ദു വലതു വിഭാഗം വിനാശകരമായ ആഗോളീകരണത്തിന്‍െറ വ്യക്തമായ തെളിവായി മാറുകയാണ്.
ഫാഷിസ്റ്റുകള്‍ക്ക് ഭൂമി കഴിഞ്ഞാല്‍ അധികാരമാണ് പ്രധാന ആവശ്യം. തീവ്രവാദ ആശയം അടിസ്ഥാനമാക്കിയ ദേശീയതയാണ് അസമില്‍ പ്രചരിക്കുന്നത്. പാരിസ്ഥിതിക ഫാഷിസം എല്ലാ ഫാഷിസത്തിന്‍െറയും ഉള്ളിലുണ്ട്. മണ്ണും പരിസ്ഥിതി വിഭവങ്ങളും പിടിച്ചടക്കുക എന്നത് മുതലാളിത്ത മൂലധനത്തിന്‍െറ ‘മാനിയ’യായി മാറിയിരിക്കുന്നു. ഇത് മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യര്‍ക്കുംമേലെയുള്ള കടന്നുകയറ്റത്തിലേക്കാണ് വഴിതെളിക്കുന്നത്.
  • അടിയന്തരാവസ്ഥയും വിദ്യാര്‍ഥികാലവും ചേര്‍ന്നതാണല്ളോ രാഷ്ട്രീയ ജീവിതത്തിന്‍െറ ബാല്യം. അവിടെനിന്ന് നക്സലിസത്തോട് ആഭിമുഖ്യം തോന്നിത്തുടങ്ങിയ സാഹചര്യം?
അടിയന്തരാവസ്ഥയെ അന്നത്തെ ചരിത്രപരമായി സമീപിക്കുമ്പോള്‍ അതൊരു ഭരണകൂട ഫാഷിസമായിരുന്നെന്ന് വ്യക്തമാണ്. പ്രതിസന്ധിയെ നേരിടാനെന്ന വ്യാജേന ഏകാധിപത്യത്തിലേക്ക് പോയതാണ് അടിയന്തരാവസ്ഥക്ക് മുമ്പുള്ള കാലത്ത് രാജ്യത്തെ പ്രതികൂലമായി ബാധിച്ചത്. ഇതോടൊപ്പം അധികാരകേന്ദ്രങ്ങളില്‍തന്നെ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും സര്‍വസാധാരണമായി. ‘കിച്ചണ്‍ കാബിനറ്റുകളും’ സ്തുതിപാഠക സംഘങ്ങളും നിരന്തരമായി അവരോധിക്കപ്പെട്ടു. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളില്‍നിന്ന് ശക്തമായ ജനരോഷം ഉയര്‍ന്നു. എന്നാല്‍, ഈ പ്രക്ഷോഭങ്ങള്‍ അധികാരത്തിലിരുന്നവര്‍ക്ക് അസുഖകരമായി അനുഭവപ്പെട്ടു. ‘‘നാവടക്കൂ പണിയെടുക്കൂ’’ എന്നത് പ്രധാന മുദ്രാവാക്യമായി മാറി. എന്നാല്‍, ഒരു വലിയ ശക്തിയായി രൂപപ്പെട്ട, ചോദ്യം ചെയ്യാനാവാത്ത ശക്തിയായി വളര്‍ന്ന ജനക്കൂട്ടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ആക്കംകൂട്ടി. ഇതോടെ അധികാരം ഏതാനും വ്യക്തികളിലേക്ക് ചുരുങ്ങി. 1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുവരെ ഈ അവസ്ഥ തുടര്‍ന്നു.
എന്നാല്‍, ഇത്തരം പ്രതിഷേ ധങ്ങള്‍ക്കെതിരെയുണ്ടായ നടപടികള്‍ വിപരീതഫലമാണുണ്ടാക്കിയത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ഉണ്ടായ പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്നത് പഞ്ചാബിന്‍െറയും അസമിന്‍െറയും കാര്യമാണ്. അസം പുരാതന കാലംമുതല്‍തന്നെ രാജഭരണത്തിന്‍കീഴിലുള്ള പ്രദേശമായിരുന്നു. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടുപോയതു മുതല്‍ പഞ്ചാബ് സിഖിസ്ഥാന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിലായിരുന്നു. ബംഗ്ളാദേശ് യുദ്ധകാലത്ത് ജനസാന്ദ്രതയേറിയ ഈസ്റ്റ് ബംഗാളില്‍നിന്നും മുസ്ലിം കര്‍ഷകരെ നിര്‍മാണ പ്രവൃത്തികള്‍ക്കായി അസമിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഇന്നുവരെ അസം ജനതയും കുടിയേറ്റക്കാരും തമ്മില്‍ പില്‍ക്കാലത്ത് ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല അത് പുതു വഴിത്തിരിവിലേക്ക് മാറുകയും ചെയ്തു.
പഴയ ആവശ്യങ്ങളുമായി പഞ്ചാബികള്‍ നിലയുറപ്പിച്ചതു സായുധ കലാപത്തിനു വഴിതുറക്കുകയും സുവര്‍ണക്ഷേത്ര ആക്രമണത്തിലും പിന്നീട് പ്രധാനമന്ത്രിയുടെ വധത്തിലേക്കും ഇതു ചെന്നത്തെി. ഇതിനെതുടര്‍ന്ന് ഉത്തരേന്ത്യയാകമാനം സിഖ് കൂട്ടക്കൊല അരങ്ങറി. ഇതിന് നേതൃത്വംനല്‍കിയത് ഭരണത്തിലിരുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ആണ്. നിഷ്ക്രിയരായിരുന്ന നിരവധി യുവാക്കളിലേക്ക് ഫാഷിസം വ്യാപിക്കാന്‍ ഇത് ഇടയാക്കി. പഞ്ചാബികളും സിഖുകാരും രണ്ടാംകിട പൗരന്മാരാണെന്ന സന്ദേശമാണ് ഇതു നല്‍കിയത്.
അടിയന്തരാവസ്ഥ പ്രഖ്യാ പിക്കുമ്പോള്‍ കേരളത്തിലായിരുന്നു. ആശയപരമായി സി.പി.ഐ (എം.എല്‍) പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കേരള സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും പോയി. ഇക്കാലത്ത് സജീവമായ പാര്‍ട്ടി പ്രവര്‍ത്തനം ഉണ്ടായിരുന്നു. ഒരു പതിറ്റാണ്ടോളം പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായും മാസ്ലൈന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. പിന്നീട് സ്വാഭാവികമായും സജീവ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. അതിന് ആശയപരമായ കാരണങ്ങളുണ്ട്.
സോവിയറ്റ് യൂനിയനോട് അനുഭാവം പുലര്‍ത്തിയിരുന്ന ഇന്ത്യയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അവരുടെ ശത്രുക്കള്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള സോവിയറ്റ് യൂനിയന്‍െറ നീക്കമാണ് അടിയന്തരാവസ്ഥക്ക് കാരണമായതെന്ന വാദം ഇന്നും നിലനില്‍ക്കുന്നു. പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ അധിനിവേശ ശക്തികള്‍ കടന്നുവരുമെന്നത് തീര്‍ച്ചയുമാണ്. ഈ പ്രതിസന്ധി അവര്‍തന്നെ സൃഷ്ടിച്ചതാണെന്നതാണ് അതിലെ വൈരുധ്യം.
  • അടിയന്തരാവസ്ഥക്കുശേഷമാണല്ളോ രാജ്യം സോഷ്യലിസത്തില്‍നിന്ന് നിയോലിബറല്‍ സാമ്പത്തിക നയത്തിലേക്ക് മാറിയത്. അന്നത്തെ യുവാക്കളില്‍ ഇതെപ്രകാരമാണ് പ്രതിഫലിച്ചത്?
സാമ്പത്തിക വിഷയത്തില്‍ ഉന്നത പഠനം നടത്തിയതിനാല്‍ മാത്രമല്ല, മാര്‍ക്സിസം മുന്നോട്ടുവെക്കുന്ന വര്‍ഗം എന്ന ബോധവുമായി ബന്ധപ്പെട്ടാണ് ആശയരൂപവത്കരണം. ദേശീയതലത്തിലും സംസ്ഥാനങ്ങളിലും രാജ്യത്തെതന്നെ മാറ്റിമറിക്കാന്‍ കഴിവുണ്ടായിരുന്ന നിരവധി പ്രമുഖരുമായി അന്ന് ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ കെ. വേണു ഉള്‍പ്പെടെയുള്ളവരുമായും ബന്ധപ്പെട്ടിരുന്നു. ഇടത് ബുദ്ധിജീവികളുടെ കാഴ്ചപ്പാടില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെയും അതിസാഹസികതയുടെയും സ്വത്വരാഷ്ട്രീയത്തിന്‍െറയും വളര്‍ച്ചക്ക് ഇടതുപക്ഷത്തെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് ഇടതുപക്ഷത്തെ പഴിചാരുന്ന മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഒരു നിര ഈ സമയത്ത് രാജ്യത്തിന്‍െറ വിവിധ കോണുകളില്‍ ഉയര്‍ന്നുവന്നിരുന്നു. ‘ഇടതുപക്ഷത്തിന്‍െറ അപചയം’ എന്നും മുഖ്യധാരാ അല്ളെങ്കില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍െറ ജീര്‍ണത എന്നും മറ്റുമുള്ള വാങ്മയങ്ങളായിരുന്നു ഒരു വശത്ത്. മറുവശം സാമൂഹികശാസ്ത്രപരമായും മന$ശാസ്ത്രപരമായും ഉള്ള ജൈവികനിരീക്ഷണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഈ ചിന്താധാരയാണ് നിയോ ലിബറല്‍കാലത്ത് പ്രബലമായ മറ്റൊരു ആശയഗതി. ഇടതുപക്ഷത്തിനെതിരായ വിമര്‍ശം മുറുകുന്തോറും വിദ്യാഭ്യാസം നേടുന്ന ചെറുപ്പക്കാരുടെ ഇടയില്‍ അരാഷ്ട്രീയ പ്രവണതകളും സ്വത്വരാഷ്ട്രീയവും വര്‍ധിച്ചുവരുന്നു എന്നായിരുന്നു ഇടത് ബുദ്ധിജീവികള്‍ ഇതിനെ വിലയിരുത്തിയത്. ഇടതുപക്ഷത്തിന്‍െറ ജീര്‍ണതയെക്കുറിച്ച് വിലപിക്കുന്നവര്‍ക്കുപോലും ഈ ജീര്‍ണതയെ ഇല്ലാതാക്കാനും ശക്തമായ അടിത്തറയില്‍ വിപ്ളവസമരങ്ങളുടെ സിദ്ധാന്തവും പ്രയോഗവും ആവിഷ്കരിക്കുന്നതിനും ഒരു താല്‍പര്യവുമില്ല എന്നും അവര്‍ ആരോപിച്ചിരുന്നു. മാര്‍ക്സിസം കാലഹരണപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നവരും അതിന്‍െറ താത്ത്വികാടിത്തറയെ നിഷേധിക്കുന്നവരും ഇടതുപക്ഷക്കാരില്‍പോലും ഏറെയാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്‍െറ ഭാഗമായി നില്‍ക്കുന്നവര്‍പോലും സ്വന്തം റാഡിക്കല്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി ബൂര്‍ഷ്വാ റാഡിക്കല്‍ പദാവലികളും ആശയസംഹിതകളും ഉപയോഗിക്കുകയും പ്രയോഗരീതികള്‍ നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥ ഉടലെടുത്തു.
  • റാഡിക്കല്‍ (ഫ്രാക്ഷന്‍ ഓഫ് സ്കൂള്‍) ചിന്തയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനവും അതിലുള്ള പങ്കാളിത്തവും എങ്ങനെയെല്ലാമായിരുന്നു?
മാര്‍ക്സിസ്റ്റ് വിശകലന പദ്ധതിയോടും സോവിയറ്റ് യൂനിയനില്‍ സൃഷ്ടിക്കപ്പെട്ട സോഷ്യലിസത്തോടും പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഇടതുപക്ഷത്തിനുണ്ടായ അഭിപ്രായ ഭിന്നതകളില്‍നിന്നാണ് പുതിയ റാഡിക്കല്‍ രൂപങ്ങളുടെ തുടക്കം. പരിസ്ഥിതി പ്രസ്ഥാനം, സ്ത്രീപ്രസ്ഥാനം, നവസാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന നിരവധി പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലൂടെയാണ് പ്രധാന ശബ്ദമായി മാറുന്നത്.
പെട്ടെന്നുണ്ടായ ഈ യുവമുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഒൗദ്യോഗിക ഇടതുപക്ഷം ഏറെ വിയര്‍ത്തിരുന്നു. ബൂര്‍ഷ്വാ റാഡിക്കല്‍ എന്ന സംജ്ഞയില്‍ വേര്‍തിരിച്ച് റാഡിക്കല്‍ ചിന്താമണ്ഡലത്തിനെതിരെ വിവിധ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ബൂര്‍ഷ്വാ റാഡിക്കലുകളുടെ ലക്ഷ്യം മുതലാളിത്തത്തിന്‍െറ അന്ത്യമല്ല എന്നതായിരുന്നു പ്രധാന ആരോപണം. ആഗോളീകരണത്തിന്‍െറ പശ്ചാത്തലത്തില്‍ സോഷ്യലിസത്തിനോടൊപ്പം സാമ്പ്രദായിക മുതലാളിത്തവും ഇല്ലാതായി എന്ന് വാദിക്കുന്നവരാണ് റാഡിക്കലുകള്‍ എന്നും ഇടതുപക്ഷം പറഞ്ഞു.  മുതലാളിത്തത്തിനു പകരം ശാസ്ത്ര -സാങ്കേതിക വിദ്യകള്‍, പുരുഷന്മാര്‍, വെള്ളക്കാര്‍, ക്രിസ്ത്യാനികള്‍, ബ്രാഹ്മണര്‍ തുടങ്ങി മറ്റു പലരെയുമാണ് റാഡിക്കലുകള്‍ പ്രതിഷ്ഠിക്കുന്നത്. ഇവരില്‍ പലര്‍ക്കും അമേരിക്ക മുഖ്യ ശത്രുവാണെങ്കിലും മുതലാളിത്തത്തിന്‍െറ തകര്‍ച്ച അവര്‍ ലക്ഷ്യമാക്കുന്നില്ല. സോഷ്യലിസത്തെ ഗൗരവമുള്ള ബദലായി കാണാത്ത ഇവരില്‍ പലരും പലവിധത്തിലുള്ള ഉട്ടോപ്യന്‍ സമൂഹമാതൃകകളും ബദലായി മുന്നോട്ടുവെക്കുന്നവരാണ്. ഗാന്ധിയന്‍ മാതൃകയിലുള്ള പാരിസ്ഥിതിക സമൂഹങ്ങള്‍, വംശീയ കൂട്ടായ്മകള്‍, സ്നേഹസൗഹൃദങ്ങള്‍, ഗേ-ലെസ്ബിയന്‍ കമ്യൂണുകള്‍, മത സമുദായ രാഷ്ട്രങ്ങള്‍ തുടങ്ങിയവയെല്ലാം റാഡിക്കലുകള്‍ക്കെതിരെ ഒൗദ്യോഗിക ഇടതുപക്ഷം എയ്തുവിട്ടിരുന്നു.
റാഡിക്കലുകളില്‍ പലരും സോഷ്യലിസവും മുതലാളിത്തവുമല്ലാത്ത മൂന്നാമത്തെ പാതയുടെ സൈദ്ധാന്തികരാണെന്നും അവര്‍ ആരോപിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഘടനയെക്കുറിച്ച് ശക്തമായ വിശകലനങ്ങളും വിമര്‍ശങ്ങളും വന്നുകഴിഞ്ഞുവെങ്കിലും അവയൊന്നും കണക്കിലെടുക്കാതെ, സ്വന്തം ബദലുകളുമായി മുന്നോട്ടുനീങ്ങുന്ന റാഡിക്കലുകള്‍ ആത്യന്തികമായി മുതലാളിത്തത്തെ ഇല്ലാതാക്കണമെന്ന താല്‍പര്യമില്ലാത്തവരാണെന്നായിരുന്നു മറ്റൊരുവാദം.
ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയെ യുദ്ധപരാജയത്തിലേക്ക് നയിച്ച ദേശീയമായ അവഹേളനം,  യുദ്ധകാലത്ത് ജര്‍മന്‍ മുതലാളിത്തത്തിന്‍െറ ശക്തി വര്‍ധിച്ചതും കൂടുതല്‍ വിഭവങ്ങള്‍ക്കും സാമൂഹികമായ ഇടത്തിനുവേണ്ടിയുള്ള അവരുടെ ആവശ്യകതയും പട്ടിണി പരിഹരിക്കുന്നതില്‍ സാമൂഹികജനാധിപത്യ വാദികള്‍ പരാജയപ്പെട്ടതും  മറ്റും. അക്കാദമികവും സൂക്ഷ്മവുമായ ഇത്തരം വാദങ്ങള്‍ വലിയ ഒച്ചപ്പാടോടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും വില്‍ഹം റീഹിനെയും എറിക് ഫ്രോമിനെയും പോലെയുള്ള പ്രതിഭാശാലികള്‍ സാമൂഹികശാസ്ത്രത്തിന്‍െറ പുതിയ ഒരു വാതില്‍ തുറന്നിട്ടു-ഫാഷിസത്തിന്‍െറ മന$ശാസ്ത്രമെന്നാണ് അതിനു കിട്ടിയ വിളിപ്പേര്. ഇതുപോലെ സമാനമായ പുതിയൊരു ചിന്താധാര വിവിധ വിഷയങ്ങളില്‍ ഉടലെടുത്തു.
മന:ശാസ്ത്രത്തിന്‍െറ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ ഫാഷിസത്തിന്‍െറ പ്രകടമായ രണ്ടു ഭാവങ്ങളെ-ദേശീയ സോഷ്യലിസവും സോഷ്യല്‍ ഫാഷിസവും അടിസ്ഥാനപരമായി ഒന്നാണെന്ന് സ്ഥാപിക്കുകയും മനുഷ്യന്‍െറ പെരുമാറ്റത്തിന്‍െറ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയുമായിരുന്നു അവര്‍.

madhyamam weekly (http://www.madhyamam.com/weekly/2717)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം